മൺമറഞ്ഞുപോയ സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥൻ
ചലച്ചിത്ര പിന്നണി ഗായകനും ഗാനരചയിതാവിനും സംഗീത സംവിധായകനും റോയൽറ്റി വേണമെന്ന അവകാശവാദം കേരളത്തിൽ കത്തിപ്പടരുന്ന കാലം. ഒരു പ്രമുഖ ടെലിവിഷൻ ചാനൽ അവതാരക ഈ റോയൽറ്റി വിവാദത്തെക്കുറിച്ച് എം. എസ്. വിശ്വനാഥനോട് ചോദിക്കുന്നു. റോയൽറ്റി എന്താണെന്ന് പോലും അറിയില്ല എന്ന് എം.എസ്.വിയുടെ തമിഴും മലയാളവും കലർന്ന ഭാഷാശൈലിയിലെ മറുപടി. എല്ലാ ഗാനങ്ങളുടെയും ശരിയായ ഉടമസ്ഥാവകാശം ആസ്വാദകർക്കാണെന്നും അദ്ദേഹം പറഞ്ഞുവച്ചു.
ഇത് വെറും വാക്കുകളല്ല. സംഗീതം നൽകുന്നത് ഈശ്വരനാണെന്നു വിശ്വസിച്ച എം.എസ്.വി. ജീവിതത്തിലൊരിക്കലും ഒരു കണക്കെടുപ്പും നടത്തിയിട്ടില്ല. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ഏഴായിരത്തിൽപ്പരം ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ഈ മഹാപ്രതിഭ .എന്നാൽ ജീവിച്ചിരുന്ന കാലത്ത് അതേക്കുറിച്ച് ഒരു ധാരണയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
ഗാനരചയിതാവ് എഴുതുന്ന വരികളിൽ ഒളിഞ്ഞുകിടക്കുന്ന സംഗീതം കണ്ടെത്തി പുറത്ത് കൊണ്ടുവരിക മാത്രമാണ് സംഗീത സംവിധായകന്റെ ചുമതലയെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. ഗാന രചയിതാവാണോ സംഗീത സംവിധായകനാണോ പ്രധാനി എന്ന ചിന്ത ഒളിഞ്ഞും തെളിഞ്ഞും കത്തിനിന്ന കാലത്തായിരുന്നു എം.എസ്.വിയുടെ ഈ തുറന്നുപറച്ചിൽ. എന്തിനധികം ഗാനരചയിതാവും സംഗീത സംവിധായകനും തമ്മിൽ ഉണ്ടാവേണ്ടത് ഭാര്യയും ഭർത്താവും തമ്മിലുള്ള ആത്മബന്ധം ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ പാട്ടുകൾ വിജയിച്ചിട്ടുണ്ടെങ്കിൽ അത് ടീം വർക്കിന്റെ ഫലമാണെന്നും അദ്ദേഹം പറയുമായിരുന്നു. മലയാളത്തിൽ 76 സിനിമകളുടെ സംഗീത സംവിധായകനായി എം.എസ്. വിശ്വനാഥൻ പ്രവർത്തിച്ചിട്ടുണ്ട്. നീലഗിരിയുടെ സഖികളെ... കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ... ഹൃദയവാഹിനി ഒഴുകുന്നു നീ... ആ നിമിഷത്തിന്റെ നിർവൃതിയിൽ... ഈശ്വരൻ ഒരിക്കൽ വിരുന്നിനു പോയി... തുടങ്ങിയ നിരവധി നിരവധി ഗാനങ്ങൾ.
102 ഗാനങ്ങളാണ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തന്പിയുമായി ചേർന്ന് എം.എസ്.വി. സൃഷ്ടിച്ചത്.സംഗീതത്തിന് ഒരു ദൈവം ഉണ്ടെങ്കിൽ അത് എം.എസ്. വിശ്വനാഥനാണ് എന്നാണ് ശ്രീകുമാരൻ തന്പി എപ്പോഴും പറയുന്നത്. വളരെ വേഗതയിലാണ് വിശ്വേട്ടൻ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. 1971ൽ പുറത്തിറങ്ങിയ ലങ്കാദഹനം സിനിമയിലെ ഏഴു പാട്ടുകൾ വെറും ആറുമണിക്കൂർ കൊണ്ടാണ് ഒരുക്കിയത്-ശ്രീകുമാരൻ തന്പി പറയുന്നു.
പി. ജയചന്ദ്രന്റെ ഏറ്റവും മനോഹരമായ ഗാനം എന്ന് പല നിരൂപകൻമാരും പറയുന്ന പഞ്ചവടിയിലെ മായാസീതയോ... , തിരുവാഭരണം ചാർത്തി വിടർന്നു... സ്വർഗനന്ദിനി സ്വപ്ന വിഹാരിണി... ഉൾപ്പെടെ ഗാനങ്ങൾ ഇങ്ങനെ വളരെ വേഗത്തിൽ തീർത്തതാണ്.
വേനലിൽ ഒരു മഴ എന്ന ചിത്രത്തിലെ ഏതു പന്തൽ കണ്ടാലും അത് കല്യാണ പന്തൽ... എന്ന ഗാനം കൈയ്യിൽ കിട്ടിയ ഉടനെ സിന്ധുഭൈരവി രാഗത്തിൽ ഇന്ന് കേൾക്കുന്ന ട്യൂണിൽ എം.എസ്.വി. പാടുകയായിരുന്നുവെന്നും ശ്രീകുമാരൻ തന്പി ഓർമിക്കുന്നു.
കെ.ജെ. യേശുദാസ് പാടി പ്രേംനസീർ അതേ ഭാവതീവ്രതയിൽ അഭിനയിച്ച ലങ്കാ ദഹനത്തിലെ ഈശ്വരൻ ഒരിക്കൽ വിരുന്നിനു പോയി... എന്ന ഗാനം ഒന്നിച്ചിരുന്ന് സൃഷ്ടിച്ച കഥ ശ്രീകുമാരൻ തന്പി ഓർമിക്കുന്നു. ആദ്യം വേഗതയിലുള്ള ഒരു ഈണമാണ് വിശ്വേട്ടൻ മൂളിയത്. സിനിമയിലെ ഗാനസന്ദർഭത്തെക്കുറിച്ചും ഗാനസാഹിത്യത്തെക്കുറിച്ചും പറഞ്ഞപ്പോൾ വിശ്വേട്ടൻ ചോദിച്ചത് കടവൂൾക്കു കൂടി അങ്ക ഇടം കെടക്കാതെയാ... എന്നാണ്. പിന്നീടാണ് ശിവരഞ്ജിനി രാഗം ആധാരമാക്കി, ശോകം കലർന്ന ഈണത്തിൽ ഗാനം ചിട്ടപ്പെടുത്തിയത്. ശ്രീകുമാരൻ തന്പി- എം.എസ്. വിശ്വനാഥൻ കൂട്ടുകെട്ടിൽ പിറന്നതാണ് ജീവിതം ഒരു ഗാനം എന്ന ചിത്രത്തിലെ സത്യനായകാ മുക്തിദായകാ...എന്ന അനശ്വരഗാനം.
Tags : M.S. Viswanathan DeathAnniversary MusicDirector SundayDeepika LatestNews