കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം പരിഗണിച്ച് ഈ വർഷത്തെ നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അടിയന്തിര അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർക്കും നിവേദനം നൽകി. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് എന്നിവരാണ് നിവേദനം നൽകിയത്.
മേയ് മൂന്നിന് നടക്കുന്ന പരീക്ഷയ്ക്ക് കുവൈറ്റ് സെന്റർ ഒന്നാം ഓപ്ഷനായി നൽകിയവർക്ക് - നാട്ടിൽ നിന്നും കുവൈറ്റിലേക്ക് തിരിച്ചുവരുന്നതിനും അതുപോലെ തന്നെ ഇന്ത്യൻ സെന്ററുകൾ ഒന്നാം ഓപ്ഷനായി നൽകിയവർക്ക് - കുവൈറ്റിൽ നിന്ന് നാട്ടിൽ പോകുന്നതിനും ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്.
ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് വിമാനത്താവളവും വ്യോമ പാതയും അടച്ചതിനാൽ സൗദി അറേബ്യ വഴി മാത്രമാണ് യാത്ര ചെയ്യാൻ കഴിയുന്നത്. ഉയർന്ന നിരക്കും യുദ്ധം മൂലമുള്ള അനിശ്ചിതത്വവും തിരിച്ചുള്ള യാത്രയെ കുറിച്ച് ആശങ്ക സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയം പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയത്.
മേയ് മൂന്നിന് നടക്കുന്ന ഇന്ത്യയിലെ മെഡിക്കൽ കോഴ്സുകളിലേകുള്ള ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തിര ഇടപെടൽ പ്രതീക്ഷിക്കുന്നതായി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രസിഡന്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
Tags : Pravasi Legal Cell Neet Exam Kuwait