ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഓസ്റ്റിൻ(ടെക്സസ്): ഇന്റർനാഷണൽ പ്രയർലൈൻ (ഐപിഎൽ) കുടുംബത്തിന്റെ 644-ാമത് ഓൺലൈൻ പ്രാർഥനാ സംഗമം പര്യവസാനിച്ചു. ആഗോളതലത്തിൽ സമാധാനത്തിനായി പ്രാർഥിച്ചും വിവിധ ആത്മീയ ശുശ്രൂഷകളോടെയും നടന്ന ഈ യോഗത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
ഡിട്രോയിറ്റിൽ നിന്നുള്ള ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവൽ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് ഓസ്റ്റിനിൽ നിന്നുള്ള ഏബ്രഹാം ജോസഫ് (ബാബു) പ്രാരംഭ പ്രാർഥനയ്ക്കു നേതൃത്വം നൽകി. വിശുദ്ധ വേദപുസ്തകത്തിൽ നിന്നുള്ള 1 രാജാക്കന്മാർ 19:1-13 വരെയുള്ള വാക്യങ്ങൾ ഓസ്റ്റിനിലെ സാബു ടി. ചെറിയാൻ വായിച്ചു.
യോഗത്തിൽ ഓസ്റ്റിൻ മാർത്തോമ്മാ ഇടവക വികാരി റവ. കോശി കുര്യൻ മുഖ്യസന്ദേശം നൽകി. "കർമ്മേലിൽ നിന്ന് മരുഭൂമിയിലേക്ക് - ക്ഷീണത്തിലും ദൈവത്തിന്റെ മൃദുസ്വരത്തിലും" എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു അച്ചന്റെ പ്രഭാഷണം.

ആത്മീയ ക്ഷീണം എല്ലായ്പ്പോഴും അവിശ്വാസത്തിന്റെ ഫലമല്ലെന്നും വലിയ വിശ്വസ്തതയ്ക്കു ശേഷവും അത് ഉണ്ടാകാമെന്നും അദ്ദേഹം ഓർമിപ്പിച്ചു. നമ്മുടെ ശക്തി അവസാനിക്കുന്നിടത്ത് ദൈവത്തിന്റെ സാന്നിധ്യം അവസാനിക്കുന്നില്ലെന്നും നിശബ്ദ നിമിഷങ്ങളിൽ ദൈവത്തിന്റെ മൃദുസ്വരം തിരിച്ചറിയാൻ സാധിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
തുടർന്ന് ലോകസമാധാനത്തിനും വിവിധ രാജ്യങ്ങളിലെ പ്രതിസന്ധികൾക്കും വേണ്ടിയുള്ള പ്രത്യേക മധ്യസ്ഥ പ്രാർഥനകൾ നടന്നു. ഹൂസ്റ്റണിൽ നിന്നുള്ള ഏബ്രഹാം കെ. ഇട്ടിച്ചെറിയ ഇതിന് നേതൃത്വം നൽകി.
യോഗത്തിന്റെ ഒടുവിൽ ഹൂസ്റ്റണിലെ ഐപിഎൽ കോഓർഡിനേറ്റർ ടി.എ. മാത്യു നന്ദി രേഖപ്പെടുത്തുകയും അടുത്ത ആഴ്ചയിലെ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ഷിജു ജോർജ് (ഹൂസ്റ്റൺ), ജോസഫ് ടി. ജോർജ് (രാജു, ഹൂസ്റ്റൺ) എന്നിവർ മീറ്റിംഗിന്റെ സാങ്കേതിക ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു.
അടുത്ത സംഗമം ഈ മാസം 22ന് നടക്കും. ഡാളസിൽ നിന്നുള്ള ഷൈജ എൽധോസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Tags : InternationalPrayerLine IPL PrayerGathering PrayerMeeting