Kerala
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 29 നാണ് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കുക. നയപ്രഖ്യാപനത്തിന് പുറമെ നിരവധി നിർണായക നിയമനങ്ങൾക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
നിയമസഭാ ചീഫ് വിപ്പായി അപു ജോൺ ജോസഫിനെ നിയമിച്ചു. ഹൈക്കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ.സി. വിൻസന്റിനെ നിയമിച്ചു. കൂടാതെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ ടി. അസഫ് അലിക്ക് ലോകായുക്ത സ്പെഷൽ അറ്റോർണി, കേരള സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നീ അധിക ചുമതലകൾകൂടി നൽകി.
വയോജന വകുപ്പിനു കീഴിൽ വരുന്ന പ്രവർത്തന മേഖലകൾ സംബന്ധിച്ചും മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനമായി. നിലവിൽ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വയോജനങ്ങളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളാണ് ഇനിമുതൽ പുതിയ വകുപ്പിന് കീഴിൽ വരിക.
NRI
മെൽബൺ: പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് കേരള സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെൽബണിൽ വർണാഭമായി കൊണ്ടാടി.
മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് അംഗവുമായ മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. 102 എംഎൽഎമാരുമായി ഭരണം തിരിച്ചു പിടിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിനെ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഒസി ഓസ്ട്രേലിയൻ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എംഎൽഎയായിരുന്ന വാജിബ് അലി വിശിഷ്ടാതിഥിയായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്ട്രേലിയൻ പ്രസിഡന്റ് പി.വി. ജിജേഷും വിക്ടോറിയൻ പ്രസിഡന്റ് റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറി മന്ത്രിസഭാ രൂപീകരണം പൂർത്തിയായതിന് പിന്നാലെ, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നേതാവിനെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമാകുന്നു. ഗ്രൂപ്പ് പോരുകളും തർക്കങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ മൂന്ന് പ്രമുഖ നേതാക്കളുടെ പേരുകളാണ് ഹൈക്കമാൻഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും സജീവ പരിഗണനയിലുള്ളത്.
കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ എന്നിവരാണ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്ന മൂന്ന് പേർ. മുൻപ് പലതവണ തഴയപ്പെട്ട മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷിനാണ് നിലവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൂടുതൽ മുൻഗണന കൽപ്പിക്കപ്പെടുന്നത്. പദവി ഉറപ്പാക്കുന്നതിനായി അദ്ദേഹം ഇതിനോടകം തന്നെ മുതിർന്ന നേതാക്കളെ കണ്ട് ചർച്ചകൾ നടത്തിക്കഴിഞ്ഞു.
ചാലക്കുടി എംപിയായ ബെന്നി ബഹനാന് പിന്തുണയുമായി കോൺഗ്രസിലെ 'എ' വിഭാഗം ശക്തമായി രംഗത്തുണ്ട്. അതേസമയം, ജോസഫ് വാഴക്കനെ അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിഭാഗവും സമ്മർദം ചെലുത്തുന്നുണ്ട്. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനൊപ്പം സംസ്ഥാനത്തെ ഏഴ് ഡിസിസി അധ്യക്ഷന്മാരെയും മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ അധ്യക്ഷന്മാരില്ലാതെ കെപിസിസി ഓഫീസും ഡിസിസികളും അനാഥമാണെന്ന വിമർശനം പാർട്ടിക്ക് ഉള്ളിൽ നിന്നുതന്നെ ഉയരുന്നുണ്ട്.
ഡൽഹിയിൽ നടക്കുന്ന ഹൈക്കമാൻഡ് ചർച്ചകളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ അഭിപ്രായം അറിയിക്കും. വരും ദിവസങ്ങളിൽ തന്നെ കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും.
Kerala
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ സ്പീക്കറെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ ഇത്തവണ മത്സരരംഗത്തുണ്ട്.
യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൽഡിഎഫ് സ്ഥാനാർഥി എ.സി. മൊയ്തീൻ, എൻഡിഎ സ്ഥാനാർഥി ബി.ബി.ഗോപകുമാർ എന്നിവരാണ് അങ്കത്തട്ടിലുള്ളത്. രാവിലെ ഒമ്പതിന് വോട്ടെടുപ്പ് നടപടികൾക്ക് തുടക്കമായി. മുഖ്യമന്ത്രി വി.ഡി.സതീശനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.
102 അംഗങ്ങളുള്ള യുഡിഎഫിന്റെ തിരുവഞ്ചൂർ രാധാകൃഷ്ണന് വിജയം ഉറപ്പാണ്. 35 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. എൻഡിഎയ്ക്ക് മൂന്ന് അംഗങ്ങളുമുണ്ട്. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ്.
എല്ലാ അംഗങ്ങളും വോട്ടുചെയ്തുതുകഴിഞ്ഞാൽ മൂന്ന് സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും പ്രോടെം സ്പീക്കറുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ടയാളെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് ഇരിപ്പിടത്തിലേക്ക് ആനയിക്കും.
സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം പിരിയുന്ന സഭ 29ന് വീണ്ടും ചേരും. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടത്തും.
Kerala
തിരുവനന്തപുരം: എൽഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാം. സ്വന്തം സാമ്രാജ്യത്തില്‍ പോലും വികസനം ഉണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചില്ലെന്ന് പി.എം.എ. സലാം പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ എങ്ങനെ ഖജനാവ് തിരിച്ചു കൊണ്ടുവരും എന്നത് പഠിച്ചിട്ടുണ്ട്. വിഴിഞ്ഞം ഹാര്‍ബര്‍ കൊണ്ടുവന്നത് യുഡിഫ് സര്‍ക്കാര്‍ ആണ്. ഒടുവിൽ ഉദ്ഘാടനം ചെയ്യാന്‍ കടല്‍കൊള്ള എന്ന് പറഞ്ഞവര്‍ തന്നെ വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ജനതക്ക് അഴിമതി രഹിത ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ഒരു സര്‍ക്കാര്‍ തന്നെ ഉണ്ടാകും. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയത് അക്ഷീണമായ പ്രവര്‍ത്തനമാണെന്നും പി.എം.എ. സലാം കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: പാലക്കാടിന്റെ ജനപ്രതിനിധി എന്ന നിലയിൽ ഇനിമുതൽ പൂർണമായും ജനങ്ങൾക്ക് വേണ്ടിയുള്ള സേവനങ്ങളിൽ കേന്ദ്രീകരിക്കുമെന്ന് നിയുക്ത എംഎൽഎ രമേശ് പിഷാരടി. ഇതിന്റെ ഭാഗമായി തന്റെ സിനിമകളും സ്റ്റേജ് ഷോകളും പൂർണമായി ഒഴിവാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രശ്നങ്ങളിൽ എപ്പോഴും ഒപ്പമുണ്ടാകുമെന്നും, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. പാലക്കാട് നഗരത്തിൽ തന്നെ എംഎൽഎയുടെ പുതിയ ഓഫീസ് അടുത്ത ദിവസങ്ങളിൽ തന്നെ തുറന്ന് പ്രവർത്തനമാരംഭിക്കും. ജനങ്ങൾക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളും നേരിട്ടറിയിക്കാൻ ഇവിടെ സൗകര്യമുണ്ടാകും. നേരത്തെ ഉപയോഗിച്ചിരുന്ന എംഎൽഎ ഓഫീസ് കെട്ടിടം വിട്ടൊഴിയാൻ കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ താൽക്കാലികമായി മറ്റൊരു കെട്ടിടത്തിലായിരിക്കും പുതിയ ഓഫീസ് പ്രവർത്തിക്കുക.
റോഡുകൾ, കുടിവെള്ള ക്ഷാമം തുടങ്ങിയ പാലക്കാട്ടുകാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണാൻ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കലാരംഗത്തുനിന്ന് പൂർണമായും മാറിനിന്ന് മണ്ഡലത്തിലെ വോട്ടർമാർക്ക് വേണ്ടി മുഴുവൻ സമയവും നീക്കിവെക്കാനാണ് തന്റെ തീരുമാനമെന്നും രമേശ് പിഷാരടി വ്യക്തമാക്കി.
NRI
കൊളോൺ: കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ച് ജർമനിയിലെ പ്രമുഖ മലയാളി സംഘടനയായ കൊളോൺ കേരള സമാജം.
പ്രസിഡന്റ് ജോസ് പുതുശേരിയുടെ അധ്യക്ഷതയിൽ കൊളോൺ പെഷിൽ കൂടിയ യോഗത്തിൽ സംഘടന ഭാരവാഹികളായ ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി), ഷീബ കല്ലറക്കൽ (ട്രഷറർ), പോൾ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), ജോർജ് അട്ടിപ്പേറ്റി (സ്പോർട്സ് സെക്രട്ടറി), ടോമി തടത്തിൽ (ജോയിന്റ് സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു.
കേരളത്തിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി പുതിയ സർക്കാരിന് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് കൊളോൺ കേരള സമാജം ഭാരവാഹികൾ ആശംസിച്ചു.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ പ്രത്യേകിച്ച് ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ പ്രവാസികളുടെ പുനരധിവാസം, തൊഴിൽ സുരക്ഷ, വിമാനക്കൂലി വർധനവ് എന്നിവയിൽ പുതിയ സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് സംഘടന അഭ്യർഥിച്ചു.
പുതിയ ഭരണനേതൃത്വത്തിന് കീഴിൽ കേരളം കൂടുതൽ ഉയരങ്ങളിലേക്ക് കൂടുതൽ തൊഴിൽ സാധ്യതയുള്ള സമാധാനമുള്ള സംസ്ഥാനമായി കുതിക്കട്ടെയെന്നും അഴിമതിരഹിതമായ ഒരു ഭരണം ഉണ്ടാകട്ടെയെന്നും യോഗം ആശംസിച്ചു.
കൊളോൺ കേരള സമാജം കമ്മിറ്റിയംഗങ്ങളും കുടുംബവും കൂടാതെ ജർമനിയിലെ വിവിധ മലയാളി സംഘടനകളും (വേൾഡ് മലയാളി കൗൺസിൽ, കെപിഎസി ജർമനി) തുടങ്ങിയവരുമാണ് ടീം യുഡിഎഫിന് ആശംസകളും അഭിനന്ദനങ്ങളും നേർന്നത്.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ പ്രഖ്യാപിച്ച സൗജന്യയാത്ര സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന് ചേരും.ജൂൺ 15 മുതൽ പദ്ധതി ആരംഭിക്കുമെന്ന് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് സർക്കാരിന്റെ ആലോചനയെന്നാണ് വിലയിരുത്തൽ. എന്നാൽ ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ സൗജന്യയാത്ര അനുവദിക്കുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ഇന്ന് ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയുണ്ടാകുമെന്നാണ് വിവരം. അതേസമയം തീരുമാനത്തിൽ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ചർച്ച നടത്തും.
Kerala
കൊച്ചി: അധികാരമേറ്റതോടെ തങ്ങളുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള നടപടികളിലാണ് സംസ്ഥാനത്തെ മന്ത്രിമാർ. പരിചയസമ്പന്നർക്കും സന്തതസഹചാരികൾക്കും പുറമെ പാർട്ടി നേതാക്കൾ ശിപാർശ ചെയ്യുന്നവരെയും സ്റ്റാഫിൽ ഉൾപ്പെടുത്തേണ്ട സ്ഥിതിയിലാണു മന്ത്രിമാർ.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ ചീഫ് വിപ്പ്, പ്രതിപക്ഷനേതാവ് എന്നിവർക്കും പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാം. മുഖ്യമന്ത്രിക്ക് 37 പേരെയും കാബിനറ്റ് പദവിയിലുള്ളവർക്ക് 25 പേരെയുമാണ് പരമാവധി നിയമിക്കാനാകുക .രണ്ടാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 523 ആയിരുന്നു.
ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പേഴ്സണൽ സ്റ്റാഫിനു ലഭിക്കും.6033 രൂപയായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫുകളുടെ കുറഞ്ഞ ശമ്പളം. വ്യവസായ മന്ത്രിയുടെ ഓഫീസിലെ കുക്കിനാണ് ഈ ശമ്പളം. ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് 2.47 ലക്ഷം രൂപയായിരുന്നു പ്രതിമാസം ശമ്പളം. രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം വാങ്ങിയിരുന്ന 11 പേർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്റ്റാഫിൽ 27 പേരാണ് ഉണ്ടായിരുന്നത്. അന്ന് പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിൽ ഉണ്ടായിരുന്നത് 25 പേർ. ടൂറിസം, രജിസ്ട്രേഷൻ മന്ത്രിമാർക്ക് ഉണ്ടായിരുന്നത് 19 വീതം സ്റ്റാഫ്. മറ്റെല്ലാ മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 20 ന് മുകളിലായിരുന്നു.കഴിഞ്ഞ മാർച്ചിലെ ശമ്പള പട്ടികപ്രകാരം പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ആകെ ശമ്പളത്തുക 4.62 കോടി രൂപയാണ്.
മൂന്നു വർഷം സർവീസ് പൂർത്തിയാക്കിയ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കും. 3350 രൂപയാണ് നിലവിലെ കുറഞ്ഞ പെൻഷൻ. ഉയർന്ന പെൻഷൻ 83400 രൂപയും.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം യുഡിഎഫിൽ തുടരുന്നു. പ്രധാന വകുപ്പുകളായ ദേവസ്വം, ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം എന്നിവയെച്ചൊല്ലിയാണ് കോൺഗ്രസിനുള്ളിലും ഘടകകക്ഷിയായ മുസ്ലിം ലീഗുമായും ചർച്ചകൾ വഴിമുട്ടി നിൽക്കുന്നത്. ചില മന്ത്രിമാർ തങ്ങൾക്ക് അനുവദിച്ച വകുപ്പുകളിൽ മാറ്റം ആവശ്യപ്പെട്ടതാണ് വിജ്ഞാപനം വൈകാൻ കാരണം.
കെ.സി. വേണുഗോപാൽ പക്ഷത്തുനിന്നുള്ള മന്ത്രി അനിൽ കുമാറിന് വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വം വകുപ്പ് കൂടി നൽകുന്നതിനെക്കുറിച്ചാണ് കോൺഗ്രസിൽ ചർച്ചകൾ നടക്കുന്നത്. ആദ്യം ദേവസ്വം വകുപ്പിലേക്ക് പരിഗണിച്ചിരുന്ന കെ. മുരളീധരന് ഇതിന് പകരമായി ആരോഗ്യ വകുപ്പിനൊപ്പം കായിക വകുപ്പ് കൂടി നൽകാൻ സാധ്യതയുണ്ട്.
ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ കത്തോലിക്കാ സഭയും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഫിഷറീസ് വകുപ്പ് ലീഗിന് നൽകിയാൽ മാത്രമേ ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുനൽകൂ എന്ന കർശന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം.
ഫിഷറീസ് വകുപ്പിനെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കപ്പെടാത്ത പശ്ചാത്തലത്തിൽ, നിയുക്ത മന്ത്രിമാരായ കെ. മുരളീധരനും സി.പി. ജോണും തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ലത്തീൻ അതിരൂപതാ ആസ്ഥാനത്തെത്തി സന്ദർശനം നടത്തി.
സന്ദർശനത്തിന് ശേഷം ഫിഷറീസ് വകുപ്പിലെ തങ്ങളുടെ കൃത്യമായ നിലപാട് സഭ ആവർത്തിച്ചു. "കടലിനെ അറിയുന്ന, തീരദേശ ജനതയുടെ പ്രശ്നങ്ങൾ മനസ്സിലാകുന്ന ഒരാൾ തന്നെ ഫിഷറീസ് മന്ത്രിയായി വരണം" എന്ന് മന്ത്രിമാരെ അറിയിച്ചതായി ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട് പ്രതികരിച്ചു.
താൻ ബിഷപ്പ് ഹൗസിലെ സ്ഥിരം സന്ദർശകനാണെന്നും സന്ദർശനത്തിൽ പ്രത്യേക രാഷ്ട്രീയമില്ലെന്നുമായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും മണിക്കൂറുകളിൽ ഉഭയകക്ഷി ചർച്ചകളിലൂടെ തർക്കം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണി നേതൃത്വം.
Kerala
കൊച്ചി: മന്ത്രിയായി അധികാരമേറ്റതിനു ശേഷം പിറവം മണ്ഡലത്തിൽ തിരിച്ചെത്തിയ അനൂപ് ജേക്കബിന് ഗംഭീര സ്വീകരണം നൽകി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും. നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരും നേതാക്കളും മന്ത്രിയെ സ്വീകരിക്കാൻ എത്തി. പിതാവ് ടി.എം. ജേക്കബിന്റെ കല്ലറയിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തിയ ശേഷമാണ് മന്ത്രി തിരുമാറാടിയിലെ വീട്ടിലെത്തിയത്.
തുടർന്ന് യാക്കോബായ പള്ളിയിലും ഓർത്തഡോക്സ് പള്ളിയിലും എത്തി പ്രാർഥന നടത്തി. വീട്ടിലെത്തിയ മന്ത്രിക്ക് കൂത്താട്ടുകുളം പോലീസ് ഗാർഡ് ഓഫ് ഓണറും നൽകി. ജനങ്ങൾ മുന്നോട്ടുവെച്ച എല്ലാ കാര്യങ്ങൾക്കും പരിഹാരം യുഡിഎഫ് സർക്കാർ ഉണ്ടാക്കുമെന്ന് അനൂപ് ജേക്കബ് ഉറപ്പു നൽകി.
ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഓരോ കാര്യങ്ങളെയും സംബോധന ചെയ്തു കൊണ്ടായിരിക്കും ഈ സർക്കാർ മുന്നോട്ടു പോവുക. ഞങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ജനമധ്യത്തിൽ മുന്നോട്ടുവെച്ച എല്ലാ വിഷയങ്ങളും സംബോധന ചെയ്യും. എല്ലാ കാര്യങ്ങളിലും ഒരു പരിഹാരം യുഡിഎഫ് സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകും. അതിൽ ജനങ്ങളുടെയും സഹകരണം ഉണ്ടാകണം എന്നാണ് അഭ്യർഥിക്കാനുള്ളത്.
ഇവിടെ വികസനം നടക്കുന്നില്ല എന്ന വ്യാജ, നുണ പ്രചാരണങ്ങൾ ആയിരുന്നു അന്നത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി നടത്തിക്കൊണ്ടിരുന്നത്. എന്നാൽ വസ്തുത എന്താണെന്ന് ജനങ്ങളോട് പറയാനുള്ള അവസരം ഉണ്ടായി. അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നത് ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നുണ്ട് എന്നും അനൂപ് ജേക്കബ് പറഞ്ഞു.
Movies
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ നേരിട്ട പരസ്യമായ കൂകിവിളികളെയും പ്രതിഷേധത്തെയും അവഗണിക്കുകയാണെന്ന് നടി റിനി ആൻ ജോർജ്.
ഒരുപാട് ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം തനിക്ക് ലഭിച്ചെന്നും ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടുവെന്നും അതിനെ താൻ അർഹിക്കുന്ന അവജ്ഞയോടെ അവഗണിച്ചെന്നും റിനി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
''മെയ് 18 2026 എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാൻ MLA എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ CM ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം.
വേദിയിൽ നിന്ന് തന്നെ ആ ചരിത്ര മുഹൂർത്തം കണ്ണ് കുളിർക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട് ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു... അതിനെ ഞാൻ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിക്കുകയും ചെയ്തു.
അവർ കോൺഗ്രസുകാർ ആണെന്ന് ഞാൻ കരുതുന്നില്ല കാരണം കോൺഗ്രസുകാർ അത്രയും സ്നേഹവായ്പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോൺഗ്രസുകാർ ആട്ടി ഓടിച്ചു എന്ന് പറയുന്നവർക്കായി ചടങ്ങിൽ സന്നിഹിതൻ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നു''. റിനി കുറിച്ചു.
തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാൻ എത്തിയ റിനിയെ അവിടെയുണ്ടായിരുന്ന പ്രവർത്തകരിൽ ഒരു വിഭാഗം കൂകിവിളിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള മുൻ ആരോപണങ്ങളും, അത് തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചതെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിൽ ഫുൾ ടേം മന്ത്രിസ്ഥാനം കിട്ടാതെ പോയതിൽ പ്രതികരിച്ച് മാണി സി. കാപ്പൻ. രമേശ് ചെന്നിത്തലയും വി.ഡി.സതീശനും തനിക്ക് മന്ത്രി സ്ഥാനം ഉറപ്പു നൽകിയതാണ്. മുന്നണിയിലെ ഒരു നേതാവ് ഇടപെട്ടാണ് തന്റെ പേര് വെട്ടിയതെന്നും കാപ്പൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മന്ത്രിയാകാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ടേമിൽ മന്ത്രിസ്ഥാനം ഉറപ്പ് നൽകിയിട്ടുണ്ട്. രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടര വർഷം തനിക്കുമെന്നാണ് വ്യവസ്ഥ. രണ്ട് പേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനം കിട്ടും വരെ ക്യാബിനറ്റ് റാങ്കുള്ള പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്.
അത് വൈകാതെ വേണമെന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയും. മണ്ഡലത്തിലുള്ളവർ വിളിച്ച് പരാതി പറയുന്നുണ്ട്. കോൺഗ്രസിലും ചില മന്ത്രിമാർക്ക് ടേം വ്യവസ്ഥയുണ്ടെന്ന് കാപ്പൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വി.ഡി.സതീശന് സര്‍ക്കാരിലെ മന്ത്രിമാർക്ക് 13-ാം നമ്പർ കാർ വേണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പി. പ്രസാദാണ് ഈ കാര്‍ ഉപയോഗിച്ചിരുന്നത്. 13-ാം നമ്പര്‍ വാഹനം ആരും എടുത്തില്ലെങ്കില്‍ ടൂറിസം വകുപ്പ് തിരിച്ചെടുക്കും.
ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ അനുവദിക്കുന്നത്. വി.എസ്.അച്യുതാനന്ദന് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയും, ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയിരുന്നു.
പിണറായി സര്‍ക്കാരിന്റെ സമയത്ത് തുടക്കത്തില്‍ ആരും ഈ കാര്‍ എടുക്കാന്‍ തയാറായിരുന്നില്ല. ഇത് വാര്‍ത്തായപ്പോഴാണ് തോമസ് ഐസക്ക് മുന്നോട്ട് വന്നത്.
Kerala
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയുടെ പിന്നിൽ സ്ഥാപിച്ച എൽഇഡി വാളിൽ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടേയോ ചിത്രങ്ങൾ വേണ്ടെന്ന നിർദേശം നല്കി മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇതോടെ ഇന്നലെ സത്യ പ്രതിജ്ഞ നടന്നപ്പോൾ കാണാനായത് വേദിയുടെ പിന്നിൽ സ്ഥാപിച്ച എൽഇഡി വാളിൽ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെക്കുറിച്ചുള്ള വാക്കുകളും തീയതിയും മാത്രം. മുഖ്യമന്ത്രിയുടെ പോലും ചിത്രം ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല.
സത്യപ്രതിജ്ഞാ ചടങ്ങിൽ വേദിയുടെ പിന്നിൽ സ്വന്തം മുഖവും മറ്റ് നേതാക്കളുടെ മുഖവും വേണ്ടെന്ന് മുഖ്യമന്ത്രി കർശന നിർദേശം നല്‍കിയിരുന്നു.
മഞ്ഞ നിറത്തിലുള്ള എൽഇഡി വാളിൽ വി.ഡി. സതീശൻ നയിക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുത്തിനൊപ്പം തീയതിയും സർക്കാർ ചിഹ്നവും മാത്രമാണ് പ്രദർശിപ്പിച്ചത്.
മുൻ സർക്കാരുകളുടെ കാലത്തെ ചില വിമർശനങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടിയെന്നും സൂചനയുണ്ട്.
Editorial
ആശയറ്റവരെ ആശ്ലേഷിച്ച്, നീതിയും കരുണയും
കരുതലും ഉറപ്പാക്കി ഉജ്വലതുടക്കം!
ഭരണഘടന, അമ്മാളുവമ്മ, ആദം;
ഈ മൂന്നു വിളക്കുകളുടെ ചുവട്ടിലിരുന്നാൽ
വിഡിഎസ് സർക്കാരിനു ചരിത്രമെഴുതാം.
ആശയറ്റ ജോലിക്കാർക്കു വേതനവർധനയും സ്ത്രീകൾക്കു സൗജന്യയാത്രയും വയോജനങ്ങൾക്കു കരുതലും “രക്ഷാപ്രവർത്തകഗുണ്ട’’കളുടെ മർദനമേറ്റവർക്കു നീതിയും നൽകി വിഡിഎസ് സർക്കാർ ഉജ്വല തുടക്കമിട്ടിരിക്കുന്നു.
നുണേശനെന്ന ആക്ഷേപ-നുണപ്രചാരണത്തിനു ക്രിയാത്മക മറുപടിയായി പ്രധാന തെരഞ്ഞെടുപ്പുവാഗ്ദാനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നടപ്പാക്കിയിരിക്കുന്നു. ഇനിയുള്ളതും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. ഒപ്പം, ഭരണഘടന, അമ്മാളുവമ്മ, ആദം; മൂന്നു ദൃഷ്ടാന്തങ്ങളും ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. ഈ മൂന്നു വിളക്കുകളുടെ ചുവട്ടിലിരുന്നാൽ വിഡിഎസ് സർക്കാരിനു ചരിത്രമെഴുതാം.
മുൻസർക്കാർ സ്വന്തം വിധിയുടെ പ്രധാന വരികളെഴുതിയത് ആശാ വർക്കർമാരോടുള്ള നിന്ദ്യമായ പ്രതികരണത്തിലൂടെയായിരുന്നു. നിസാരവേതന വർധന ചോദിച്ച നിർധനരുടെ ഭാഷപോലും മനസിലാക്കാനാവാത്തവിധം ഇടതുപക്ഷം ജനങ്ങളിൽനിന്നകന്നിരുന്നു. ഇന്നലെ അധികാരമേറ്റ യുഡിഎഫ് സർക്കാർ അവിടെനിന്നു തുടങ്ങി.
ആശമാർക്ക് 3000 രൂപയുടെ വർധന അദ്യഘട്ടമായി പ്രഖ്യാപിച്ചു. വിരമിക്കൽ ആനുകൂല്യങ്ങൾ പിന്നീടു പരിഗണിക്കും. അങ്കണവാടി ജീവനക്കാർ, പാചകതൊഴിലാളികൾ, പ്രീ പ്രൈമറി അധ്യാപകർ എന്നിവരുടെ വേതനത്തിലും തത്കാലം 1000 രൂപയുടെ വർധന. ഇന്ദിരാ ഗ്യാരന്റികളിലെ മറ്റൊന്ന് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയായിരുന്നു. ജൂൺ 15 മുതൽ അതും നടപ്പിലാകും. രാജ്യത്ത് ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി ഒരു വകുപ്പും പ്രഖ്യാപിച്ചു. അതിന്റെ സ്വപ്നപദ്ധതികൾ പിന്നീടറിയിക്കും.
രാഷ്ട്രീയ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ആലപ്പുഴയിൽ മർദിച്ച സംഭവത്തിൽ പുനരന്വേഷണത്തിനും ഉത്തരവിട്ടു. “രക്ഷാപ്രവർത്തനം’’ എന്നു ധാർഷ്ട്യവ്യാഖ്യാനം നൽകിയ ആ സംഭവത്തിലും നീതി നടപ്പാകേണ്ടതുണ്ടെന്ന് സർക്കാർ കരുതുന്നു.
ചരിത്രമെഴുതാൻ സഹായിക്കുന്ന മൂന്നു ഘടകങ്ങൾകൂടിയുണ്ട്. ഭരണഘടനയാണ് ഒന്നാമത്. അതിനെ നോക്കുകുത്തിയാക്കരുത്. നാടിന്റെ പുരോഗതിയെയും ഐക്യത്തെയും സാഹോദര്യത്തെയും വളരാൻ അനുവദിക്കാത്ത, വിഭാഗീയതയുടെയും ന്യൂനപക്ഷവിരുദ്ധതയുടെയും വർഗീയതയുടെയും തീവ്രവാദത്തിന്റെയും അന്തകവിത്തുകൾ വളരരുത്. അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ ആഡംസ് പറഞ്ഞത്, ശ്രദ്ധേയമാണ്. “”ജനാധിപത്യം താമസിയാതെ ഉപയോഗശൂന്യമാകും. ആത്മഹത്യ ചെയ്യാത്ത ജനാധിപത്യമൊന്നും ചരിത്രത്തിലില്ല.’’’’ ഈ വാദത്തോടു വിയോജിക്കാൻ കാരണങ്ങളുണ്ടാകാം.
പക്ഷേ, ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഫാസിസത്തെയും മതരാഷ്ട്രങ്ങളെയും ഏകാധിപതികളെയും നാമെങ്ങനെ നിർവചിക്കും? വധശിക്ഷ വിധിക്കപ്പെട്ട ജനാധിപത്യസംവിധാനങ്ങളുമായി നാമെങ്ങനെ അതിജീവിക്കും? ജനാധിപത്യവും മതേതരത്വവും ഭരണഘടനയിലുണ്ട്, ഭരിക്കുന്നവരിലില്ല എന്ന സ്ഥിതി ഉണ്ടാകാതിരിക്കട്ടെ.
അമ്മാളുവമ്മ ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വയോധികയാണ്. സഹോദരങ്ങളോ മക്കളോ ഇല്ലാത്ത സീതാലക്ഷ്മി അമ്മാളിനെ അമ്മാളുവമ്മ എന്നു വിളിച്ചത് വി.ഡി. സതീശൻ തന്നെയാണ്. അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോയും ഉയർത്തിപ്പിടിച്ചുനിന്ന അമ്മാളുവമ്മയെ വേദിയിൽ കയറ്റി അദ്ദേഹം ആശ്ലേഷിച്ച കാഴ്ച രാജ്യത്തിന്റെ ഹൃദയം കവർന്നു.
പ്രളയകാലത്തു തന്നെ സഹായിച്ച നേതാവിനോടുള്ള മറക്കാനാവാത്ത ആത്മബന്ധമാണ് അവരെ അവിടെയെത്തിച്ചത്. വെറുപ്പല്ല, സ്നേഹമാണ് ജനങ്ങൾക്കാവശ്യം. അമ്മാളുവമ്മ വ്യക്തിയല്ല, പ്രതീകമാണ്. പാവങ്ങളോടും അവഗണിക്കപ്പെട്ടവരോടുമുള്ള കരുതലിന്റെ പേരായി അതു മാറട്ടെ.
മുഖ്യമന്ത്രി വി.ഡി. സതീശൻ എഴുതി അടുത്തയിടെ പ്രകാശനം ചെയ്ത പുസ്തകമാണ് “ആദം നീ എവിടെ ആകുന്നു?’’. അദ്ദേഹത്തിന്റെ ഏതാനും പ്രഭാഷണങ്ങളാണ് അതിലുള്ളത്. മനുഷ്യൻ നേരിട്ട ആ ആദ്യചോദ്യം അവനെവിടെയാണെന്ന് ദൈവത്തിന് അറിയാനായിരുന്നില്ല. പാപം ചെയ്തിട്ട് ഒളിച്ചിരിക്കുന്നത് താനറിയുന്നു എന്നായിരുന്നു ബൈബിളിലെ വ്യംഗ്യം.
സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾക്കു മുന്‍പ് ഈ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ, ഇന്നലെ അധികാരമേറ്റ മന്ത്രിമാരിൽ ആരെങ്കിലും സത്യപ്രതിജ്ഞാലംഘനം നടത്തിയാൽ, ജനക്ഷേമത്തിൽനിന്നു പിന്മാറിയാൽ, കഠിനാധ്വാനം ചെയ്യാതിരുന്നാൽ, അഴിമതിയുടെയോ മറ്റേതെങ്കിലും പ്രലോഭനങ്ങളുടെയോ വിലക്കപ്പെട്ട കനി ഭക്ഷിച്ചാൽ “മന്ത്രീ, നീ എവിടെ ആകുന്നു?’’ എന്ന ചോദ്യം ജനങ്ങളിൽനിന്നുണ്ടാകും എന്ന മുന്നറിയിപ്പൊന്നും ഗ്രന്ഥകാരൻ ഉദ്ദേശിച്ചു കാണില്ല. പക്ഷേ, അഴിമതിവിരുദ്ധ-ഉത്തരവാദഭരണത്തിന്റെ ആത്മപരിശോധനയ്ക്കായി ആ ചോദ്യം ഓരോ ജനപ്രതിനിധിയും ഉള്ളിൽ കുറിച്ചാൽ വിഡിഎസ് കപ്പലിന്റെ ദിശ തെറ്റില്ല.
സർക്കാരിന്റെ സാന്പത്തികസ്ഥിതിയാണ് ജനക്ഷേമത്തിന്റെ അടിസ്ഥാനം. ഖജനാവിനെക്കുറിച്ചു ഭിന്നാഭിപ്രായമുണ്ട്. എത്രയും വേഗം ധവളപത്രം പുറത്തിറക്കി ആശയക്കുഴപ്പം പരിഹരിക്കുകയും പ്രതിസന്ധിയുണ്ടെങ്കിൽ പരിഹാരക്രിയകൾക്കു കുറിക്കുകയും വേണം. വിനോദസഞ്ചാരമേഖലകളിലെ വികസന-വരുമാന സാധ്യതകൾ അപാരമാണ്.
തെരുവുനായകൾ, വന്യജീവികൾ, മയക്കുമരുന്നടിമകൾ, ഗുണ്ടാസംഘങ്ങൾ, മാലിന്യസംസ്കരണം, കർഷക പ്രതിസന്ധികൾ... ഇരുട്ടിന്റെ വാഴ്ചകൾ തകർന്നടിയണം. ഇവയൊക്കെ കണ്ടില്ലെന്നു നടിച്ചതിന്റെ പിഴയാണ് മുൻഗാമികൾ ഒടുക്കിയത്. ചോദ്യങ്ങളിലേറെയും പഴയതാണ്. ചിലതിന് ഉത്തരങ്ങളില്ലായിരുന്നു. മറ്റു ചിലതാകട്ടെ പുതിയ ഉത്തരങ്ങൾ കാത്തിരിക്കുന്നു.
ഇന്നലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങു നടന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം മാതൃകാപരമായൊരു കാഴ്ചയായിരുന്നു. പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും ഇതരസംസ്ഥാന മുഖ്യമന്ത്രിമാരും പതിനായിരക്കണക്കിനു ജനങ്ങളും സാക്ഷിയായി. ഭരണ-പ്രതിപക്ഷ-പാർട്ടി ഭേദമില്ലാതുള്ള ഈ പങ്കാളിത്തം ഭരണത്തിലുമുണ്ടായാൽ ഏതു പ്രതിസന്ധിയെയും സംസ്ഥാനത്തിന് അതിജീവിക്കാനാകും. നന്പർ വൺ ഒരു “നന്പരല്ല’’, നമ്മുടെ ലക്ഷ്യമാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച പുതിയ യുഡിഎഫ് സർക്കാരിന്റെ നടപടിയെ പരിഹസിച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സർക്കാരിന്റെ ഈ തീരുമാനം 'മല എലിയെ പ്രസവിച്ചതുപോലെ' ആണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത്, ആറുമാസത്തിനുള്ളിൽ രണ്ടുതവണയായി 2000 രൂപയുടെ വർധനവ് ആശാപ്രവർത്തകരുടെ വേതനത്തിൽ വരുത്തിയിരുന്ന കാര്യം അദ്ദേഹം ഓർമിപ്പിച്ചു. ആശാപ്രവർത്തകരുടെ ആവശ്യങ്ങൾ അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നതായി ബാലഗോപാൽ ചൂണ്ടിക്കാട്ടി.
ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ചില സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ മാസങ്ങളോളം സമരം നടന്നത്. എന്നാൽ അധികാരത്തിൽ വന്നപ്പോൾ മുൻപ് നൽകിയ ഈ വലിയ വാഗ്ദാനങ്ങൾ പാലിക്കാൻ പുതിയ സർക്കാർ തയ്യാറായില്ലെന്ന് മുൻ ധനമന്ത്രി വിമർശിച്ചു.
ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ വെറും 1000 രൂപ മാത്രമായിരുന്ന ആശാ പ്രവർത്തകരുടെ ഓണറേറിയം, രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ 9000 രൂപയായി വർധിപ്പിച്ചിരുന്നുവെന്ന് ബാലഗോപാൽ വ്യക്തമാക്കി. ആകെ 8,000 രൂപയുടെ വർധനവാണ് ഇടതുപക്ഷ സർക്കാരിന്റെ കാലയളവിൽ നൽകിയത്.
വി.എസ്. അച്യുതാനന്ദൻ സർക്കാർ ചുമതല ഒഴിയുമ്പോൾ 500 രൂപയായിരുന്ന ആശാ ഓണറേറിയം വർധിപ്പിക്കുന്നതിനായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആശാ വർക്കർമാർക്ക് വലിയ സമരം നടത്തേണ്ടി വന്ന ചരിത്രം കേരളം മറന്നിട്ടില്ലെന്നും കെ.എൻ. ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ 21ന് നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സഭയിലെ ഏറ്റവും മുതിർന്നയാളും അമ്പലപ്പുഴ എംഎൽഎയുമായ മുൻ മന്ത്രി ജി.സുധാകരനെ പ്രോ ടേം സ്പീക്കറായി തെരഞ്ഞെടുത്തു.
സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശിപാർശ ചെയ്തു. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അംഗീകാരം കിട്ടുന്നതനുസരിച്ച് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
NRI
ന്യൂയോർക്ക്: നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം യുഡിഎഫിന് സമ്മാനിച്ച കേരള ജനതയ്ക്ക് നന്ദിയർപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ. പിണറായി വിജയന്റെ കഴിഞ്ഞ പത്തു വർഷത്തെ ദുർഭരണത്തിന് ജനങ്ങൾ കൊടുത്ത ചുട്ട മറുപടിയാണ് ഈ വിജയമെന്ന് കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച കെ. സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വി.ഡി. സതീശനും അതുപോലെ ഉചിതമായ തീരുമാനങ്ങൾ കൈക്കൊണ്ട രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖർഗെയ്ക്കും സോണിയ ഗാന്ധിക്കും നന്ദിയർപ്പിക്കുന്നതായി ഐഒസി നാഷണൽ വൈസ് ചെയർ ജോർജ് എബ്രഹാം, ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, പോൾ കറുകപ്പള്ളി, ഐഒസി യുഎസ്എ ന്യൂജഴ്സി പ്രസിഡന്റ് ജെയിംസ് ജോർജ്, വിവിധ ചാപ്റ്റർ പ്രസിഡന്റുമാർ തുടങ്ങിയവർ അറിയിച്ചു.
മുൻ പ്രസിഡന്റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ, എക്സികുട്ടീവ് വൈസ് പ്രസിഡന്റ് സജി കരിമ്പന്നൂർ, വൈസ് പ്രസിഡന്റുമാരായ തമ്പി മാത്യു, തോമസ് ഒലിയാംകുന്നേൽ, സന്തോഷ് കാപ്പിൽ, സന്തോഷ് നായർ, ജോസ് ചാരുംമൂട്, സന്തോഷ് എബ്രഹാം, സെക്രട്ടറിമാരായ കുര്യൻ വർഗീസ്, സൈമൺ വാളാച്ചേരിൽ, ജോർജ് ജെ. കൊട്ടുകാപ്പള്ളി, ആന്റോ കവലയ്ക്കൽ, ട്രെഷറർ ഡോ. മാത്യു വർഗീസ്, ജോയിന്റ് ട്രഷറർ മോൻസി വർഗീസ്, ലീഗൽ അഡ്വൈസർ മാത്യു വൈരമൺ, റേച്ചൽ വർഗീസ്, ശാലു പുന്നൂസ്,ചെറിയാൻ കോശി, സൂസമ്മ ആൻഡ്രൂസ്,ഉഷാ ജോർജ്, ജോൺ വർഗീസ്, ന്യൂജഴ്സി പ്രസിഡന്റ് ജെയിംസ് ജോർജ് തുടങ്ങി വിവിധ മേഖലകളിൽ നിന്ന് അനേകം കോൺഗ്രസ് പ്രവർത്തകർ ടീം യുഡിഎഫിനും വി.ഡി. സതീശനും ആശംസകൾ അർപ്പിച്ചു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരന്റികൾ നടപ്പിലാക്കുന്നു. ആദ്യപടിയായി ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാക്കും. രാജ്യത്ത് തന്നെ ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കാനും ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനു പുറമെ താഴെത്തട്ടിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങളും വർധിപ്പിച്ചു.
ആശാ വർക്കർമാരുടെ ഓണറേറിയം 3,000 രൂപയും, അങ്കണവാടി ജീവനക്കാർ, സ്കൂൾ പാചകത്തൊഴിലാളികൾ, പ്രീ പ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരുടെ വേതനം 1,000 രൂപ വീതവും ആദ്യഘട്ടമായി വർധിപ്പിച്ചു. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം 21ന് ആരംഭിക്കും.
അന്നു തന്നെ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തും. സഭയിലെ മുതിർന്ന അംഗമായ ജി. സുധാകരനെ പ്രോടേം സ്പീക്കറായി പ്രഖ്യാപിക്കാൻ മന്ത്രിസഭ ഗവർണറോട് ശിപാർശ ചെയ്തു. ജൈജു ബാബുവിനെ പുതിയ അഡ്വക്കറ്റ് ജനറലായും ടി. അസഫ് അലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും നിയമിച്ചു.
22ന് സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കും. ഇതിനായി ഗവർണറേട് ശിപാർശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അംഗീകാരം കിട്ടിയാൽ 29ന് ഗവർണറുടെ നയപ്രസംഗം കൂടിയുണ്ടാകും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇറക്കുമെന്നും അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
NRI
ചെസ്റ്റർ: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്വല വിജയവും കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിന്റെയും ആവേശത്തിൽ ഐഒസി യുകെ - കേരള ചാപ്റ്റർ മിഡ്ലൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ ചെസ്റ്ററിലും ബ്ലാക്ക്പൂളിലും ആഘോഷം സംഘടിപ്പിച്ചു.
വി.ഡി. സതീശന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് യു കെയിലെ കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് അനുഭാവികളും ആഘോഷത്തിൽ പങ്കുചേർന്നത്.
പരിപാടിയോടനുബന്ധിച്ചു ചെസ്റ്ററിൽ നടന്ന ചടങ്ങിൽ ഐഒസി യുകെ - കേരള ചാപ്റ്റർ ചെസ്റ്റർ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിക്കപ്പെട്ടു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പുതിയ യൂണിറ്റ് ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. നിയുക്ത യൂണിറ്റ് പ്രസിഡന്റ് ജോബിൻസ് വർക്കി അധ്യക്ഷത വഹിച്ചു.
Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിന് തലസ്ഥാനമൊരുങ്ങി. രാവിലെ പത്തിന് ജനസാഗരത്തെ സാക്ഷിയാക്കി 21 അംഗ കാബിനറ്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. സെൻട്രൽ സ്റ്റേഡിയത്തിനുള്ളിലെ ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും രാവിലെ ഏഴരയോടെ നിറഞ്ഞു.
പുറത്ത് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ഇപ്പോഴും നീണ്ടനിരയാണ്. കൊടിത്തോരണങ്ങളും ബാനറുകളും ചെറിയ ഫ്ലക്സുകളുമായാണ് പ്രവർത്തകർ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും 9.45 ഓടെയും ഗവർണർ 9.55നും വേദിയിലെത്തും. സത്യപ്രതിജ്ഞ വേദിയിൽ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
25,000 പേർക്ക് നേരിട്ട് ചടങ്ങിൽ പങ്കെടുക്കാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിനെത്തും.
Kerala
തിരുവനന്തപുരം: യുഡിഎഫ് സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിഐപികൾക്കും വേദിയിൽ ഇരിപ്പിടം ആവശ്യപ്പെട്ട് നിയുക്ത സർക്കാർ. ലോക്ഭവനോട് ഇക്കാര്യം ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ വിജയ്യുടെ സത്യപ്രതിജ്ഞയ്ക്ക് സമാനമായ അനുമതിയാണ് തേടിയത്.
സത്യപ്രതിജ്ഞാ വേദിയിൽ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്നായിരുന്നു ലോക്ഭവൻ നിർദേശം. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശം പുറത്തുവന്നത്. ലോക്സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നു.
നിലവിൽ സെൻട്രൽ സ്റ്റേഡിയവും പരിസരവും സത്യപ്രതിജ്ഞ കാണാൻ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. 12,000 പേർക്ക് ചടങ്ങ് കാണാനാണ് ആദ്യം അനുമതി നൽകിയെങ്കിലും പിന്നീടത് 15,000 ആയി ഉയർത്തി.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഓർത്തഡോക്സ് സഭ പങ്കെടുക്കും. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സർക്കാർ ക്ഷണം സ്വീകരിച്ചാണ് സഭ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കുന്നത്.
ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, റോണി വർഗീസ് ഏബ്രഹാം, അഡ്വ. ബിജു ഉമ്മൻ എന്നിവർ സഭയെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
14 പുതുമുഖങ്ങൾ അടക്കം 20 യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിനെത്തും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
സെൻട്രൽ സ്റ്റേഡിയത്തിൽ അര ലക്ഷം പേരെ ഉൾകൊള്ളാവുന്ന കൂറ്റൻ പന്തൽ ആണ് ഒരുങ്ങിയിരിക്കുന്നത്. സത്യപ്രതിജ്ഞ തത്സമയം കാണാൻ വിവിധയിടങ്ങളിൽ ബിഗ് സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: 21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂള്ളുവെന്നും എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല. മുന്നണിയെ ഒറ്റകെട്ടായി കൊണ്ടുപോകാനും പാർട്ടിയെ ഒരുമിച്ചു നിർത്തി മുന്നോട്ട് കൊണ്ടുപോകാനുമാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള ജനതയ്ക്ക് അഭിമാനകരമായ ഭരണം നൽകുമെന്ന പ്രതീക്ഷയാണുള്ളത്. വ്യക്തിതാത്പര്യത്തിന് പുറമെ പാർട്ടിയുടെ താത്പര്യമാണ് തനിക്ക് വലുതെന്നും ചെന്നിത്തല പറഞ്ഞു.
മെച്ചപ്പെട്ട ഭരണം വേണം, ജന വിശ്വാസം ഞങ്ങൾക്കൊപ്പമാണ് ആ വിശ്വാസത്തിനനുസരിച്ച് ഒരുമിച്ച് എല്ലാവരും പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. വ്യക്തിപരമായ നഷ്ട്ടങ്ങളോ അനിഷ്ടങ്ങളോ അല്ല ഇവിടെ പ്രശ്നം. പാർട്ടിയാണ് തനിക്ക് വലുത്.
ഉയർച്ചയും താഴ്ചയും ഉണ്ടാകും. എന്നും പാർട്ടി താത്പര്യമാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളത്. നാളെയും അത് തന്നെയാകും ചെയ്യുക. കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനും യുഡിഎഫിനും ജനങ്ങൾ നൽകിയ പിന്തുണയ്ക്കനുസരിച്ചുള്ള മുന്നേറ്റമാണ് നടത്താൻ ആഗ്രഹിക്കുന്നത് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയായി. ലോക് ഭവനിൽ നടന്ന നിർണായക കൂടിക്കാഴ്ചകൾക്ക് ശേഷം അൽപ സമയത്തിനകം മന്ത്രിമാരുടെ മുഴുവൻ വകുപ്പും പട്ടികയും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളത്തിലൂടെ പ്രഖ്യാപിക്കും.
മുഖ്യമന്ത്രി പദത്തിന് പുറമെ ധനം, തുറമുഖം, നിയമം എന്നീ വകുപ്പുകളും വി.ഡി. സതീശൻ നേരിട്ട് കൈകാര്യം ചെയ്യും. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ് വകുപ്പുകളുടെ ചുമതല വഹിക്കും. കെ. മുരളീധരന് വൈദ്യുതി വകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.
പി.സി. വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം) സണ്ണി ജോസഫ് (റവന്യൂ) എ.പി. അനിൽകുമാർ (ആരോഗ്യം) ടി. സിദ്ധിഖ് (വനം), ബിന്ദു കൃഷ്ണ (വനിത,ശിശുക്ഷേമം) ഒ.ജെ. ജനീഷ് (യുവജനക്ഷേമം) സി.പി. ജോൺ (ഗതാഗതം) എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയ മന്ത്രിമാരുടെ വകുപ്പുകൾ.
നിലവിൽ കോൺഗ്രസ് ക്യാമ്പിൽ നിന്ന് ഈ പേരുകളും വകുപ്പുകളുമാണ് പൂർണമായും ഉറപ്പിച്ചിട്ടുള്ളത്. ഘടകകക്ഷികളുടെ മന്ത്രിമാരെയും വകുപ്പുകളെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടങ്ങുന്ന പൂർണമായ പട്ടിക രാജ്ഭവന് കൈമാറി.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഇന്ദിരാ ഗാരന്റികൾ 18നു ചേരുന്ന ആദ്യ മന്ത്രിസഭായോഗം പരിഗണിക്കുമെങ്കിലും ഇവ പൂർണമായി നടപ്പാക്കാൻ ആറു മാസമെങ്കിലും എടുക്കും.
എസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഉൾപ്പെടെയുള്ള ഗാരന്റികൾ ആദ്യ നാളുകളിൽ തന്നെ നടപ്പാക്കാൻ ശ്രമിക്കുമെങ്കിലും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാൻ ധന അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താൻ മാത്രമേ കഴിയൂ.
ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചു വിശദമായി പഠിക്കേണ്ടതുണ്ട്. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാകും ധന അഡീഷണൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുക.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കു പൂർണമായി സൗജന്യ യാത്രാ സൗകര്യമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം. ഇക്കാര്യത്തെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് കെഎസ്ആർടിസിയിൽ നിന്നും ധനവകുപ്പിൽ നിന്നും തേടിയിട്ടുണ്ട്. പൂർണ സൗജന്യം നൽകിയാൽ സംസ്ഥാനത്തിന് പ്രതിമാസമുണ്ടാകുന്ന നഷ്ടം അടക്കം കണക്കാക്കും.
ആശാ പ്രവർത്തകരുടെ പ്രതിദിന വേതനം വർധിപ്പിക്കുന്ന പ്രഖ്യാപനം ആദ്യ മന്ത്രിസഭായോഗത്തിലുണ്ടാകുമെന്നാണു വിവരം. പ്രതിദിന വേതനം 700 രൂപയാക്കി വർധിപ്പിച്ചാലുണ്ടാകുന്ന അധിക ഭാരം എത്രയുണ്ടാകുമെന്നു ധനവകുപ്പിനോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതോടൊപ്പം 500 രൂപയാക്കി ഉയർത്തിയാലുള്ള അധിക ഭാരം അടക്കമുള്ള റിപ്പോർട്ടും തേടിയിട്ടുണ്ട്. ഇക്കാര്യത്തിൽ 18നു ചേരുന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണു സൂചന.
ഉന്നതവിദ്യാഭ്യാസം നടത്തുന്ന കോളജ് വിദ്യാർഥിനികൾക്ക് പഠനച്ചെലവുകൾക്കായി മാസംതോറും 1,000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകുമെന്ന പ്രഖ്യാപനത്തിലും റിപ്പോർട്ട് തേടും. സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന യുവ സംരംഭകർക്ക് അഞ്ചുലക്ഷം രൂപ വരെ പലിശയില്ലാത്ത വായ്പകൾ നൽകുന്നതിലും തീരുമാനമുണ്ടാകും.
നിലവിലുള്ള സാമൂഹിക സുരക്ഷാ പെൻഷനുകൾ 3,000 രൂപയായി വർധിപ്പിക്കുമെന്നും അതു കൃത്യസമയത്തു തന്നെ വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ പിന്നീടാകും തീരുമാനമെടുക്കുക.
Kerala
ആലപ്പുഴ: മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കുമെന്ന് ജി. സുധാകരൻ. യുഡിഎഫിൽനിന്ന് ആരും ഇക്കാര്യം തന്നോട് സംസാരിച്ചിട്ടില്ല. മന്ത്രി സ്ഥാനം ആവശ്യപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യപ്പെട്ടിട്ടല്ല മുൻപ് മന്ത്രി ആക്കിയത്. എന്നാൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളിയെ സന്ദർശിച്ചതിൽ ആരും വിമർശനം ഉന്നയിച്ചിട്ടില്ല. വെള്ളാപ്പള്ളിയോട് ശത്രുതയുള്ളവർ പലതും പറഞ്ഞുകാണും. കേരളത്തിലെ പ്രബലമായ സമുദായത്തിന്റെ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. അദ്ദേഹത്തെ കാണുന്നത് കൊണ്ട് ഒരു തെറ്റുമില്ല.
വെള്ളാപ്പള്ളിയോട് വ്യക്തിപരമായ ശത്രുതയുള്ള ആരെങ്കിലും വല്ലതും പറഞ്ഞിട്ടുണ്ടാകാം എന്നല്ലാതെ ഔദ്യോഗികമായി ആരും വിമർശിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കുമെന്ന് അനൗദ്യോഗിക വിവരം. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും സത്യപ്രതിജ്ഞക്കു പങ്കെടുക്കും.
മൂന്നു മുഖ്യമന്ത്രിമാർ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി ചീഫ് സെക്രട്ടറിയെ അറിയിച്ചു. കർണാടക, തെലുങ്കാന മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ പത്തിനാണ് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
ഏകദേശം 30,000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന കൂറ്റൻ പന്തലാണ് സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തുന്നതിൽ ആരവം ഒട്ടും ചോരാതിരിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.
NRI
ന്യൂജഴ്സി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച വിജയം ആഘോഷിക്കുന്നതിന് ഞായറാഴ്ച വെെകുന്നേരം അഞ്ചിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ ന്യൂജഴ്സി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിജയാഘോഷം സംഘടിപ്പിക്കുന്നു,
ബെർഗെൻ കൗണ്ടിയിലുള്ള പരാമസ് സിറ്റി ഫയർ ഡിപ്പാർട്മെന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ കേരളത്തിൽ നിന്ന് തത്സമയം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റു മന്ത്രിമാരും സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയത് അധികാരമേൽക്കുന്നതും വിവിധ ചാനലുകളിൽ നേരിട്ട് കാണുവാൻ അവസരമൊരുക്കുന്നു.
ഐഒസി നാഷണൽ വൈസ് ചെയർ ജോർജ് എബ്രഹാം, കേരളാ ചാപ്റ്റർ നാഷണൽ പ്രസിഡന്റ് സതീശൻ നായർ, കേരള ചാപ്റ്റർ നാഷണൽ ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, കേരള ചാപ്റ്റർ നാഷണൽ ചെയർ പോൾ കറുകപ്പള്ളി തുടങ്ങി അനേകം നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ വിവിധ മാധ്യമപ്രവർത്തകർ പങ്കെടുക്കും. ഡിന്നറോടു കൂടി പരിപാടി സമാപിക്കും. പ്രവേശനം സൗജന്യമാണ്. എല്ലാ കൊൺഗ്രസ്, യുഡിഎഫ് പ്രവർത്തകരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജെയിംസ് ജോർജ് അറിയിച്ചു,
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് ജെയിംസ് ജോർജ് - 973 985 8432, ചെയർമാൻ ബിജു വലിയകല്ലുങ്കൽ - 201 723 7664, വൈസ് ചെയർമാൻ സജി ഫിലിപ്പ് - 201 925 4157. വൈസ് ചെയർമാൻ എൽദോ പോൾ - 201 370 5019, സെക്രട്ടറി ടോം കടിയംപള്ളിൽ - 908 636 8082, ട്രഷറർ അനിൽ മാത്യു - 201 638 3327, നാഷണൽ ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള -201 421 5303.
Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിൽ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്. മത്സരിച്ച എട്ടിൽ ഏഴ് സീറ്റും തങ്ങൾ വിജയിച്ചെന്നും പി.ജെ.ജോസഫ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു.
കേരള കോൺഗ്രസിന്റെ ആവശ്യത്തിന് ലീഗിന്റെ പിന്തുണയുമുണ്ട്. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും സംസാരിച്ച് ഇതിൽ ഏകദേശ ധാരണയുണ്ടാക്കിയിട്ടുണ്ട്. അതേസമയം ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നൽകാമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച എട്ട് കോൺഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത് വന്നു. സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് തന്നെ നൽകിയേക്കും.
മുഖ്യമന്ത്രിയടക്കം 21 അംഗ കാബിനറ്റാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രിയടക്കം 11 പേർ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായി. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. എന്നാൽ താൻ മന്ത്രിസഭയിൽ ഫുൾ ടൈം അംഗമായിരിക്കുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭക്ക് പൂർണ പിന്തുണയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയാണ് വലുത്. പാർട്ടി തീരുമാനത്തിൽ ഉറച്ചു നിൽക്കും. ഒരു വിഷയത്തിലും തർക്കമില്ലെന്നും വേണുഗോപാൽ പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. വി.ഡി. സതീശന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അതേസമയം, മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മന്ത്രിമാരെ തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിമാർ ആരൊക്കയാണെന്നതിൽ കേന്ദ്രത്തിൽ നിന്നും അംഗീകാരം വാങ്ങി നൽകേണ്ടയാൾ ആണ് കെ.സി. വേണുഗോപാൽ. ഞങ്ങൾ തമ്മിൽ വളരെയധികം ബന്ധമുണ്ട്. ഞങ്ങൾ തമ്മിൽ ഒരു തർക്കവുമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
ഡൽഹിയിൽ നിന്നും വെള്ളിയാഴ്ച വൈകിട്ടോടെയാണ് കെ.സി. വേണുഗോപാൽ തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വസതിയിൽ നേരിട്ടെത്തി അനുനയ ചർച്ചകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് വി.ഡി. സതീശൻ കെ.സിയെ കാണാനായി എത്തിയത് എന്നത് ശ്രദ്ധേയമാണ്.
മന്ത്രിസഭയിലെ വകുപ്പ് വിഭജനം, രമേശ് ചെന്നിത്തല ഉന്നയിച്ച ആവശ്യങ്ങൾ, ഘടകകക്ഷികളുടെ അവകാശവാദങ്ങൾ എന്നിവയിൽ ഹൈക്കമാൻഡിന്റെ അന്തിമ അനുമതി വാങ്ങാനാണ് വി.ഡി. സതീശൻ കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുന്നത്.
Kerala
ആലപ്പുഴ: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി ഇടഞ്ഞു നിൽക്കുന്ന രമേശ് ചെന്നിത്തലയെ അനനുയിപ്പിക്കാൻ വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ പ്രവേശനത്തില്‍ തീരുമാനമെടുത്തില്ലെങ്കിലും ഒപ്പമുള്ള അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന് എന്നിവരെ മന്ത്രിയാക്കണമെന്നാണ് ആവശ്യപ്പെട്ടതായാണ് വിവരം.
പ്രതിഷേധസൂചകമായി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന വി.ഡി. സതീശനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തെ ഉയര്‍ന്ന പദവിയുള്ള വകുപ്പുകള്‍ നല്കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് വി.ഡി. സതീശന് നിര്‍ദ്ദേശം നല്കി
യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 11 മന്ത്രിമാരായിരിക്കും കോണ്‍ഗ്രസിനുണ്ടാകുക. ഇതില്‍ ഒരാളായി വരുന്ന ചെന്നിത്തലയ്ക്ക് സുപ്രധാന വകുപ്പ് തന്നെ നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.
Kerala
തിരുവനന്തപുരം : പുതിയ യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. നാലു മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും നൽകാമെന്ന് ലീഗുമായി ചർച്ച നടത്തിയെങ്കിലും അതിന് വഴങ്ങാൻ ലീഗ് തയാറായിട്ടില്ല. മുൻപ് വഹിച്ചിരുന്ന വകുപ്പുകൾ തന്നെ വേണമെന്നാണ് യുഡിഎഫ് നേതൃത്വത്തോട് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടു മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിൽ സുപ്രധാനമായിട്ടുള്ള വകുപ്പ് വേണമെന്ന് നിർദേശമാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്നോട്ടുവച്ചിരിക്കുന്നത്. റവന്യൂ വകുപ്പ് വേണമെന്ന് നിലപാടാണ് ജോസഫ് ഗ്രൂപ്പിനുള്ളത്. തുറമുഖ വകുപ്പ് വേണമെന്ന് നിർദേശമാണ് സിഎംപിയിലെ സി.പി. ജോൺ മുന്നോട്ടുവച്ചിരിക്കുന്നത്.
ആർഎസ്പിയും സമാനമായിട്ടുള്ള ആവശ്യമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. സുപ്രധാന വകുപ്പ് വേണമെന്ന നിർദേശമാണ് അവർക്കുള്ളത്. തൊഴിൽ വകുപ്പിനു പകരം ജലസേചന വകുപ്പ് വേണം എന്നുള്ള അഭിപ്രായമാണ് ആർഎസ്പി മുന്നോട്ടുവച്ചത്.
മുഖ്യമന്ത്രിപദം ലഭിക്കാത്തതിന്റെ പേരിൽ അസംതൃപ്തനായി നിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് നൽകുന്നതു സംബന്ധിച്ച് ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. അർഹമായ പരിഗണന ലഭിക്കാതെ മന്ത്രിസഭയിൽ താൻ അംഗമാകില്ലെന്നുള്ള ഉറച്ച നിലപാടാണ് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനു മുന്നിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ധനകാര്യവകുപ്പ് നൽകി ഉപമുഖ്യമന്ത്രിപദം കൊടുക്കാം എന്നുള്ള നിർദേശത്തിനു രമേശ് ക്യാമ്പ് വഴങ്ങിയിട്ടില്ല എന്നാണ് ലഭിക്കുന്ന സൂചന. മുതിർന്ന നേതാവായ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ അംഗമല്ലാതെ വരുന്നത് പാർട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കും.
കോൺഗ്രസിൽ നിന്ന് ആരൊക്കെ മന്ത്രിമാർ ആകണമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സാമുദായിക സമവാക്യവും ജില്ലകളുടെ പ്രാതിനിധ്യവും മന്ത്രിമാരുടെ കാര്യത്തിൽ പ്രധാനഘടകമാകും.
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഘടകകക്ഷി നേതാക്കളുമായുള്ള ചർച്ചകൾ ഇന്നും തുടരുന്നുണ്ട്. എഐസിസി ജന. സെക്രട്ടറി കെ. സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളാണ് ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ന് വൈകുന്നേരത്തിനകം മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് വകുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കും. ആഭ്യന്തരമന്ത്രി സ്ഥാനം നൽകി രമേശിനെ മന്ത്രിസഭയിൽ കൂടെ കൂട്ടണമെന്നാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ അഭിപ്രായം.
Kerala
തിരുവനന്തപുരം: ചെലവ് ചുരുക്കി മുന്നേറാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് സതീശൻ പൊതുഭരണ വകുപ്പിന് നിർദ്ദേശം നൽകി.
വൻ തുക ചെലവിൽ മോടി പിടിപ്പിക്കേണ്ടെന്നും ചില്ലറ അറ്റകുറ്റപണി മാത്രം മതിയെന്നുമാണ് നിർദ്ദേശം. മന്ത്രി മന്ദിരങ്ങളും മൊടി പിടിപ്പിക്കേണ്ടെന്നും സതീശൻ നിർദ്ദേശം നൽകി.
പിണറായി വിജനയൻ സര്‍ക്കാരിന്റെ ഭരണക്കാലത്ത് ഏറെ വിവാദങ്ങളില്‍ ഉയര്‍ന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. പിണറായി ഭരിക്കുമ്പോൾ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന്റെ അടക്കമുള്ള മോടി പിടിപ്പിക്കല്‍ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാരെ കണ്ടെത്താനുള്ള ചർച്ച ഇന്നു നടക്കും. ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിയ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും, ഇന്നുച്ചയോടെ തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നടത്തുന്ന ചർച്ചകളിലാണ് കോണ്‍ഗ്രസ് മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ തീരുമാനമാകുക.
ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ ഒരു എംഎൽഎ മാത്രമുള്ള ഘടകകക്ഷികളോട് 18നു നടക്കുന്ന സത്യപ്രതിജ്ഞയ്ക്കായി ഒരുങ്ങാൻ വി.ഡി. സതീശൻ നിർദേശം നൽകി. കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ്, സിഎംപിയിലെ സി.പി. ജോണ്‍, കെഡിപിയിലെ മാണി സി. കാപ്പൻ തുടങ്ങിയവർ മന്ത്രിമാരാകുമെന്ന് ഉറപ്പായി.
ഇവരുടെ വകുപ്പുകൾ സംബന്ധിച്ച ഉഭയകകക്ഷി ചർച്ചകൾ ഇന്നു നടക്കും. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളു മായി ഇന്നലെ അനൗപചാരിക ഉഭയകക്ഷി ചർച്ച നടത്തി.
മുസ്ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനമോ നാല് മന്ത്രിസ്ഥാനവും ഒരു കാബിനറ്റ് പദവിയോ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ലീഗിലെ പ്രധാന നേതാക്കളെല്ലാം ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്ന സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിനു തൊട്ടുമുൻപ് ഇവർ നിയുക്ത മുഖ്യമന്ത്രിയുമായി അനൗപചാരിക ചർച്ച നടത്തിയത്.
കേരള കോണ്‍ഗ്രസ് രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു. പി.ജെ. ജോസഫുമായി നടത്തിയ ചർച്ചയിലാണ് ആവശ്യമുന്നയിച്ചത്. അന്തിമതീരുമാനം ഇന്നു നടക്കുന്ന ഉഭയകകക്ഷി ചർച്ചയിൽ സ്വീകരിക്കും. ആർഎസ്പിയിലെ ഷിബു ബേബിജോണ്‍ നിയുക്ത മുഖ്യമന്ത്രിയെ രാവിലെ കണ്ടിരുന്നു. വകുപ്പുമാറ്റം സംബന്ധിച്ച ആർഎസ്പിയുടെ ആവശ്യത്തിലും ഇന്നു തീരുമാനമാകുമെന്നാണ് നൽകിയിട്ടുള്ള ഉറപ്പ്.
കോണ്‍ഗ്രസിൽനിന്ന് രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്താൻ ഇന്നലെ നടന്ന കൂടിക്കാഴ്ചകളിൽ തീരുമാനമായിരുന്നു. ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളായ സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, എൻ.ശക്തൻ എന്നിവരും മന്ത്രിസഭയിലുണ്ടായേക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ സ്ഥാനത്തേക്കാണ് പരിഗണിക്കപ്പെടുന്നത്. വനിതാ പ്രാതിനിധ്യത്തിൽ ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് പരിഗണിക്കപ്പെടുക. കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ കൂടാതെ 10 മന്ത്രിമാരാകും ഉണ്ടാകുക. സമുദായം, ജില്ല, പരിചയസന്പത്ത്, യുവത്വം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാകും മറ്റുള്ള മന്ത്രിമാരെ കണ്ടെത്തുക.
ഇന്നലെ വൈകുന്നേരം ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ മുന്നണിയെ ജയിപ്പിക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ച എല്ലാവരെയും വി.ഡി. സതീശൻ അഭിനന്ദിച്ചു. മുഖ്യമന്ത്രിയെ ഘടകകക്ഷി നേതാക്കളും അഭിനന്ദിച്ചു. 18നു രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന കാര്യം എല്ലാവരെയും അറിയിച്ചു.
തുടർന്ന് ആദ്യ മന്ത്രിസഭാ യോഗവും ചേരും. 21നു നിയമസഭ ചേർന്ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തും. 22നു സ്പീക്കർ തെരഞ്ഞെടുപ്പുമുണ്ടാകും. 29നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സന്പൂർണ നിയമസഭാ സമ്മേളനം തുടങ്ങുന്ന കാര്യത്തിലും തീരുമാനമാകും.
മന്ത്രിമാരുടെ കാര്യത്തിൽ ഇന്നു പ്രഖ്യാപനമുണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് മുന്നണി യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോടു പറഞ്ഞു. 21 അംഗ പൂർണ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരുടെ പട്ടിക ഇന്നുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യുഡിഎഫ് യോഗം പൂര്‍ണമായി കൂടി. ശനിയാഴ്ച ഒന്നുകൂടി യോഗം കൂടി തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്കുള്ള തയാറെടുപ്പുകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ശനിയാഴ്ച പ്രഖ്യാപിക്കും. ശനിയാഴ്ച നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
താൻ കണ്ട രമേശ് ചെന്നിത്തല സന്തോഷവാനാണെന്നും അദ്ദേഹം എല്ലാ കാലത്തും ശക്തനാണെന്നുമായിരുന്നു കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ പ്രതികരിച്ചത്. മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.
തന്റെ അഭിപ്രായം പറയുന്നില്ല. രമേശ് ചെന്നിത്തല കോൺഗ്രസിന്റെ അനിഷേധ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച അജണ്ടയിലില്ല. ആ കാര്യം രമേശ് ചെന്നിത്തല പറയുമെന്ന് കരുതുന്നില്ലെന്നും ബെന്നി ബഹനാൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് ഇന്നു ധാരണയായേക്കും. ഇന്നു ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ ഘടകകക്ഷി മന്ത്രിമാരെ കൂടാതെ ഇവര്‍ക്കു നല്‍കേണ്ട മറ്റു കാബിനറ്റ് പദവികളുടെ കാര്യത്തിലും ഘടകക്ഷികളുടെ അഭിപ്രായം തേടും.
മന്ത്രിമാരെ കൂടാതെ സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, സർക്കാർ ചീഫ് വിപ്പ് എന്നീ കാബിനറ്റ് പദവികള്‍ കൂടാതെ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന്, മുന്നാക്ക- പിന്നാക്ക സമുദായ ക്ഷേമ കമ്മീഷന് തുടങ്ങിയ കാബിനറ്റ് പദവികളുടെ വീതംവയ്പുമുണ്ടാകും. ഇന്നു വൈകുന്നേരം നാലിന് കന്റോണ്‍മെന്റ് ഹൗസിലാണ് യുഡിഎഫ് നേതൃയോഗം ചേരുക.
മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ ചര്‍ച്ച വരാന്‍ ഇരിക്കുന്നതേയുള്ളു. പരിചയസമ്പത്തും യുവത്വവും സാമുദായിക സമവാക്യങ്ങളും അടിസ്ഥാനമാക്കിയാകും കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കാന്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആലോചനയിലുള്ളത്. ജില്ലാ പ്രാതിനിധ്യവും ചര്‍ച്ചയിലെത്തും.
എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഹൈക്കമാന്‍ഡിന്റെയും നിര്‍ദേശമനുസരിച്ചാകും കോണ്‍ഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക തയാറാക്കുക. മന്ത്രിസഭയിലെത്താന്‍ തയാറായാല്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ കാര്യവും ഉറപ്പാകും.
മന്ത്രിസഭയില്‍ എത്താന്‍ സാധ്യതയുള്ള കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന് തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ കാര്യത്തിലും മാറ്റമുണ്ടാകില്ല. ഇടഞ്ഞുനില്‍ക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ആവശ്യപ്പെടുന്ന മന്ത്രിസ്ഥാനവും വകുപ്പുകളും മന്ത്രിസ്ഥാനവും നല്‍കാമെന്ന് ധാരണയായിട്ടുണ്ട്. ഡൽഹിയിൽനിന്ന് എത്തിച്ചേരുമെന്ന് കരുതുന്ന കെ.സി. വേണുഗോപാലിന്റെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ചേ അന്തിമതീരുമാനമുണ്ടാകൂ.
പൂര്‍ണ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യണമെന്നാണു മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശം. എന്നാല്‍, കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായാല്‍ തിങ്കളാഴ്ച രാവിലെ 10നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും ഘടകകക്ഷി നേതാക്കളുമാകും സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുള്ളത്. മറ്റു മന്ത്രിമാര്‍ രണ്ടാം ഘട്ടത്തിലാകും സത്യപ്രതിജ്ഞ ചെയ്യുക.
മുസ്ലീംലീഗിന് നാലു മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ പദവിയും നല്‍കാനുള്ള നിര്‍ദേശമാകും കോൺഗ്രസ് മുന്നോട്ടു വയ്ക്കുക. അഞ്ചാം മന്ത്രിസ്ഥാനത്തിന് ലീഗ് ആവശ്യമുന്നയിച്ചാല്‍ ഇക്കാര്യം പിന്നീടു പരിഗണിക്കും. വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെയുള്ള ചില വകുപ്പുകള്‍ കോണ്‍ഗ്രസും ലീഗും വച്ചുമാറുന്നതും ചര്‍ച്ചയിലെത്തും.
കേരള കോണ്‍ഗ്രസിന് പ്രധാനപ്പെട്ട വകുപ്പു കൂടാതെ പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫിന് കാബിനറ്റ് പദവിയിലുള്ള സുപ്രധാന സ്ഥാനം നല്‍കുന്നതും പരിഗണനയിലുണ്ട്. ആര്‍എസ്പിയുടെ ഷിബു ബേബി ജോണ്‍ തൊഴില്‍ വകുപ്പിനു പകരം മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള വകുപ്പുകളാകും ഇത്തവണ ആവശ്യപ്പെടുകയെന്നാണു വിവരം.
കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ്, യുഡിഎഫ് സെക്രട്ടറി കൂടിയായി സിഎംപിയുടെ സി.പി. ജോണ്‍, കേരള ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മാണി.സി കാപ്പന് തുടങ്ങിയവരും മന്ത്രിസഭയില്‍ എത്തിയേക്കും. അസോസിയേറ്റ് ഘടകകക്ഷിയായ ആര്‍എംപിയുടെ കെ.കെ. രമയും മൂന്നു യുഡിഎഫ് സ്വതന്ത്രന്മാരുമുണ്ട്. ഇവരുടെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകും.
NRI
വല്ലെറ്റ: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയതിന്റെ അവേശം പങ്കുവച്ച് മാൾട്ടയിലെ കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഒഐസിസി മാൾട്ടയുടെ നേതൃത്വത്തിൽ വിജയഘോഷം സംഘടിപ്പിച്ചത്.
പ്രസിഡന്റ് ടി.ജി. വിഷ്ണു, ജനറൽ സെക്രട്ടറി സിബിൻ ടി. വർഗീസ്, ട്രഷറർ റോശ് വലിയവിളയിൽ എന്നിവർ നേതൃത്വം നൽകിയ യോഗം അംഗങ്ങളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആവേശകരമായി നടന്നു.
നാഷണൽ റീജിയണൽ കമ്മിറ്റികളിൽ നിന്നും നിരവധി പ്രവർത്തകരാണ് വിജയഘോഷത്തിനായി എത്തി ചേർന്നത്. മാൾട്ടയിലെ പ്രവാസികളുടെ ഉന്നമനത്തിനായി കേരളത്തിലെ യുഡിഎഫ് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ഗൗരവമായി അവലോകനം ചെയ്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പാർട്ടിക്ക് കൈവരിക്കാനായ മികച്ച മുന്നേറ്റങ്ങൾ നേതാക്കൾ സ്വാഗതം ചെയ്തു.
സതീശന്റെ നേതൃത്വത്തിൽ ജനക്ഷേമവും വികസനവും മുൻനിർത്തിയ ജനകീയവും ദൂരദർശനപരവുമായ ഭരണമാണ് കേരളത്തിൽ സാക്ഷാത്കരിക്കപ്പെടുകയെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന നവകേരള സൃഷ്ടിക്ക് അദ്ദേഹത്തിന് നേതൃത്വം നൽകാനാകട്ടെയെന്നും ആശംസകൾ നേർന്നു.
മാൾട്ടയിൽ കഴിയുന്ന മലയാളികൾക്ക് കൂടുതൽ പ്രയോജനകരവും ജനോപകാരപ്രദവുമായി സേവനങ്ങളും പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനായി ലഭ്യമായ അധികാരങ്ങളും അവസരങ്ങളും ഫലപ്രദമായി വിനിയോഗിച്ച് മുന്നോട്ട് പോകാൻ യോഗത്തിൽ തീരുമാനമായി.
പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും മുൻനിർത്തി കൂടുതൽ കാര്യക്ഷമവും ഉത്തരവാദിത്വപരവുമായ ഇടപെടലുകൾ നടത്തുന്നതിനുള്ള പ്രതിബദ്ധതയും നേതാക്കൾ പ്രകടിപ്പിച്ചു.
Kerala
തിരുവനന്തപുരം: രമേശ് ചെന്നിത്തല തന്റെ പ്രിയപ്പെട്ട നേതാവാണെന്നും അദ്ദേഹത്തെ വീട്ടിലെത്തി കാണുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്. അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് പോകുമെന്നും വി.ഡി.സതീശന് വ്യക്തമാക്കി.
വര്‍ഗീയതയോട് ഒരു കോംപ്രമൈസും ഉണ്ടാകില്ല. ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. ലീഗ് ഇല്ലാതായാല്‍ ആ സ്ഥാനത്ത് വര്‍ഗീയശക്തികള്‍ കടന്ന് വരുമെന്നും അത് നാടിന് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം, വി.ഡി. സതീശന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ എംഎല്‍എ ഹോസ്റ്റലിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വി.ഡി.സതീശന് വീട്ടിലെത്തി ഇന്ന് കാണും. പിണറായി താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെത്തിയാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പിണറായിയുടെ വീട്ടിലേക്ക് പോകുന്നത്.
ചീഫ് സെക്രട്ടറി എ. ജയതിലകും ഇന്റലിജന്‍സ് മേധാവി പി. വിജയനും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയത്.
Kerala
തൃശൂർ: വി.ഡി. സതീശന് മുഖ്യമന്ത്രി പദവി നൽകിയ ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല.
സതീശന് തന്റെ എല്ലാവിധ ആശംസകളും പൂർണ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തു വർഷത്തെ ദുർഭരണത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ ഗവൺമെന്റിനുള്ളതെന്നും അതിന് ജനങ്ങളുടെ പരിപൂർണ പിന്തുണയുണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നതായും ചെന്നിത്തല കൂട്ടിച്ചേർത്തു.
പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Kerala
തിരുവനന്തപുരം: യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് നിയുക്ത എംഎൽഎ കെ. മുരളീധരൻ. രമേശ് ചെന്നിത്തല ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും. രമേശ് മന്ത്രിസഭയിൽ വരണമെന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുരളീധരൻ പറഞ്ഞു.
പരാജയം അംഗീകരിക്കുന്നതിന് പകരം സിപിഎമ്മിന്റെ അവസാനത്തെ അടവാണ് പ്രചരിക്കുന്നതെന്ന് അദേഹം വിമർശിച്ചു. മുഖ്യമന്ത്രിയായി താൻ വോട്ട് ചെയ്തത് സതീശനാണെന്നും മുരളീധരൻ വെളിപ്പെടുത്തി.
സതീശൻ മുഖ്യമന്ത്രിയായി വരണമെന്നായിരുന്നു മണ്ഡലത്തിലെ ജനങ്ങളുടെ പൊതുവികാരം. തന്റെ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് പോകുന്ന സമയത്ത് ജനങ്ങൾ അത് തന്നെയാണ് പറഞ്ഞതെന്ന് കെ. മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇനി സതീശൻ യുഗമാണ്. താരപ്രഭയോടെ മുഖ്യമന്ത്രി കസേരയിലെത്തിയ സതീശന് ആ ശോഭ നിലനിർത്തണമെങ്കിൽ ഒരുപാടു വെല്ലുവിളികളെ മറികടക്കേണ്ടി വരും.
മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള മൂന്നു പ്രധാന നേതാക്കളുടെ അതിശക്തമായ പോരാട്ടത്തിനൊടുവിലാണ് സതീശൻ വിജയിച്ചു കയറുന്നത്. സംഘടനയിലെ പദവി നോക്കിയാലും സീനിയോരിറ്റി നോക്കിയാലും മൂവരിൽ ജൂണിയർ സതീശൻ ആണ്. ജനപിന്തുണയുടെ ബലത്തിലാണു മുഖ്യമന്ത്രി പദവി സതീശനിലേക്ക് എത്തിയത്. മറ്റു രണ്ടു നേതാക്കളെ ഒപ്പം നിർത്തി കൊണ്ടുപോകുന്നതിലായിരിക്കും സതീശന്റെ മിടുക്കും ഭാവിയും.
മുതിർന്ന നേതാവ് രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിലാണ്. അദ്ദേഹത്തിന്റെ പ്രതിഷേധത്തിനു ന്യായമുണ്ട്. കാരണം ഇനിയൊരു അവസരം അദ്ദേഹത്തിനു കിട്ടണമെന്നില്ല.
കെ.സി. വേണുഗോപാൽ സതീശന് സർവപിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ കാര്യത്തിലേക്കു കടക്കുന്പോൾ അങ്ങനെയാകണമെന്നില്ല. മന്ത്രിസഭാ രൂപീകരണം മുതൽ വെല്ലുവിളികൾ ഉയർന്നുവരും. രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ച് മന്ത്രിസഭയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തീർച്ചയായും ഉണ്ടാകും.
അസംതൃപ്തരായ വലിയ നേതാക്കൾ മന്ത്രിസഭയ്ക്കു പുറത്തു നിൽക്കുന്നതു മന്ത്രിസഭയുടെ സുഗമമായ പ്രവർത്തനത്തിനു യോജിക്കുന്നതല്ല. മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിൽ സതീശനു പൂർണസ്വാതന്ത്ര്യം ലഭിക്കാൻ സാധ്യതയില്ല. കെ.സി. വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും നോമിനികളെ ഉൾക്കൊള്ളേണ്ടി വരും. പ്രധാന വകുപ്പുകളും കൈവശപ്പെടുത്താൻ ഇവർ ശ്രമിച്ചേക്കാം. ഇക്കാര്യങ്ങളിലെല്ലാം തീരുമാനമെടുത്ത് സന്പൂർണ മന്ത്രിസഭ രൂപീകരിക്കുക എന്നതാകും ആദ്യ വെല്ലുവിളി.
തെരഞ്ഞെടുപ്പു ഫലത്തിനും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുമിടയിലെ ദിവസങ്ങൾക്കിടയിൽ കോണ്‍ഗ്രസ് നേതാക്കളെ, പ്രത്യേകിച്ച് കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും ആക്രമിക്കുന്നതിനും അപമാനിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉണ്ടായി. ഇരുവരുടെയും പേരിൽ ഉയർത്തിയ ഫ്ളെക്സ് ബോർഡുകൾ മറുപക്ഷം നശിപ്പിക്കുകയും ചെയ്തു.
തെരുവിലും സമൂഹമാധ്യമങ്ങളിലും ഉയർന്ന പോർവിളി സംഘടനയ്ക്കുള്ളിലെ അന്തരീക്ഷം വഷളാക്കിയിട്ടുണ്ട്. ഇതിനു പിന്നിൽ സംഘടിതമായ ഗൂഢാലോചന ഉണ്ടായോ എന്ന് അന്വേഷിക്കണമെന്ന് കെസി പക്ഷത്തെ രണ്ട് എംഎൽഎമാർ പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു. പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന തലത്തിലേക്കു സംഘടനയ്ക്കുള്ളിലെ അന്തരീക്ഷം മാറി. ഇതെല്ലാം പറഞ്ഞുതീർത്ത് എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാനുള്ള ഉത്തരവാദിത്വവും സതീശനാണ്.
സാങ്കേതികമായി പിന്തുണച്ചെങ്കിലും നിയമസഭാകക്ഷിയിലെ ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയില്ലാതെയാണ് സതീശൻ കക്ഷി നേതാവായത്. എന്നാൽ ഘടകകക്ഷികളുടെ പിന്തുണ അദ്ദേഹത്തിനുണ്ടു താനും. കേരളത്തിൽ ഇതിനു മുന്‍പ് കോണ്‍ഗ്രസിൽ ഇങ്ങനെ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മിലുള്ള ബന്ധം വഷളാക്കാനുള്ള ശ്രമങ്ങൾ കോണ്‍ഗ്രസിനുള്ളിൽ നിന്നു തന്നെ ഉണ്ടാകാം. അതിനെയെല്ലാം പ്രതിരോധിക്കേണ്ടതും സതീശൻ തന്നെയാണ്.
പത്തു വർഷം പ്രതിപക്ഷത്തിരുന്ന ശേഷമാണ് യുഡിഎഫ് അധികാരത്തിലേക്ക് എത്തുന്നത്. കോണ്‍ഗ്രസിന്റെ താഴെത്തട്ടിൽ മുതലുള്ള പ്രവർത്തകർക്കും നേതാക്കൾക്കുമെല്ലാം ഒരുപാട് ആവശ്യങ്ങളും താൽപര്യങ്ങളുമുണ്ടാകും. അതുപോലെ സർക്കാർ ജീവനക്കാർക്കും വിവിധ മത, സമുദായ വിഭാഗങ്ങൾക്കുമെല്ലാമുള്ള ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുക എന്ന ഭാരിച്ച ബാധ്യതകൂടി പുതിയ സർക്കാരിനുണ്ട്.
ഇതിനു പുറമേയാണ് തെരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസും യുഡിഎഫും നൽകിയ വാഗ്ദാനങ്ങൾ. അതുപാലിക്കേണ്ടതുണ്ട്. സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണുകയും വേണം. ജനങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം ഉയർന്ന് ഭരണം നടത്തിക്കൊണ്ടു പോകുക എന്ന ഉത്തരവാദിത്വമാണ് ഭരണരംഗത്ത് മുൻപരിചയമില്ലാത്ത വി.ഡി. സതീശൻ ഏറ്റെടുക്കുന്നത്.
Kerala
കോട്ടയം: കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായി വി.ഡി. സതീശന് എത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് നാളിതുവരെ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ പദവികള്‍ കൂടിയാണ്. കെഎസ്യു കാലത്ത് നഷ്ടപ്പെട്ട സംസ്ഥാന പ്രസിഡന്റ് സ്ഥാനമാണ് അതിന്റെ തുടക്കം.
1989ലാണ് സംഭവം. നേതൃത്വം വി.ഡി. സതീശനെ സംസ്ഥാന പ്രസിഡന്റായി നിശ്ചയിച്ചിരുന്നെങ്കിലും ചില ബാഹ്യ സമ്മര്‍ദങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് നടത്തിയില്ല. എന്നാല്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. അപ്പോള്‍ സതീശന് അവസരം നഷ്ടമായി. പകരം വന്നതാകട്ടെ സാക്ഷാല്‍ കെ.സി. വേണുഗോപാലും.
നേതൃത്വത്തിന്റെ ആശീര്‍വാദമാണ് അന്ന് കെസിയെ പദവിയിലേക്ക് പിന്തുണച്ചതെങ്കില്‍ ഇന്ന് സതീശനെയും പിന്തുണച്ചിരിക്കുന്നത് അതേ നേതൃത്വത്തിന്റെ പിന്തുണ തന്നെയാണ്. രാഷ്ട്രീയ ഭാഷയില്‍ പറഞ്ഞാൽ 26 വര്‍ഷങ്ങള്‍ക്ക് ശേഷം കെസിയെ സതീശന് മുഖ്യമന്ത്രി പദത്തില്‍ തിരിച്ചു വെട്ടി എന്ന് സാരം.
അന്ന് നേതൃത്വം ഒറ്റക്കെട്ടായി വേണുഗോപാല്‍ എന്ന പയ്യന്നൂരുകാരന് വേണ്ടി വാദിച്ചപ്പോള്‍ വിഡിയെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഇന്ന് അതിലും വലിയ ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രി പദത്തില്‍ നേതൃത്വം ഒന്നായി വാദിച്ചതും സതീശന് വേണ്ടിയാണ്.
പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും സതീശന് കിട്ടാതെ പോയി. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായെങ്കിലും 2014ല്‍ കെപിസിസി വൈസ് പ്രസിഡന്റാകാനേ സതീശന് സാധിച്ചുള്ളു.
2011ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയം. പറവൂരില്‍ നിന്ന് തിളക്കമാര്‍ന്ന വിജയവുമായി സതീശന് നിയമസഭയിലേക്കെത്തി. ഇന്നത്തെ പോലെ തന്നെ ചര്‍ച്ചകളിലും സാമ്പത്തിക കാര്യങ്ങളിലും മികച്ച അറിവുള്ള സതീശനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് വാര്‍ത്തകള്‍ വരുന്നു.
പിന്നാലെ നേതാക്കളും സതീശനെ ഇക്കാര്യം അറിയിച്ചു. സതീശനും പ്രതീക്ഷയിലായി, പരിഗണിക്കപ്പെട്ടല്ലോ എന്ന സന്തോഷം അദ്ദേഹം മറച്ചുവച്ചതുമില്ല. ലിസ്റ്റില്‍ കേറി പറ്റുകയും ചെയ്തു. എന്നാല്‍ അന്ന് ലിസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍ സതീശന്റെ പേര് ലിസ്റ്റില്‍ ഇല്ല! എറണാകുളം ജില്ലയില്‍ നിന്നുള്ള മറ്റൊരു നേതാവ് അതുംകൊണ്ടു പോയി.
പരിഭവം പ്രകടിപ്പിക്കാതെ അന്ന് പറവൂരിലെ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി പോകുക മത്രമാണ് സതീശന് ചെയ്തത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അന്ന് രണ്ടാം നിരയുടെ നായകനായാണ് സതീശനെ കണ്ടിരുന്നത്. ഇരുവര്‍ക്കും താത്പര്യവും ഉണ്ടായിരുന്നു. എന്നാല്‍ അവസാനം സതീശന് അതും നഷ്ടമായി.
പിന്നെ തിരിച്ചു വരുന്നത് 2021ല്‍ പ്രതിപക്ഷ നേതാവായിട്ടാണ്. അന്നും സതീശന് അനുകൂലമല്ലായിരുന്നു ഘടകങ്ങള്‍. ആകെയുള്ള എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും ചെന്നിത്തലയ്ക്കൊപ്പം നിലകൊണ്ടു. ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയും രമേശ് ചെന്നിത്തലയ്ക്ക് ആയിരുന്നു.
എന്നാല്‍ അന്ന് സതീശന് നറുക്ക് വീഴുകയായിരുന്നു. പിന്നാലെ ചിട്ടയായ പ്രവര്‍ത്തനം നടത്തി 2026ല്‍ റെക്കോര്‍ഡ് വിജയം നേടി മുഖ്യമന്ത്രി പദത്തിലേക്ക് പട്ടാഭിഷേകവുമായി നടന്നു കയറുകയായിരുന്നു.
Kerala
മലപ്പുറം: കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നതെന്നും നഷ്ടപ്രതാപങ്ങളിലേക്കുള്ള തിരിച്ചുപോക്കാണിതെന്നും സാദിഖലി ശിഹാബ് തങ്ങൾ. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.
ജനങ്ങൾ ആഗ്രഹിച്ച ഭരണത്തിന് നേതൃത്വം നൽകാൻ അവർ ആഗ്രഹിച്ചയാളെ തന്നെ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നുവി.ഡി. സതീശൻ കേരളത്തെ നയിക്കും നല്ല നാളെകളിലേക്ക്.
കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് കേവല പരസ്യ വാചകമായ "നമ്പര്‍ വണ്‍ കേരളം' നമുക്ക് സാധ്യമാക്കണം. ഒറ്റക്കെട്ടായ പ്രവർത്തനം നമുക്ക് കരുത്താകും. വികസന സൂചികകളിലെ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ, ദുര്‍ഭരണമുണ്ടാക്കിയ വിള്ളലുകള്‍ തീര്‍ക്കാന്‍ സദ്ഭരണം വരുന്നു.
ജനമിടിപ്പിനൊപ്പം ചേരാന്‍, കേരളത്തിന്റെ ഉയിര്‍പ്പ് സാധ്യമാക്കാന്‍ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.-സാദിഖലി ശിഹാബ് തങ്ങൾ കുറിച്ചു.
Movies
മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനവുമായി മലയാളസിനിമ ലോകം.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നടനും നിയുക്ത പാലക്കാട് എംഎൽഎയുമായ രമേഷ് പിഷാരടി തുടങ്ങി നിരവധി പേരാണ് ആശംസകളുമായെത്തിയത്.
കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി. ഡി. സതീശന് ഹൃദയം നിറഞ്ഞ ആശംസകളെന്നാണ് മമ്മൂട്ടി കുറിച്ചത്.
നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശന് സ്നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെ. മോഹൻലാലിന്റെ വാക്കുകൾ.
Kerala
ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന്റെ രാജശില്‍പ്പി കെ.സി. വേണുഗോപാല്‍ ആണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ആളു കൊണ്ടും അർഥം കൊണ്ടും നയരൂപീകരണത്തിലുമെല്ലാം വളരെ സ്വാധീനം ചെലുത്താന്‍ വേണുഗോപാലിന് സാധിച്ചു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഭരണം കാഴ്ചവയ്ക്കാന്‍ സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വേണുഗോപാല്‍ എംപിയായിരുന്നു. എംപിയായ ആള് ഇത്തരത്തില്‍ മത്സരരംഗത്തുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ സമ്പത്തുകൊണ്ടായാലും ബുദ്ധി കൊണ്ടായാലും വിജയത്തിന്റെ പ്രധാന ശില്പി വേണുഗോപാല്‍ തന്നെയാണ്. വിജയത്തിനായി ആത്മാർഥമായാണ് കെ.സി. വേണുഗോപാല്‍ പ്രവര്‍ത്തിച്ചത്.
കോണ്‍ഗ്രസിന്റെ സംസ്കാരം അനുസരിച്ചും പാരമ്പര്യം അനുസരിച്ചും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ ആഹ്ലാദപൂര്‍വം ആഘോഷിക്കുകയാണ്. കേരളത്തില്‍ യുഡിഎഫിന് വമ്പന്‍ വിജയമാണ് ലഭിച്ചത്. പ്രതീക്ഷിച്ച വിജയം ഇടതുമുന്നണിക്ക് ലഭിച്ചില്ല. പിണറായി വിജയന് വീണ്ടും ഭരണത്തില്‍ വരണമെന്ന് ആഗ്രഹിച്ചവനാണ് താനെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എന്നാല്‍ അതു നടന്നില്ലെന്നു മാത്രമല്ല, യുഡിഎഫ് ഗംഭീര വിജയം നേടുകയും ചെയ്തു. ചെറിയ വോട്ടിനല്ല, വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതും മാത്രമല്ല, നൂറു സീറ്റാണ് യുഡിഎഫ് പറഞ്ഞത്. അത് ഒരു രസത്തിന് പറഞ്ഞതാണ്. പക്ഷെ 102 സീറ്റ് നേടുവാന്‍ യുഡിഎഫിന് സാധിച്ചു. രമേശ് ചെന്നിത്തല, വി.ഡി. സതീശന്, കെ.സി. വേണുഗോപാല്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ആ വിജയത്തിന് കാരണമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Kerala
കൊച്ചി: മുഖ്യമന്ത്രി കലാപം നടന്നു കൊണ്ടിരിക്കുന്ന സംസ്ഥാനം എന്ന ലേബല്‍ കേരളം ഒടുവില്‍ മറികടന്നു. ജനവികാരം രാഹുല്‍ ഗാന്ധിയും എഐസിസി നേതാക്കളും, മത്സരരംഗത്ത് കട്ടയ്ക്ക് കൂടെ ഉണ്ടായിരുന്ന കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും (ആര്.സിക്ക് എതിര്‍പ്പുണ്ടെങ്കിലും) അംഗീകരിച്ചു കഴിഞ്ഞു. പത്തു ദിവസങ്ങളോളം നീണ്ട നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് അന്ത്യമായിരിക്കുന്നത്.
കേരളം നയിക്കാനായി വി.ഡി തന്നെ എത്തുമ്പോള്‍ ദിവസങ്ങളായി പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തകര്‍ക്കും ആനന്ദം. നിലപാടുകളുടെ രാജകുമാരന് ആയാണ് വി.ഡിയെ കേരളം ഒന്നടങ്കം വിശേഷിപ്പിക്കുന്നത്. നൂറിലധികം സീറ്റുകള്‍ നേടുമെന്ന വി.ഡിയുടെ ആത്മവിശ്വാസം യാഥാര്‍ഥ്യമായതോടെ നയിച്ചവന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ശക്തമാക്കി പ്രവര്‍ത്തകരും ജനങ്ങളും രംഗത്തെത്തി.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ വി.ഡിക്കായി സംസ്ഥാനമൊട്ടാകെ ഫ്ളക്സുകള്‍ എത്തിയിരുന്നു. മലപ്പുറത്തും കണ്ണൂരും ആയിരുന്നു ആദ്യം ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ സതീശന്റെ സ്വന്തം തട്ടകമായ എറണാകുളത്തും ഫ്ളക്സുകള്‍ കൊണ്ട് നിറഞ്ഞു. പടുകൂറ്റന്‍ ഫ്ളക്സ് ആയിരുന്നു ആലുവയില്‍ ആദ്യം എത്തിയത്.
വി.ഡിക്കായി ഫ്ളക്സ് ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചതും. വി.ഡിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും അനുകൂലിച്ചു കൊണ്ടുള്ള ചര്‍ച്ചകളും ഉയര്‍ന്നു. നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങളും എഐ വീഡിയോകളും ഡോക്യുമെന്ററികളും പോഡ്കാസ്റ്റുകളും കളം നിറച്ചു.
ഇതോടെ സതീശനെതിരെയും ബാനറുകളും ഫ്ളക്സും എത്തി. പിആര്‍ വര്‍ക്ക് നടത്തിയാല്‍ മുഖ്യമന്ത്രി ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വി.ഡിക്ക് എതിരെയുള്ള ഫ്ലക്സുകള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി എന്ന പേരില്‍ ആയിരുന്നു ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. സതീശനെതിരെ സൈബര്‍ ആക്രമണവും ശക്തമായി. എന്നാല്‍ അതൊക്കെ നിഷ്പ്രഭമാക്കി കൊണ്ട് കൂടുതല്‍ പിന്തുണയുമായി കൂടുതല്‍ ഫ്ളക്സുകളും എത്താന്‍ തുടങ്ങി.
പിന്നീട് എത്തിയ ഫ്ളക്സുകള്‍ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ അറിയിച്ചു കൊണ്ടായിരുന്നു. നേതാക്കള്‍ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചില്ലെങ്കിലും അണികള്‍ അണിയറയില്‍ വടംവലി തുടര്‍ന്നു കൊണ്ടേയിരുന്നു. ഇതിനിടെ തെരഞ്ഞെടപ്പ് ഫലവും വന്നു. യുഡിഎഫിനൊപ്പം അടിയുറച്ച് എറണാകുളവും നിന്നു. സതീശന് മുമ്പേ പ്രഖ്യാപിച്ചതു പോലെ കംപ്ലീറ്റ് സ്വീപ്. 102 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം ഉറപ്പിച്ചു.
ഇതോടെ ഫ്ളക്സുകളും ബാനറുകളും ഒന്നുകൂടി വര്‍ധിച്ചു. വനവാസമല്ല, പട്ടാഭിഷേകം, കേരളം ജയിച്ചു വി.ഡി. നയിക്കും എന്ന വാചകങ്ങളോടെയാണ് പിന്നീട് എത്തിയ ഫ്ളക്സുകള്‍. മുഖ്യമന്ത്രി ചര്‍ച്ച കടുത്തതോടെ എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരുടെ മനസ് അറിയാന്‍ എത്തി. പിന്തുണ സമാഹരിക്കലിനുള്ള ചരടുവലികളും സജീവമായി. വി.ഡി. സതീശനൊപ്പം രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കായി ഇവരുടെ ഗ്രൂപ്പുകളും അനുനായികളും പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിലായി.
വി.ഡിയെ കാണാനായി എറണാകുളം ജില്ലയിലെ നിയുക്ത എംഎല്‍എമാരായ ടി.ജെ. വിനോദ്, ദീപക് ജോയ്, മുഹമ്മദ് ഷിയാസ്, വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവരും എത്തി. പട നയിച്ചവര്‍ നാട് നയിക്കട്ടെ, നിലപാടുകള്‍ രാജകുമാരന്, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്ന വാചകങ്ങളോടെ വീണ്ടും ഫ്ളക്സുകള്‍ എത്തി. ഇതിനൊപ്പം കെ.സിയെ പടനായകന് എന്ന് വിശേഷിപ്പിച്ചും ആര്.സിയെ വാഴ്ത്തിയും ഫ്ലക്സുകള്‍ എത്തി.
ഫലപ്രഖ്യാപനത്തിന് ശേഷം സതീശന് എറണാകുളത്ത് എത്തിയപ്പോള്‍ ജനവികാരം അലയടിച്ചു. അണികളും പ്രവര്‍ത്തകരും മാത്രമല്ല, ജനങ്ങളും ഒന്നടങ്കം സതീശനായി എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ഗംഭീര സ്വീകരണം ഒരുക്കി. പറവൂരില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം എത്തിയപ്പോള്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരും കൂടെയെത്തി. പിന്നാലെ എറണാകുളത്ത് കെ.സിയുടെ ഫ്ളക്സുകള്‍ കീറി നശിപ്പിക്കാനും ആരംഭിച്ചു.
കസേരക്കളിയില്‍ കെ.സിക്ക് എംഎല്‍എമാരുടെ പിന്തുണയേറിയെന്ന വിവരം വന്നതോടെ പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്ന ബാനറുകളുമായി പ്രവര്‍ത്തകര്‍ തെരുവിലേക്കിറങ്ങി. സതീശന്റെ ജന്മനാടായ നെട്ടൂരിലും പറവൂരിലും ആലുവയിലും പെരുമ്പാവൂരിലുമൊക്കെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇതോടെ കോണ്‍ഗ്രസിന്റെ ചരിത്ര വിജയത്തിന്റെ ശോഭ കെടുത്തരുതെന്ന് ആവശ്യപ്പെട്ട് വി.ഡി. തന്നെ രംഗത്തെത്തി.
ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ വി.ഡിക്കായി ഗണപതി ഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം എന്നിങ്ങനെ 950 രൂപയുടെ വഴിപാടുകളും നടന്നു. ഇന്നും ചക്കുളത്തുകാവില്‍ വി.ഡിക്കായി പ്രത്യേക പൂജകള്‍ നടന്നിരുന്നു.
ഇതിനിടെ കല്യാണ വിരുന്നില്‍ പങ്കെടുക്കാനായി എത്തിയ ബെന്നി ബഹനാന് എംപിയെയും കുന്നത്തുനാട് നിയുക്ത എംഎല്‍എയായ വി.പി. സജീന്ദ്രനെയും പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് പിന്തുണ ആര്‍ക്കെന്നും വി.ഡിക്ക് അല്ലെങ്കില്‍ പ്രതിഷേധം ആളിക്കത്തിക്കുമെന്നും പറഞ്ഞു.
വി.ഡിക്ക് പിന്തുണയുമായി വിദേശ വനിത രംഗത്തെത്തിയതും ചര്‍ച്ചകളില്‍ നിറഞ്ഞു. കോവളത്ത് അതിക്രൂരമായി ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇന്‍സസ് ക്രോമാന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയായിരുന്നു.
2022ല്‍ സഹോദരിക്ക് നീതി ആവശ്യപ്പെട്ട് കേരളത്തില്‍ എത്തിയപ്പോള്‍ തന്നെ കേട്ടതും സഹായം നല്കിയതും വി.ഡിയാണ് എന്നു പറഞ്ഞു കൊണ്ടായിരുന്നു പോസ്റ്റ്. സതീശന് ജനങ്ങളോട് ആത്മാര്‍ഥത കാണിക്കുമെന്ന് അറിയാം, അതുകൊണ്ടാണ് അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത് എന്നാണ് ഇന്‍സസ് ക്രോമാന്റെ വാക്കുകള്‍. ഒടുവില്‍ മുഖ്യമന്ത്രിയില്ലാത്ത കേരളത്തിന് മുഖ്യമന്ത്രിയായി.
Kerala
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ. ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം നടത്തിയത്.
ഇതോടെ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം 11 ദിവസത്തോളം നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. ഈ ദിവസങ്ങളിൽ കേരളത്തിലും ഡൽഹിയിലുമായി മാരത്തൺ ചർച്ചകളാണ് നടന്നത്.
കെ.സിക്കൊപ്പം വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നിവര്‍ക്കുവേണ്ടിയാണ് അവകാശവാദങ്ങളും ചര്‍ച്ചകളും നടന്നത്. ഇതിനിടെ പലതവണ നേതാക്കളെയും എംഎൽഎമാരെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഒടുവിൽ, സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയായിരുന്നു.
എംഎല്‍എമാരുടെ അഭിപ്രായം തേടിയ ഹൈക്കമാന്‍ഡ് ഘടകകക്ഷി നേതാക്കളുമായും എംപിമാരുമായും മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും ചര്‍ച്ച നടത്തിയിരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്മാരായ വി.എം.സുധീരന്, കെ.മുരളീധരന്, എം.എം. ഹസന്, മുല്ലപ്പള്ളി രാമചന്ദ്രന്, കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ.പി. അനില്‍കുമാര്‍, പി.സി.വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ളവരെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ച് അഭിപ്രായം തേടിയിരുന്നു.
ഭൂരിപക്ഷം എംഎല്‍എമാരുടെയും എംപിമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണ്. ഭൂരിപക്ഷം നേതാക്കളുടെയും എംഎല്‍എമാരുടെയും അഭിപ്രായം മാനിച്ചാണ് പ്രഖ്യാപനം നടത്തുന്നതെന്ന സന്ദേശമാണ് ഹൈക്കമാൻഡ് നല്‍കുന്നത്.
സമൂഹ മാധ്യമപ്രചാരണവും വൈകാരിക പ്രകടനവും നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് ഹൈക്കമാന്‍ഡ് പറയാതെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് സൂചന നല്‍കിയിരുന്നു. പ്രഖ്യാപനത്തിനുശേഷം പരസ്യ പ്രതിഷേധങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതെ എല്ലാവരും സ്വീകരിക്കണമെന്നും ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കള്‍ക്കും ഘടകകക്ഷികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹൈക്കമാന്‍ഡ് തീരുമാനം എന്തു തന്നെയായാലും അംഗീകരിക്കുമെന്ന് മൂന്ന് നേതാക്കളും വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്കു വേണ്ടി ആരും തെരുവില്‍ ഇറങ്ങി പ്രകടനം നടത്തരുതെന്നും ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും മൂന്ന് നേതാക്കളും നേരത്തെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവിൽ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണെന്നും വകുപ്പിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതലത്തിലുള്ള ഇടപെടലുകൾ അനിവാര്യമായ സമയമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എസ്എസ്എൽസി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങളാണ് നിലനിന്നത്. ലക്ഷക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന ഈ പ്രക്രിയയിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ മന്ത്രിയുടെ അഭാവം തടസമായി. അതുപോലെ തന്നെ, അധ്യയന വർഷം ആരംഭിക്കാനിരിക്കെ സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും ഇപ്പോൾ അവതാളത്തിലായിരിക്കുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
പാഠപുസ്തകങ്ങളുടെ അച്ചടി കൃത്യസമയത്ത് പൂർത്തിയാക്കി വിതരണം ചെയ്യുന്നതിന് മന്ത്രിതലത്തിൽ നിരന്തരമായ നിരീക്ഷണവും ഏകോപനവും ആവശ്യമാണ്. എന്നാൽ അത്തരം ഇടപെടലുകൾ ഇല്ലാത്തത് വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അധ്യാപക പരിശീലനത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേന്ദ്ര സർക്കാർ എസ്എസ്കെയ്ക്കുള്ള ഫണ്ട് നിർത്തലാക്കിയിട്ട് വർഷങ്ങളായി. മുമ്പ് മന്ത്രിതലത്തിലുള്ള സജീവമായ ഇടപെടലുകൾ വഴി സംസ്ഥാന സർക്കാരിൽനിന്ന് പ്രത്യേകമായി പണം ലഭ്യമാക്കിയാണ് അധ്യാപക പരിശീലനവും എസ്എസ്കെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങാതെ ഉറപ്പാക്കിയിരുന്നത്. ഭരണപരമായ നേതൃത്വത്തിന്റെ അഭാവം ഇപ്പോൾ ഈ മേഖലയെയും നിശ്ചലമാക്കിയിരിക്കുകയാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളിലൂടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ കാലങ്ങളിൽ മുന്നോട്ട് പോയിരുന്നത്. എന്നാൽ വോട്ടെണ്ണൽ കഴിഞ്ഞ് ഇത്രയും കാലമായിട്ടും വകുപ്പിനെ നയിക്കാൻ ഒരാളില്ലാത്തത് വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പിന്നോട്ടടി നൽകും എന്ന കാര്യത്തിൽ തർക്കമില്ല. വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ അടിയന്തരമായ ഇടപെടലുകൾ ഉണ്ടായേ മതിയാകൂവെന്നും വി. ശിവൻകുട്ടി പറഞ്ഞു.
Kerala
കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചതിന് പിന്നാല് വി.ഡി. സതീശനായി നെട്ടൂരിൽ ഫ്ലക്സ് പ്രിന്റ് ചെയ്ത് പ്രവർത്തകർ. നെട്ടൂരിന്റെ അഭിമാനം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സിൽ ഉള്ളത്.
നെട്ടൂരിലെ ഐഎൻടിയുസി പ്രവർത്തകരുടെ പേരിലാണ് ഫ്ലക്സ്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നും ചർച്ചകൾ എല്ലാം പൂർത്തിയായി, വ്യാഴാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ഖാർഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജയറാം രമേശ് വ്യക്തമാക്കി.
വി.ഡി. സതീശന്റെ വസതിയിലും ഇന്ദിരാഭവനിലും ഒത്തുകൂടിയ പ്രവർത്തകരിൽ ചിലർ മടങ്ങി കഴിഞ്ഞു. മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ ഘടകകക്ഷികൾ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് പറയുമ്പോഴും പി.കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിൽ അതൃപ്തി പ്രകടമായിരുന്നു.
National
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴാഴ്ചയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണ്ടതിന്റെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ, വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. ഖാർഗെയുടെ വസതിയിൽ വച്ചാണ് ഇരുവരെ കൂടിക്കാഴ്ച നടത്തിയത്.
മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ വസതികളിൽ നൂറു കണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് പ്രവർത്തകർക്കിടെയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
National
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി മടങ്ങിയെങ്കിലും മുഖ്യമന്ത്രി പ്രഖ്യാപനത്തെക്കുറിച്ച് ഇതുവരെയും സൂചനയൊന്നുമില്ല.
നിലവിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനം നാളെയാകുമെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ വസതികളിൽ നൂറു കണക്കിന് പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് പ്രവർത്തകർക്കിടെയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Kerala
കൊച്ചി: തന്റെ പിന്തുണ വി.ഡി. സതീശന് തന്നെയെന്ന് കുന്നത്തുനാട് നിയുക്ത എംഎല്‍എ വി.പി. സജീന്ദ്രന്. എറണാകുളം പെരുമ്പാവൂരില്‍ ഒരു സ്വകാര്യ ചടങ്ങിന് എത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് വി.പി. സജീന്ദ്രന് പ്രതികരിച്ചത്. ഇതേ ചടങ്ങില്‍ എത്തിയ ബെന്നി ബഹ്നാന് എംപിയോടും പിന്തുണ ആര്‍ക്കെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്.
വി.പി സജീന്ദ്രന്റെ അടുത്തേക്ക് എത്തിയ പ്രവര്‍ത്തകര്‍ എംഎല്‍എയോട് പിന്തുണ ആര്‍ക്കെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ പിന്തുണ വി.ഡിക്കാണെന്ന് വ്യക്തമാക്കിയതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ചടങ്ങില്‍ എത്തിയ ബെന്നി ബഹനാന് എംപിയോടും ഇതേ ചോദ്യം പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു.
വി.ഡിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബെന്നി ബഹനാന് എംപിയോട് ആവശ്യപ്പെട്ടത്. തീരുമാനം വി.ഡിക്ക് എതിരാണെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ പ്രതിഷേധങ്ങള്‍ നടക്കുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
എന്നാല്‍ തങ്ങളല്ല ഹൈക്കമാന്‍ഡ് ആണ് തീരുമാനം എടുക്കുക എന്ന് പറഞ്ഞാണ് എംപി പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്. എംപിയോട് വി.ഡിക്കായി സംസാരിക്കുന്ന പ്രവര്‍ത്തകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അതേസമയം, ആലുവ ദേശത്തെ വീട്ടില്‍ തുടരുകയാണ് വി.ഡി. സതീശന്.
സതീശന്റെ വീട്ടിലേക്ക് എംഎല്‍എമാരും പ്രവര്‍ത്തകരും എത്തുന്നുണ്ട്. വി.ഡി. സ്വന്തം മണ്ഡലമായ പറവൂരിലേക്ക് പോകുന്നതിന് മുമ്പെയാണ് മുസ്ലിം ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയും കളമശേരി നിയുക്ത എംഎല്‍എയുമായ അബ്ദുല്‍ ഗഫൂര്‍ എത്തിയത്. പിന്നാലെ ഡിസിസി പ്രസിഡന്റും സതീശന്റെ അനുനായിയും കൊച്ചി നിയുക്ത എംഎല്‍എയുമായ മുഹമ്മദ് ഷിയാസും വി.ഡിയുടെ വീട്ടിലെത്തിയത്.
Kerala
കൊല്ലം: മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ കടുത്ത പ്രതിഷേധവുമായി ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ.
ഇന്നലെ വരെ ഒരുമിച്ച് നീങ്ങിയതുകൊണ്ടും നാളെയും ഒരുമിച്ച് നീങ്ങേണ്ടതു കൊണ്ടും നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല. വലിയ വിജയത്തിന്റെ ശോഭ കെടുത്താതെ പോകേണ്ടതായിരുന്നു. ഇനിയും വൈകിപ്പിക്കരുത് എന്നാണ് ഹൈക്കമാൻഡിനോട് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഘടക കക്ഷികൾ ഇടപെടേണ്ടതില്ലെന്ന് എം.എം. ഹസൻ പറഞ്ഞത് സാങ്കേതികമായി ശരിയാണ്. പക്ഷേ എം.എം. ഹസന് മറുപടി നൽകുന്നില്ല. ഞങ്ങളും വെള്ളം കോരിയതാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു
Kerala
ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച നീണ്ടുപോയത് വലിയ അതൃപ്തിക്ക് കാരണമായെന്ന് ബെന്നി ബെഹനാൻ എംപി പറഞ്ഞു. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. മുഖ്യമന്ത്രിയായി ആര് വന്നാലും അത് സ്വീകാര്യമാണ്. മുഖ്യമന്ത്രി ആരെന്ന് വൈകാതെ പ്രഖ്യാപിക്കുമെന്നും
ബെന്നി ബെഹനാൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയെ ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാത്രിയോടെ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് രാഹുൽ ഗാന്ധിയോട് അടുത്തവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ സോണിയ ഗാന്ധി ഇടപെട്ടതോടെയാണ് നിർണായകമായ നീക്കം.
തിരക്കിട്ട് ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് ഡൽഹിയിൽ നടത്തുന്നത്. പ്രഖ്യാപനം വച്ചുനീട്ടരുതെന്ന് സോണിയ ഗാന്ധി രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയതായാണ് വിവരം.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ പുരുഷന്മാരെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് സിപിഐ നേതാവ് ആനി രാജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പരിഗണിക്കാത്തതെന്നും ആനി രാജ ചോദിച്ചു.
രാഷ്ട്രീയത്തില്‍ പരിചയ സമ്പത്തുള്ള ഒട്ടേറെ സ്ത്രീകള്‍ വിജയിച്ച് വന്നിട്ടുണ്ട്. ജനങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് തുല്യമാണിത്. പുരുഷന്മാരെ മാത്രം ചുറ്റിപ്പറ്റി ചര്‍ച്ച നടക്കുമ്പോഴാണ് എങ്ങും എത്താത്തതെന്നും അവർ പറഞ്ഞു.
പുരുഷന്മാർക്കെല്ലാം മുഖ്യമന്ത്രിയാകണം. രാഹുല്‍ ഗാന്ധി പറഞ്ഞതാണ് വനിതാ മുഖ്യമന്ത്രി വേണമെന്ന്. ഇടതുപക്ഷവും ഉയര്‍ന്ന പദവികളിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും ആനി രാജ വ്യക്തമാക്കി.
കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നത് ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണ്. എത്രയും വേഗം മുഖ്യമന്ത്രിയെ തീരുമാനിച്ച് സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നും ആനി രാജ കൂട്ടിച്ചേർത്തു.
National
ന്യൂഡല്‍ഹി: സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ചകളിൽ പരിഹാസവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കും എന്നത് സംബന്ധിച്ച് യുഡിഎഫിലും കോണ്‍ഗ്രസിലും മത്സരം നടക്കുകയാണെന്ന് എം.എ. ബേബി പറഞ്ഞു.
ഡസന്‍ കണക്കിന് ആളുകളാണ് കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ച് കേരളത്തിലേക്കും പോകുന്നത്. ഇതുകൊണ്ട് എയര്‍ലൈനുകള്‍ക്ക് മാത്രമേ ലാഭമുണ്ടാക്കുകയുള്ളു. ജനങ്ങള്‍ക്ക് ഇത് കൊണ്ട് ഗുണമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
യുഡിഎഫ് മുന്നണിക്കുള്ളിലെ ആഭ്യന്തര ഭിന്നതകള്‍ പുറത്തുവന്നിരിക്കുകയാണ്. ഐക്യജനാധിപത്യ മുന്നണിയെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ ഐക്യമില്ലെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആരാകും കേരളത്തിലെ മുഖ്യമന്ത്രിയെന്ന് 48 മണിക്കൂറിനകം പ്രഖ്യാപനമുണ്ടാകുമെന്ന് കെ. മുരളീധരൻ. ചൊവ്വാഴ്ച ഡൽഹിയിൽ എത്തണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
എങ്ങനെയാണ് ചർച്ച എന്ന് അറിയില്ല. മുഖ്യമന്ത്രി ചർച്ചയ്ക്ക് ആയിരിക്കാമെന്നും നാളെയും മറ്റന്നാളുമായി തീരുമാനം ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പോകുമെന്നും ഹൈക്കമാൻഡ് നിരീക്ഷകരോട് കാര്യങ്ങൾ പറഞ്ഞതാണെന്നും മുരളീധരൻ വ്യക്തമാക്കി.
എംഎൽഎമാരുടെ പിന്തുണയുമായി ബന്ധപ്പെട്ട വിഷയത്തിൽ, നിങ്ങൾ പറഞ്ഞ പിന്തുണ ആയിരിക്കില്ലല്ലോ ശരിയായ പിന്തുണയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.