കൊളുത്തീ നിലവിള;ക്കന്തിതന്ചേലാഞ്ചല-
മിളക്കിപ്രതീചിതന് നെഞ്ചിലെത്തീയാളിക്കെ!
അല്ലെങ്കി, ലിരുളിന്റെ വലവീശലില്പ്പെട്ടു
തെല്ലിട മിഴിപൂട്ടി നിന്നാലോ വെളിച്ചങ്ങള്‍!
ഇന്നലെക്കറുത്തവാവിരുളും, ഞാനുംകൂടി
വന്നപ്പോളോര്മിച്ചതാണീ നിലവിളക്കിനെ!
ഈ വരികളെഴുതിയ കടലാസുമായി ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന മുട്ടത്തു വർക്കിയുടെ മുന്നിലിരിക്കുകയാണ് ഒരു കൗമാരക്കാരൻ. "നിലവിളക്ക്' എന്ന പേരിലുള്ള കവിത ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നതിന് ശിപാർശക്കത്തുമായാണ് വന്നിരിക്കുന്നത്.
വരികൾ മുഴുവൻ വായിച്ച മുട്ടത്തു വർക്കി അദ്ഭുതത്തോടെ അയാളെ നോക്കി. തന്റെ മുന്നിലുള്ള കൗമാരക്കാരൻതന്നെയാണോ ഇതെഴുതിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. 1947 ഡിസംബർ 28 ലക്കം ആഴ്ചപ്പതിപ്പിൽ പ്രാധാന്യത്തോടെ ആ കവിത പ്രസിദ്ധീകരിച്ചു. കവിതയുടെ തലക്കെട്ടിനു താഴെ എഴുതിയയാളുടെ പേര് ഇങ്ങനെ നൽകിയിരുന്നു- വയലാർ ജി. രാമവർമ്മ!
ഒരു കവിയുടെ ജനനം
വയലാര്‍ രാഘവപ്പറമ്പില്‍ കോവിലകത്തെ അംബാലിക തമ്പുരാട്ടിയുടെയും ആലുവ വെള്ളാരപ്പള്ളി കളിപ്പാട്ടു മഠത്തിലെ കേരളവര്‍മയുടെയും മകനായി ജനിച്ച രാമവര്‍മയ്ക്ക് കാളിദാസ കവിതകൾ വായിച്ച നിറവിലാണ് കവിയാകണമെന്ന മോഹമുദിച്ചത്.
രാമവർമയുടെ മൂന്നാം വയസിൽ അച്ഛൻ മരിച്ചതോടെ കാർക്കശ്യക്കാരനായ അമ്മാവന്റെ മേൽനോട്ടത്തിലും ശിക്ഷണത്തിലുമായിരുന്നു ജീവിതം. ദാരിദ്ര്യവും അവഗണനയും കൂട്ട്.
രാമവര്‍മയെ സ്കൂളില്‍ ചേര്‍ക്കുന്നതിനുപകരം സംസ്കൃതം പഠിപ്പിക്കാനാണ് അമ്മാവൻ തീരുമാനിച്ചത്. കുടുംബത്തില്‍ നിത്യവും ഭാഗവതവും രാമായണവും വായിക്കാന്‍ ഒരാളുണ്ടാകണമെന്നതായിരുന്നു ഇതിനു കാരണം.
പ്രിയപ്പെട്ട കുട്ടന് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകണമെന്ന് അമ്മ ആഗ്രഹിച്ചെങ്കിലും നടന്നില്ല. സംസ്കൃതപഠനശേഷം ഒരു ബന്ധുവിന്റെ സ്വാധീനംമൂലം ചേർത്തല ഹൈസ്കൂളിൽ ചേർന്നു പഠിക്കാൻ രാമവർമയ്ക്ക് അവസരം കിട്ടി. എങ്കിലും ഫിഫ്ത് ഫോമോടെ സ്കൂൾ വിദ്യാഭ്യാസം സ്വയം അവസാനിപ്പിച്ചു.
ഈ ദുഃഖം ലഘൂകരിക്കാന്‍ എന്നവണ്ണം, കൗമാര പ്രായത്തില്‍ രാമവർമ കവിതകൾ കുറിച്ചുതുടങ്ങി. അമ്മാവൻ ഉറങ്ങുന്നതു കാത്തിരുന്നുവേണം എഴുതാൻ. കവിതയെഴുത്തിൽ അമ്മയ്ക്കു സന്തോഷമായിരുന്നു. അമ്മാവന്റെ എതിർപ്പിന് രാമവർമയുടെ നിശ്ചയദാര്‍ഢ്യത്തെ തളര്‍ത്താനായില്ല.
ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും അനുഭവങ്ങള്‍ പില്ക്കാലത്ത് അദ്ദേഹത്തെ സാധാരണക്കാര്‍ക്കൊപ്പം ജീവിക്കാനും അവരുടെ ശബ്ദമായി മാറാനും പ്രാപ്തനാക്കി. അങ്ങനെയാണ് ആ വിപ്ലവകാരിയായ കവി പിറവിയെടുത്തത്.
ക്ഷേത്രപ്രവേശന വിളംബരം നടത്തിയ ശ്രീചിത്തിര തിരുനാളിന് ആശംസകള്‍ അര്‍പ്പിച്ച് എഴുതിയ "വഞ്ചീശദീപം’ ആയിരുന്നു ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ കവിത. "രാമവര്‍മ തിരുമുല്‍പ്പാട്’ എന്ന പേരിലാണ് എഴുതിത്തുടങ്ങിയത്.
പാദമുദ്രകൾ
1948ല്‍ ഒരു കവിതാസമാഹാരം പുറത്തിറക്കാന്‍ രാമവര്‍മയ്ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. മികച്ച കവിതകൾ തെരഞ്ഞെടുത്ത് "പാദമുദ്രകൾ' എന്ന പേരിൽ സമാഹാരം തയാറാക്കി. പ്രമുഖരായ പല പ്രസാധകരെയും സമീപിച്ചെങ്കിലും പുതിയ എഴുത്തുകാരന്റെ പുസ്തകം ജനങ്ങള്‍ സ്വീകരിക്കില്ലെന്ന ധാരണയില്‍ ആരും പ്രസിദ്ധീകരിക്കാന്‍ തയാറായില്ല.
ഒടുവില്‍ തുറവൂരില്‍ നരസിംഹവിലാസം പ്രസ് നടത്തുന്ന മാധവ പൈയെ സമീപിച്ചു. പുസ്തകം വിറ്റുകിട്ടുന്ന പണത്തില്‍നിന്ന് അച്ചടിച്ചെലവ് ഈടാക്കിക്കൊള്ളാമെന്ന വ്യവസ്ഥയില്‍ പുസ്തകം പുറത്തിറങ്ങി.
എന്നാല്‍ നാളുകളായിട്ടും ഒന്നുപോലും വിറ്റുപോയില്ല. അച്ചടി ചെലവ് നല്കി പുസ്തകം എടുത്തുകൊണ്ടുപോകണമെന്ന് പൈ രാമവര്‍മയെ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന അദ്ദേഹം, നിവൃത്തിയില്ലാതെ പുസ്തകത്തിന്റെ പകര്‍പ്പവകാശം മാധവ പൈക്ക് എഴുതിക്കൊടുത്തു. പ്രസില്‍ കെട്ടിക്കിടക്കുന്ന "പാദമുദ്രകള്‍’ എങ്ങനെ വിറ്റ് പണമാക്കാം എന്ന് പൈ രാവും പകലും ചിന്തിച്ചു. ഒരാശയം അദ്ദേഹത്തിന്റെ മനസിൽ ഉദിക്കുകയും ചെയ്തു.
പിറ്റേക്കൊല്ലം നടന്ന വയലാര്‍ രക്തസാക്ഷിത്വ അനുസ്മരണദിന സമ്മേളന നഗരിയില്‍, "രാമവര്‍മ തിരുമുല്‍പ്പാട്’ എന്ന കവിയെ "വയലാര്‍ രാമവര്‍മ’യാക്കി പുനര്‍നാമകരണം ചെയ്ത് "പാദമുദ്രകള്‍’ വില്പനയ്ക്കെത്തിച്ചു.
തങ്ങള്‍ നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്ന നാടിന്റെ പേരുകണ്ടതോടെ അവിടെക്കൂടിയവർ പുസ്തകം ചൂടപ്പം പോലെ വാങ്ങി. പുസ്തകങ്ങള്‍ വിറ്റുപോയെങ്കിലും, പകര്‍പ്പവകാശം കൈമാറിയതിനാല്‍ രാമവര്‍മയ്ക്ക് പ്രതിഫലമൊന്നും ലഭിച്ചില്ല. എങ്കിലും, ആ സംഭവം രാമവര്‍മ തിരുമുല്‍പ്പാടിനെ മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരനായ വയലാര്‍ രാമവര്‍മയായി വളര്‍ത്തി.
വായനയിലൂടെ സംസ്കൃതവും ഇംഗ്ലീഷുമാണ് അദ്ദേഹത്തിന്റെ ചിന്താധാരകളെ മാറ്റിമറിച്ചത്. "ഒരു മരുമക്കത്തായ തറവാട്ടിലെ എട്ടുകെട്ടിനകത്ത് എല്ലാ അന്ധതകളുടെയും അന്തിമാഭയകേന്ദ്രമായിരുന്ന ഒരു കോവിലകത്തിൽ ജനിച്ചുവളര്‍ന്ന എനിക്ക് പുരാണേതിഹാസങ്ങളില്‍നിന്ന് ഊരിപ്പറിച്ചെടുത്ത അന്വേഷണ കൗതുകവുമായി പാശ്ചാത്യസാഹിത്യ കൃതികളുടെ അന്തരീക്ഷത്തിലേക്കു കടന്നുവന്നപ്പോള്‍ പുതിയൊരു ഉന്മേഷം തോന്നി.
ആധുനിക യുഗത്തിന്റെ യുക്തിവിചാര ശൈലിയുടെ രൂപരേഖകളെന്നു വച്ചിട്ടുള്ള പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളുടെ സംഭാവനകളായ ഗ്രന്ഥശേഖരങ്ങളിലൂടെ കൈയുംവീശി കടന്നുപോയപ്പോള്‍ എനിക്കു വല്ലാത്തൊരു ശക്തി തോന്നി, പുതിയൊരു വിചാരപദ്ധതി ആകൃതപ്പെട്ടു.' - അദ്ദേഹം പിന്നീടെഴുതി.
പുതിയ വായനാനുഭവത്തില്‍നിന്ന് ഊര്‍ജംകൊണ്ട അദ്ദേഹത്തിന് പുരാണേതിഹാസങ്ങളിലെ കാവ്യകല്പനകളും കഥാബന്ധങ്ങളും പുതിയൊരു വെളിച്ചത്തില്‍ പുനരാഖ്യാനം നടത്താന്‍ കഴിഞ്ഞു. അതിനുദാഹരണങ്ങളാണ് മാനിഷാദ, മഹാബലി, കല്യാണ സൗഗന്ധികം, രാവണ പുത്രി, മൈക്കലാഞ്ജലോ തുടങ്ങിയ കവിതകള്‍.
വിഖ്യാത കവിതയായ "ആത്മാവില്‍ ഒരു ചിത’ ഇന്നും ഓരോ മലയാളിയുടെയും മനസിൽ വിങ്ങലായി നിലകൊള്ളുന്നു. മൂന്നു വയസില്‍ അച്ഛന് നഷ്ടപ്പെട്ട നിഷ്കളങ്കമായ ബാല്യത്തിന്റെ വേദനയും ചോദ്യങ്ങളുമാണ് ഈ കവിതയില്‍ പ്രതിഫലിക്കുന്നത്. 1952 ല്‍ പുറത്തിറങ്ങിയ "ആയിഷ’ എന്ന ഖണ്ഡകാവ്യം, ദുരിതമനുഭവിക്കുന്ന അനേകം മനുഷ്യരുടെയും, പ്രത്യേകിച്ചും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെയും വേദനയുടെയും പ്രതിഷേധത്തിന്റെയും നേര്‍ചിത്രമാണ്.
ഹൃദയംതൊട്ട പാട്ടുകൾ
നാടകഗാനങ്ങളിലൂടെയും സിനിമാഗാനങ്ങളിലൂടെയുമാണ് ജനഹൃദയങ്ങളില്‍ വയലാർ ചിരഞ്ജീവിയായി നിലകൊള്ളുന്നത്. ഇരുപത്തഞ്ചോളം നാടകങ്ങള്‍ക്കായി 150ല്‍ അധികം ഗാനങ്ങളും, 250ല്‍പരം സിനിമകള്‍ക്കായി 1300 ഓളം ഗാനങ്ങളും അദ്ദേഹം രചിച്ചു.
1956ല്‍ ജെ.ഡി. തോട്ടാന്‍ സംവിധാനം ചെയ്ത "കൂടപ്പിറപ്പ്’ എന്ന സിനിമയിലെ "തുമ്പീ തുമ്പീ വാ വാ...' എന്ന ഗാനം എഴുതിക്കൊണ്ടാണ് വയലാര്‍ സിനിമയിലേക്കെത്തിത്. അദ്ദേഹത്തിന്റെ തൂലിക വിവിധ ജനവിഭാഗങ്ങളുടെ വികാരങ്ങളെ അനായാസം തൊട്ടറിഞ്ഞു.
"ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ...' എന്ന ഗാനം പ്രാര്‍ഥനയുടെ രൂപത്തില്‍ എഴുതിയപ്പോള്‍ അത് ജാതിമതഭേദമന്യേ ജനങ്ങളുടെ ഹൃദയത്തില്‍ ഇടംനേടി. സാധാരണ മനുഷ്യന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ദൈവത്തോടുള്ള അപേക്ഷയും ഈ വരികളില്‍ അലിഞ്ഞു ചേര്‍ന്നു.
1972ല്‍ പുറത്തിറങ്ങിയ "ചെമ്പരത്തി’യിലെ "ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...' എന്നുതുടങ്ങുന്ന ശബരിമല തീര്‍ഥാടന ഗാനം വ്രതശുദ്ധിയുടെയും ഭക്തിയുടെയും തീവ്രത പകര്ന്നുനല്കി.
പ്രണയത്തിന്റെ മനോഹാരിതയും വയലാര്‍ വരച്ചിട്ടു. 1962ല്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത "പാലാട്ടു കോമന്’ എന്ന സിനിമയിലെ "ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന ഗന്ധര്‍വ രാജകുമാരാ...' എന്നുതുടങ്ങുന്ന അനശ്വര പ്രണയഗാനവും, 1965ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത "ചെമ്മീന്‍’ എന്ന സിനിമയിലെ "മാനസ മൈനേ വരൂ, മധുരം നുള്ളി തരൂ’ എന്ന ഗാനവും ഇന്നും യുവതലമുറ നെഞ്ചിലേറ്റി പാടിനടക്കുന്നത്, കാലങ്ങള്‍ക്കും കാതങ്ങള്ക്കുമപ്പുറമുള്ള തലമുറകളുടെ അഭിരുചി മുന്‍കൂട്ടി മനസിലാക്കാനുള്ള വയലാറിന്റെ പ്രത്യേക കഴിവ് വിളിച്ചോതുന്നു.
1957ല്‍ ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിനുവേണ്ടി രചിച്ച "ബലികുടീരങ്ങളേ...' എന്ന ഗാനം വന്‍ ജനശ്രദ്ധ പിടിച്ചുപറ്റി. വയലാര്‍ എന്ന കവി തന്റെ ഗാനങ്ങളിലൂടെ ജനകീയ വികാരങ്ങളെ എത്രമാത്രം തൊട്ടറിഞ്ഞു എന്നതിന്റെ മികച്ച സാക്ഷ്യപത്രമാണ് ഈ രചനകളെല്ലാം.
അവാര്‍ഡ് ആഘോഷങ്ങൾ
വയലാര്‍ രാമവര്‍മയ്ക്ക് ഓരോ പുരസ്കാരം ലഭിക്കുന്പോഴും ജന്മനാടായ വയലാറില്‍ അത് ഉത്സവത്തിന് തുല്യമായിരുന്നു. ആദ്യത്തെ പ്രധാന പുരസ്കാരം 1961ല്‍ "സര്‍ഗസംഗീതം’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡായിരുന്നു.
1973ല്‍ "അച്ഛനും ബാപ്പയും’ എന്ന സിനിമയിലെ "മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു’ എന്ന അനശ്വര ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും 1974ല്‍ "നെല്ല്’, "അതിഥി’ എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണപ്പതക്കവും ലഭിച്ചപ്പോള്‍ വയലാറിലെ ജനങ്ങള്‍ ആനന്ദത്തിൽആറാടി. സംസ്ഥാന ചലച്ചിത്ര പുരസ്കാരം പവതവണ ലഭിച്ചു. 1969, 1972 വര്‍ഷങ്ങളിലും, മരണശേഷം1975ലും മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് അദ്ദേഹത്തിനായിരുന്നു.
ചിത്രാഞ്ജലിയെന്ന സ്വപ്നം
കേരളത്തിലെ ചലച്ചിത്ര ലോകത്തിന് ഒരു പൊതുമേഖലാ സ്റ്റുഡിയോ എന്ന സ്വപ്നം ആദ്യമായി മുന്നോട്ടു വച്ചവരില്‍ പ്രമുഖനായിരുന്നു വയലാര്‍. 1970 മാര്‍ച്ച് 30ന് അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന പി. രവീന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന സുപ്രധാന യോഗം ഇതിന് വേദിയായി.
വയലാറിന്റെ മനസിലുണ്ടായിരുന്ന വലിയ സ്വപ്നത്തിന്റെ ഫലമായാണ് തിരുവനന്തപുരത്തുള്ള "ചിത്രാഞ്ജലി സ്റ്റുഡിയോ ’ ആരംഭിക്കുച്ചത്. നിര്‍ഭാഗ്യവശാല്‍ ഈ മഹത്തായ പദ്ധതി യാഥാര്‍ഥ്യമായത് വയലാര്‍ രാമവര്‍മയുടെ വിയോഗത്തിനു ശേഷമായിരുന്നു.
ഒരു മനുഷ്യസ്നേഹിയുടെ അന്ത്യം
1970 ജനുവരി ഒന്നിനു തന്റെ ഡയറിയില്‍ വയലാർ ഇങ്ങനെ കുറിച്ചു: "ഞാന്‍ മദ്യപാനം ഇന്ന് നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നു. അല്ലെങ്കില്‍ മാസത്തില്‍ ഒരു തവണ.’ എന്നാല്‍, ഈ "സുഹൃത്തിനെ’ പൂര്‍ണമായി ഒഴിവാക്കാനോ പരിമിതപ്പെടുത്താനോ അദ്ദേഹത്തിനു കഴിഞ്ഞില്ല. ആരോഗ്യത്തെ അത് കഠിനമായി ബാധിക്കുകയും ചെയ്തു.
1975ല്‍ മദ്രാസില്‍വച്ച് ടൈഫോയ്ഡ് പിടിപെട്ട വയലാര്‍ ചികിത്സ തേടിയിരുന്നു. അസുഖം മാറിയെങ്കിലും ഇടയ്ക്കു രക്തം ഛര്ദിക്കാന് തുടങ്ങി. ഇതു കാര്യമാക്കാതെയാണ് അതേവര്‍ഷം ഒക്ടോബറില്‍ അമ്മയുടെ അസുഖവിവരം അറിഞ്ഞും, പൊതുപരിപാടികളില്‍ പങ്കെടുക്കാനുമായി അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്.
വീട്ടില്‍ പോകാതെ ആലപ്പുഴയിലെ അശോക ലോഡ്ജിലായിരുന്നു താമസം. അന്നവിടെ തകഴി ശിവശങ്കരപ്പിള്ളയടക്കമുള്ള സുഹൃത്തുക്കളുമുണ്ടായിരുന്നു. അവര്‍ ഒന്നിച്ചുള്ള ആഘോഷത്തിനിടയിലും അദ്ദേഹം രക്തം ഛര്‍ദിച്ചു. ആശുപത്രിയില്‍ പോകാനുള്ള തകഴിയുടെ നിര്‍ബന്ധം അദ്ദേഹം കൂട്ടാക്കിയില്ല.
പിറ്റേദിവസം ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജിലെ പരിപാടിക്ക് ആലപ്പുഴയില്‍നിന്ന് കാറില്‍ പോകുന്ന വഴിയില്‍ ഛര്‍ദി തുടര്‍ന്നെങ്കിലും ഏറ്റെടുത്ത പരിപാടിയില്‍നിന്ന് പിന്മാറില്ലെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.
തന്റെ പ്രസംഗത്തിനുമുന്‍പ് സംഗീതസംവിധായകനും ഗാനരചയിതാവുമായ എല്‍.പി.ആര് വര്‍മയെ താന്‍ ചിട്ടപ്പെടുത്തിയ വരികള്‍ പാടണമെന്ന് നിര്‍ബന്ധിച്ചു. അന്ത്യത്തെക്കുറിച്ചുള്ള വരികളായിരുന്നു ആ ഗാനത്തിന്. ജീവിതത്തിലെ അവസാന പൊതുവേദിയായി അത്.
രാത്രിയോടെ വീട്ടിലെത്തി. പിറ്റേദിവസം, ഒക്ടോബര്‍ 26ന് ഉച്ചയോടെ ആരോഗ്യനില വീണ്ടും വഷളായി. രക്തം ഛര്‍ദിച്ച് ബോധരഹിതനായി നിലത്തുവീണു. ഉടന്‍തന്നെ ചേര്‍ത്തലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നൽകിയ പ്രാഥമിക ചികിത്സകള്‍ നിഷ്ഫലമായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് പ്രഗത്ഭരായ ഡോക്ടര്‍മാരെ അവിടെയെത്തിച്ചെങ്കിലും രോഗത്തെ പിടിച്ചുനിര്‍ത്താനായില്ല. തുടര്‍ന്ന്, അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു.
മെഡിക്കല്‍ കോളജില്‍ വയലാര്‍ എത്തിയതറിഞ്ഞ് സുഹൃത്തുക്കളും ആരാധകരും തടിച്ചുകൂടി. മന്ത്രിമാരുടെയും രാഷ്ട്രീയസാമൂഹിക പ്രമുഖരുടെയും ഡോക്ടര്‍മാരുടെയും സംയുക്തയോഗം അടിയന്തരമായി ചേര്‍ന്ന് അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ ഉടൻ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു.
തിരുവനന്തപുരത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുള്‍പ്പെടെയുള്ള സാധാരണക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ട കവിക്ക് രക്തം നല്‍കാനായി ഓടിയെത്തി. അര്‍ധരാത്രിയോടെ ശസ്ത്രക്രിയ ആരംഭിച്ചു. 48 കുപ്പി രക്തം കയറ്റിയെങ്കിലും ചികിത്സകള്‍ ഫലിക്കാതെ രോഗം മൂര്‍ച്ഛിച്ചു. ഒക്ടോബര്‍ 27ന് പുലർച്ചെ നാലോടെ വയലാര്‍ രാമവര്‍മയെന്ന പ്രിയകവി വിടചൊല്ലി.
ഒക്ടോബര്‍ 27ന് രാവിലെ ഒന്‍പതിന് തിരുവനന്തപുരത്തുനിന്ന് വിലാപയാത്ര ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അവസാനമായി ഒരുനോക്കു കാണാൻ ആഗ്രഹിച്ചെത്തിയ ജനസാഗരം മൂലം അത് വൈകിട്ട് മൂന്നിലേക്കു നീണ്ടു. വഴിയോരത്തുടനീളം പതിനായിരങ്ങൾ കാത്തുനിന്നു.
ഏഴു മണിക്കൂര്‍ സഞ്ചരിച്ച്, രാത്രി പത്തരയോടെയാണ് വിലാപയാത്ര വയലാറിലെ രാഘവപ്പറമ്പില്‍ എത്തിയത്. പതിനൊന്നോടെ മകന് ശരത്ചന്ദ്രവര്‍മ ചിതയ്ക്ക് തീകൊളുത്തി.
ജനഹൃദയങ്ങളില്‍ ഇന്നും അദ്ദേഹം ജീവിക്കുന്നു എന്നതിന്റെ തെളിവാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 27ന് രാഘവപറമ്പില്‍ അനുഭവപ്പെടുന്ന ജനത്തിരക്ക്. പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ക്കൊപ്പം വയലാര്‍ രാമവര്മയും മലയാളികളുടെ ഓര്‍മകളില്‍ ഒരുപോലെ ജ്വലിച്ചുനില്ക്കുന്നു.
മാത്യു സി. ജോസഫ്
Tags : sunday story vayalar