മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ
ഷിക്കാഗോ: രാജ്കോട്ട് രൂപതയുടെ മുൻ ബിഷപ്പും സീറോമലബാർ സഭയുടെ കുടിയേറ്റ കമ്മീഷൻ ചെയർമാനുമായിരുന്ന ബിഷപ് മാർ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ നിര്യാണത്തിൽ ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് അനുശോചനം രേഖപ്പെടുത്തി.
1996-ൽ, ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അമേരിക്കയിലെ കുടിയേറ്റക്കാരായ സീറോമലബാർ വിശ്വാസികളുടെ മതപരമായ ആവശ്യങ്ങളെക്കുറിച്ച് പഠിക്കാൻ മാർ കരോട്ടെമ്പ്രേലിനെയാണ് ചുമതലപ്പെടുത്തിയത്.
അമേരിക്കയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് വിശ്വാസികളുമായി സംവദിച്ച അദ്ദേഹം, പ്രവാസികളുടെ ആത്മീയ വളർച്ചയ്ക്കായി സ്വന്തമായി ഒരു രൂപത വേണമെന്ന റിപ്പോർട്ട് 1998-ൽ വത്തിക്കാനിൽ സമർപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2001 മാർച്ച് 13-ന് ഇന്ത്യയ്ക്ക് പുറത്തുള്ള സഭയുടെ ആദ്യ രൂപതയായി "സെന്റ് തോമസ് സീറോമലബാർ കാത്തലിക് എപ്പാർക്കി ഓഫ് ഷിക്കോഗോ' നിലവിൽ വന്നതും മാർ ജേക്കബ് അങ്ങാടിയത്ത് പ്രഥമ മെത്രാനായി നിയമിതനായതും.
ഷിക്കാഗോ രൂപത സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ, രൂപതയുടെ രൂപീകരണത്തിൽ വലിയ പങ്കുവഹിച്ച മാർ കരോട്ടെമ്പ്രേലിന്റെ വിയോഗം വ്യക്തിപരമായി ഏറെ വേദനാജനകമാണെന്ന് മാർ ജോയി ആലപ്പാട്ട് പറഞ്ഞു. രൂപതയിലെ എല്ലാ ഇടവകകളിലും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാർഥനകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർ കരോട്ടെമ്പ്രേലിന്റെ വേർപാടിൽ ഷിക്കാഗോ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തും അനുശോചിച്ചു. രൂപതയുടെ രൂപീകരണ കാലഘട്ടത്തിലും തുടർന്നുള്ള പ്രതിസന്ധികളിലും ബിഷപ്പ് നൽകിയ നിർദ്ദേശങ്ങൾ ഏറെ സഹായകരമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
സീറോ മലബാർ കത്തോലിക്കാ കോൺഗ്രസ് (SMCC) നാഷണൽ കമ്മിറ്റിയും ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ നിര്യാണത്തിൽ അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഷിക്കാഗോ രൂപതയുടെ രൂപീകരണത്തിൽ അദ്ദേഹം വഹിച്ച നിർണായക പങ്ക് വിശ്വാസികൾ എന്നും നന്ദിയോടെ ഓർക്കുമെന്ന് SMCC നാഷണൽ ഡയറക്ടർ റവ. ഫാ. ജോർജ് എളമ്പാശേരി, പ്രസിഡന്റ് ജോർജ് വി. ജോർജ്, ട്രസ്റ്റി ബോർഡ് ചെയർമാൻ സിജിൽ പാലയ്ക്കലോടി എന്നിവർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
Tags : MarGregoryKarottemprel Demise NRINews