ജർമനിയിലെ ഔഗ്സ്ബുർഗ് സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ചു
ബർലിൻ : ജർമനിയിലെ ഔഗ്സ്ബുർഗ് സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ജ്വല്ലറിക്ക് മുന്നിൽ ഹാൻഡ് ഗ്രനേഡ് പൊട്ടിത്തെറിച്ചു. സ്ഫോടനത്തിന് പിന്നാലെ കൂടുതൽ സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് മണിക്കൂറുകളോളം നിർത്തിവച്ച ട്രെയിൻ ഗതാഗതവും റെയിൽവേ സ്റ്റേഷൻ പരിസരത്തെ നിയന്ത്രണങ്ങളും പോലീസ് പൂർണമായി നീക്കി.
ബുധനാഴ്ച പുലർച്ചെ 3:15ഓടെ റെയിൽവേ സ്റ്റേഷനിലേക്കുള്ള നടപ്പാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന ടർക്കിഷ് ജ്വല്ലറിക്ക് മുന്നിലാണ് ഹാൻഡ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്.
സ്ഫോടനസമയത്ത് അതുവഴി നടന്നുപോവുകയായിരുന്ന 17 വയസുകാരിയായ പെൺകുട്ടിക്കും 18 വയസുകാരനായ യുവാവിനും ശക്തമായ ശബ്ദതരംഗങ്ങൾ കാരണം നിസാര പരിക്കേറ്റു. ജ്വല്ലറിയുടെ ചില്ലുകൾ തകർന്നു.
സംഭവസ്ഥലത്ത് കൂടുതൽ സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന സംശയത്തിൽ ബവേറിയൻ സ്റ്റേറ്റ് ക്രിമിനൽ പോലീസ് ഓഫീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും പരിശോധന നടത്തി. സ്നിഫർ ഡോഗ് റെയിൽവേ സ്റ്റേഷനിലെ മാലിന്യത്തൊട്ടിക്ക് സമീപം അപായ സൂചന നൽകിയതിനെ തുടർന്ന് സ്റ്റേഷൻ പൂർണമായി ഒഴിപ്പിച്ചു.
മുൻകരുതൽ നടപടിയുടെ ഭാഗമായി ഔഗ്സ്ബുർഗ് വഴിയുള്ള ട്രെയിൻ സർവീസുകളും സമീപത്തെ റോഡ് ഗതാഗതവും പൂർണയി നിർത്തിവച്ചിരുന്നു. എന്നാൽ മറ്റ് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താത്തതിനെ തുടർന്ന് നിയന്ത്രണങ്ങൾ പിൻവലിച്ച് ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു.
റെയിൽവേ സ്റ്റേഷൻ ലക്ഷ്യമിട്ടല്ല ഈ ആക്രമണം നടന്നതെന്നും, സംഘടിത കുറ്റകൃത്യ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കുന്നതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സ്ഫോടനം നടന്ന നടപ്പാത കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Tags : Deepika DeepikaNewspaper BreakingNews Grenade explosion Augsburg Central Railway