ചിന്താവിഷയം
വർഷംതോറും ലക്ഷക്കണക്കിനു തീർഥാടകർ സ്പെയിനിലെ പ്രസിദ്ധമായ കമീനോ ദെ സാന്റിയാഗോ എന്ന തീർഥാടനപാതയിലൂടെ സഞ്ചരിക്കാറുണ്ട്. അപ്പസ്തോലനും യോഹന്നാന്റെ സഹോദരനുമായ യാക്കോബിന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കപ്പെട്ടിരിക്കുന്ന കോംപോസ്റ്റേലയിലെ കത്തീഡ്രൽ ദേവാലയമാണ് അവരുടെ ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ഈ തീർഥയാത്രയിൽ പങ്കെടുക്കുന്നു. ചിലർ നൂറുകണക്കിനു കിലോമീറ്റർ കാൽനടയായി സഞ്ചരിക്കുന്നു. ഈ യാത്ര പലർക്കും ശാരീരിക വെല്ലുവിളി മാത്രമല്ല, ആത്മീയ നവീകരണത്തിന്റെ അനുഭവംകൂടിയാണ്.
യാക്കോബിന്റെ ഈ പാതയ്ക്ക് നിരവധി വഴികളുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫ്രാൻസിലെ സെന്റ് ജീൻ ദെ പോർട്ട്, പോർച്ചുഗലിലെ ലിസ്ബണ് എന്നിവിടങ്ങളിൽനിന്നുള്ളവയും, സ്പെയിനിന്റെ തീരദേശങ്ങളിലൂടെ കടന്നുപോകുന്ന കമീനോ ദെൽ നോർത്തെ, പുരാതന രാജപാത പിന്തുടരുന്ന വിയ ദെ ലാ പ്ലാറ്റ എന്നിവയുമാണ്. ഈ വഴികളെല്ലാം വ്യത്യസ്തമാണെങ്കിലും അവയുടെ ലക്ഷ്യം സാന്റിയാഗോ ആണ്.
കത്തോലിക്കാ എഴുത്തുകാരനായ മാത്യു കെല്ലി തന്റെ "ദ ഫോർഗോട്ടൻ വേ' എന്ന ഗ്രന്ഥത്തിൽ ഈ തീർഥയാത്ര പശ്ചാത്തലമാക്കിക്കൊണ്ട് വലിയൊരു സത്യം അവതരിപ്പിക്കുന്നുണ്ട്. മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥയാത്ര സാന്റിയാഗോയിലേക്കുള്ള യാത്രയല്ലെന്നും അതിനേക്കാൾ ഏറെ പ്രയാസകരമായ ഒരു യാത്രയുണ്ടെന്നും അദ്ദേഹം പറയുന്നു. അത് നമ്മുടെ നാവിനെ നിയന്ത്രിക്കാനുള്ള യാത്രയാണ്. ആ യാത്രയാകട്ടെ ഹൃദയത്തിൽനിന്നു നാവിലേക്കുള്ളതും.
വിശുദ്ധി എന്നു കേൾക്കുന്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്താറുള്ളത് പ്രാർഥന, പ്രായശ്ചിത്തം, ഉപവാസം, ദാനധർമം, തീർഥയാത്ര എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. എന്നാൽ, വിശുദ്ധ യാക്കോബ് തന്റെ ലേഖനത്തിൽ ഏറെ പ്രാധാന്യം നൽകുന്നത് നാവിനെ നിയന്ത്രിക്കുന്ന കാര്യത്തിലാണ്. അദ്ദേഹം എഴുതുന്നു: ""സംസാരത്തിൽ തെറ്റുവരുത്താത്ത ഏവനും പൂർണനാണ്'' (3:2). വലിയ കാട്ടുതീ പടർത്താൻ കഴിയുന്ന ചെറിയ ഒരു തീപ്പൊരിയായി അദ്ദേഹം നാവിനെ ഉപമിക്കുന്നുണ്ട്.
നാം അനുദിനജീവിതത്തിൽ കാണുന്ന ഒരു യാഥാർഥ്യമല്ലേ ഇത്? ചിലരുടെ ചില വാക്കുകൾ കുടുംബങ്ങളെ തകർക്കുന്നു. മറ്റു ചിലരുടെ വാക്കുകൾ വർഷങ്ങളായി നിലനിൽക്കുന്ന സൗഹൃദം നശിപ്പിക്കുന്നു. വേറേ ചിലരുടെ വാക്കുകളാകട്ടെ വലിയ അക്രമപ്രവൃത്തികൾക്കു കാരണമാകുന്നു. ഇങ്ങനെ സമൂഹത്തിൽ വലിയ നാശം വിതയ്ക്കുവാൻ നമ്മുടെ നാവുകൾക്ക് ശക്തിയുണ്ട്.
അതേസമയം, നമ്മുടെ വാക്കുകൾക്ക് നവജീവൻ നൽകാനുള്ള ശക്തിയുണ്ടെന്ന കാര്യവും നാം ഓർമിക്കണം. നിരാശയിൽ തകർന്നടിയുന്ന ഒരാൾക്ക് ചില പ്രോത്സാഹനവാക്കുകൾ മാത്രംമതിയാകും ആ നിരാശയുടെ നീർച്ചുഴിയിൽനിന്നു കരകയറാൻ. ആത്മാർഥമായ ക്ഷമാപണവാക്കുകൾക്ക് തകർന്ന ബന്ധങ്ങളെ പുനഃസ്ഥാപിക്കാൻ ശക്തിയുണ്ടല്ലോ. നമ്മുടെ നന്ദിപ്രകടനം മറ്റൊരാളുടെ ജീവിതത്തിൽ എത്രമാത്രം ഉൗർജമാണ് സൃഷ്ടിക്കുക! സുഭാഷിതങ്ങളിൽ ഇപ്രകാരം പറയുന്നു: ""ജീവനെ നശിപ്പിക്കാനും പുലർത്താനും നാവിനു കഴിയും'' (18:21). അതെ, നമ്മുടെ വാക്കുകൾക്ക് നശിപ്പിക്കാനും സുഖപ്പെടുത്താനും കഴിയും. വാളിനേക്കാൾ ആഴത്തിൽ മുറിവേല്പിക്കാനും മരുന്നിനേക്കാൾ ഫലപ്രദമായി ആശ്വാസം പകരാനും അവയ്ക്കു സാധിക്കും.
നമ്മുടെ വാക്കുകൾ ഹൃദയത്തിന്റെ കണ്ണാടിയാണ്. ഹൃദയത്തിൽ കയ്പ്പുണ്ടെങ്കിൽ വാക്കുകളിലും കയ്പ്പുണ്ടാകും. ഹൃദയത്തിൽ സ്നേഹമുണ്ടെങ്കിൽ വാക്കുകളിലും സ്നേഹമുണ്ടാകും. ഹൃദയത്തിൽ നന്ദിയുണ്ടെങ്കിൽ വാക്കുകളിലും സൗമ്യതയുണ്ടാകും. അതുകൊണ്ടല്ലേ ""ഹൃദയത്തിന്റെ തികവിൽനിന്ന് അധരങ്ങൾ സംസാരിക്കുന്നു'' (മത്താ 12:34) എന്നു ദൈവപുത്രനായ യേശു പഠിപ്പിച്ചത്?
നാവിനെ നിയന്ത്രിക്കുകയെന്നത് ഏറെ പ്രയാസകരമാണ്. കാരണം, അതു വെറും സംസാരശൈലി മാറ്റുന്നതല്ല; ഹൃദയത്തെ മാറ്റുന്ന പ്രക്രിയയാണ്. ഇന്നത്തെ ലോകത്തിൽ ഈ വെല്ലുവിളി ഏറെ വലുതായിരിക്കുന്നു. മുന്പ് ആളുകൾ അവരുടെ ചുറ്റുമുള്ള ആളുകളോടു മാത്രമാണു സംസാരിച്ചിരുന്നത്. ഇന്നു സോഷ്യൽ മീഡിയയിലൂടെ ഒരു നിമിഷംകൊണ്ട് ആയിരക്കണക്കിന് ആളുകളിലേക്ക് നമ്മുടെ വാക്കുകൾ എത്തുന്നു. മുഖാമുഖം പറയാൻ മടിക്കുന്ന കാര്യങ്ങൾ പലരും ഓണ്ലൈനിൽ എഴുതുന്നു. വിമർശനവും അപവാദവും കോപവും നിന്ദയും അതിവേഗം പടരുന്നു. സാങ്കേതികവിദ്യ നാവിന്റെ ശക്തിയെ അനേകമടങ്ങ് വർധിപ്പിക്കുന്നു. അത്തരം ഒരു കാലഘട്ടത്തിൽ വിശുദ്ധ യാക്കോബിന്റെ ഉപദേശം അത്യന്തം പ്രസക്തമാണ്.
യോഹന്നാൻ ശ്ലീഹായുടെ സഹോദരനായ വിശുദ്ധ യാക്കോബിന്റെ പേരിലുള്ള തീർഥയാത്ര മഹത്തായതുതന്നെ. എന്നാൽ അപ്പസ്തോലന്മാരിൽ യാക്കോബ് എന്നുപേരുള്ള രണ്ടാമൻ ചൂണ്ടിക്കാണിക്കുന്ന തീർഥയാത്ര മറ്റൊന്നാണ്. കോപത്തിൽനിന്നു ക്ഷമയിലേക്കും അപവാദത്തിൽനിന്നു പ്രോത്സാഹനത്തിലേക്കും പരാതിയിൽനിന്നു നന്ദിയിലേക്കും മുറിവേൽപ്പിക്കുന്ന വാക്കുകളിൽനിന്ന് അനുഗ്രഹിക്കുന്ന വാക്കുകളിലേക്കുമൊക്കെയുള്ള തീർഥയാത്രയാണത്.
ഈ യാത്ര ഹൃദയത്തിൽനിന്നു നാവിലേക്കുള്ള യാത്രയാണ്. ഓരോ പ്രഭാതവും ഈ യാത്ര തുടങ്ങാനുള്ള പുതിയ അവസരമാണ്. അതായത്, ഓരോ സംഭാഷണവും ഒരു പുതിയ വഴിത്തിരിവാണ്. ഓരോ അഭിപ്രായവ്യത്യാസവും ഒരു പരീക്ഷണമാണ്. ഓരോ വാക്കും വിശുദ്ധിയിലേക്കോ അതിൽനിന്ന് അകന്നോ ഉള്ള ഒരു ചുവടുവയ്പാണ്.
ഓസ്ട്രേലിയൻ- അമേരിക്കൻ എഴുത്തുകാരനായ മാത്യു കെല്ലി തന്റെ ഗ്രന്ഥത്തിൽ പറയുന്ന, മറന്നുപോയ വഴി യഥാർഥത്തിൽ പുതുമയുള്ള ഒന്നല്ല. എന്നാൽ നാമെന്നും ഓർമിക്കേണ്ട വഴിയാണത്. നാവിനെ നിയന്ത്രിക്കുകയും ഹൃദയത്തെ ശുദ്ധീകരിക്കുകയും വാക്കുകളെ ദൈവകൃപയുടെ ഉപകരണങ്ങളാക്കുകയും ചെയ്യുന്ന വഴിയാണത്. ഈ വഴിയിലൂടെയുള്ള യാത്ര ഏറെ ദൈർഘ്യമുള്ളതാകാം. എന്നാൽ നമുക്ക് ഉപേക്ഷിക്കാൻ വയ്യാത്ത യാത്രയാണിത്. അതു മറക്കാതിരിക്കാം.
Tags : journey heart tongue sunday deepika