വെർജീനിയ: വെർജീനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലുണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. തുടർന്ന് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. സംഭവത്തിൽ ഒന്നിലധികം അക്രമികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ക്യാമ്പസിലെ ’ക്വാഡ് അനെക്സ്’ ഭാഗത്താണ് വെടിവയ്പ്പുണ്ടായത്. ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് പുറത്തായി അഞ്ചുപേർക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ചെസ്റ്റർഫീൽഡ് കൗണ്ടി പോലീസ് അറിയിച്ചു.
പരിക്കേറ്റ അഞ്ചുപേരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടക്കത്തിൽ അപകടനിലയിലായിരുന്ന ഒരാളുടെ നില നിലവിൽ ഗുരുതരമായി തുടരുകയാണെന്നും മറ്റു നാലുപേരുടെ പരിക്ക് ഗുരുതരമല്ലെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഒന്നിലധികം സംശയിക്കപ്പെടുന്നവർ ഉൾപ്പെട്ടിട്ടുണ്ട്. വിഎസ്യു പോലീസും ചെസ്റ്റർഫീൽഡ് കൗണ്ടി പോലീസും സംയുക്തമായി അന്വേഷണം നടത്തുകയാണ്. വിദ്യാർഥികളും ജീവനക്കാരും ഈ ഭാഗത്തേക്ക് വരുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നുംന്ധ യൂണിവേഴ്സിറ്റി അധികൃതർ പ്രസ്താവനയിലൂടെ അഭ്യർഥിച്ചു.
തൊഴിൽസാങ്കേതിക ഏജൻസിയായ ബിഎടിഎഫ് , ഹാനോവർ കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവരും അന്വേഷണത്തിൽ തദ്ദേശീയ പോലീസിനെ സഹായിക്കുന്നുണ്ട്.
ചരിത്രപരമായി പ്രമുഖമായ കറുത്തവർഗക്കാരുടെ ഈ പബ്ലിക് യൂണിവേഴ്സിറ്റിയിൽ ഏകദേശം 5,700ഓളം വിദ്യാർഥികളാണ് പഠിക്കുന്നത്. പുതിയ അധ്യയന വർഷം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, കഴിഞ്ഞ ആഴ്ചയാണ് വിദ്യാർഥികൾക്കായി ഹോസ്റ്റലുകൾ തുറന്നുകൊടുത്തത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.
Tags : Shooting at Virginia State University