പനാജി: ഗോവയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടിത്തതെ തുടർന്ന് നിരവധി പേർ മരിച്ച കേസിൽ നൈറ്റ് ക്ലബ്ബ് ഉടമകളായ ഗൗരവ് ലൂത്രയ്ക്കും സൗരഭ് ലൂത്രയ്ക്കും ജാമ്യം.
മെഴ്സസിലെ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. എന്നാൽ, വ്യാജരേഖ ചമച്ചുവെന്ന കേസ് നിലനിൽക്കുന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാനാകില്ല.
25 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് പിന്നാലെ തായ്ലൻഡിലേക്ക് കടന്ന ലൂത്ര സഹോദരന്മാരെ തിരികയെത്തിച്ചിരുന്നു. നോർത്ത് ഗോവയിലെ കോൾവാലെ സെൻട്രൽ ജയിലിലാണ് ഇവരുള്ളത്. തീപിടുത്തവുമായി ബന്ധപ്പെട്ട്, അശ്രദ്ധ, മനുഷ്യജീവൻ അപകടത്തിലാക്കൽ, മറ്റ് കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
തീ പിടിത്തമുണ്ടായ കേസിലെ അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അവരുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. വിചാരണയ്ക്ക് കൂടുതൽ സമയമെടുക്കുമെന്നും പ്രതികളെ ഇനിയും ജയിലിൽ അടയ്ക്കരുതെന്നും അഭിഭാഷകൻ വാദിച്ചു.
പ്രതികൾ സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും തുടങ്ങിയ കർശന നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികളുടെ മൊബൈൽ നമ്പറുകളും താമസ വിലാസവും സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, പാസ്പോർട്ടുകളും സമർപ്പിക്കണം. എന്നാൽ, നിശാക്ലബ് നടത്തുന്നതിന് ആവശ്യമായ രേഖകൾ വ്യാജമായി നിർമിച്ചെന്ന കേസ് നിലനിൽക്കുന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ സാധിക്കില്ല.
Tags : Luthra Brothers Bail Goa Nightclub Fire Jail