ജംഷഡ്പൂർ: രണ്ടാഴ്ച മുന്പ് തട്ടിക്കൊണ്ടുപോയ ജംഷഡ്പൂർ വ്യവസായി ദേവാംഗ് ഗാന്ധിയുടെ മകൻ കൈരവ് ഗാന്ധി (24) യെ കണ്ടെത്തി. ജാർഖണ്ഡിലെ ഹസാരിബാഗിനും ബീഹാറിലെ ഗയയ്ക്കും ഇടയിലുള്ള പ്രദേശത്തു നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
പുലർച്ചെ 4.30 ഓടെയാണ് ജംഷഡ്പൂരിലെ വസതിയിൽ അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തിയത്. തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് എസ്എസ്പി പിയൂഷ് പാണ്ഡെ പറഞ്ഞു.
ജനുവരി 13 ന് രാവിലെ 11:30 ന് ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ കൈരവ് ഉച്ചഭക്ഷണത്തിനായി വീട്ടിൽ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും തിരിച്ചെത്തിയിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
അധികം വൈകാതെ തന്നെ ഒരു വിദേശ നമ്പറിൽ നിന്ന് കൈരവിന്റെ വീട്ടിലേക്ക് 10 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടുകൊണ്ട് ഒരാൾ വിളിക്കുകയായിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, ജാർഖണ്ഡ് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ജാർഖണ്ഡ്, ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലും തുടർച്ചയായ റെയ്ഡുകൾ നടത്തുകയും ചെയ്തിരുന്നു.
Tags : Son Jharkhand Industrialist Kidnap Safe