പ്രതീകാത്മക ചിത്രം
ലക്നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ മദ്യലഹരിയിലായിരുന്ന ഡോക്ടർ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു. സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കെതിരെ പൊലിസ് കേസെടുത്തു. കാകർഹ സ്വദേശി ജൂലി (22) ആണ് മരിച്ചത്. യുവതി ഒരു ആൺകുഞ്ഞിന് ജന്മ നൽകിയിട്ടുണ്ട്. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുടുംബം യുവതിയുമായി ആംബുലൻസിൽ സർക്കാർ ആശുപത്രിയിലേക്കാണ് പുറപ്പെട്ടത്. എന്നാൽ വഴിയിൽ വച്ച് ആംബുലൻസ് ഡ്രൈവർ പുവയാനിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വാഹനം നിർത്തി അവിടെയുള്ള ഡോക്ടറെ കാണിക്കാൻ കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കുടുംബം ആശുപത്രിയിലുണ്ടായിരുന്ന ഡോ. ഫിറോസിനെ സമീപിച്ചു. ഡോ. ഫിറോസ് നഗരത്തിൽ നിന്ന് ഡോ. കെ.പിയെ വരുത്തുകയായിരുന്നു. ഡോ. കെ.പി മദ്യപിച്ച നിലയിലാണ് ആശുപത്രിയിലെത്തിയതെങ്കിലും ഇയാൾ ശസ്ത്രക്രിയ നടത്താൻ തയാറാവുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ജൂലി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും പ്രസവത്തിന് പിന്നാലെ ആരോഗ്യനില വഷളാവുകയായി. കൂടുതൽ ചികിത്സയ്ക്കായി യുവതിയെ ബറേലിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ജൂലി മരണത്തിന് കീഴടങ്ങുകയായിരുന്നു.
യുവതിയുടെ മരണത്തെത്തുടർന്ന് ഡോ. കെ.പി, ഡോ. ഫിറോസ് എന്നിവർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Deepika BreakingNews Doctor Surgery Die