ഉത്തരാഖണ്ഡില്‍ ഇന്ത്യയുടെ ഹൃത്തടംപോലെ നൈനിറ്റാള്‍ തടാകം. പച്ചപ്പണിഞ്ഞ മലനിരകള്‍ ചുറ്റും കാവല്‍ നില്ക്കുന്ന തടാകത്തിന്റെ വശ്യസൗന്ദര്യം നുകരണമെങ്കില്‍ ഇവിടെയെത്തുകതന്നെ വേണം. ഡല്‍ഹിയില്‍നിന്ന്, നിബിഡവനങ്ങളിലൂടെയും മനോഹര ഗ്രാമങ്ങളിലൂടെയും ദീർഘയാത്രയ്ക്കുശേഷമാണ് നൈനി തടാകക്കരയിലെ ഹില്‍സ്റ്റേഷനില്‍ എത്തിയത്. ഉത്തരാഖണ്ഡിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന നൈനിറ്റാള്‍, പ്രകൃതിരമണീയതകൊണ്ടും വശ്യമായ കാലാവസ്ഥകൊണ്ടും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പര്‍വതപ്രദേശമാണ്.
ഹോട്ടലില്‍നിന്നു ടാക്സിയിലായിരുന്നു യാത്ര. മലനിരകള്‍ക്കു നടുവിലെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ പൈന്‍, ദേവദാരു മരങ്ങള്‍ ഇടതൂര്‍ന്ന വനങ്ങളിലൂടെയായിരുന്നു സഞ്ചാരം. പച്ചപ്പണിഞ്ഞ കുന്നിന്ചെരിവിലെ ഓരോ വളവിലും നോക്കെത്തും ദൂരത്ത് നൈനി തടാകം തിളക്കമാര്‍ന്നു കിടന്നു. വളവു തിരിയുമ്പോള്‍ തടാകക്കാഴ്ച മറയുന്നതോടെ അടുത്ത വളവിനായി കാത്തിരിക്കും. ഹരിതമലകള്ക്കു നടുവില്‍ ചിലപ്പോള്‍ ചന്ദ്രക്കലയുടെ ആകൃതിയിലും മറ്റു ചിലപ്പോള്‍ മാമ്പഴത്തിന്റെ ആകൃതിയിലുമൊക്കെയാണ് തടാകക്കാഴ്ച.
കാറില്‍നിന്നിറങ്ങി അല്പദൂരം നടന്നുവേണം തടാകക്കരയിലെത്താന്‍. തടാകക്കരയിലൂടെയുള്ള നടത്തം അവിസ്മരണീയമായിരുന്നു. കുത്തനെയുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട നൈനി തടാകം സ്ഫടികംപോലെ തിളങ്ങുന്നു. ഞങ്ങള്‍ ബോട്ടില്‍ തടാകത്തിലൂടെ സഞ്ചരിച്ചു. ശാന്തമായ തടാകത്തില്‍ ചുറ്റുമുള്ള കുന്നുകള്‍ കണ്ണാടിയിലെന്നപോലെ പ്രതിഫലിക്കുന്നത് അദ്ഭുതക്കാഴ്ചയായി. തടാകത്തിലൂടെ മന്ദമായൊഴുകി നടക്കുന്ന ശിക്കാര ബോട്ടുകള്‍ കൗതുകമാണ്. നൈനി തടാകമാണ് നൈനിറ്റാളിന്റെ ഹൃദയം.
പച്ചപ്പുനിറഞ്ഞ മലനിരകളും തടാകത്തിലെ വഞ്ചിയാത്രയുമാണ് പ്രധാന ആകര്‍ഷണം. സായന്തനങ്ങളില്‍ തെളിമയാര്‍ന്ന വെള്ളത്തിലൂടെ ബോട്ട് തുഴഞ്ഞുപോകുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം വാക്കുകള്‍ക്കതീതമാണ്. രാത്രിയിൽ വിളക്കുകളുടെ പ്രകാശം നൈനി തടാകത്തില്‍ പ്രതിഫലിക്കുന്നതുനോക്കി എത്രനിന്നാലും മടുപ്പു തോന്നില്ല. ഏറെ മലയാളികള്‍ക്കും നൈനിറ്റാൾ കേവലമൊരു വിനോദസഞ്ചാരകേന്ദ്രം മാത്രമായിരിക്കില്ല, അതു മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് എം.ടി. വാസുദേവന്‍നായരുടെ 'മഞ്ഞി'ന്റെ നാട്ടിലേക്കുള്ള തീര്ഥാടനംകൂടിയാണ്. അത്രമാത്രം ആഴത്തിലാണ് നൈനിറ്റാളിന്റെ ഛായാചിത്രം എം.ടി. തന്റെ മാന്ത്രികത്തൂലികയില്‍ കുറിച്ചിട്ടിരിക്കുന്നത്.
“ നൈനിറ്റാളില്‍ മഞ്ഞു പെയ്യാന്‍ തുടങ്ങിയിരിക്കുന്നു...'' എന്നു തുടങ്ങുന്ന വരികളിലൂടെ ഓരോ മലയാളിയുടെയും മനസില്‍ ആ മഹാപ്രതിഭ വരച്ചിട്ടിരിക്കുന്നത് ഈ മനോഹാരിതയുടെ നേര്‍ചിത്രമാണ്. ബോട്ട് യാത്രയ്ക്കിടയിലും റോഡിലൂടെയുള്ള സായാഹ്ന നടത്തത്തിനിടയിലും തടാകക്കരയില്‍ മഞ്ഞുപെയ്തപ്പോള്‍ എംടിയെയും ‘മഞ്ഞി’ലെ പ്രധാന കഥാപാത്രമായ വിമല ടീച്ചറിനെയും ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. വൈകുന്നേരമാണ് നൈനി തടാകക്കരയിലുള്ള നൈനാദേവി ക്ഷേത്രത്തിലെത്തിയത്. രാജ്യത്തെ പ്രശസ്തമായ 51 ശക്തിപീഠങ്ങളിലൊന്നാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.
സതീദേവിയുടെ കണ്ണുകള്‍
സതീദേവിയുടെ കണ്ണുകള്‍ വീണ സ്ഥലമാണത്രെ നൈനിറ്റാള്‍. അതുകൊണ്ടാണ് നഗരത്തിന് നൈനിറ്റാള്‍ (നൈന എന്നാല്‍ കണ്ണ്, താല് എന്നാല്‍ തടാകം) എന്ന് പേര് ലഭിച്ചത്. ക്ഷേത്രത്തിനു സമീപം കണ്ട മുതിര്ന്നയാളോട് ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചു ചോദിച്ചു.
അദ്ദേഹം പറഞ്ഞ ഐതിഹ്യപ്പെരുമ ഇപ്രകാരമാണ്: ശിവന് ദക്ഷയാഗം പൂര്‍ത്തിയാക്കിയശേഷം നടത്തിയ ശിവതാണ്ഡവത്തില്‍ സതീദേവിയുടെ മൃതദേഹവും കൈയിലേന്തിയിരുന്നു. തുടര്‍ന്ന് വിഷ്ണു സുദര്‍ശനചക്രംകൊണ്ട് സതിയുടെ ശരീരം കഷണങ്ങളാക്കി. ഇതില്‍ സതിയുടെ കണ്ണുകള്‍ (നൈന) വീണത് ഇവിടെയാണ്. കണ്ണുകള്‍ വീണിടത്ത് രൂപംകൊണ്ടതാണ് നൈനി തടാകം. തുറന്നുനില്‍ക്കുന്ന ദേവിയുടെ രണ്ട് കണ്ണുകളാണ് ക്ഷേത്രത്തിലെ ആരാധനാരൂപം. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ദേവിയുടെ കണ്ണുകള്‍ക്കു പുറമെ ഗണപതിയുടെയും കാളിയുടെയും പ്രതിഷ്ഠകളും കാണാം. ആല്ചുവട്ടിലിരിക്കുമ്പോള് കേള്‍ക്കുന്ന ദലമര്മരങ്ങള് മന്ത്രാക്ഷരികളാണ്.
തടാകത്തിന് സമാന്തരമായാണ് മാള്‍ റോഡുള്ളത്. നൈനിറ്റാളിന്റെ ഹൃദയം നൈനി തടാകമാണെങ്കില്‍ മാള്‍ റോഡ് നൈനിറ്റാളിന്റെ ജീവനാഡിയാണെന്നു പറയാം. സഞ്ചാരികള്‍ക്ക് നടക്കാന്‍ സായാഹ്നങ്ങളില്‍ വാഹനഗതാഗതം നിരോധിക്കുന്ന ഈ റോഡിലൂടെയുള്ള നടത്തം മറക്കാനാവാത്ത അനുഭവമാണ്.
ഏകദേശം 1.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നഗരത്തിന്റെ രണ്ട് പ്രധാന ഭാഗങ്ങളായ മല്ലിതാലിനെയും തല്ലിതാലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. മാള്‍ റോഡിന്റെ ഒരു വശത്ത് മഞ്ഞും പച്ചപ്പും നിറഞ്ഞ മലനിരകളും മറുവശത്ത് ശാന്തസുന്ദരമായ നൈനി തടാകവുമാണ്. സഞ്ചാരികള്‍ മാള്‍ റോഡ് എന്നാണു വിളിക്കുന്നതെങ്കിലും ഔദ്യോഗികനാമം 'ഗോവിന്ദ് വല്ലഭ് പന്ത് മാര്‍ഗ്' എന്നാണ്. തല്ലിതാല് ഭാഗത്ത് ഗോവിന്ദ് വല്ലഭ് പന്തിന്റെ കൂറ്റൻ വെങ്കലപ്രതിമ സ്ഥാപിച്ചിട്ടുണ്ട്. നൈനിറ്റാളിന്റെ പ്രധാന ലാന്ഡ്മാര്ക്കാണിത്.
ഇവിടെനിന്നാണ് മാള്‍ റോഡിലെ മനോഹരകാഴ്ചകള്‍ ആരംഭിക്കുന്നത്.മെഴുകുതിരികള്‍, തദ്ദേശീയ കമ്പിളിവസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന ധാരാളം കടകള്‍ മാള്‍ റോഡില്‍ കാണാം. സുഗന്ധപൂരിതവും ചിത്രപ്പണികളുള്ളതുമായ ഈ തിരികള്‍ ലോകപ്രശസ്തമാണ്. നൈനിറ്റാള്‍ യാത്രയില്‍ സഞ്ചാരികള്‍ കൂടുതല്‍ വാങ്ങുന്നതും ഈ തിരികളാണ്. ബ്രിട്ടീഷ് ഭരണകാലത്ത് വൈദ്യുതിയി ത്ത സാഹചര്യത്തിലാണ് ഇവിടെ മെഴുകുതിരി നിര്‍മാണം ആരംഭിച്ചത്.
കാലക്രമേണ അതൊരു കുടില്‍വ്യവസായമായി വളര്‍ന്നു. പിന്നീട്, വൈദ്യുതി സൗകര്യം എത്തിയെങ്കിലും പരമ്പരാഗതമായ ഈ തൊഴിൽ നിലനിര്‍ത്താന്‍ ആഗ്രഹിച്ച തദ്ദേശവാസികള്‍ തിരി നിര്‍മാണത്തില്‍ തങ്ങളുടെ സര്‍ഗാത്മകതയുടെ അലകുകള്കൂടി ചേര്‍ക്കാന്‍ തുടങ്ങി. അങ്ങനെ നൈനിറ്റാളിലെ മെഴുകുതിരികള്‍ ഒരു കരകൗശലവസ്തുവായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ആപ്പിള്‍, മുന്തിരി, ഓറഞ്ച്, വഴുതനങ്ങ തുടങ്ങിയവയുടെയൊക്കെ ആകൃതിയില്‍, യഥാര്‍ഥ ഫലങ്ങളെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
വിനോദസഞ്ചാരികള്‍ തിരികള്‍ കത്തിച്ച് തടാകത്തില്‍ ഒഴുക്കിവിടാറുണ്ട്. ഒഴുകി നടക്കുന്ന പ്രഭ വിതറുന്ന തിരികൾ ഏവരെയും ആകര്‍ഷിക്കും. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, ദേവീ-ദേവന്മാര്, മൃഗങ്ങള്‍ തുടങ്ങിയ രൂപങ്ങളിലും തിരികളുണ്ട്. ഡിസൈനുകള്ക്കപ്പുറം ഇവയെ ലോകപ്രശസ്തമാക്കുന്നത് കത്തിക്കുമ്പോള്‍ പരക്കുന്ന സൗരഭ്യത്താലാണ്. റോസ്, ജാസ്മിന്, ലാവെന്‍ഡര്‍, ചന്ദനം, വാനില, തുളസി തുടങ്ങിയ സുഗന്ധതൈലങ്ങള്‍ മെഴുകില്‍ ചേര്‍ക്കുന്നതിലൂടെയാണ് സുഗന്ധം പരക്കുന്നത്. സുതാര്യമായ ജലാറ്റിന്‍ തിരികളാണ് മറ്റൊരു പ്രത്യേകത. ചില്ലുഭരണികളിലും പാത്രങ്ങളിലും ഈ തിരികള്‍ സ്ഥാപിച്ച് നല്‍കുന്നുണ്ട്. മുത്തുകള്‍, കടല്‍ച്ചിപ്പികള്‍, കൃത്രിമ ചെടികള്‍ എന്നിവ ഉപയോഗിച്ച് ഇവയില്‍ അലങ്കാരപ്പണികളും നടത്താറുണ്ട്.
ഏവരെയും ആകര്‍ഷിക്കുന്ന മറ്റൊന്ന് അവിടത്തെ ഭക്ഷണ വൈവിധ്യമാണ്. വിശേഷാൽ കോഫികള്‍ ലഭിക്കുന്ന ഷോപ്പുകള്‍, തട്ടുകടകള്‍പോലെ തോന്നിക്കുന്ന സ്ട്രീറ്റ് ഫുഡ് സ്റ്റാളുകള്‍, റസ്റ്ററന്റുകള്‍ എന്നിവയാണ് മാള്‍ റോഡിലെ പ്രധാന ആകര്‍ഷണം. ഉത്തരേന്ത്യന്‍ വിഭവങ്ങളും ചൈനീസ് വിഭവങ്ങളും സുലഭമാണ്. പുറമെ തണുപ്പില്‍ ചൂടോടെ കഴിക്കാന്‍ മോമോസ്, തിപ്പന് എന്നിവ തെരുവു ഭക്ഷണശാലകളിലെ പ്രധാന വിഭവങ്ങളാണ്. ഉത്തരാഖണ്ഡിലെ പരമ്പരാഗത ഭക്ഷണമായ കുമാവോണിയും ടിബറ്റന്‍ ഭക്ഷണങ്ങളും രുചികരം. തുക്പ എന്ന ടിബറ്റന്‍ സൂപ്പ് പ്രത്യേക വിഭവമാണ്. നൂഡില്‍സും പച്ചക്കറികളും (അല്ലെങ്കില്‍ ചിക്കന്‍) ചേര്‍ത്തുണ്ടാക്കുന്ന സൂപ്പാണിത്.
നൈനിറ്റാളിന്റെ പ്രകൃതിസൗന്ദര്യം ശരിക്കും ആസ്വദിച്ചറിയാന്‍ പര്വതങ്ങളിലേക്കുതന്നെ പോകണം. അതിനായി ഒരു ദിവസത്തെ യാത്ര വേണ്ടിവരും. ഏരിയല്‍ എക്സ്പ്രസ് എന്ന റോപ്വേയിലൂടെ സഞ്ചരിച്ച് സ്നോ വ്യൂ പോയിന്റില്‍ എത്തി. ആ മനോഹരകാഴ്ചകളില്‍ കണ്ണുടക്കി എത്രനേരം നിന്നുവെന്ന് അറിയില്ല. അവിടെനിന്നാല്‍ ഹിമാലയ പര്‍വതനിരകളുടെ വിദൂര ദൃശ്യം ആസ്വദിക്കാം. കുതിരപ്പുറത്തോ നടന്നോ പോകാന്‍ കഴിയുന്ന ടിഫിന്‍ ടോപ്പിലേക്കായിരുന്നു അടുത്ത യാത്ര. കുതിരസവാരിക്ക് പ്രത്യേക പാതയുണ്ട്.
ഒരു പ്രണയകഥ
ഡൊറോത്തി സീറ്റെന്നും അവിടത്തെ ടിഫിന്‍ ടോപ്പിനു വിളിപ്പേരുണ്ട്. ഈ പേരിനു പിന്നിലൊരു പ്രണയകഥയുണ്ടെന്ന് ഗൈഡ് പറഞ്ഞു. ചുരുങ്ങിയ വാക്കുകളില്‍ കഥയൊതുക്കാന് ഗൈഡ് ശ്രമിച്ചെങ്കിലും ഞാന്‍ വഴങ്ങിയില്ല. കഥയല്ലിത്, ചരിത്രമാണെന്ന് ഗൈഡ് പറഞ്ഞു: സ്വാതന്ത്ര്യപ്രാപ്തിക്കു മുന്‍പു നടന്നതാണ്. ഡൊറോത്തി കെല്ലറ്റ് എന്ന ബ്രിട്ടീഷ് വനിതയുടെ ഓര്‍മയ്ക്കായാണ് സ്ഥലത്തിന് ഇങ്ങനെ പേരു നല്‍കിയിരിക്കുന്നത്.
അവരൊരു ചിത്രകാരിയായിരുന്നു. നൈനിറ്റാളിലെ പ്രകൃതിഭംഗി ഏറെ ഇഷ്ടപ്പെട്ടിരുന്ന ഡൊറോത്തി, സ്ഥിരമായി ടിഫിന്‍ ടോപ്പിലെത്തി താഴെയുള്ള നഗരത്തെയും തടാകത്തെയും കാന്‍വാസില്‍ പകര്‍ത്തിയിരുന്നു. പലപ്പോഴും തനിച്ചായിരുന്നു കപ്പലില്‍ ഡൊറോത്തിയുടെ ഇന്ത്യയിലേക്കുള്ള വരവും പോക്കും. ഒരിക്കല്‍ മക്കളെ കാണാന്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുമ്പോള്‍ അവര്‍ പെട്ടെന്ന് രോഗബാധിതയായി കപ്പല്‍ ഇംഗ്ലണ്ടിലെത്തുന്നതിന് മുമ്പേ മരണപ്പെട്ടു. തുടര്‍ന്ന് മൃതദേഹം കടലില്‍ ഒഴുക്കേണ്ടിവന്നു.
പ്രിയതമയുടെ വിയോഗത്തില്‍ ദുഃഖിതനായ ഭര്‍ത്താവ് കേണല്‍ ജെ.പി. കെല്ലറ്റും ഡൊറോത്തിയുടെ ചില സുഹൃത്തുക്കളും ചേര്‍ന്ന്, ഡൊറോത്തി ചിത്രം വരച്ചിരുന്ന ഹില്‍ ടോപ്പില്‍ കല്ലുകൊണ്ട് ഒരു ഇരിപ്പിടം നിര്‍മിച്ചു. അന്നുമുതല്‍ ടിഫിന്‍ ടോപ്പ് ഡൊറോത്തി സീറ്റ് എന്നും അറിയപ്പെടാന്‍ തുടങ്ങി. പിന്നീട് ഇരിപ്പിടം പ്രാദേശിക ഭരണകൂടം വിപുലീകരിച്ചെങ്കിലും ഇന്ന്, തകര്‍ന്നു കിടക്കുകയാണെന്നത് വല്ലാത്ത വ്യഥയുളവാക്കും. നൈനിറ്റാള്‍ യാത്ര അവസാനിപ്പിച്ചു ഡൽഹിയിലേക്കു ബസ് കയറുമ്പോള്‍ മനസ് മലനിരകള്‍ക്കിടയിലെ വളഞ്ഞുപുളഞ്ഞ പാതകളിലും നീലത്തടാകത്തിലെ ജലയാനങ്ങളിലും ചുറ്റിത്തിരിയുകയായിരുന്നു... മനസ് മന്ത്രിച്ചു... നൈനിറ്റാള്‍ നീയെത്ര മനോഹരി!
Tags : Nainittal Sunday Deepika Deepikanews