ന്യൂഡൽഹി: അധാർമികമായ വ്യാപാരരീതികൾ പിന്തുടരുന്നുണ്ടോയെന്നു കണ്ടെത്താൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരേ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യാപാരക്കരാറിൽ ഒപ്പിടുന്നത് ഇന്ത്യ വൈകിച്ചേക്കുമെന്നു റിപ്പോർട്ട്.
യുഎസുമായുള്ള ഇടക്കാല വ്യാപാരക്കരാറിൽ ഇന്ത്യ ഈ മാസം ഒപ്പിടുമെന്നാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ അന്വേഷണങ്ങൾ മൂലം ഇന്ത്യ വ്യാപാരക്കരാറിൽ ഒപ്പിടുന്നത് മാസങ്ങളോളം വൈകിച്ചേക്കുമെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണു റിപ്പോർട്ട് ചെയ്തത്.
ഇടക്കാല വ്യാപാരക്കരാർ യാഥാർഥ്യമാക്കുന്നതിനുള്ള ചട്ടക്കൂട് കഴിഞ്ഞ മാസമാണ് ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ചത്. കരാറിൽ ഈ മാസം ഒപ്പിട്ട് പൂർണ കരാർ പിന്നീട് നടപ്പാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും ട്രംപ് ലോകരാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച പകരം തീരുവകൾ യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിന്റെ കാരണത്താൽ കരാറിലും അനിശ്ചിതത്വം ഉണ്ടാകുകയായിരുന്നു.
ഇതിനുശേഷം പശ്ചിമേഷ്യൻ സംഘർഷം കടന്നുവന്നതോടെ അമേരിക്ക അതിന്റെ തിരക്കിലേർപ്പെടുകയും പിന്നീട് വ്യാപാര ചർച്ചകൾ മുന്നോട്ടു പോയില്ലെന്നുമാണ് സർക്കാർ സ്രോതസുകളെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ട്രംപിന്റെ പുതിയ അന്വേഷണം കരാറിൽ രാജ്യങ്ങളെ ഒപ്പിടാനുള്ള സമ്മർദതന്ത്രമാണെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, യുഎസുമായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന വ്യാപാരചർച്ചകളെപ്പറ്റിയുള്ള മാധ്യമ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടുവെന്നും ഉഭയകക്ഷി ചർച്ചകൾ തടസപ്പെട്ടുവെന്ന വാർത്തകൾ നിഷേധിക്കുകയാണെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കി.
ഇരുകക്ഷികൾക്കും ഗുണകരമായ ഉഭയകക്ഷി വ്യാപാരക്കരാറിൽ ഇന്ത്യയും യുഎസും ചർച്ചകൾ തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Tags : US India Trade deal delayed probe Ministry of Commerce