പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: നാലു വയസിന് താഴെയുള്ള കുട്ടികളിലെ ജലദോഷം, അലര്‍ജി, മൂക്കടപ്പ്, കണ്ണില്‍നിന്നു വെള്ളം വരിക തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.
ക്ലോര്‍ഫെനിറാമിന്‍ മാലിയേറ്റും ഫെനൈല്‍ഫ്രൈന്‍ ഹൈഡ്രോക്ലോറൈഡും അടങ്ങിയ ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാജ്യത്തെ ചെറിയ കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ഈ മരുന്നുകളുടെ നിര്‍മാണം, വിൽപന, വിതരണം എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണം.
നാലു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ മരുന്നുകള്‍ നല്കാന് പാടില്ലെന്ന വ്യക്തമായ മുന്നറിയിപ്പുകള്‍ മരുന്നിന്റെ ലേബലുകളിലും പായ്ക്കറ്റുകളിലെ കുറിപ്പുകളിലും പരസ്യപ്രചാരണങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയും നിര്‍ബന്ധമാക്കി.
നേരത്തേ 2025 ഏപ്രില്‍15ലെ വിജ്ഞാപനപ്രകാരം ക്ലോര്‍ഫെനിറാമിന്‍ മാലിയേറ്റും ഫെനൈല്‍ഫ്രൈന്‍ ഹൈഡ്രോക്ലോറൈഡും അടങ്ങിയ ചില പ്രത്യേക ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ക്ക് പ്രായപരിധി മുന്നറിയിപ്പോടെ സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പുതിയ വിജ്ഞാപനത്തിലൂടെ ഈ രണ്ട് ഘടകങ്ങളുമടങ്ങിയ എല്ലാ ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ക്കും ഈ നിബന്ധന ബാധകമാക്കിയിരിക്കുകയാണ്.ഈ മരുന്നുകള്‍ കുഞ്ഞുങ്ങളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവച്ചേക്കുമെന്ന് ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോര്‍ഡും വിദഗ്ധസമിതിയും കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനു പിന്നാലെയാണ് തീരുമാനം.
ഇത്തരത്തിലുള്ള ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ നാലു വയസിന് താഴെയുള്ള കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമായേക്കാമെന്നും കൂടുതല്‍ സുരക്ഷിതമായ ബദല്‍ മരുന്നുകള്‍ ലഭ്യമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Tags : Medicines Colds Children Restrictions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash