ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നിന്ന് ഇന്ത്യക്കായി കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരമായ പര്‍വേസ് റസൂല്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓള് റൗണ്ടര്മാരിലൊരാളായിരുന്ന 36കാരനായ പര്‍വേസ് റസൂല്‍ കരിയറിലാകെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യൻ കുപ്പായമണിഞ്ഞത്.
2014 ജൂണ്‍ 15നാണ് പര്‍വേസ് റസൂൽ ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറിയത്. സുരേഷ് റെയ്നയുടെ നായകത്വത്തിൽ മിർപുരിൽ ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തിൽ 10 ഓവറിൽ 60 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി.
2017 ജനുവരി 26ന് ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലും റസൂല്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. വിരാട് കോഹ്ലി നയിച്ച ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങിയ അദ്ദേഹം നാലോവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. എട്ടാംനമ്പറിൽ ബാറ്റിംഗിനിറങ്ങിയ പർവേസ് അഞ്ചു റൺസുമെടുത്തു.
ഇതിനിടെ ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്നു പർവേസ് റസൂൽ. നിലവിൽ ആഭ്യന്തര ക്രിക്കറ്റിലും അവസരം കുറഞ്ഞതോടെയാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാൻ താരം തീരുമാനിച്ചത്.
17 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 352 വിക്കറ്റുകളും 5,648 റണ്‍സും റസൂല്‍ നേടിയിട്ടുണ്ട്. 2013-2014 സീസണിലും 2017-18 രഞ്ജി സീസണിലെയും മികച്ച ഓൾ റൗണ്ടര്‍ക്കുള്ള ലാലാ അമര്‍നാഥ് ട്രോഫി സ്വന്തമാക്കി.
ഐപിഎലില്‍ സൗരവ് ഗാംഗുലി നായകനായ പൂന വാരിയേഴ്സ് ടീമിൽ അംഗമായിരുന്നു പർവേസ് റസൂല്‍. ശ്രീലങ്കയിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച അദ്ദേഹം ജൂനിയര്‍ താരങ്ങളുടെ പരിശീലകനുമായി.
Tags : Parvez Rasool Retirement Jammu Kashmir Team India