മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 19-ാം എഡിഷൻ മാർച്ച് 28ന് തുടങ്ങുമെന്ന് ബിസിസിഐ അറിയിച്ചു. നേരത്തെ നിശ്ചയിച്ചതിനേക്കാൾ രണ്ട് ദിവസം വൈകിയാണ് ടൂർണമെന്റ് തുടങ്ങുന്നത്. താരലേല സമയത്ത് മാർച്ച് 26ന് ഐപിഎൽ തുടങ്ങുമെന്നാണ് ബിസിസിഐ അറിയിച്ചിരുന്നത്. മേയ് 31-നാണ് കലാശപ്പോരാട്ടം.
ആസാം, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇതുവരെ പ്രഖ്യാപിക്കാത്തതിനാലാണ് ഐപിഎൽ മത്സര തീയതി പ്രഖ്യാപനവും അനന്തമായി നീണ്ടുപോയത്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയല്‍സ് (ഗോഹട്ടി, സെക്കന്റ് ഹോം ഗ്രൗണ്ട്) എന്നീ ടീമുകളുടെ ഹോം മത്സരങ്ങള്‍ ഈ സംസ്ഥാനങ്ങളിലാണ് നടക്കേണ്ടത്.
തെരഞ്ഞെടുപ്പ് തീയതികൾ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് തീയതികൾ പ്രഖ്യാപിച്ച ശേഷം പൂർണ മത്സരക്രമം നിശ്ചയിക്കാനാണ് ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി അടുത്തയാഴ്ച ഐപിഎൽ ഗവേണിംഗ് കൗൺസിൽ വീണ്ടും യോഗം ചേരും.
മുൻപും നിരവധി തവണ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പേരിൽ ഐപിഎൽ മത്സരങ്ങൾ പുനക്രമീകരിച്ചിട്ടുണ്ട്. ഈ വർഷത്തെ ഐപിഎൽ ഉദ്ഘാടന മത്സരത്തിന്റെ വേദിയും ബിസിസിഐ ഇതുവരെ നിശ്ചയിച്ചിട്ടില്ല.
Tags : cricket ipl indian premier league