ന്യൂഡൽഹി: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷ സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയം. സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നിർണായകമായ വ്യാപാര- ഊർജ പാതകളെ തടസപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനെതിരെ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെയാണ് മേഖലയിൽ സ്ഥിതി വഷളായത്.
ഫെബ്രുവരി 28ന് ആയിരുന്നു ഇറാനെതിരെ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കം ആരംഭിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനും പ്രത്യാക്രമണം ശക്തമാക്കിയിരുന്നു.
ഇതോടെയാണ് സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചത്. സംഘർഷം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് 787 പേർ കൊല്ലപ്പെട്ടതായി ഇറാനിലെ റെഡ് ക്രസന്റ് അറിയിച്ചു. എന്നാൽ ഈ കണക്കുകൾ സ്ഥിരീകരിക്കാനായിട്ടില്ല.
വിവിധ ഗൾഫ് രാജ്യങ്ങളിലായി ഒരു കോടിയോളം ഇന്ത്യക്കാരാണുള്ളത്. അവരുടെ സുരക്ഷയാണ് സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Tags : Westerners clash iran united states israel Ministry of Foreign Affairs