ഹൈദരാബാദ്: തെലുങ്കാനയിലെ മേദക്കിൽ നവജാത ശിശുവിനെ കുട്ടികളില്ലാത്ത ദന്പതികൾക്കു വിറ്റ കേസിൽ സ്വകാര്യാശുപത്രി നഴ്സ് ഉൾപ്പെടെ നാലുപേർ പിടിയിൽ. പ്രവസത്തിനു പിന്നാലെ കുഞ്ഞുമരിച്ചുവെന്ന് അമ്മയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഒന്നരലക്ഷം രൂപയുടെ ഇടപാട്.
ഏതാനുംമാസം മുന്പ് ഭർത്താവുമൊത്ത് ഹൈദരാബാദിൽനിന്ന് മേദക്കിലെ വീട്ടിലേക്കു യാത്രചെയ്യുന്നതിനിടെ യുവതി അപകടത്തിൽപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയത്ത് ഏഴുമാസം ഗർഭിണിയായിരുന്നു ഇവർ. ബസ് സ്റ്റോപ്പിൽ ലഘുഭക്ഷണം കഴിക്കുന്നതിനിടെ കുരങ്ങുകൾ ആക്രമിച്ചതോടെ ഇവർ നിലത്തുവീഴുകയായിരുന്നു.
രക്തസ്രാവം ഉണ്ടായതോടെ സ്വകാര്യാശുപത്രിയിലേക്ക് ഇവരെ മാറ്റി. കഴിഞ്ഞമാസം 13ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ കുഞ്ഞു മരിച്ചുവെന്ന് യുവതിയോട് നഴ്സ് പറയുകയായിരുന്നു. യുവതി ഏതാനുംദിവസത്തിനുശേഷം ആശുപത്രി വിടുകയും ചെയ്തു.
തുടർസന്ദർശനത്തിന് എത്തിയപ്പോഴാണ് കുട്ടി മരിച്ചിട്ടില്ലെന്ന സൂചനകൾ യുവതിക്കു ലഭിച്ചത്. ഇതോടെ ഇവർ പോലീസിനെ സമീപിച്ചു.1.5 ലക്ഷംരൂപ വാങ്ങി സിദ്ദിപെട്ട് ജില്ലയിൽനിന്നുള്ള ദന്പതികൾക്കു നഴ്സ് കുട്ടിയെ കൈമാറിയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പതിനായിരം രൂപ ഇടനിലക്കാരനു നൽകി അവശേഷിച്ച തുക നഴ്സ് സ്വന്തമാക്കുകയായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചതോടെ കുഞ്ഞിനെ പോലീസ് സംഘം അമ്മയ്ക്കു തിരിച്ചുനൽകുകയായിരുന്നു. തുടർന്ന് നഴ്സിനെയും ഇടനിലക്കാരനെയും കുഞ്ഞിനെ വാങ്ങിയ ദന്പതികളെയും അറസ്റ്റ്ചെയ്തു.
സംഭവത്തിൽ ആശുപത്രിക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Tags : nurse arrested Telangana newborn baby