ന്യൂഡൽഹി: രാജ്യത്തിന്റെ സമുദ്രസുരക്ഷയും പ്രതിരോധശേഷിയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി 5083 കോടി രൂപയുടെ രണ്ട് കരാറുകളിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു.
ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി ആറ് അത്യാധുനിക അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കായി റഷ്യൻ നിർമിത ഷിൽ മിസൈലുകളുമാണ് ഈ കരാറിലൂടെ ലഭിക്കുക.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡുമായാണ് (എച്ച്എഎൽ) 2901 കോടി രൂപയുടെ ഹെലികോപ്റ്റർ കരാർ ഒപ്പിട്ടിരിക്കുന്നത്. ഇരട്ട എൻജിനുള്ള ഈ ഹെലികോപ്റ്ററുകൾ തീരദേശ നിരീക്ഷണത്തിനും കടലിലെ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്ത്യൻ നാവികസേനയുടെ വ്യോമ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി 2182 കോടി രൂപയുടെ രണ്ടാമത്തെ കരാർ റഷ്യൻ ഏജൻസിയായ റോസോബോറോണെക്സ്പോർട്ടുമായി ഒപ്പിട്ടു.
ഉപരിതലത്തിൽനിന്ന് വായുവിലേക്ക് ലംബമായി വിക്ഷേപിക്കാവുന്ന ഷിൽ മിസൈലുകൾ വ്യോമാക്രമണങ്ങളിൽനിന്ന് നാവികസേനയുടെ യുദ്ധക്കപ്പലുകളെ സംരക്ഷിക്കും. ഏത് കാലാവസ്ഥയിലും അതിവേഗത്തിൽ പ്രതികരിക്കാൻ ശേഷിയുള്ളവയാണിത്.
Tags : agreements maritime security defence signed