Sports
ന്യൂജേഴ്സി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
മൊറോക്കോയ്ക്കായി ഇസ്മായില്‍ സായിബാരിയാണ് ആദ്യം ഗോള്‍ അടിച്ചത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍ സമനില ഗോള്‍ നേടി.
കളിയില്‍ തുടക്കം മുതല്‍ മൊറോക്കോയുടെ മുന്നേറ്റങ്ങളാണ് കാണാൻ സാധിച്ചത്. ബ്രസീലിന് 14-ാം മിനുട്ടില്‍ കിട്ടിയ ഒരു അവസരം തുലച്ചു. സായിബാരി കൃത്യമായി കിട്ടിയ അവസരം വിനിയോഗിച്ച് 21-ാം മിനിറ്റില്‍ സ്കോര്‍ ചെയ്തു.
പക്ഷേ വൈകാതെ തന്നെ ബ്രസീലിന്റെ ഗോളുമെത്തി. കളിയുടെ 32-ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയര്‍ തകര്‍പ്പന്‍ ഗോളിലൂടെ ടീമിനെ ഒപ്പമെത്തിച്ചു. പിന്നീട് ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
Sports
സാൻ ഫ്രാൻസിസ്കോ: ഫിഫ ലോകകപ്പിന്റെ വേദിയിൽ ഒരു മലയാളി താരം പന്ത് തട്ടുന്നത് കാണാനുള്ള ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പ് നീളുന്നു. സ്വിറ്റ്സർലൻഡിനെതിരായ ഖത്തറിന്റെ ആദ്യ മത്സരത്തിൽ കണ്ണൂർ വളപട്ടണം സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷീദ് പകരക്കാരുടെ നിരയിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല.
മത്സരത്തിന് മുന്നോടിയായി പ്രഖ്യാപിച്ച ഖത്തറിന്റെ പകരക്കാരുടെ പട്ടികയിൽ തഹ്സിന്റെ പേര് കണ്ടതോടെ വലിയ ആവേശത്തിലായിരുന്നു മലയാളി ആരാധകർ. എന്നാൽ നിർണായകമായ മത്സരത്തിൽ കോച്ച് ജുലെൻ ലോപ്റ്റേഗി പരിചയസമ്പന്നരായ താരങ്ങളെയാണ് കളത്തിലിറക്കിയത്. അഹമ്മദ് അലാദിൻ, ഹസൻ അൽ ഹൈദോസ്, കരീം ബോദിയാഫ്, അഹമ്മദ് ഫാത്തി, മുഹമ്മദ് മനായ് എന്നിവർ പകരക്കാരായി ഇറങ്ങിയപ്പോൾ തഹ്സിന് പുറത്തിരിക്കേണ്ടി വന്നു.
കണ്ണൂർ വളപട്ടണം സ്വദേശികളായ ജംഷീദിന്റെയും ഷൈമയുടെയും മകനായ തഹ്സിൻ, ഇതിനോടകം തന്നെ ഖത്തർ ഫുട്ബോളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.2024 ജൂണിൽ അഫ്ഗാനിസ്താനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് തഹ്സിൻ ഖത്തർ ദേശീയ ടീമിലെത്തിയത്. ഖത്തറിന്റെ അണ്ടർ-16, അണ്ടർ-17, അണ്ടർ-19 ടീമുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു ഈ യുവതാരം.
Sports
ന്യൂജേഴ്സി: ഫിഫ ലോകകപ്പ് പോരാട്ടത്തിൽ മൊറോക്കോയ്ക്കെതിരെ ആദ്യ പകുതിയിൽ സമനില പിടിച്ച് ബ്രസീൽ (1-1). ബ്രസീലിന്റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ഗോളാണ് കാനറികളെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച ഫോമിലായിരുന്ന മൊറോക്കോ 21-ാം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഗോൾ നേടി. അലിസൺ ബെക്കറെ മറികടന്ന് ഇസ്മായിൽ സൈബാരി ആണ് മൊറോയ്ക്കക്കായി വലകുലുക്കിയത്.
മൊറോക്കോയുടെ ആക്രമണത്തിന് മുന്നിൽ ബ്രസീൽ പ്രതിരോധം പതറുന്നതിനിടെയാണ് 32-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ മാസ്മരിക ഗോൾ. ബോക്സിനുള്ളിൽ ലഭിച്ച പന്ത് അതിമനോഹരമായ ഒരു ഫിനിഷിംഗിലൂടെ താരം മൊറോക്കോ ഗോൾകീപ്പർ ബോണോയെ കാഴ്ചക്കാരനാക്കി വലയുടെ മുകളിലെ കോണിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1) നിൽക്കുകയാണ്. കാർലോ ആൻസലോട്ടിയുടെ കീഴിലിറങ്ങുന്ന ബ്രസീലിന് മധ്യനിരയിലെ പിഴവുകൾ രണ്ടാം പകുതിയിൽ തിരുത്തേണ്ടതുണ്ട്.
Sports
സാൻ ഫ്രാൻസിസ്കോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഖത്തറിനെതിരെ സ്വിറ്റ്സർലൻഡിന് മിന്നും തുടക്കം. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ (ലെവിസ് സ്റ്റേഡിയം) സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ 16-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി സ്റ്റാർ സ്ട്രൈക്കർ ബ്രീൽ എംബോളോ.
കളി തുടങ്ങി 15-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് സ്വിസ് താരം റെമോ ഫ്രൂലറെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുനാദയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു. ആദ്യം റഫറിക്ക് സംശയമുണ്ടായിരുന്നെങ്കിലും, വിആർ പരിശോധനയ്ക്ക് ശേഷം റഫറി സ്വിറ്റ്സർലൻഡിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു.
സമ്മർദഘട്ടത്തിലും പതറാതെ കിക്കെടുത്ത എംബോളോ, ഖത്തർ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പന്ത് കൃത്യമായി വലയിലെത്തിച്ചു. ഈ ഗോളോടെ മത്സരത്തിൽ സ്വിറ്റ്സർലൻഡ് നിലവിൽ 1-0 ന് മുന്നിലാണ്. ലോകകപ്പ് വേദിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ മികച്ച തുടക്കം കുറിക്കാൻ സ്വിസ് പടയ്ക്കായി.
District News
മാവേലിക്കര: ലോകകപ്പ് ഫുട്ബോളിന് ആവേശം പകർന്ന് മലങ്കര കത്തോലിക്കാ യൂത്ത് മൂവ്മെന്റ് മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മുതുപിലക്കാട് ലിവർപൂൾ ടർഫിൽ നടന്ന ടൂർണമെന്റ് കടമ്പനാട് ജില്ലാ വികാരി ഫാ.ഡോ. ഏബ്രഹാം തലോത്തിൽ ഉദ്ഘാടനം ചെയ്തു. എംസിവൈഎം ഭദ്രാസന പ്രസിഡന്റ് രഞ്ജു രാജു അധ്യക്ഷത വഹിച്ചു.
എംസിവൈഎം മാവേലിക്കര ഭദ്രാസന ഡയറക്ടർ ഫാ. ജോസഫ് തെക്കേവീട്ടിൽ ആമുഖസന്ദേശം നൽകി. ഫാ. കാലേബ് ചെറുവള്ളിൽ, ഫാ. തോമസ് നാലുതെങ്ങുങ്കൽ, ഭദ്രാസന അസിസ്റ്റന്റ് ഡയറക്ടർ ഫാ. സാമുവേൽ വെട്ടുകുഴിയിൽ, ഫാ. ജോഷ്വാ തെക്കേടത്ത്, ഫാ. ജോസഫ് പടിപ്പുര, കുര്യൻ ചാക്കോ, ഭദ്രാസന ട്രഷറർ സാന്റോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു . ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽനിന്നുള്ള എട്ട് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
Sports
സെബി മാളിയേക്കല്‍1994ലെ ലോകകപ്പാണ് ഇന്ത്യന്‍ മുന്‍ താരവും അണ്ടര്‍ 14, 17, 19 ഇന്ത്യന്‍ വനിതാ ടീമുകളുടെ മുന്‍ ഹെഡ് കോച്ചും ഇപ്പോഴത്തെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായ ഡോ. പി.വി. പ്രിയയുടെ ഓര്‍മകളില്‍ ഒളിമങ്ങാതെ നില്‍ക്കുന്നത്.
പ്രിയയുടെ വാക്കുകളിലേക്ക്:“ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് 1990ലെ ലോകകപ്പ്. അന്ന് വീട്ടില്‍ ടിവി ഉണ്ട്. അച്ഛനാണെങ്കില്‍ ഫുട്ബോളിനോടു വല്ലാത്ത ആവേശമായിരുന്നു. അച്ഛനും മാമന്മാരും അവരുടെ കൂട്ടുകാരും എല്ലാം ചേര്‍ന്നിരുന്നാണ് കളികാണല്‍. അന്ന് അവരോടൊപ്പം ഇരുന്ന് ഞാനും കളി കണ്ടിട്ടുണ്ട്.
പക്ഷേ, ഓര്‍മയില്‍ തങ്ങിനില്ക്കുന്നത് റോബര്‍ട്ടോ ബാജിയോയുടെ 94ലെ വേള്‍ഡ് കപ്പാണ്”.ബാജിയോയുടെ പെനാല്‍റ്റി“അന്നത്തെ ഇറ്റലി ടീം എന്റെ ഫേവറിറ്റ് ആയിരുന്നു. പ്രത്യേകിച്ച് റോബര്‍ട്ടോ ബാജിയോ. അദ്ദേഹത്തിന്റെ ബന്ധു സഹോദരന് ഡിനോ ബാജിയോ മധ്യനിര താരമായി ടീമില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവച്ചിരുന്നു. റോബര്‍ട്ടോ ബാജിയോ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോളേ നേടിയുള്ളൂവെങ്കിലും പ്രീക്വാര്‍ട്ടറില്‍ രണ്ടു ഗോളടിച്ച് ഇറ്റലിയെ രക്ഷിച്ചു.
ക്വാര്‍ട്ടറിലും സെമിയിലും യഥാക്രമം സ്പെയിനും ബള്‍ഗേറിയയ്ക്കും എതിരേ ഓരോ ഗോളുകള്‍ നേടി. പക്ഷേ, ബ്രസീലുമായുള്ള ഫൈനല്‍... അതിന്നും മറക്കാനാവുന്നില്ല. നിശ്ചിതസമയത്തും അധികസമയത്തും ഗോള്‍ പിറന്നില്ല. ടൈബ്രേക്കറില്‍ അവസാന കിക്ക് എടുത്ത ബാജിയോയ്ക്ക് പിഴച്ചു; പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ബ്രസീല്‍ കിരീടത്തില്‍ മുത്തമിട്ടു.
നായകന്‍തന്നെ വില്ലനായിമാറി. വല്ലാത്തൊരു സങ്കടമായിരുന്നു ആ രാത്രി”.റൊണാള്‍ഡീഞ്ഞോയും റൊണാള്‍ഡോയും“ഞാന്‍ കണ്ട ബ്രസീലിയന്‍ ഫുട്ബോളില്‍ പകരം വയ്ക്കാനാവാത്ത കളിക്കാരാണ് റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും. റൊണാള്‍ഡോ ഗോള്‍വേട്ടക്കാരനായ കൊലയാളി സ്ട്രൈക്കര്‍ ആയിരുന്നെങ്കില്‍ റൊണാള്‍ഡീഞ്ഞോ പന്തുമായി മായാജാലം തീര്‍ക്കുന്ന മാന്ത്രിക കലാകാരനായിരുന്നു.
പുതിയ കാലത്താണെങ്കില്‍ പോര്‍ച്ചുഗല്‍ നായകന് റൊണാള്‍ഡോയും അര്‍ജന്റീന നായകന് മെസിയും. ഫുട്ബോളിനുവേണ്ടി കഷ്ടപ്പെട്ട കളിക്കാരനാണ് റോണോ. അങ്ങേയറ്റം അഗ്രസീവ്. മെസിയുടെ കാലിബര്‍ വേറൊരു ലെവലാണ്. ഇത്രയും ഗെയിം റീഡിംഗ് ഉള്ള ഒരു കളിക്കാരന് ലോകത്തില്ല. അതുകൊണ്ടാണ് ഗോള്‍ മാത്രമല്ല ഇത്രമാത്രം അസിസ്റ്റുകളും നേടാന്‍ അദ്ദേഹത്തിനു കഴിയുന്നത്”.ഇത്തവണ കളി കൂടുതല്‍ സുന്ദരം“ഫുട്ബോള്‍ സാധാരണക്കാരന്റെ കളിയാണ്; ലോകകപ്പ് എന്നാല്‍ വമ്പന്‍ ആഘോഷവും.
ഫുട്ബോള്‍ ഒരു കലയാണ്. കാണികള്‍ക്ക് പരമാവധി ആസ്വദിക്കാനാവുംവിധം അതിനെ അണിയിച്ചൊരുക്കുകയാണ് ഫിഫ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പല നൂതനാവിഷ്കാരങ്ങളും ഇത്തവണ വരുത്തിയിട്ടുണ്ട്. പന്തിന്റെ പ്രത്യേകത കണ്ടല്ലോ. അതുപോലെ കളി കുറച്ചുകൂടി സ്പീഡ് ആകും”.സ്ത്രീകള്‍ക്കും ആവേശം“നമ്മുടെ നാട്ടില്‍ ഫുട്ബോള്‍ കാണുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കളി, ടീം, കളിക്കാര്‍ എന്നിവയെല്ലാം ബോധ്യമുണ്ട്.
സോഷ്യല്‍ മീഡിയ അതിന് ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. പെണ്‍കുട്ടികളുടെ ലീഗ് വന്നതോടെ കളിക്കാനുള്ള കുട്ടികളുടെ എണ്ണവുംകൂടി. ഇപ്പോഴത്തെ ഇന്ത്യന്‍ വനിത ടീം വലിയ പ്രതീക്ഷ നല്കുന്നു. ഇത്തവണ നാം ഏഷ്യന്‍ കപ്പ് കളിച്ചില്ലേ. സമീപഭാവിയില്‍ത്തന്നെ നാം ഒളിമ്പിക്സിനും വനിതാ ലോകകപ്പിനും യോഗ്യത നേടും”- ഡോ. പ്രിയ പ്രത്യാശിച്ചു. (അവസാനിച്ചു)
Sports
ഗ്വാഡലജര: ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ദക്ഷിണകൊറിയ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊറിയൻ ജയം.
കൊറിയയ്ക്കുവേണ്ടി ഇൻ ബൂം ഹ്വാംഗ്, ഓ ഹ്യൂൻ ഗ്യൂ എന്നിവർ ഗോളുകൾ നേടി. ലാഡിസ്ലാവ് ക്രെജ്സിയാണ് ചെക്കിന്റെ ഏക ഗോൾ നേടിയത്.
ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാംപകുതിയിലാണ് കളി ആവേശമായത്. 59-ാം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക്കാണ് ആദ്യം വലകുലുക്കിയത്. ബോക്സിലേക്ക് വന്ന ലോംഗ് ത്രോ ക്രെജ്സി വലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. സ്കോർ 1-0.
ഗോൾ വഴങ്ങിയതോടെ കൊറിയ പ്രത്യാക്രമണം ശക്തമാക്കി. 66-ാം മിനിറ്റിൽ അത് ലക്ഷ്യംകണ്ടു. ലീ കാംഗ് ഇൻ നൽകിയ പാസ് ബോക്സിന് പുറത്തുനിന്ന് സ്വീകരിച്ച ഇൻ ബൂം ഹ്വാംഗിന്റെ വെടിയുണ്ട പോലൊരു ലോംഗ് റേഞ്ചർ ഷോട്ട് വലതുളച്ചു. സ്കോർ ഒപ്പത്തിനൊപ്പം.
പിന്നീട് ലീഡിനായി പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. ഒടുവിൽ എൺപതാം മിനിറ്റിൽ കൊറിയയുടെ വിജയഗോൾ പിറന്നു. ഇൻ ബൂം ഹ്വാംഗിന്റെ അസിസ്റ്റിൽനിന്നെത്തിയ പന്ത് തകർപ്പനൊരു ഇടംകാലൻ ഷോട്ടിലൂടെ ഹ്യൂൻ ഗ്യൂ വലയിലേക്ക് പായിച്ചു. സ്കോർ 1-2.
തിരിച്ചടിക്കാൻ ചെക്ക് പട കിണഞ്ഞു ശ്രമിച്ചെങ്കിലും കൊറിയ പ്രതിരോധക്കോട്ട കെട്ടിയതോടെ അവർ പരാജയം മണത്തു.
District News
മലപ്പുറം: ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് മലപ്പുറത്തെ കളി ആരാധകർ. പ്രായഭേദമന്യേ ഫുട്ബോൾ പ്രേമികൾ മത്സരങ്ങൾ സംഘടിപ്പിച്ചും ഷൂട്ടൗട്ട് നടത്തിയും ലോകകപ്പിനെ നെഞ്ചേറ്റുകയാണ്. വിവിധയിടങ്ങളിൽ സ്കൂൾ തലത്തിൽ ഫുട്ബോൾ മേളകൾ സംഘടിപ്പിച്ചു.
നെൻമേനി: ലോകകപ്പ് പ്രമാണിച്ച് നെൻമേനി വിദ്യാജ്യോതി യുപി സ്കൂൾ ടീം ഫാൻസുകളുടെ ഷൂട്ടൗട്ട് മത്സരം നടത്തി. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ ടീമുകളെ പ്രതിനിധീകരിച്ച അതത് ജഴ്സികളണിഞ്ഞാണ് വിദ്യാർഥികൾ മത്സരിച്ചത്.
ഷൂട്ടൗട്ടിൽ ബ്രസീലിനെ തോൽപ്പിച്ച് ടീം ഫ്രാൻസ് വിദ്യാജ്യോതി യുപിഎസ് വേൾഡ് കപ്പ് ഫുട്ബോൾ ജേതാക്കളായി.വിവിധ ടീമുകളുടെ ജഴ്സികളണിഞ്ഞുള്ള പരേഡും ഫോട്ടോ സെഷനും ഇതോടൊപ്പം നടന്നു. പ്രധാനാധ്യാപിക ഷൈനി മാത്യു മത്സരം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സിബി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഷൈജി ടീച്ചർ, മറ്റ് അധ്യാപകർ നേതൃത്വം നൽകി.
വണ്ടൂർ: വണ്ടൂർ വിഎംസി ഹയർ സെക്കൻഡറി സ്കൂളിൽ ലോകകപ്പിനെ വരവേറ്റ് വിദ്യാർഥികൾ. കിക്കോഫ് പ്രിൻസിപ്പൽ മായ നിഷാന്ത് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഇ.പി. ഫിറോസ്, സീനിയർ അസിസ്റ്റന്റ് ഹൈദരലി പുന്നപ്പാല, സ്റ്റാഫ് സെക്രട്ടറി അജ്മൽ കോയ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. രതി എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ വി. ഷാനവാസ്, എം. വിനോദ്, പ്രശാന്ത്, പി. റിയാസ്, ഡോ. ഇ.കെ. റഷീദ്, പി. സക്കറിയ തുടങ്ങിയവർ നേതൃത്വം നൽകി. ഷൂട്ടൗട്ട് മത്സരം പിടിഎ പ്രസിഡന്റ് ഇ.പി. ഫിറോസ് ഉദ്ഘാടനം ചെയ്തു. ബാന്റിന്റെ അകന്പടിയോടെ ഫുട്ബോൾ ഫാൻസിന്റെ റാലിയും നടന്നു. വരുംദിവസങ്ങളിൽ ഫുട്ബോൾ മാച്ച്, പ്രവചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തും.
എടക്കര: ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് തണ്ണിക്കടവ് എയുപി സ്കൂളിൽ വിദ്യാർഥികളുടെ ആനന്ദ നൃത്തം. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ വിവിധ ടീമുകളുടെ ജഴ്സി അണിഞ്ഞ് കുട്ടി ആരാധകർ മൈതാനത്ത് ആവേശപൂർവം നൃത്തം ചെയ്തു. കളിക്കാരുടെ ചിത്രങ്ങളുമായി വിദ്യാർഥികൾ ലോകകപ്പിന് ആവേശകരമായ വരവേൽപ്പ് നൽകുകയായിരുന്നു.
വിവിധ ടീമുകളായി തിരിഞ്ഞുള്ള ഷൂട്ടൗട്ട് മത്സരത്തിൽ പോർച്ചുഗൽ ജേതാക്കളായി. വിജയികൾക്ക് ലോകകപ്പിന്റെ മാതൃക സ്കൂൾ അധികൃതർ സമ്മാനിച്ചു. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാനാധ്യാപകൻ ജെ.കെ. ജെയ്സണ്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് കണ്‍വീനർ വി.എം. നിഖിൽ, ക്ലബ് സെക്രട്ടറി കെ. അംജദ് കെ.എച്ച്. സിദീഖ്, ഹാമിദ് ഹുസൈൻ, കെ. ജാബിർ, കെ.കെ. റിയാസ്, സി. അർഷദ്, പി. ആഷിഖ്, കെ.എ. നസ്രിൻ, പി. രാധിക, ടി.പി. സുരയ്യ എന്നിവർ നേതൃത്വം നൽകി.
Sports
മെക്സിക്കോ സിറ്റി: 23-ാമത് ഫുട്ബോൾ ലോകകപ്പിന് മെക്സിക്കോ സിറ്റിയിലെ ആസ്റ്റക്ക സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. കൊളംബിയൻ പോപ്പ് താരം ഷക്കീറയും നൈജീരിയൻ ആഫ്രോബീറ്റ് താരം ബർണ ബോയിയും ചേർന്നാണ് ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ഷക്കീറയും ബർണ ബോയിയും ചേർന്ന് ടൂർണമെന്റിന്റെ ഔദ്യോഗിക ഗാനമായ ‘ദായ് ദായ്' ആദ്യമായി തത്സമയം അവതരിപ്പിച്ചു. ഇത് നാലാം തവണയാണ് ഷക്കീറ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പ്രകടനം നടത്തുന്നത്.
ജെ ബാൽവിൻ, മാനാ, ബെലിൻഡ, ടൈല തുടങ്ങി നിരവധി പ്രശസ്ത കലാകാരന്മാരും ചടങ്ങിൽ അണിനിരന്നു. മെക്സിക്കോയുടെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്ന നൃത്ത-നാടക പ്രകടനങ്ങളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
Sports
മെക്സിക്കോ സിറ്റി: ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ റഫറി ഉയർന്നത് മൂന്ന് റെഡ് കാർഡുകൾ. 23-ാമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലാണ് ആസ്റ്റക്ക സ്റ്റേഡിയത്തിൽ മൂന്ന് റെഡ് കാർഡുകൾ ഉയർന്നത്. പെലെയും മാറഡോണയും ലോകകപ്പ് ഉയർത്തിയ മണ്ണിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് ചരിത്ര സംഭവം അരങ്ങേറിയത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിത്തോളെയും തെംബ സാനെയും മെക്സിക്കോ താരം സെസാർ മൊണ്ടെസുമാണ് റെഡ് കാർഡ് കണ്ടത്.
മെക്സിക്കോ താരം ബ്രയാൻ ഗുട്ടിയെരെസിനെ ബോക്സിന് പുറത്ത് വീഴ്ത്തിയതിനാണ് 50-ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം യായ സിത്തോളെയ്ക്കു നേരെ റഫറി റെഡ് കാർഡുയർത്തിയത്. മെക്സിക്കോയുടെ ഉറച്ച ഗോളവസരം നഷ്ടപ്പെടുത്തിയതിനാൽ റഫറി നേരിട്ട് റെഡ് കാർഡുയർത്തുകയായിരുന്നു. രണ്ടാം പകുതിയിൽ പലപ്പോഴും പരുക്കൻ കളി പുറത്തെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് 84-ാം മിനിറ്റിൽ അൽവരാഡോയ്ക്കെതിരായ ഫൗളിന് തെംബ സാനെയ്ക്ക് റെഡ് കാർഡ്. ഇതോടെ ദക്ഷിണാഫ്രിക്ക ഒമ്പത് പേരായി ചുരുങ്ങി.
ഇഞ്ചുറി ടൈമിലേക്ക് കളി കടന്നതിനു പിന്നാലെ ഖുലിസോ മുദാവുവിനെതിരേ പരുക്കൻ കളി പുറത്തെടുത്തതിനാണ് മെക്സിക്കോ താരം സെസാർ മൊണ്ടെസിനും റെഡ് കാർഡ് കിട്ടിയത്. അതിനിടെ മൂന്ന് വ്യത്യസ്ത ഫുട്ബോൾ ലോകകപ്പുകൾക്ക് (1970, 1986, 2026) വേദിയാകുന്ന ആദ്യ സ്റ്റേഡിയമെന്ന റിക്കാർഡ് ആസ്റ്റക്ക സ്റ്റേഡിയത്തിന് സ്വന്തമായി.
District News
മൈലപ്ര: ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് തുടക്കം കുറിക്കുന്പോൾ മൈലപ്രയിലെ സ്കൂൾ വിദ്യാർഥികളും ആവേശത്തിൽ. സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ കായികവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകകപ്പിന്റെ വരവറിയിച്ച് വിളംബരജാഥയും കിക്ക് ഓഫും സംഘടിപ്പിച്ചു.
സ്കൂളിൽനിന്നുള്ള വിളംബരജാഥ ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോഷി കെ. മാത്യു അധ്യക്ഷത വഹിച്ചു. ഫാ. ജിൻസ് മേപ്പുറത്ത്, ഫാ. സിനു രാജൻ, പ്രഥമാധ്യാപകരായ എം. ലൂസി, ഷേർലി വർഗീസ്, ജിമ്മി ലൈറ്റ് സിസ്റ്റർ ജോയ്സ്, എം.സി. ലിജ എന്നിവർ പ്രസംഗിച്ചു.
സമാധാന സന്ദേശവുമായി നേതാജി ലോകകപ്പ് ഇലവന്റെ സൗഹൃദ മത്സരം
പ്രമാടം: ഫിഫ ലോകകപ്പ് ആവേശത്തിൽ അണിചേരാൻ പ്രമാടം നേതാജി സ്കൂളിലെ ഫുട്ബോൾ താരങ്ങളും കളത്തിലേക്കിറങ്ങി. ലോകകപ്പിൽ മത്സരിക്കുന്ന വിവിധ രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞാണ് കുട്ടിത്താരങ്ങൾ ടർഫിൽ സൗഹൃദ മത്സരം നടത്തിയത്.
ലോകസമാധാനത്തിന് ഫിഫ ലോകകപ്പ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ലോകകപ്പ് ജഴ്സികളണിഞ്ഞ് കുട്ടികൾ ലീഗ് മത്സരത്തിന തുടക്കം കുറിച്ചത്. വരുംദിവസങ്ങളിൽ ഹൈസ്കൂൾ ക്ലാസുകൾ തമ്മിലുള്ള സൗഹൃദ ലിഗ് മത്സരങ്ങൾ തുടരും.
ജോയൽ ജോസഫ്, ജോസഫ് അലക്സ് കുരിശുംമൂട്ടിൽ എന്നിവർ റഫറിമാരായി. മാനേജ്മെന്റ് കമ്മിറ്റി അംഗം ഡോ. ആർ. സുനിൽകുമാർ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് മനോജ് സുനി, കെ. ദേവനാരായണൻ, ഫാ. ജേക്കബ് ദാനിയേൽ, എസ്. ബിജു എന്നിവർ പ്രസംഗിച്ചു.
ഫിഫ ലോകകപ്പ് കിക്കോഫ് പ്രകാശധാര സ്കൂളിൽ
പത്തനംതിട്ട: ഫിഫ ലോകകപ്പ് 2026 പ്രചാരണാർഥം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രകാശധാര സ്കൂളിൽ കിക്കോഫ് സംഘടിപ്പിച്ചു. ഭിന്നശേഷി കുട്ടികളും പരിപോഷകരും അധ്യാപകരും അടക്കം നൂറോളം പേർ പങ്കെടുത്തു. ഭിന്നശേഷി കുട്ടികൾക്കുവേണ്ടി നടത്തിയ വൺഗോൾ പരിപാടി ശ്രദ്ധേയമായി.
ഫാ.റോയി സൈമണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ആർ. പ്രസന്നകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.എസ്.അമൽജിത്, ജഗദീഷ് ആർ. കൃഷ്ണൻ, പി.ബി. കുഞ്ഞുമോൻ, റോബിൻ വിളവിനാൽ, ഫാ.ഗ്രിഗറി വർഗീസ്, എസ്. അക്ഷയ് തുടങ്ങിയവർ പ്രസംഗിച്ചു.
Sports
മെക്സിക്കോ സിറ്റി: ഫുട്ബോൾ ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം തകർത്തത്. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്സിക്കോ പിന്നീട് റൗൾ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു.
ദക്ഷിണാഫ്രിക്കൻ ഗോൾ കീപ്പര്‍ നൽകിയ പന്ത് വരുതിയിൽ നിർത്തുന്നതിൽ ദക്ഷിണാഫ്രിക്കയുടെ പ്രതിരോധ നിര താരത്തിന് കഴിയാതെ വന്നതോടെ മെക്സിക്കോ ആദ്യ ഗോൾ നേടിയത്. തുടർന്ന് 67-ാം മിനിറ്റിൽ റൗൾ ജിമെനെസ് മെക്സിക്കോയ്ക്കായി രണ്ടാമത്തെ ഗോൾ നേടി.
District News
ആമ്പല്ലൂര്‍: അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്നിക് കോളജില്‍ ഫിഫ വേള്‍ഡ് കപ്പിന്റ ഭാഗമായി വിളംബരജാഥ നടത്തി. ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി, സ്പെയിന് എന്നീ ആറ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് അവരുടെ ജെയ്സി അണിഞ്ഞുകൊണ്ട് ടൂര്‍ണമെന്റും നടത്തി.
പ്രിന്‍സിപ്പൽ ലിജോ ജോണ്‍ ടൂര്‍ണമെന്റിന്റെ കിക്കോഫ് നിര്‍വഹിച്ചു. നാഷണല്‍ റഫറി സെബി ജോസഫ് കളികള്‍ നിയന്ത്രിച്ചു.
കോളജ് ഫിസിക്കല്‍ ഇന്‍സ്ട്രക്ടര്‍ ജോബി മൈക്കിള്‍ സമ്മാനദാനംനിര്‍വഹിച്ചു.
Sports
1930 ആദ്യ ഫിഫ ലോകകപ്പ് മുതൽ നീണ്ട 96 വർഷത്തെ കാലയളവിൽ മനോഹരവും ത്രസിപ്പിക്കുന്നതുമായ ഫുട്ബോൾ മുഹൂർത്തങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചു. ഓരോ കാലത്തും ഏറ്റവും മികച്ച കളിക്കാരുമായാണ് ടീമുകൾ പുൽമൈതാനത്ത് പന്തു തട്ടാനെത്തുന്നത്.
ഈ മികച്ച കളിക്കാരിൽനിന്ന് മികച്ച ഗോളുകൾക്കൊപ്പം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഗോളുകളും പിറക്കാറുണ്ട്. ലോകത്തെ ഏറ്റവും മികച്ച കളിക്കാരെല്ലാം അണിനിരക്കുന്ന ഈ ഒരൊറ്റ ടൂർണമെന്റിൽ അതിമനോഹരമായ ഗോളുകളുടെ വലിയൊരു ശേഖരം തന്നെ നമുക്ക് കാണാനാകും.
96 വർഷത്തെ ചരിത്രമുള്ള ലോകകപ്പ് പുരുഷ ഫുട്ബോളിൽ 22 പതിപ്പുകളിൽ 964 മത്സരങ്ങളിൽനിന്നായി 2720 ഗോളുകളാണ് പിറന്നത്.
ഫിഫ ലോകകപ്പിലെ മികച്ച ഗോളുകൾ
1. ഡിയേഗോ മാറഡോണ: അർജന്റീന , 1986
മെക്സിക്കോ ആതിഥേയത്വം വഹിച്ച 1986 ലോകകപ്പ് ഇതിഹാസ താരം ഡിയേഗോ മാറഡോണയുടെ അസാമാന്യ പ്രകടനം കൊണ്ട് ആരാധകരുടെ മനസിൽ ഇടംപിടിച്ചു.
ആ ലോകകപ്പ് രണ്ടു കാരണങ്ങൾ കൊണ്ടാണ് എപ്പോഴും ഓർത്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ മാറഡോണയുടെ കുപ്രസിദ്ധമായ ദൈവത്തിന്റെ കൈ ഗോളും പിന്നെ ആ കുപ്രസിദ്ധിയെ തന്നെ വിസ്മരിപ്പിക്കും വിധത്തിൽ നൂറ്റാണ്ടിലെ ഗോളെന്നു വിശേപ്പിക്കുന്ന ഗോളും.
അർജന്റീന-ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മത്സരത്തിന് മെക്സിക്കോയുടെ അസ്റ്റാക് സ്റ്റേഡിയം വേദിയാകുന്നു. 51-ാം മിനിറ്റിൽ കുപ്രസിദ്ധമായ മാറഡോണയുടെ ദൈവത്തിന്റെ കൈഗോൾ പിറന്നു. ദൈവത്തിന്റെ കൈ ഗോൾ പിറന്ന് കൃത്യം നാലു മിനിറ്റുകൾക്കുശേഷം മാറഡോണയ്ക്ക് സ്വന്തം പകുതിയിൽനിന്ന് പന്ത് കിട്ടി. തുടർന്ന് ഇംഗ്ലീഷ് പോസ്റ്റ് ലക്ഷ്യമാക്കി മാറഡോണ 60 വാര നീളമുള്ള 10 സെക്കൻഡ് മാത്രം നീണ്ടുനിന്ന് കുതിപ്പ് ആരംഭിച്ചു.
വഴി മധ്യേ എതിരാളികളായ പീറ്റർ ബേർഡ്സ് ലി, പീറ്റർ റീഡ്, ടെറി ഫെൻവിക്, കൂടാതെ രണ്ടു തവണ വെട്ടിയൊഴിയപ്പെട്ട ടെറി ബുച്ചർ എന്നിവരെയും അവസാന ഇതിഹാസ ഗോൾഡകീപ്പർ പീറ്റർ ഷിൽട്ടണെയും മാറഡോണ മാന്ത്രിക കുതിപ്പിൽ നിഷ്പ്രഭരാക്കി പന്ത് വലയിലാക്കി. ഈ ഗോളാണ് പിന്നീട് നൂറ്റാണ്ടിന്റെ ഗോളെന്നു വിശേഷിപ്പിക്കപ്പെട്ടത്.
2. ഹാമിഷ് റോഡ്ഗിഗസ് കൊളംബിയ, 2014
ഓരോ ലോകകപ്പുകൾക്കും അതിന്‍േറതായ സൂപ്പർ താരങ്ങൾ ഉണ്ടാകാറുണ്ട്. 1986ൽ ഡിയേഗോ മാറഡോണ, 2002ൽ റൊണാൾഡോ, 2022 ലയണൽ മെസി എന്നിവരെപ്പോലെ. 2014 ലോകകപ്പിലെ ആ പദവി കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസിന് അവകാശപ്പെട്ടതായിരുന്നു.
ആ നിഷ്കളങ്ക മുഖമുള്ള റോഡ്രിഗസ് കന്നി ലോകകപ്പിന് ബ്രസീലിൽ എത്തിയത് വലിയ ലക്ഷ്യത്തോടെയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു ഗോളും അഞ്ച് അസിസ്റ്റുമായി തിളങ്ങി. പ്രീക്വാർട്ടറിൽ ഉറുഗ്വെയ്ക്കെതിരേയുള്ള മത്സരത്തിൽ കൊളംബിയൻ താരം തന്റെ പ്രതിഭ ലോകത്തെ മുഴുവൻ കാണിച്ചു.
അബെൽ അഗിാർ ഹെഡ് ചെയ്തു നൽകിയ പന്ത് പോസ്റ്റിന് ഏകദേശം 25 വാര അകലെനിന്നാണ് റോഡ്രിഗസിന്റെ അടുക്കലെത്തുന്നത്. പന്ത് നെഞ്ചുകൊണ്ട് മനോഹരമായി നിയന്ത്രിച്ച്, ഒന്ന് വെട്ടിതിരിഞ്ഞ് ഇടതുകാൽ കൊണ്ട് ഒരു ഉഗ്രൻ വോളി തൊടുത്തുവിട്ടു. ഉയർന്നു പറന്ന പന്ത് ഉറുഗ്വെൻ ഗോൾകീപ്പർ ഫെർണാണ്ടോ മുസ് ലേരയുടെ തലയ്ക്കു മുകളിലൂടെ വളഞ്ഞിറങ്ങി വലയെ ചുംബിച്ചു.
3. റൊണാൾഡീഞ്ഞോ ബ്രസീൽ്, 2002 ലോകകപ്പ്
ഏഷ്യൻ വൻകരയിലേക്ക് ആദ്യമായെത്തിയ ഫിഫ പുരുഷ ലോകകപ്പ്, ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായി വേദിയൊരുക്കി.
ബ്രസീൽ- ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മത്സരം. മത്സരത്തിൽ റൊണാൾഡീഞ്ഞോയുടെ കരിയില കിക്ക് എന്ന പേരിൽ പ്രസിദ്ധമായി ആ അദ്ഭുത ഗോൾ പിറന്നു. ഈ ഗോളിനെ ഏതൊരു ഇംഗ്ലണ്ട് ആരാധകനോടും ചോദിച്ചാൽ അവർ പറയും അത് വെറുമൊരു ’ഭാഗ്യം’ മാത്രമായിരുന്നു എന്ന്. എന്നാൽ ഏതൊരു ബ്രസീൽ ആരാധകനോടും ചോദിച്ചാൽ അവർ പറയും റൊണാൾഡീഞ്ഞോ അത് മനഃപൂർവം ലക്ഷ്യംവച്ചുതന്നെ എടുത്തതാണെന്ന്. റൊണാൾഡീഞ്ഞോയോട് തന്നെ ചോദിച്ചാലോ, അത് ’തീർച്ചയായും’ ഒരു ഗോൾശ്രമം തന്നെയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
ഒരുപക്ഷേ ഒരു തലമുറയിലെ തന്നെ ഏറ്റവും മികച്ച ഇംഗ്ലണ്ട് ടീമിനെതിരെയുള്ള ക്വാർട്ടർ ഫൈനലിൽ, മൈക്കൽ ഓവന്റെ ഗോളിന്റെ കരുത്തിൽ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തിയിരുന്നു. എന്നാൽ, റിവാൾഡോയിലൂടെ ബ്രസീൽ സമനില പിടിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ, മത്സരത്തിന്റെ 50-ാം മിനിറ്റിൽ, ഗോൾപോസ്റ്റിൽ നിന്നും ഏകദേശം 40 വാര അകലെ വച്ച് ബ്രസീലിന് ഒരു ഫ്രീക്കിക്ക് ലഭിക്കുന്നു; റൊണാൾഡീഞ്ഞോ അത് എടുക്കാനായി മുന്നോട്ടുവന്നു.
അദ്ദേഹം അവിടെനിന്നും നേരിട്ട് ഗോൾപോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുമെന്ന് ആരുംതന്നെ പ്രതീക്ഷിച്ചില്ല. എന്നാൽ, ബ്രസീലിയൻ മിഡ്ഫീൽഡർ ഏവരെ ആശചര്യപ്പെടുത്തിക്കൊണ്ട് പന്ത് വലയിലേക്ക് തൊടുത്തു. പ്രതിരോധ നിരയ്ക്കു മുകളലൂടെ ഉയർന്നു പൊങ്ങിയ പന്ത് ഗോൾപോസ്റ്റിനു തൊട്ടരികെ വച്ച് പെട്ടെന്നു താഴ്ന്നിറങ്ങി. അൽപം കയറിനിന്ന ഗോൾകീപ്പർ ഡേവിഡ് സീമാനെ പൂർണമായും നിസഹായനാക്കിക്കൊണ്ട് പന്ത് അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിലൂടെ പറന്നു. അദ്ദേഹത്തിന് പിന്നോട്ട് ഇറങ്ങിപ്പിടിക്കാൻ കഴിയാത്തതരത്തിൽ ഗോളിലേക്കു മഴവില്ലുപോലെ വളഞ്ഞ് ക്രോസ്ബാറിനെ തൊട്ടുരുമ്മി വലയ്ക്കുള്ളിൽ അഭയം പ്രാപിച്ചു.
4. റോബിൻ വാൻ പേഴ്സി: നെതർലൻഡ്സ്, 2014
ബ്രസീൽ ആതിഥേയത്വം വഹിച്ച 2014 ലോകകപ്പിന് കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്പെയിൻ എത്തിയത്. നാലു വർഷം മുന്‍പ് നടന്ന ലോകകപ്പിൽ അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ നെതർലാൻഡ്സിനെ പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോകജേതാക്കളായത്. ആ ലോകകപ്പ് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ബ്രസീൽ ലോകകപ്പിലെ ഗ്രൂപ്പ് ബിയിൽ സ്പെയിൻ ആദ്യ മത്സരത്തിൽ നേരിടുന്നത് നെതർലാൻഡ്സിനെ. നാലു വർം മുന്‍പത്തെ തോൽവിക്കു പകരം വീട്ടാനായി കാത്തിരിക്കുകയായിരുന്നു ഓറഞ്ചുപട.
ജൂണ്‍ 13ന് നടന്ന സ്പെയിനും നെതർലൻഡ്സും തമ്മിലുള്ള പോരാട്ടം, കായിക ചരിത്രത്തിലെ തന്നെ നിലവിലുള്ള ഒരു ലോക ചാന്പ്യ·ാരുടെ ഏറ്റവും വലിയ തകർച്ചകളിലൊന്നായി എക്കാലവും ഓർമിക്കപ്പെടും. തുടർച്ചയായ മൂന്നു പ്രധാന കിരീടങ്ങൾ (2010 ലോകകപ്പ്, 2008, 2012 യൂറോ കപ്പ്) നേടി വന്ന ലാ റോഹ, സാൽവദോറിൽ നടന്ന മത്സരത്തിൽ 5-1നാണ് തോറ്റത്. മുന്നിൽനിന്നശേഷമാണ് സ്പെയിൻ ദയനീയ തോൽവി ഏറ്റുവാങ്ങിയത്.
44-ാം മിനിറ്റിൽ ആ ലോകകപ്പിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നിനാണ് ലോകം സാക്ഷ്യം വഹിച്ചത്. ഡെലി ബ്ലിൻഡ് നീട്ടി നൽകിയ ഒരു ലോംഗ് ബോൾ മുന്നോട്ട് അല്പം ഓടി തലയിൽ സ്വീകരിച്ച വാൻ പേഴ്സി 15 വാര അകലെനിന്ന് ഒരു ഡൈവിംഗ് ഹെഡറിലൂടെ വലകുലുക്കി. സ്പാനിഷ് ഗോൾകീപ്പർ ഇകർ കസിയസ് ഗോൾ വരയിൽനിന്നും മുന്നോട്ട് കയറി നിൽക്കുന്നതു കൃത്യമായി മനസിലാക്കിയായിരുന്നു ലോകം മുഴുവൻ ഞെട്ടിച്ചുകൊണ്ട് വല കുലുക്കിയത്. ഈ ഗോൾ താരത്തിന് ഫ്ളയിംഗ് ഡച്ച്മാൻ എന്ന് പേര് നൽകി.
5. ഡെനിസ് ബെർഗ്കാംപ്: നെതർലൻഡ്, 1998
ഫ്ളയിംഗ് ഡച്ച്മാൻ എന്നു പേരുള്ള വാൻ പേഴ്സിയൽനിന്ന് നോണ്‍ ഫ്ളയിംഗ് ഡച്ച്മാനായ ഡെനീസ് ബെർഗ്കാംപിലേക്ക് വരാം. ഡെനീസ് ബെർഗ്കാംപിന്റെ വിമാനയാത്ര ചെയ്യാനുള്ള ഭയം പേരുകേട്ടതാണ്. എന്നാൽ, 1998ലെ ലോകകപ്പ് ഫ്രാൻസിലായത് ഭാഗ്യമായി. റോഡ് മാർഗം അദ്ദേഹത്തിന് ഫ്രാൻസിൽ എത്താനായി.
ജൂലൈ നാലിന് മാഴ്സെയിൽ അർജന്റീനയ്ക്കെതിരേയുള്ള ക്വാർട്ടർ ഫൈനലിൽ നേടിയ ഗോൾ മികച്ച ഒന്നായിരുന്നു.
മത്സരം 1-1ന് സമനിലയിൽ നിൽക്കേ 90-ാം മിനിറ്റിൽ നെതർലൻഡ്സ് പ്രതിരോധ താരം ഫ്രാങ്ക് ഡി ബോർ സ്വന്തം പകുതിയിൽ നിന്നും ഏതാണ്ട് 60 വാര അകലേക്ക് അർജന്റീനൻ ബോക്സിലേക്ക് ഒരു ലോംഗ ബോൾ നീട്ടി നൽകുന്നു. വായുവിൽ ഉയർന്നുവന്ന പന്ത് ഓടിക്കൊണ്ടിരുന്ന ബെർഗ്കാന്പ് തന്റെ ലതുകാൽ കൊണ്ട് അതിശയകരമായ രീതിയിൽ നിയന്ത്രിച്ചു.
ആ ടച്ച് പന്തിന്റെ വേഗത പൂർണമായും കുറച്ചു. പന്ത് നിലം തൊടുന്നതിന് മുന്‍പ് തന്നെ അർജന്റീനൻ ഡിഫെൻഡർ റോബർട്ടോ അയാലയെ വെട്ടിച്ച് ബെർഗ്കാന്പ് ബോക്സിനു തൊട്ടു പുറത്തുവച്ച അർജന്റീനൻ ഗോൾകീപ്പർ കാർലോസ് റോവയെ കാഴ്ചക്കാരനാക്കി തന്റെ വലതുകാലിന്റെ പുറംഭാഗം കൊണ്ട് പന്ത് പോസ്റ്റിന്റെ മുകളിൽ വലതുമൂലയിലേക്ക് അടിച്ചു കയറ്റി.
6. ജിയോവാനി വാൻ ബ്രോങ്കോസ്റ്റ്: നെതർലാൻഡ്സ്, 2010
ദക്ഷിണാഫ്രിക്ക ആതിഥേയരായ 2010 ലോകകപ്പ്, നെതർലാൻഡ്സ് ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി 12 വർഷത്തിനുശേഷം സെമിയിൽ. രണ്ടു തവണ ലോകകപ്പ് നേടിയിട്ടുള്ള ഉറുഗ്വെയാണ് സെമിയിൽ എതിരാളികൾ. 1990നുശേഷം ഉറുഗ്വെ യോഗ്യത നേടുന്ന രണ്ടാമത്തെ മാത്രം ലോകകപ്പായിരുന്നു അത്. ഘാനയ്ക്കെതിരേയുള്ള മത്സരത്തിലെ കുപ്രസിദ്ധമായ ഹാൻഡ്ബോളിനെത്തുടർന്ന സൂപ്പർതാരം ലൂയിസ് സുവാരസ് ഇല്ലാതെയാണ് അവർ നെതർലാൻഡ്സിനെ നേരിടാൻ ഇറങ്ങിയത്.
സെമി ഫൈനൽ മത്സരത്തിന്റെ ആദ്യ പതിനഞ്ചു മിനിറ്റിൽ ഓറഞ്ചു കുപ്പായക്കാർ ചെറുതും വലുതുമായ അവസരങ്ങൾ സൃഷ്ടിച്ചതൊഴിച്ചാൽ കാര്യമായ മുന്നേറ്റങ്ങളൊന്നും തന്നെയുണ്ടായില്ല. സ്കോർ അപ്പോഴും 0-0. 18-ാം മിനിറ്റിൽ നെതർലാൻഡ്സ് ക്യാപ്റ്റൻ വാൻ ബ്രോങ്കോസ്റ്റ് തന്നെ ഈ സമനില പൂട്ട് പൊളിച്ചു.
ഉറുഗ്വെയുടെ പകുതിയിൽ വച്ച് വെസ് ലി സ്നൈഡറിൽനിന്ന് പന്ത് സ്വീകരിച്ച നെതർലാൻഡ്സ് നായകൻ 40 വാര പുറത്തുനിന്ന് തൊടുത്ത ഇടങ്കാലൻ ലോംഗ് റേഞ്ച് ബുള്ളറ്റ് ഷോട്ട് ടൂർണമെന്റ് ബോൾ ജബുലാനിയുടെഅവിശ്വസനീയമായ സ്പീഡും സ്വിംഗും മുതലെടുത്തുകൊണ്ട് ഫെർണാണ്ടോ മുസ് ലേരയ്ക്ക് എത്തിപ്പിടിക്കാനാവാത്ത വിധം പന്ത് വലയുടെ ടോപ് കോർണറിൽ തറച്ചുകയറി.
7. മാക്സി റോഡ്രിഗസ്: അർജന്റീന, 2006
ജർമനി ആതിഥേയത്വം വഹിച്ച 2006 ലോകകപ്പിന്റെ പ്രീക്വാർട്ടർ മത്സത്തിൽ അർജന്റീനയും മെക്സിക്കോയും ഏറ്റുമുട്ടുന്നു. ആദ്യ പത്ത് മിനിറ്റിനുള്ളിൽ ഇരു പക്ഷവും ഓരോ ഗോൾ വീതം നേടി. സമനില പൊട്ടിക്കാനാവാതെ വന്നതോടെ മത്സരം അധിക സമയത്തേക്കു നീണ്ടു. 98-ാം മിനിറ്റിൽ അർജന്ൈറൻ നായകൻ ഹുവാൻ പാബ്ലോ സോറിൻ ഉയർത്തി നൽകിയ പന്ത് റോഡ്രിഗസ് പെനാൽറ്റി ബോക്സിനു കൃത്യം മൂലയിൽ നിന്ന് നെഞ്ചിൽ സ്വീകരിച്ചു. ബോക്സിനു പുറത്തേക്കൊന്ന് ഇറങ്ങി പന്ത് നിലം തൊടും മുന്‍പ് ഇടതുകാൽ കൊണ്ട് റോഡ്രിഗസ് വലയിലേക്ക് ഒരു റോക്കറ്റ് കണക്കേ പായിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ പന്ത് വലയിൽ തറച്ചു.
8. കാർലോസ് ആൽബർട്ടോ: ബ്രസീൽ, 1970
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളെക്കുറിച്ച് സംസാരിക്കുന്പോൾ, 1970-ലെ ബ്രസീൽ ടീം ആ പട്ടികയിൽ വളരെ മുന്നിലുണ്ടാകും. പെലെ, ജെയർസിഞ്ഞോ, റിവെലിനോ, ടോസ്റ്റാവോ, കൂടാതെ നായകനായ കാർലോസ് ആൽബർട്ടോ എന്നിവരുൾപ്പെടെയുള്ള പ്രതിഭകളാൽ സ്പന്നമായിരുന്നു ആ നിര.
ജിയാസിന്േറാ ഫാഷെട്ടി, ജിജി റിവ, ജിയാനി റിവേര തുടങ്ങിയ പ്രമുഖർ അണിനിരന്ന ഇറ്റലിക്കെതിരെയുള്ള ഫൈനലിന് മുന്‍പ് തന്നെ ടൂർണമെന്റിലുടനീളം ബ്രസീൽ ആധിപത്യം പുലർത്തിയിരുന്നു.
മത്സരത്തിൽ ഇതിഹാസ താരം പെലെയുടെ ഗോളിൽ ബ്രസീൽ മുന്നിലെത്തി. റോബർട്ടോ ബോനിൻസെന്യയുടെ ഗോളിൽ ആദ്യ പകുതിയിൽ ഇറ്റലി ഗോൾ മടക്കി.
66-ാം മിനിറ്റ് വരെ ഇറ്റലി ലീഡ് നേടായി പൊരുതി. അടുത്ത 20 മിനിറ്റിനുള്ളിൽ അസൂറികളുടെ പ്രതീക്ഷകളെല്ലാം തകർന്നു. ഗെർസണും ജെയർസിഞ്ഞോയും മത്സരം ബ്രസീലിന്റെ നിയന്ത്രണത്തിലാക്കി. ക്യാപ്റ്റൻ കാർലോസ് ആൽബർട്ടോ 86-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ അജയ്യരായെത്തിയ ബ്രസീൽ ഇറ്റലിയെ പൂർണ്ണമായും നിഷ്പ്രഭരായി.
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നെന്ന വിശേഷണമാണ് അതിനു ലഭിച്ചത്. സ്വന്തം പ്രതിരോധ നിരയിൽ ബ്രസീൽ താരങ്ങൾ വളരെ ലാഘവത്തോടെ പനത് പരസ്പരം കൈമാറിക്കൊണ്ടാണ് ആ നീക്കത്തിന് തുടക്കമിട്ടത്. ബ്രസീലിന്റെ സ്വന്തം ബോക്സിനു തൊട്ടടുത്ത്് വച്ച് ടെസ്റ്റാവോ പന്ത് തട്ടിയെടുക്കുന്നതതോടെയാണ് ഈ നീക്കം ആരംഭിക്കുന്നത്.
സ്വന്തം പകുതിയിൽവച്ച് പന്ത് ലഭിച്ച ക്ലോഡോആൽഡോ അതിസാഹസികമായി നാല് ഇറ്റാലിയൻ കളിക്കാരെ ഡ്രിബിൾ ചെയ്ത് മറികടന്ന് ഇടതുവശത്തുണ്ടായിരുന്ന റിവെലിനോയ്ക്ക് പാസ് നൽകി. റിവെലിനോ വിംഗിലുണ്ടായിരുന്ന ജെയർസിഞ്ഞോയെ കണ്ടെത്തുകയും, ജെയർസിഞ്ഞോ ജിയാസിന്േറാ ഫാഷെട്ടിയെ മറികടന്ന് പെനാൽറ്റി ബോക്സിന്റെ അതിരിലുണ്ടായിരുന്ന പെലെയ്ക്ക് പന്ത് കൈമാറുകയും ചെയ്തു.
തന്റെ വഴി തടഞ്ഞുനിന്ന താർസിസിയോ ബർഗ്നിച്ചിനെ വകവയ്ക്കാതെ പെലെ വലതുവശത്തുകൂടെ വിംഗ് ബാക്ക് കാർലോസ് ആൽബർട്ടോ ഓടിക്കയറുന്നുണ്ടെന്ന് കൃത്യമായി മനസിലാക്കി അങ്ങോട്ട് നോക്കുക പോലും ചെയ്യാതെ പന്ത് സാവധാനം വലതുവശത്തെ ശൂന്യമായ സ്ഥലത്തേക്ക് ഉരുട്ടിവിട്ടു ആ നിമിഷം പാഞ്ഞുവന്ന നായകൻ വേഗത കുറയ്ക്കാതെ തന്നെ പന്തിനെ ഒരു പവർഫുൾ ഷോട്ടിലൂടെ വലയിലാക്കി.
9. മാനുവൽ നെഗ്രെറ്റോ: മെക്സിക്കോ, 1986
1986ലെ മെക്സിക്കോ ലോകകപ്പ് ചരിത്രത്താളുകളിൽ എന്നും ഓർമിക്കപ്പെടുന്ന ഒന്നാണ്. ഡീഗോ മറഡോണയുടെ മാന്ത്രിക പ്രകടനം മാത്രമല്ല ആ ടൂർണമെന്റിനെ അത്രമേൽ സവിശേഷമാക്കിയത്.
തങ്ങളുടെ ആദ്യ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച് 16 വർഷങ്ങൾക്ക് ശേഷം, മെക്സിക്കോയ്ക്ക് ചുറ്റും ഒരു പുതിയ ടീമിനെ കെട്ടിപ്പടുക്കാൻ തക്കവണ്ണം ഒരു പുതിയ താരം അവർക്കുണ്ടായിരുന്നു.
റയൽ മാഡ്രിഡ് സ്ട്രൈക്കർ ഹ്യൂഗോ സാഞ്ചസ്. പ്യൂമാസിൽ തന്റെ ഏഴാം സീസണ് പൂർത്തിയാക്കിയ മാനുവൽ നെഗ്രെറ്റെ ആയിരുന്നു മുന്നേറ്റനിരയിൽ ഈ സൂപ്പർതാരത്തിന്റെ പങ്കാളി. എന്നാൽ, ഗോളുകൊണ്ട് ഗാലറിയെ ആവേശത്തിലാക്കിയത് സാഞ്ചസ് ആയിരുന്നില്ല, പകരം നെഗ്രെറ്റെ ആയിരുന്നു.
ബൾഗേറിയക്കെതിരേ പ്രീക്വാർട്ടർ മത്സരത്തിന്റെ 34-ാം മിനിറ്റിൽ ഉയർന്നു വന്ന ഒരു പന്ത് നിയന്ത്രണത്തിലാക്കിയ നെഗ്രെറ്റെ അത് ഹാവിയർ അഗീരെയ്ക്ക് ചിപ്പ് ചെയ്തു നൽകി. അഗീരെയാകട്ടെ പന്ത് നിലംതൊടാൻ അനുവദിക്കാതെ നെഗ്രെറ്റെയ്ക്ക് തന്നെ തിരിച്ചു നൽകി. തൊട്ടടുത്ത നിമിഷം, ആ പന്ത് നെഗ്രെറ്റെ മനോഹരമായി സ്വീകരിക്കുകയും, ഒരു കിടിലൻ സിസർ കിക്കിലൂടെ ഗോൾവല കുലുക്കുകയും ചെയ്തു.
10. ടിം കാഹിൽ: ഓസ്ട്രേലിയ്, 2014
2014ൽ ബ്രസീൽ ലോകകപ്പ് കണ്ട് മനോഹരമായ ഗോളുകളിലൊന്ന് കണ്ട മത്സരം. അഞ്ച് ദിവസങ്ങൾക്ക് മുന്‍പ് സ്പെയിനെ 5-1 ന് തകർത്ത നെതർലൻഡ്സിനെതിരേ ഓസ്ട്രേലിയയുടെ ഗ്രൂപ്പ് ഘട്ട മത്സരം. മത്സരത്തിൽ 20-ാം മിനിറ്റിൽ ആര്യൻ റോബൻ ഓസ്ട്രേലിയയുടെ വലകുലുക്കി. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ ഓസ്ട്രേലിയൻ വൻകര ഒന്നടങ്കം സന്തോഷം കൊണ്ട് ആർത്തുവിളിച്ചു.
വലത് വിംഗ-ബാക്ക് ആയ റയാൻ മക്ഗോവൻ നെതർലൻഡ്സിന്റെ പെനാൽറ്റി ബോക്സിനുള്ളിലേക്ക് നീട്ടി നൽകയ ഒരു ലോംഗ് ബോൾ ഓസ്ട്രേലിയയുടെ ദേശീയ ഹീറോ ആയ ടിം കാഹിൽ പിടിച്ചെടുത്തു. ഒന്നു ചിന്തിക്കാൻ പോലും നിൽക്കാതെ, ക്രോസ്ബാറിനെ തഴുകിക്കൊണ്ട് ഗോൾവലയിൽ തറച്ചുകയറി.
10. ബഞ്ചമിൻ പവാർഡ്: ഫ്രാൻസ്, 2018
2018ൽ റഷ്യ ആതിഥേയരായ ലോകകപ്പിൽ ഉദ്ഘാടന മത്സരം കഴിഞ്ഞ് ഏകദേശം രണ്ടാഴ്ചയോളമാകുന്നതുവരെ ടൂർണമെന്റിൽ ഒരു ഗോൾരഹിത സമനില പോലും ഉണ്ടായില്ല. എന്നാൽ, ആ ലോകകപ്പിലെ ഏറ്റവും വലിയ ആകർഷണം ഒരുപക്ഷേ പ്രീ-ക്വാർട്ടറിലായിരുന്നു. ബെഞ്ചമിൻ പവാർഡ് എന്ന താരം ലയണൽ മെസിയുടെ അർജന്റീനയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തല്ലിക്കെടുത്തുന്ന കാഴ്ചയ്ക്കാണ് അന്ന് ലോകം സാക്ഷ്യം വഹിച്ചത്.
അന്റോയിൻ ഗ്രീസ്മാൻ പെനാൽറ്റിയിലൂടെ ഫ്രാൻസിന് ലീഡ് നേടിക്കൊടുത്തു. പകുതി സമയത്തിന് തൊട്ടുമുന്‍പും ശേഷവുമായി എയ്ഞ്ചൽ ഡി മരിയയും ഗബ്രിയേൽ മെർക്കാഡോയും ചേർന്ന് അർജന്റീനയെ മുന്നിലെത്തിച്ചു. ആ സമയത്താണ് തിയോ ഹെർണാണ്ടസിന്റെ ക്രോസ് പന്ത് വായുവിൽ വച്ച് മനോഹരമായി കട്ട് ചെയ്ത് അടിച്ച് ബെഞ്ചമിൻ പവാർഡ് ആ മാന്ത്രിക നിമിഷം സൃഷ്ടിച്ചത്.
11. ടോണി ക്രൂസ്: ജർമനി, 2018
റഷ്യ ആതിഥേയരായ 2018 ലോകകപ്പ് തൊട്ടുമുൻ പതിപ്പിലെ ജേതാക്കളായ ജർമനിക്ക് ദുരന്തമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ നിലവിലെ ജേതാക്കൾക്ക് ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വിജയിക്കാനായത്. ആദ്യ മത്സരത്തിൽ മെക്സിക്കോയോട് തോറ്റ ജർമനി ജയം പ്രതീക്ഷിച്ച് സ്വീഡനെതിരേ പോരാട്ടത്തിനിറങ്ങി.
32-ാം മിനിറ്റിൽ ഓല ടോയ്വോനന്റെ ഗോളിലൂടെ ജർമനി പിന്നിലായെങ്കിലും മാർക്കോ റൂസ് സമനില പിടിച്ചു. 90+5ാം മിനിറ്റിൽ, ലെഫ്റ്റ് വിംഗിൽ ജർമനിക്കൊരു ഫ്രീ-കിക്ക് ലഭിച്ചു. അത് വളരെ ബുദ്ധിമുട്ടേറിയ ഒരു കോണിൽ നിന്നായിരുന്നു, എങ്കിലും അവിടെയൊരു അത്ഭുതം സംഭവിച്ചു. പന്ത് തനിക്ക് മുന്നിലേക്ക് ചെറുതായൊന്ന് തട്ടിയിടാൻ ക്രൂസ്, റൂസിനേട് ആവശ്യപ്പെടുകയും അതിലൂടെ കിക്ക് ചെയ്യാനുള്ള ആംഗിൾ മെച്ചപ്പെടുത്തിയ അദ്ദേഹം തൊടുത്ത കിക്ക് ഗോൾപോസ്റ്റിന്റെ ടോപ്പ് കോർണറിൽ ഗോൾകീപ്പർ റോബിൻ ഓൾസന് എത്തിപ്പിടിക്കാനാവാത്ത വിധം വളഞ്ഞ് അകത്ത്കയറി.
12. ബോബി ചാൾട്ടണ്, ഇംഗ്ലണ്ട, 1966
ബോബി ചാൾട്ടണ് എന്ന മിഡ്ഫീൽഡ് ജനറലിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് സ്വന്തം മണ്ണിൽ തങ്ങളുടെ ആദ്യത്തെ ലോകകപ്പ് കിരീടം ചൂടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മെക്സിക്കോയ്ക്കെതിരെയുള്ള കടുപ്പമേറിയ പോരാട്ടത്തിൽ ഇംഗ്ലണ്ട് 2-0 ന് വിജയിച്ചിരുന്നു. ഈ മത്സരത്തിൽ ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയ വിജയത്തിന് വഴിതുറന്നത് ചാൾട്ടന്റെ ഒരു മാന്ത്രിക ഗോളായിരുന്നു.
മാർട്ടിൻ പീറ്റേഴ്സ് സ്വന്തം പകുതിയിൽ വച്ച് പന്ത് പിടിച്ചെടുത്ത് റോജർ ഹണ്ടിന് നൽകി. ഹണ്ട് ആ പന്ത് സ്വന്തം ഹാഫിൽ നിന്നിരുന്ന ചാൾട്ടന് കൈമാറിയതോടെ അദ്ദേഹം മുന്നോട്ട് കുതിച്ചു. എതിരാളികളെ വെട്ടിയൊഴിഞ്ഞുള് ആ മുന്നേറ്റം ഗോൾപോസ്റ്റിന് 25 വാര അകലെ വച്ച് അദ്ദേഹം ഒരു ബുള്ളറ്റ് ഷോട്ട് തൊടുത്തുവിട്ടു. വെംബ്ലി സ്റ്റേഡിയത്തെ ഒന്നടങ്കം ആവേശത്തിൽ എഴുന്നേറ്റു നിർത്താൻ പോന്ന ആ അതിമനോഹരമായ കിക്ക് ചെന്നുപതിച്ചത് ഗോൾപോസ്റ്റിന്റെ ടോപ്പ് കോർണറിലായിരുന്നു.
13. സയീദ് അൽ ഒവൈറാൻ, സൗദി അറേബ്യ, 1994
1994ലെ ലോകകപ്പിൽ ബെൽജിയത്തിനെതിരെ സൗദി അറേബ്യയ്ക്ക് വേണ്ടി അൽ ഒവൈറാൻ നേടിയ ഗോളിന് ചരിത്രത്തിൽ തനതായ ഒരു സ്ഥാനമുണ്ട്.
സ്വന്തം പകുതിയിൽ വച്ച് പന്ത് കൈക്കലാക്കിയ ഒവൈറാൻ, എതിരാളികളുടെ ബോക്സിലേക്ക് നടത്തിയ അവിശ്വസനീയമായ കുതിപ്പിൽ നാലിൽ കുറയാത്ത കളിക്കാരെയാണ് വെട്ടിയൊഴിഞ്ഞത്. ഒടുവിൽ മനോഹരമായ ഒരു ഫിനിഷിംഗിലൂടെ ഗ്രൂപ്പ് ഘട്ടത്തിൽ അദ്ദേഹം തന്റെ ടീമിന് 1-0 ന്റെ വിജയം സമ്മാനിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സോളോ ഗോളുകളിൽ ഒന്നായിരുന്നു.
14. എസ്റ്റെബാൻ കാംബിയാസോ, അർജന്റന, 2006
ടികി-ടാക്കയെന്ന മനോഹരമായി കാൽപ്പന്ത് കേളീശൈലിയുടെ ഏറ്റവും മനോഹരമായ ആവിഷ്കാരം 2006ൽ ലോകത്തിന് കാണിച്ചുതന്നത് അർജന്റീനയായിരുന്നു. ലോകകപ്പ് ചരിത്രം കണ്ട ഏറ്റവും മികച്ച ഗോളുകളിലൊന്ന് അന്ന് എസ്റ്റെബാൻ കാംബിയാസോ സ്വന്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയ ആൻഡ് മോണ്ടിനെഗ്രോയായിരുന്നു എതിരാളികൾ. സ്വന്തം പകുതിയിൽ വച്ച് മാക്സി റോഡ്രിഗസ് പന്ത് വീണ്ടെടുത്തുകൊണ്ട് തുടങ്ങിയ ആ പാസിംഗ് മൂവ്മെന്റിൽ, അർജന്റീന ഏകദേശം ഒരു മിനിറ്റോളം പന്ത് തങ്ങളുടെ പക്കൽ തന്നെ സൂക്ഷിച്ചു. സെർബിയ ആൻഡ് മോണ്ടിനെഗ്രോയുടെ പ്രതിരോധം ഭേദിക്കാനായി അവർ പന്ത് വശങ്ങളിലേക്കും പിന്നിലേക്കും മുന്നിലേക്കും കൃത്യമായി കൈമാറിക്കൊണ്ടിരുന്നു.
ആ നീക്കങ്ങൾ ഒടുവിൽ ഹാവിയർ സാവിയോളയും ഹുവാൻ റോമൻ റിക്വൽമിയും തമ്മിലുള്ള വണ്‍-ടു പാസുകളിലേക്ക് വഴിമാറി. തുടർന്ന് റിക്വൽമി നൽകിയ പാസ് സ്വീകരിച്ച കാംബിയാസോ അത് ഹെർണാൻ ക്രെസ്പോയ്ക്ക് കൈമാറി. ക്രെസ്പോ നൽകിയ മനോഹരമായ ഒരു ബാക്ക്-ഹീൽ പാസ് കൃത്യമായി പിടിച്ചെടുത്ത കാംബിയാസോ പന്ത് പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് അടിച്ചു കയറ്റി.
തുടർച്ചയായ 24 പാസുകൾക്കൊടുവിൽ, ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ’ടീം ഗോൾ’ അർജന്റീന സ്വന്തമാക്കി.
15. മൈക്കിൾ ഓവൻ, ഇംഗ്ലണ്ട്, 1998
ഫ്രാൻസിലെ സെന്റ് എറ്റിയേനിൽ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിലായിരുന്നു ആ അത്ഭുത ഗോൾ പിറന്നത്. 18കാരനായ ഓവൻ ഇംഗ്ലണ്ടിനായി ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാനെന്ന റിക്കാർഡിലായിരുന്നു. സ്കോർ 1-1 ന് സമനിലയിൽ നിൽക്കുകയായിരുന്നു.
16-ാം മിനിറ്റിൽ ഇംണ്ടിന്റെ സ്വന്തം പകുതിയിൽ നിന്ന് ഡേവിഡ് ബെക്കാം നൽകിയ കൃത്യതയാർന്ന ഒരു ലോംഗ് പാസ് ഓവനിലേക്ക് എത്തി. സെന്റർ സർക്കിളിൽ നിന്ന ഓവൻ, തന്റെ വലത് ബൂട്ടിന്റെ പുറംഭാഗം കൊണ്ട് പന്ത് അതിമനോഹരമാി നിയന്ത്രണത്തിലാക്കി
അതിവേഗം പന്തുമായി കുതിച്ച ഓവൻ അർജന്ൈറൻ ഡിഫൻഡർ ഹോസെ ചാമോട്ടിനെ പിന്നിലാക്കി. അടുത്തതായി മുന്നോട്ട് കയറിവന്ന റോബർട്ടോ അയ്യാലയെ വെട്ടിച്ച് മുന്നേറി.
പെനാൽറ്റി ബോക്സിൽ എത്തിയ ഇംഗ്ലീഷ് താരം വലതുവശത്തുനിന്ന് തൊടുത്ത വെടിയുണ്ട പോലുള്ള ഷോട്ട് ഗോൾകീപ്പർ കാർലോസ് റോവയ്ക്ക് ഒരവസരവും നൽകാതെ വലയുടെ മുകളിൽ ഇടത് മൂലയിൽ ചെന്നുതറച്ചു.
16. ജോ കോൾ, ഇംഗ്ലണ്ട്, 2006
ജർമനിയിൽ നടന്ന ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു ജോ കോളിന്റെ മാന്ത്രിക ഗോൾ പിറന്നത്. സ്വീഡിഷ് പ്രതിരോധ നിര ക്ലിയർ ചെയ്ത പന്ത് ബോക്സിന് വളരെ അകലെ, ഏകദേശം 35 വാര പുറത്തു നിന്ന ജോ കോളിന്റെ അടുത്തേക്കാണ് എത്തിയത്.
വായുവിൽ ഉയർന്നുവന്ന പന്ത് കോൾ നെഞ്ചുകൊണ്ട് വളരെ ശാന്തമായി നിയന്ത്രണത്തിലാക്കി. പന്ത് താഴേക്ക് പതിക്കുന്നതിന് തൊട്ടുമുന്‍പ്, ഒട്ടും സമയം കളയാതെ അദ്ദേഹം ഒരു ലേംഗ് റേഞ്ച് വോളി തൊടുത്തു. സ്വീഡിഷ് ഗോൾകീപ്പർ ആൻഡ്രിയാസ് ഇസാക്സണ്‍ പരമാവധി ശ്രമിച്ചെങ്കിലും, അദ്ദേഹത്തിന്റെ കൈകളിൽ തട്ടി പന്ത് പോസ്റ്റിന്റെ മുകളിൽ വലത് മൂലയിൽ ചെന്നുതറച്ചു.
17. ജോസിമാർ: ബ്രസീൽ, 1986
1986ലെ മെക്സിക്കോ ലോകകപ്പിൽ ബ്രസീലിന്റെ റൈറ്റ്-ബാക്ക് ആയിരുന്ന ജോസിമാർ വടക്കൻ അയർലൻഡിനെതിരേ നേടിയ ഗോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോംഗ് റേഞ്ച് ഗോളുകളിൽ ഒന്നാണ്. തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ തന്നെയായിരുന്നു ജോസിമാർ ഈ അത്ഭുത ഗോൾ നേടിയത് എന്നത് ഇതിന്റെ മാറ്റ് കൂട്ടുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബ്രസീലും നോർത്തേണ്‍ അയർലൻഡും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അന്ന് ലോകപ്രശസ്തനായ പാറ്റ് ജെന്നിംഗ്സ് ആയിരുന്നു അയർലൻഡിന്റെ ഗോൾകീപ്പർ.
42-ാം മിനിറ്റിലാണ് ഗോൾ നീക്കം. ബ്രസീലിയൻ മിഡ്ഫീൽഡർ അലിമാവോ നൽകിയ പാസ് സ്വീകരിക്കുന്പോ ജോസിമാർ ബോക്സിന് വളരെ പുറത്താണ് നിന്നിരുന്നത്. നോർത്തേണ്‍ അയർലൻഡ് പ്രതിരോധം അദ്ദേഹത്തിന് മുന്നോട്ടു കടക്കാൻ സ്ഥലം അനുവദിച്ചിരുന്നില്ല. അവിടെ നിന്ന് ക്രോസ് ചെയ്യുമെന്ന് എല്ലാവരും കരുതിയ നിമിഷത്തിൽ, ജോസിമാർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ലോംഗ്റേഞ്ച് ഷോട്ട് ഉതി
Sports
ലോകം കാൽപന്ത് ആവേശത്തിന്റെ ആരവത്തിൽ മുങ്ങി... ആവേശം കൊടുമുടിയിലെത്തിച്ച് വെള്ളിയാഴ്ച വനിതാ ട്വന്റി-20 ക്രിക്കറ്റ് പൂരത്തിനും കൊടിയേറും. ഇംഗ്ലണ്ടിലെ വെയ്ൽസിൽ തുടക്കമിടുന്ന വെടിക്കെട്ട് ജൂലൈ അഞ്ചിന് കിരീട അവകാശിയെ നിർണയിച്ച് അവസാനിക്കും. പങ്കെടുക്കുന്ന 12 ടീമുകളെ ആറ് ടീം അടങ്ങുന്ന രണ്ട് ഗ്രൂപ്പായി തിരിച്ചിരിക്കുന്നു. ഉദ്ഘാടന മത്സരം ആതിഥേയരായ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിൽ.
കന്നി കപ്പ് മോഹം:
കഴിഞ്ഞ വർഷം കന്നി ഏകദിന ലോകകപ്പ് സ്വപ്നം പൂവണിയിച്ച ഇന്ത്യയുടെ ഹർമൻപ്രീത് കൗറും സംഘവും കന്നി ട്വന്റി-20 കിരീടത്തിൽ കണ്ണുവച്ചാണ് സീസണിലിറങ്ങുന്നത്. ആദ്യ മത്സരം 14ന് ചിരവൈരികളായ പാക്കിസ്ഥാനെതിരേ. 17ന് നെതർലൻഡ്സ്, 21ന് ഏകദിന ലോകകപ്പ് ഫൈനലിലെ എതിരാളികളായ ദക്ഷിണാഫ്രിക്ക, 25ന് ബംഗ്ലാദേശ്, 28ന് കരുത്തരായ ഓസ്ട്രേലിയ എന്നിങ്ങനെയാണ് ഇന്ത്യയുടെ പോരാട്ടങ്ങൾ.
വെടിക്കെട്ട് തുടക്കം കുറിക്കാൻ സ്റ്റാർ ബാറ്റർ സ്മൃതി മന്ദാന, ഷെഫാലി വർമ, ജമീമ റോഡ്രിഗസ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പക്വമായ ഇന്നിംഗ്സ് മധ്യനിരയ്ക്കു താങ്ങാകും. റിച്ചഘോഷിന്റെ വെടിക്കെട്ടും ദീപ്തി ശർമയുടെ അവസരോചിത ഇന്നിംഗ്സും ചേർന്നാൽ ഫിനിഷിംഗ് ശുഭം. സ്റ്റാർ ബാറ്റർമാരുടെ ഫോം ഒൗട്ട് ആശങ്കയാണ്.
ദീപ്തി ശർമയിലും രേണുക സിംഗിലും ബൗളിംഗ് ഉത്തരവാദിത്വം ഒതുങ്ങുന്നത് സമ്മർദമായേക്കും. യുവ പേസർ ക്രാന്തി കൗഡിന്റെ പ്രകടനം നിർണായകം.
പുതുമുഖം:
നാല് പുതുമുഖങ്ങൾ ഈ ലോകകപ്പിൽ ഇന്ത്യക്കായി അരങ്ങേറും. ഭാർതി ഫുൾമാലി (ബാറ്റർ), നന്ദാനി ശർമ (വലംകൈയൻ മീഡിയം പേസർ), ശ്രീചരണി (സ്പിന്നർ), ക്രാന്തി ഗൗഡ് (പേസർ).
ജേതാക്കൾ:
2009 തുടക്ക സീസണിൽ ഇംഗ്ലണ്ട് കപ്പ് ഉയർത്തി. ഓസ്ട്രേലിയ (2010, 2012, 2014, 2018, 2020, 2023) സസണുകളിലായി ആറ് പ്രാവശ്യം കപ്പുയർത്തി റിക്കാർഡ് കുറിച്ചു. 2016ൽ വെസ്റ്റിൻഡീസും 2024ൽ ന്യൂസിലൻഡും കപ്പുയർത്തി.
നേട്ടം ഇതുവരെ:
10-ാമത് ട്വന്റി-20 ലോകകപ്പിനിറങ്ങുന്ന ഇന്ത്യൻ സംഘത്തിന് ഇതുവരെ കപ്പുയർത്താനായിട്ടില്ല. നാല് പ്രാവശ്യം സെമിഫൈനലിൽ പോരാട്ടം അവസാനിപ്പിച്ച ഇന്ത്യ 2020 ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് റണ്ണ്സേ് അപ്പായതാണ് ഇതുവരെയുള്ള മികച്ച നേട്ടം. അതേസമയം, കഴിഞ്ഞ സീസണിൽ (2024) ഗ്രൂപ്പ് സ്റ്റേജിൽ തന്നെ ഇന്ത്യ യാത്ര അവസാനിപ്പിച്ചു. സീസണിൽ 12 ടീം മാറ്റുരയ്ക്കുന്പോൾ ട്വന്റി-20 റാങ്കിംഗിൽ മൂന്നാമതുള്ള ഹർമനും സംഘവും പ്രതീക്ഷയിലാണ്.
ഹർമൻ@ 200:
ട്വന്റി-20 ക്രിക്കറ്റിൽ 200 മത്സരങ്ങളെന്ന നാഴികക്കല്ല് മറികടക്കുന്ന ആദ്യ താരമാകാനുള്ള തയാറെടുപ്പിലാണ് ഹർമൻപ്രീത് കൗർ. നിലവിൽ പുരുഷ- വനിതാ ക്രിക്കറ്റിൽ ഈ നാഴികക്കല്ല് ആരും പിന്നിട്ടിട്ടില്ല. ഇംഗ്ലണ്ടിൽ നടന്ന 2009 സീസണി അരങ്ങേറിയ ഹർമൻപ്രീത് 17 വർഷ കരിയറിൽ 196 മത്സരങ്ങളിലാണ് ഇതുവരെ ഇന്ത്യൻ ജഴ്സിയണിഞ്ഞത്.
ദീപ്തി @ 200:
ട്വന്റി-20 വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുള്ള ദീപ്തി ശർമയെ കാത്തിരിക്കുന്നത് 200 വിക്കറ്റ് നേട്ടമാണ്. നിലവിൽ 133 മത്സരത്തിൽനിന്ന് താരം 152 വിക്കറ്റുമായി ഒന്നാം സ്ഥാനത്താണ്. 1000 റണ്‍സും 150ലധികം വിക്കറ്റ് നേട്ടവുമുള്ള ആദ്യ വനിതാ- പുരുഷ ക്രിക്കറ്റർ കൂടിയാണ് ദീപ്തി ശർമ.
ഗ്രൂപ്പ് 1: ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, നെതർലൻഡ്സ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക.
ഗ്രൂപ്പ് 2: ഇംഗ്ലണ്ട്, അയർലൻഡ്, ന്യൂസിലൻഡ്, സ്കോട് ലൻഡ്, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്.
റിക്കാർഡ് സമ്മാനം:
ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക 8.76 മില്ല്യണ്‍ യുഎസ് ടോളറാണ്. കിരീട ജേതാക്കൾക്ക് 2.34 മില്ല്യണും.
Kerala
കൊച്ചി: അങ്ങ് മെക്സിക്കോയില്‍ പന്തുരുളുമ്പോള്‍ ഉറക്കമില്ലാത്ത രാത്രികളെ വരവേല്‍ക്കാന്‍ കൊച്ചിയും ഒരുങ്ങിക്കഴിഞ്ഞു. ജെന്‍സിയും മില്ലേനിയല്‍സും ഒരേ വൈബിലാണ്.
ലോകകപ്പ് ആവേശം തത്സമയം ആസ്വദിക്കാന്‍ ലൈവ് പ്രദര്‍ശനത്തിനായി കൂറ്റന്‍ പന്തലും ഡിജിറ്റല്‍ സ്ക്രീനും ഒരുക്കി ഫുട്ബോള്‍പ്രേമികളെ സ്വാഗതം ചെയ്യുകയാണ് തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ ദമ്പതികള്‍.
തൃക്കാക്കര നഗരസഭയില്‍ ഉള്‍പ്പെടുന്ന കൊല്ലംകുടിമുകള്‍, കരുണാലയം ഡിവിഷന് കൗണ്‍സിലര്‍മാരായ സി.എ. നിഷാദും റസിയ നിഷാദുമാണ് ഫുട്ബോള്‍ പ്രേമികള്‍ക്കായി ഈ സൗകര്യം ഒരുക്കിയത്. കൊല്ലംകുടിമുകള്‍ പൗരസമിതി ജംഗ്ഷനിലാണ് കുറ്റന്‍ പന്തലും ഡിജിറ്റല്‍ സ്ക്രീനും ഒരുക്കിയിട്ടുള്ളത്.
കൊല്ലംകുടിമുകള്‍ അഞ്ചാം ഡിവിഷന് കൗണ്‍സിലറായ റസിയ അര്‍ജന്റീനയുടെ കടുത്ത ആരാധികയാണ്. കരുണാലയം ഡിവിഷന് കൗണ്‍സിലറായ നിഷാദ് ബ്രസീല്‍ ആരാധകനുമാണ്.
ഒരു മാസം നീണ്ടുനില്‍ക്കുന്ന ലോകഫുട്ബോള്‍ മത്സരങ്ങള്‍ കാണാനെത്തുന്ന കാല്പന്തു പ്രേമികള്‍ക്ക് ചായ, ചുക്കുകാപ്പി, കപ്പ-മീന്‍ കറിയൊക്കെ കഴിച്ചും നിലക്കടല കൊറിച്ചും ഇഷ്ട ടീമുകളുടെ കളി കാണാം.
വൈദ്യുതി തടസം ഉണ്ടാവാതിരിക്കാന്‍ ഇന്‍വെര്‍ട്ടര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് സുരക്ഷിതമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കിയും സിസിടിവികള്‍ സ്ഥാപിച്ചുമാണ് ഒരു മാസം നീളുന്ന ഫുട്ബോള്‍ മാമാങ്കത്തിന് തത്സമയ അരങ്ങൊരുക്കിയത് എന്നാണ് ഇരുവരും പറയുന്നത്.
District News
തൃശൂർ: ഫിഫ ലോകകപ്പ് മത്സരങ്ങളെ വരവേൽക്കാൻ വിളംബരമത്സരങ്ങൾ സംഘടിപ്പിച്ച് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഫുട്ബോൾ അസോസിയേഷനും.
ഇന്നു വൈകീട്ട് അഞ്ചിനു കോർപറേഷൻ ഗ്രൗണ്ടിൽ കൗൺസിലർമാരുടെയും പത്രപ്രവർത്തകരുടെയും ടീമുകൾ തമ്മിലും വിക്ടർ മഞ്ഞില ഇലവനും സി.വി. പാപ്പച്ചൻ ഇലവനും തമ്മിൽ ഏറ്റുമുട്ടും. രാജൻ പല്ലൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ , ഡെപ്യൂട്ടി മേയർ എ. പ്രസാദ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ്, കെ.എഫ്. ബെന്നി, മുൻ സന്തോഷ് ട്രോഫി ഗോൾകീപ്പർ ഇട്ടി മാത്യു, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, സോളി സേവ്യർ, പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലൻ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ.ആർ. സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
പെനാൽട്ടി ഷൂട്ടൗട്ട് മത്സരവും ഉണ്ടാകും. വിവിധ ഫുട്ബോൾ അക്കാദമികളിലെ താരങ്ങളും പങ്കെടുക്കുമെന്നു സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി.എൻ. സ്മിതയും ഡിഎഫ്എ സെക്രട്ടറി റോയ് കുര്യനും അറിയിച്ചു.
Kerala
ആലപ്പുഴ: ഹരിപ്പാട് ഡിവൈഎഫ്ഐയുടെ ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ തടഞ്ഞ് പോലീസ്. മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണ് ജാഥ തടഞ്ഞത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം നാടായ ഹരിപ്പാടാണ് സംഭവം. ജാഥ തടഞ്ഞതിനെ തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും ഹരിപ്പാട് എസ്ഐ ബാബുജിയും തമ്മിൽ നടുറോഡിൽ പരസ്യമായി കൊമ്പുകോർത്തു. ഇത് പ്രവർത്തകരും പോലീസും തമ്മിലുള്ള വലിയ വാക്കുതർക്കത്തിലേക്കും സംഘർഷാവസ്ഥയിലേക്കും വഴിമാറി.
ഹരിപ്പാട് ടൗൺഹാളിൽ നിന്നും ആവേശത്തോടെ ആരംഭിച്ച വിളംബര ജാഥ താലൂക്ക് ആശുപത്രി ജംഗ്ഷനിൽ എത്തിയപ്പോഴാണ് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞത്. ഡിവൈഎഫ്ഐ ജാഥയ്ക്ക് കുറുകെ പോലീസ് ജീപ്പ് വട്ടംവച്ചാണ് തടഞ്ഞതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രകോപനപരമായ നടപടികൾ തുടരുകയാണെങ്കിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വഴിയിൽ തടയുമെന്ന് ഡിവൈഎഫ്ഐ ഭീഷണി മുഴക്കി.
പോലീസ് ജീപ്പ് വട്ടംവെച്ച് വഴിമുടക്കിയതോടെ സ്ഥലത്ത് വൻ ജനക്കൂട്ടവും ഗതാഗതക്കുരുക്കുമുണ്ടായി. ഏറെ നേരം നീണ്ടുനിന്ന തർക്കത്തിനൊടുവിൽ പ്രതിഷേധസൂചകമായി ജാഥ പൂർത്തിയാക്കാതെ ഡിവൈഎഫ്ഐ പ്രവർത്തകർ സംഭവസ്ഥലത്തുനിന്നും മടങ്ങി. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനും മുൻകൂട്ടി അനുമതി വാങ്ങാത്തതിനാലുമാണ് ജാഥ തടഞ്ഞതെന്നാണ് പോലീസിന്റെ വിശദീകരണം.
District News
മാന്നാർ: കാൽപന്തുകളിയുടെ മാസ്മരിക ലോകത്തേക്ക് മാറാൻ രണ്ടു ദിനങ്ങൾ മാത്രം ശേഷിക്കെ നാടാകെ ആവേശത്തിമർപ്പിലാണ്. അമേരിക്ക, കാനഡ, മെക്സികോ രാജ്യങ്ങളിലെ 16 നഗരങ്ങളിലായി നടക്കുന്ന ലോകകപ്പിൽ 48 ടീമുകൾ ഇത്തവണ പോരടിക്കും. 39 ദിവസങ്ങളിലായി 104 മത്സങ്ങളാണ് ലോകകപ്പിലുള്ളത്.
എന്നും ഫുട്ബോളിനെ നെഞ്ചേറ്റുന്ന മലയാളിക്ക് ഇനിയുള്ളത് ഉറക്കമില്ലാത്ത രാത്രികളാണ്. ഗ്രാമവീഥികൾ ഉൾപ്പെടെ എല്ലാ ചെറിയ ജംഗ്ഷനിലും ലോകകപ്പിനെ വരവേറ്റ് വിവിധ ടീമുകളുടെ ഫ്ലെക്സ് ബോർഡുകളും കളിക്കാരുടെ കൂറ്റൻ കട്ട് ഔട്ടുകളും ടീമിന്റെ ജേഴ്സിയുടെ നിറം ചാലിച്ച കൊടി തോരണങ്ങളും നിറഞ്ഞു കഴിഞ്ഞു.
കൂടുതൽ ആരാധകരുള്ള ടീമുകളുടെയും കളിക്കാരുടെയും ഫ്ലക്സുകളാണ് അധികമായി എങ്ങും കാണുന്നത്.
അർജന്റീന, ബ്രസീൽ, ജർമനി, ഫ്രാൻസ്, ഉറുഗ്വ, ഇംഗ്ലണ്ട്, സ്പെയിൻ, നെതർലാൻഡ് തുടങ്ങിയ ടീമുകൾക്കാണ് ആരാധക പിന്തുണ കൂടുതൽ. ചിലയിടങ്ങളിൽ ഗൾഫ് രാജ്യങ്ങളിലെ ടീമുകളുടെ ഫ്ലക്സും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മത്സരങ്ങൾ ബിഗ് സ്ക്രീനിൽ കാണുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. തോരാമഴ വകവയ്ക്കാതെയാണ് ആരാധകർ കോടിതോരണങ്ങളും ബോർഡുകളും സ്ഥാപിക്കുന്നത്.
മാന്നാർ പടിഞ്ഞാറ് പാവുക്കര പന്തഴാറ്റിൽചിറ, കിളുന്നേരി, കുട്ടംപേരൂർ, പൈനുംമൂട്, പരുമല സെന്റ് ഫ്രാൻസിസ് ജംഗ്ഷൻ, റെഡ് സ്റ്റാർ നഗൾ, കടപ്ര സൈക്കിൾ മുക്ക്, മാന്നാർ നായർ സമാജം സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലെല്ലാം ഫുട്ബോൾ ആവേശം നിറഞ്ഞുകഴിഞ്ഞു.
District News
തൊടുപുഴ: ലോകകപ്പ് ഫുട്ബോള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മലയോര ജില്ലയും ഫുട്ബോള്‍ ആവേശത്തില്‍. നാടിന്റെ മുക്കും മൂലയും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും നിറങ്ങളായ നീലയും മഞ്ഞയും കൊടിതോരണങ്ങള്ക്കൊണ്ട് അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
അര്‍ജന്റീനയ്ക്കും ബ്രസീലിനുമാണ് ആരാധകര്‍ ഏറെയെങ്കിലും പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്പെയിന്, ജര്‍മനി, ഇറ്റലി, ഇംഗ്ലണ്ട് എന്നി രാജ്യങ്ങള്‍ക്കും ആരാധകരുണ്ട്.
സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍, റൊണാള്‍ഡോ, എംബാപേ എന്നിവര്‍ ഉള്‍പ്പെടെയുള്ള കളിക്കാരുടെ കൂറ്റന്‍ കട്ടൗട്ടുകളും ഫ്ളക്സ് ബോര്‍ഡുകളും പലയിടങ്ങളിലും ഉയര്‍ന്നുകഴിഞ്ഞു.
പല ബോര്‍ഡുകളിലും ആരാധകരെ ആവേശത്തിലാക്കുന്ന വാക്കുകളും എഴുതിച്ചേര്‍ത്തിട്ടുണ്ട്. താരങ്ങളുടെ ഫാന്‍സുകാരാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. കുളമാവ് വടക്കേപ്പുഴ ചെക്ക്ഡാമില്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയാണ് പ്രദേശത്തെ ആരാധകര്‍ ലോകകപ്പിനെ വരവേറ്റത്. ഇപ്പോള്‍ എവിടെയും സൗഹൃദക്കൂട്ടായ്മകളിലും അന്തിച്ചര്‍ച്ചകളിലും ലോകകപ്പ് ആവേശമാണ് നിറയുന്നത്.
ലോകകപ്പ് ആവേശം പടിവാതില്ക്കല് എത്തിയതോടെ പ്രിയ താരങ്ങളുടെ ജഴ്സിയും മറ്റും വാങ്ങാന്‍ സ്പോര്‍ട്സ് ഐറ്റങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ആവശ്യക്കാരേറി. പ്രധാനപ്പെട്ട താരങ്ങളുടെയെല്ലാം വിവിധ വര്‍ണങ്ങളിലുള്ള ജഴ്സികള്‍ വന്‍തോതില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. മെസിയുടെയും നെയ്മറിന്റെയും റൊണാള്‍ഡോയുടെയും ജഴ്സികള്ക്കുതന്നെയാണ് ഡിമാൻഡ്. തൊടുപുഴയിലും മറ്റും ചൂടപ്പം പോലെയാണ് ഇവ വിറ്റു പോകുന്നത്.
ഇതിനു പുറമേ വവിധ രാജ്യങ്ങളുടെ കൊടികള്‍, തൊപ്പി, തോരണം, പില്ലോ, കീ ചെയിന്‍ എന്നിവയെല്ലാം വില്‍പ്പനയ്ക്കുണ്ട്. തൊപ്പിയും മറ്റും വലിയ തോതില്‍ വില്‍പ്പന നടക്കുന്നുണ്ട്. ലോകകപ്പ് ആരംഭിക്കുന്നതോടെ വില്‍പ്പന ഇനിയും തകൃതിയാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ലോകകപ്പ് മത്സരങ്ങള്‍ കാണാനുള്ള അവസരങ്ങളും കാണികള്‍ക്കായി വിവിധയിടങ്ങളില്‍ ഒരുക്കുന്നുണ്ട്. ക്ലബുകളുടെയും ടീമുകളുടെ ഫാന്‍സ് അസോസിയേഷനുകളുടെയും നേതൃത്വത്തിലാണ് ആരാധകര്‍ക്ക് മത്സരങ്ങള്‍ കാണാന്‍ അവസരം ഒരുക്കുന്നത്. ഇതിനായി വലിയ സ്ക്രീനുകളും സജ്ജമാക്കും. ഇത്തരം കേന്ദ്രങ്ങളിലെല്ലാം വലിയ തോതില്‍ ഫുട്ബോള്‍ പ്രേമികള്‍ കളി കാണാനെത്തും.
District News
തൃശൂർ: ന്യൂ ഫുട്ബോൾ ക്ലബ് കേരള ഫിഫ ലോകകപ്പിനെ സ്വാഗതംചെയ്ത് സംഘടിപ്പിച്ച വിളംബരറാലി മുൻ ഫുട്ബോൾതാരവും കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ടി.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്തു. മുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു.
സന്തോഷ് ട്രോഫി താരങ്ങളായ സോളി സേവ്യർ, ബാബു കെ. ആന്റോ, കോച്ചുമാരായ കെ.എ. നവാസ്, ടി.എ. മണി, കെ.എസ്. വിവേക്, മധു, സനൻ, വൈശാഖ് എന്നിവർ പ്രസംഗിച്ചു.
District News
കണ്ണൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് തിരശീല ഉയരാനിരിക്കെ നാട് മുഴുവൻ ആവേശ ത്തിമിർപ്പിൽ. പ്രായഭേദമന്യേ ആളുകൾ മത്സരം കാണാനുള്ള കാത്തിരിപ്പിലാണ്.
ഗ്രാമങ്ങളിലും നഗരങ്ങളിലും ഇഷ്ടടീമുകളെ പിന്തുണച്ച് ആരാധകർ രംഗത്തെത്തിയതോടെ വഴികളും മതിലുകളും ഫ്ളക്സ് ബോർഡുകളാൽ നിറഞ്ഞു.അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങിയ ടീമുകളുടെ പതാകകളുടെയും ഫ്ളക്സ് ബോർഡുകളുടെയും നീണ്ട നിര തന്നെ കാണാം.
ചിലയിടങ്ങളിൽ വൻകിട കട്ടൗട്ടുകളും ഉയർന്നിട്ടുണ്ട്. മത്സരങ്ങൾ ആരംഭിക്കുമ്പോൾ ഒന്നിച്ചിരുന്ന് ആവേശം പങ്കിടാനായി വിവിധ ക്ലബുകളും കൂട്ടായ്മകളും വൻ സ്ക്രീനുകൾ പലയിടങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. ഓരോ മത്സരരാത്രിയും ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ആരാധകർ. ചായക്കടകളും ക്ലബുകളും ഫുട്ബോൾ ചർച്ചകളുടെ കേന്ദ്രമായി മാറി.ടീമുകളുടെ സാധ്യതകളും താരങ്ങളുടെ പ്രകടനവും വിലയിരുത്തുന്ന ചർച്ചകൾ രാത്രി വൈകിയും തുടരുന്നു.
ഫുട്ബോൾ മത്സരത്തെ വികാരമായി ഏറ്റെടുക്കുന്ന മലയാളികളുടെ മനസിൽ ലോകകപ്പ് വീണ്ടും സ്ഥാനമുറപ്പിക്കുകയാണ്. ഇത്തവണ ലോകകപ്പ് ഫുട്ബോളിൽ ഖത്തർ ടീമിൽ വളപട്ടണം സ്വദേശി തഹ്സിൻ മുഹമ്മദ് സ്ഥാനം പിടിച്ചതോടെ കൂടുതൽ ആവേശത്തിലാണ് ആരാധകർ.
‘സ്പോര്‍ട്സിനെ ലഹരിയാക്കുക’ വിളംബരജാഥയ്ക്ക് ഇന്നു തുടക്കം
കാസര്‍ഗോഡ്: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് സ്പോര്‍ട്സിനെ ലഹരിയാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഓള് കേരള സപോര്‍ട്സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷനും കേരള പത്രപ്രവര്‍ത്തക യൂണിയനും സഹകരിച്ച് ലോകകപ്പ് വിളംബരജാഥ നടത്തും. ഇന്ന് ഉച്ചഴിഞ്ഞ് മൂന്നിന് കാസര്‍ഗോഡ് പ്രസ് ക്ലബ് പരിസരത്ത് നിന്നാരംഭിക്കുന്ന വിളംബര ജാഥ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഷൂട്ടൗട്ട് മത്സരം നടത്തും.
ഒന്‍പതടി വലുപ്പമുള്ള ഫിഫ കപ്പിന്റെയും അഞ്ചടി വ്യാസമുള്ള ലോകകപ്പ് പന്ത് ട്രിയോണ്ടയുടെയും മാതൃകകള്‍ യാത്രയിലുടനീളമുണ്ടാവും.
വിവിധ കേന്ദ്രങ്ങളില്‍ ഫാന്‍സ് റാലികളും പൊതുജനങ്ങള്‍ക്കായി ഷൂട്ടൗട്ട് മല്‍സരങ്ങളും നടത്തും. നാളെ കണ്ണൂര്‍ ജില്ലയിലും 10നു കോഴിക്കോട് ജില്ലയിലും 11നു മലപ്പുറത്തും 12നു പാലക്കാട് ജില്ലയിലും ജാഥ പര്യടനം നടത്തും. 13നു തൃശൂര്‍ ജില്ലയിലെ പര്യടനത്തിനു ശേഷം എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ സമാപിക്കും.
Sports
സര്‍വലോകങ്ങളും നേടിയിട്ടും ആത്മാവിനെ നഷ്ടമാക്കിയാല്‍ എന്തു പ്രയോജനം? ബൈബിളിലെ ഏറെ മുഴക്കമുള്ള ഈ ചോദ്യത്തിന്റെ പ്രകമ്പനം ജോര്‍ജ് വിയ, ജോര്‍ജ് ബെസ്റ്റ്, ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ, അബെദി പെലെ, റയാന് ഗിഗ്സ് തുടങ്ങിയ ഇതിഹാസങ്ങളുടെ ജീവിതത്തിലും മുഴങ്ങിക്കേള്‍ക്കാം. ഫുട്ബോള്‍ മാന്ത്രികരെന്ന് ലോകം വാഴ്ത്തിയിട്ടും ഒരു ലോകകപ്പിനു പോലും ബൂട്ട് കെട്ടാന്‍ ഈ ഇതിഹാസങ്ങള്‍ക്ക് സാധിച്ചില്ല.
◄ ജോര്‍ജ് വിയ
ആഫ്രിക്കയില്‍നിന്നുള്ള എക്കാലത്തെയും മികച്ച താരമാണ് ജോര്‍ജ് വിയ. ഫിഫ ലോക ഫുട്ബോളര്, ബലോണ്‍ ദോര്‍ പുരസ്കാരങ്ങള്‍ ഒരേ വര്‍ഷം സ്വന്തമാക്കിയ ഏക ആഫ്രിക്കന്‍ താരം. 1995ലാണ് വിയ രണ്ട് പുരസ്കാരങ്ങളും സ്വന്തമാക്കിയത്. മൂന്നു തവണ ആഫ്രിക്കന്‍ ഫുട്ബോളര് പുരസ്കാരവും നേടി. മൊണാക്കോ, പിഎസ്ജി, എസി മിലാന്, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രമുഖ യൂറോപ്യന്‍ ക്ലബ്ബുകള്‍ക്കായി ബൂട്ടു കെട്ടി. അസാധാരണമായ വേഗവും കരുത്തും ഡ്രിബ്ലിംഗ് മികവുമാണ് വിയയെ വേറിട്ടു നിര്‍ത്തുന്നത്.
എന്നാല്‍, ലൈബീരയക്കാരനായ വിയയ്ക്ക് ഒരിക്കല്‍പ്പോലും ലോകകപ്പില്‍ കളിക്കാനായില്ല. രാജ്യത്തിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാന്‍ ഈ മൊണ്റോവിയക്കാരന് തന്നാലാവതു മുഴുവന്‍ ചെയ്തു.
ഒരുവേള ദേശീയ ടീമിന്റെ പരിശീലനങ്ങളും മത്സരങ്ങളും യാത്രകളുമടക്കം എല്ലാ ചെലവുകളും അദ്ദേഹംതന്നെയാണുവഹിച്ചത്. തന്റെ രാജ്യത്തെ ലോകകപ്പിലെത്തിക്കാനുള്ള കഠിനശ്രമം വിയ നടത്തിയെങ്കിലും 2002 ലോകകപ്പ് യോഗ്യതയ്ക്ക് ഒരു പോയന്റ് മാത്രം അകലെ കാലിടറി വീണു. കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ വെയില്‍സിനെതിരേ അമേരിക്കയുടെ ആദ്യഗോള്‍ വിയയുടെ ഹൃദയഭാരം അലിയിക്കുന്നതായിരുന്നു. മകന് തിമോത്തിയുടെ കാലില്‍നിന്നായിരുന്നു അമേരിക്കയുടെ ഗോള്‍. ചരിത്രം, അത് എപ്പോഴെങ്കിലും പ്രായശ്ചിത്തം ചെയ്യില്ലേ...
◄ അബേദി പെലെ
ഫുട്ബോളിന്റെ എക്കാലത്തെയും ഇതിഹാസം പെലെയുടെ വിളിപ്പേരുകാരനായിട്ടും അബേദി അയേവിന് ലോകകപ്പില്‍ കളിക്കാനായില്ല. ഘാനയുടെ ക്യാപ്റ്റനായിരുന്ന ഈ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഗോളിലേക്ക് ചാട്ടുളിപോലെ പാഞ്ഞുകയറുന്നതുകൊണ്ട് ലഭിച്ച വിളിപ്പേരായിരുന്നു പെലെ. മൂന്ന് തവണ ആഫ്രിക്കന്‍ ഫുട്ബോളര് ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയിട്ടുണ്ട്. 1982ല്‍ ഘാനയ്ക്ക് ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് നേടികൊടുക്കുകയും ചെയ്തു.
ഫ്രഞ്ച് ക്ലബ്ബായ മാഴ്സെ 1993ല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടതും ഈ ആഫ്രിക്കക്കാരന്റെ കാല് കരുത്തിലായിരുന്നു. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ റിക്കാര്‍ഡും അബേദി പെലെയുടെ പേരിലാണ്. ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ വോട്ടിംഗില്‍ ഒന്നാം സ്ഥാനം നേടിയ ആദ്യത്തെ ആഫ്രിക്കന്‍ താരം കൂടിയാണ്. എന്നാല്‍, അബേദിയുടെ കളിക്കാലത്ത് ഘാന ലോകകപ്പിന് യോഗ്യത നേടാനാവാതെപോയത് ലോക ഫുട്ബോളിന്റെ നഷ്ടമായി.
Sports
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയിലെ തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ലോകകപ്പിന് ശേഷമെന്ന് സ്പെയിൻ മധ്യനിര താരം റോഡ്രി. ലോകകപ്പിൽ സ്പെയിൻ ടീമിനെ നയിക്കുന്നതിലാണ് ഇപ്പോൾ തന്റെ പൂർണ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024ലെ ബാലണ്‍ ഡി ഓര് ജേതാവായ റോഡ്രിയുടെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാന വർഷത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിലാണ് താരം സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.
ലോകകപ്പിൽ ഗ്രൂപ്പ് എച്ചിൽ കേപ് വെർദെ, സൗദി അറേബ്യ, ഉറുഗ്വേ എന്നിവരെ നേരിടാനൊരുങ്ങുന്ന സ്പെയിൻ ടീമിന്റെ പ്രധാന കരുത്താണ് ഈ 29കാരൻ.
Sports
വാഷിംഗ്ടൺ: ഫിഫ ലോകകപ്പ് സന്നാഹമത്സരത്തിൽ യുഎസ്എയ്ക്ക് ആവേശ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ സെനഗലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
യുഎസ്എയ്ക്ക് വേണ്ടി സെർജിനോ ഡെസ്റ്റും ക്രിസ്റ്റ്യൻ പുലിസിച്ചും ഫോളാരിൻ ബലോഗണും ആൺ ഗോളുകൾ നേടിയത്. ഡെസ്റ്റ് ആറാം മിനിറ്റിലും പുലിസിച്ച് 19-ാം മിനിറ്റിലും ബലാഗൺ 62-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
സാഡിയോ മാനെയാണ് സെനഗലിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. 43,51 എന്നീ മിനിറ്റുകളിലാണ് മാനെ ഗോളുകൾ കണ്ടെത്തിയത്.
District News
തൃക്കരിപ്പൂർ: ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തെ വരവേറ്റ് വിവിധ ഗ്രാമങ്ങളിൽ കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളും ഉയർന്നു തുടങ്ങി. കൂടുതൽ തവണ ലോകകപ്പിൽ മുത്തമിട്ട ബ്രസീൽ, അർജന്റീന ടീമുകളുടെ ആരാധകരാണ് മിക്കയിടങ്ങളിലും ബോർഡുകൾ സ്ഥാപിക്കുന്നതിൽ മുന്നിലുള്ളത്.
ജൂൺ 11 മുതൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന തങ്ങളുടെ ഇഷ്ട ടീമുകൾക്കാശംസ നേർന്ന് വലിയ ബോർഡുകളും താരങ്ങളുടെ കട്ടൗട്ടുകളും പല കവലകളിലും ഇതിനകം ഉയർന്നു കഴിഞ്ഞു.
ഇത്തവണയും ഏറെ ആരാധകരുള്ള ടീമുകൾ ബ്രസീലും അർജന്റീനയും തന്നെ. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനും ജർമനിക്കും സ്പെയിനിനും ഇംഗ്ലണ്ടിനും പലയിടങ്ങളിലും ടീം ആരാധകർ ആവേശത്തിൽ തന്നെയാണ്. തൃക്കരിപ്പൂരിലെ ഇളമ്പച്ചി, നടക്കാവ്, പടന്ന പോസ്റ്റ് ഓഫീസ് പരിസരം തുടങ്ങി പല കവലകളും ഇപ്പോൾ വർണാഭമാണ്. ഇഷ്ട ടീമുകളുടെ കൂറ്റൻ ബോർഡുകളും താരങ്ങളുടെ കട്ടൗട്ടുകളും വിവിധ ടീമുകളുടെ പതാകകളും അലങ്കാരങ്ങളും എങ്ങും നിറഞ്ഞിരിക്കുകയാണ്.
കാൽപന്തുകളിയിൽ പേരുകേട്ട തൃക്കരിപ്പൂരിലും പടന്നയിലും ലോക കപ്പ് മത്സരമാരംഭിക്കുന്ന ജൂൺ 11 മുതൽ കളിയാവേശത്തിലാവും.
അർധരാത്രിക്ക് ശേഷം നടക്കുന്ന ഫുട്ബോൾ പോരാട്ടങ്ങൾ കാണാൻ പല ടീമുകളുടെ ആരാധകർ ഒരുമിച്ചിരിക്കുന്നതിന്റെ ത്രിൽ ഒന്ന് വേറെ തന്നെയാവും. ക്ലബുകളുടെ പരിസരങ്ങളിലും ഹാളുകളിലും വലിയ സ്ക്രീനുകളിൽ കളി പ്രദർശിപ്പിക്കാനുള്ള തയാറെടുപ്പുകൾ വിവിധ സംഘടനകളും കായിക പ്രേമികളും നടത്തിവരികയാണ്. കളിക്കളത്തിലെ കളിയുടെ സ്ക്രീനിലെ ആവേശപ്പോരിനൊപ്പം ഇഷ്ട ടീമുകൾ കിരീടം ചൂടാനുള്ള ആർപ്പുവിളികളും ബിരിയാണി, മൊട്ടയടിക്കൽ എന്നീ പന്തയങ്ങളും ആരാധകർ തമ്മിൽ ഇത്തവണയുമുണ്ടാവുമെന്നുറപ്പാണ്.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിക്ക് പരിക്കേറ്റതായി സൂചന. യുഎസ് ഫുട്ബോൾ ലീഗായ എംഎൽഎസിൽ ഫിലാഡൽഫിയ യൂണിയനെതിരായ മത്സരത്തിനിടെ തുടയിലെ വേദനയെ തുടർന്ന് താരം കളംവിട്ടു.
ഇന്റർ മയാമി - ഫിലാഡൽഫിയ യൂണിയൻ മത്സരത്തിന്റെ 71-ാം മിനിറ്റിലാണ് മെസിക്ക് ഇടതു തുടയിൽ അസ്വസ്ഥത അനുഭവപ്പെട്ടത്. കളിക്കളത്തിൽനിന്ന് പിൻമാറിയ മെസി ടീം ബെഞ്ചിലേക്ക് പോകാതെ നേരിട്ട് ഡ്രസിംഗ് റൂമിലേക്ക് പോയതാണ് ആരാധകരെ ആശങ്കയിലാക്കിയത്.
ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ മെസി പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ചത് അർജന്റീനയ്ക്ക് വലിയ തിരിച്ചടിയാണ്. പരിക്ക് സാരമുള്ളതാണോ മുൻകരുതലിന്റെ ഭാഗമായി താരം സ്വയം വിട്ടുനിന്നതാണോയെന്ന് വ്യക്തമല്ല. നിലവിലെ ജേതാക്കളായ അർജന്റീന ഗ്രൂപ്പ് ജെയിൽ അൾജീരിയ, ജോർദാൻ, ഓസ്ട്രേലിയ എന്നീ ടീമുകൾക്കൊപ്പമാണ്.
District News
തൃശൂർ: മാറിമറിയുന്ന മഴയും വെയിലും സ്കൂൾവിപണിയുടെ തിരക്കുമൊന്നും തൃശൂരിന്റെ കാൽപ്പന്ത് ആവേശത്തിന് തടസമല്ല. ലോകകപ്പ് ഫുട്ബോളിന് ആഴ്ചകൾമാത്രം ബാക്കിനിൽക്കെ, നഗരത്തിൽ ലോകകപ്പ് വിപണി സജീവമായി. 10 രൂപയുടെ കൊടി മുതൽ രണ്ടായിരം രൂപയുടെ ഭീമൻ കട്ടൗട്ടുകൾവരെ വിപണിയിൽ നിരന്നുകഴിഞ്ഞു.
ആവേശം വാരിവിതറാൻ
ചൈനീസ് ഉത്പന്നങ്ങളും
ഒരുവയസുള്ള കുഞ്ഞുങ്ങൾക്കായുള്ള ജഴ്സി മുതൽ വിപണിയിലുണ്ട്. വിവിധ രാജ്യങ്ങളുടെ ഫ്ലാഗ് പ്രിന്റ് ചെയ്ത മഗ്ഗുകൾ, തൊപ്പികൾ, ഹാംഗിംഗുകൾ, കൊടിക്കൂറകൾ, തോരണങ്ങൾ, ഫാൻസി മുടികൾ, കീചെയിനുകൾ, വാഹനങ്ങളിൽ കെട്ടുന്ന ടാഗുകൾ, ബലൂണുകൾ തുടങ്ങി ആരാധകർക്ക് ആവേശം പകരുന്ന എല്ലാ സാധനങ്ങളും വിപണിയിൽ എത്തിയിട്ടുണ്ട്.
തുടക്കത്തിൽ ഇന്ത്യയിൽ മത്സരങ്ങളുടെ തത്സമയസംപ്രേഷണം ഉണ്ടാകില്ലെന്ന പ്രചാരണം വന്നത് ആരാധകരെ അൽപം പിന്നോട്ടടിച്ചെങ്കിലും സംപ്രേഷണം ഉറപ്പായതോടെ ഫാൻസ് അസോസിയേഷനുകൾ കൂട്ടത്തോടെ വിപണിയിലേക്ക് എത്തുന്നുണ്ടെന്നും സൂപ്പർതാരം നെയ്മർകൂടി കളത്തിലിറങ്ങുമെന്ന് ഉറപ്പായതോടെ ബ്രസീൽ ആരാധകരും വലിയ ആവേശത്തിലാണെന്നും എരിഞ്ഞേരി അങ്ങാടിയിലെ കച്ചവടക്കാരൻ ഷെബീർ പറഞ്ഞു.
വിപണിയിലെ താരം
അർജന്റീനയും ബ്രസീലും
പതിവുപോലെ വിപണിയിലെ രാജാക്കന്മാർ അർജന്റീനയും ബ്രസീലും തന്നെയാണ്. ഒപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനും ഫ്രാൻസിനും ആരാധകർ ഏറെയുണ്ട്. ഇവർക്കുപുറമേ കൊളംബിയ, സെനഗൽ, ക്രൊയേഷ്യ ടീമുകളുടെ ആരാധകരും വിപണിയിൽ സാധനങ്ങൾ തേടിയെത്തുന്നുണ്ട്.
വിലവിവരപ്പട്ടിക...
• കൊടികൾ: 35 രൂപ മുതൽ
• ജഴ്സി:120 രൂപ മുതൽ
• കീചെയിൻ: 10 രൂപ മുതൽ
• മഗ്ഗുകൾ: 120 രൂപ മുതൽ
• ഫാൻസി മുടി: 240 രൂപ
• കട്ടൗട്ടുകൾ: 200 മുതൽ 1650 രൂപ വരെ
വരവ് മുംബൈയിൽനിന്നും
കൊൽക്കത്തയിൽനിന്നും
വിപണിയിലെ ജഴ്സികൾ പ്രധാനമായും എത്തിച്ചിരിക്കുന്നതു മുംബൈയിൽനിന്നാണ്. ഫ്ലാഗ്, കീചെയിൻ എന്നിവ കൊൽക്കത്തയിൽനിന്നും എത്തുമ്പോൾ കട്ടൗട്ടുകൾ പ്രാദേശികമായാണ് നിർമിക്കുന്നത്. തോരണങ്ങളും ഫാൻസി ഉത്പന്നങ്ങളും ചൈനയിൽനിന്നാണ് നഗരത്തിലെത്തിയത്. മാസം അവസാനിക്കുന്നതോടെ സ്കൂൾവിപണി പൂർണമായും ലോകകപ്പ് ലഹരിയിലേക്കു വഴിമാറുമെന്നും കച്ചവടം കുത്തനേ ഉയരുമെന്നുമുള്ള വലിയ പ്രതീക്ഷയിലാണ് വ്യാപാരികൾ.
NRI
ന്യൂയോർക്ക്: ഫുട്ബോൾ ലോകകപ്പിന് തുടക്കമാകാൻ 22 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് വില കുത്തനെ ഇടിയുന്നു. ടിക്കറ്റിന്റെ ഡിമാൻഡ് കുറഞ്ഞതാണ് വില കുറയാൻ കാരണം.
കഴിഞ്ഞ ഒരു മാസത്തിനിടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ശരാശരി ടിക്കറ്റ് നിരക്കിൽ 23 ശതമാനത്തിലധികം കുറവുണ്ടായി. മുൻപ് 737 ഡോളർ ആയിരുന്ന ശരാശരി നിരക്ക് ഇപ്പോൾ 550 ഡോളറായി (ഏകദേശം 46,000 രൂപ) കുറഞ്ഞു.
ലോസ് ആഞ്ചലസിൽ നടക്കുന്ന യുഎസ്എ - പാരഗ്വായ് ഉദ്ഘാടന മത്സരത്തിന്റെ കുറഞ്ഞ ടിക്കറ്റ് നിരക്ക് അഞ്ച് മാസത്തിന് ശേഷം ആദ്യമായി 1000 ഡോളറിന് താഴെയെത്തി (938 ഡോളർ). സ്റ്റേഡിയങ്ങൾ പകുതി മാത്രം നിറയുമോ എന്ന ആശങ്ക ഫിഫ അധികൃതർക്കുണ്ട്.
എന്നാൽ ജൂലൈ 19ന് ന്യൂജഴ്സിയിൽ നടക്കുന്ന കലാശപ്പോരാട്ടത്തിന്റെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. ഫൈനൽ കാണാനുള്ള കുറഞ്ഞ നിരക്ക് നിലവിൽ 7,734 ഡോളറാണ് (ഏകദേശം 6.4 ലക്ഷം രൂപ). ജൂൺ 11ന് മെക്സിക്കോ സിറ്റിയിലാണ് ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്.
Sports
ഫിഫ 2026 ലോകകപ്പിലെ മരണഗ്രൂപ്പ് ഏതെന്ന് ചോദിച്ചാൽ അതിനുത്തരം എൽ; അവസാന ഗ്രൂപ്പ്. യൂറോപ്യൻ ഹെവിവെയ്റ്റുകളായ ഇംഗ്ലണ്ടും ക്രൊയേഷ്യയും ആഫ്രിക്കൻ കരുത്തരായ ഘാന, കോണ്‍ കാഫ് പ്രതിനിധി പാനമയുമാണ് ഗ്രൂപ്പിൽ.
2018 സെമിഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ക്രൊയേഷ്യയും നേർക്കുനേർ എത്തുന്പോൾ തീപാറും. അന്ന് ഇംഗ്ലണ്ടിന്റെ മോഹങ്ങളെ തകർത്ത് ക്രൊയേഷ്യ ഫൈനലിലേക്ക് മുന്നേറി. ഇതിന്റെ കണക്കുവീട്ടാൻ കൂടിയാണ് ഇംഗ്ലണ്ടെത്തുന്നത്. ഘാനയെയും പാനമയെയും നിസാരരായി എഴുതിത്തള്ളാനാവില്ല. യൂറോപ്പിൽ കളിക്കുന്ന താരങ്ങളാണ് ഇരുടീമിലുമുള്ളത്.
ഇംഗ്ലണ്ട്
'It's coming home' എന്നാണ് എല്ലാ ലോകകപ്പുകളിലും ഇംഗ്ലണ്ടുകാർ പാടുന്നത്. ആധുനിക ഫുട്ബോളിന്റെ ജന്മഗൃഹത്തിലേക്ക് കിരീടമെത്തുന്നു എന്നാണ് വരികളടെ അർഥം. എന്നാൽ, ഈ വരികൾ അന്വർഥമാക്കുന്നതുപോലെ അവർ എത്രയും വേഗം വീട്ടിലേക്ക് മടങ്ങിയെത്താറാണ് പതിവ്. ഇക്കുറി മാറ്റമുണ്ടാകുമോ?
ഡേവിഡ് ബെക്കാം, വെയ്ൻ റൂണി, ഹാരി കെയ്ൻ തുടങ്ങി ഇതിഹാസതാരങ്ങൾ, ലോകത്തിലെ മികച്ച ലീഗ് എല്ലാമുണ്ടായിട്ടും ഇംഗ്ലണ്ടിന് ഇതുവരെ രണ്ടാമതൊരു കിരീടം നേടാനായിട്ടില്ല. 1966ൽ സ്വന്തംനാട്ടിലാണ് ആദ്യമായും അവസാനമായും കിരീടം നേടിയത്. ഇതുവരെ 17 ലോകകപ്പുകൾക്ക് യോഗ്യത നേടിയിട്ടുണ്ടെങ്കിലും 1990ലും 2018ലും സെമിഫൈനലിലും അഞ്ച് തവണ ക്വാർട്ടറിലും എത്തിയതാണ് പിന്നീടുള്ള മികച്ച നേട്ടം.
ജർമൻകാരനായ പരിശീലകൻ തോമസ് ടൂഹെലിലാണ് ത്രീ ലയണ്‍സിന്റെ പ്രതീക്ഷ. യോഗ്യതാ റൗണ്ടിൽ ഒറ്റ ഗോളുപോലും വഴങ്ങാതെയാണ് ഇംഗ്ലണ്ട് എത്തുന്നത്. ക്യാപ്റ്റൻ ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഗം, ബുകായോ സാക, ഡെക്ലൻ റൈസ്, കോൾ പാൽമെർ, ജോർദാൻ പിക്ഫോർഡ് തുടങ്ങി സൂപ്പർ താരങ്ങളാണ് ടീമിൽ നിറയെ.
ക്രൊയേഷ്യ
നിത്യഹരിതനായകനായ ലൂക്കാ മോഡ്രിച്ചിന്റെ നായകത്വത്തിലാണ് ക്രൊയേഷ്യ എത്തുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പിലും വിസ്മയം തീർത്ത സുവർണതലമുറയുടെ ഇലപൊഴിയും കാലമാണിത്. എങ്കിലും അവസാന നാലിലൊന്നാകുകയാണ് ലക്ഷ്യം.
1991ൽ രാജ്യം സ്വതന്ത്രമായതിനു ശേഷം ആറു ലോകകപ്പുകൾക്കാണ് യോഗ്യത നേടിയത്. അതിൽ മൂന്നിലും സെമിഫൈനൽ കളിച്ചു. 2018ൽ രണ്ടാം സ്ഥാനക്കാരായപ്പോൾ 98ലും 22ലും മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 2017 മുതൽ സ്ലാറ്റ്കോ ഡാലിച്ചാണ് പരിശീലകൻ. മാഞ്ചസ്റ്റർ സിറ്റിയുടെ മാറ്റിയോ കൊവാസിച്ച്, വിംഗർ ഇവാൻ പെരിസിച്ച്, ജോസ്കോ ഗ്വാർഡിയോൾ, ലൂകാ വുസ്കോവിച്ച് എന്നിവരാണ് പ്രധാനതാരങ്ങൾ.
ഘാന
2006 മുതൽ ഇതുവരെ അഞ്ച് ലോകകപ്പുകൾക്ക് യോഗ്യത നേടി. 2010ൽ ക്വാർട്ടറിലെത്തിയതാണ് മികച്ച പെർഫോമൻസ്. അന്ന് ഉറുഗ്വെൻ താരം ലൂയി സുവാരസിന്റെ കൈയാണ് ഘാനയ്ക്ക് പുറത്തേക്ക് വഴിതെളിച്ചത്.
അധിക സമയത്തിന്റെ അവസാന മിനിറ്റിൽ അദിയയുടെ ഹെഡർ ഗോൾ ലൈനിൽനിന്ന് സുവാരസ് കൈകൊണ്ട് തട്ടി പുറത്തേക്കിട്ടില്ലായിരുന്നെങ്കിൽ സെമിയിൽ കളിക്കുമായിരുന്നു ഘാന. സുവാരസിന് റെഡ് കാർഡും ഘാനയ്ക്ക് പെനാൽറ്റിയും കിട്ടിയെങ്കിലും അസമോവ ഗ്യാന്‍ ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. അതിനു ശേഷം ഇതുവരെ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. കാർലോസ് ക്വിയോറോസാണ് പരിശീലകൻ. പെപ് ഗ്വാർഡിയോളുടെ മാഞ്ചസ്റ്റർ സിറ്റിയിലെ പ്രധാനപയ്യൻസായ അന്റോയിന്‍ സെമന്യോ തന്നെയാണ് ഘാനയുടെ മുന്നേറ്റനിരയിലും. മുഹമ്മദ് കുദുസ്, ജോർദാൻ അയു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
പാനമ
ഇത് രണ്ടാമത്തെ മാത്രം ലോകകപ്പാണ്. 2018ലെ അരങ്ങേറ്റത്തിൽ ഒരു പോയിന്റുപോലും നേടാനാവാതെ ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായി. ഇത്തവണ 2025 കോണ്‍ കാഫ് നേഷൻസ് ലീഗ് ഫൈനലിസ്റ്റുകളായാണ് എത്തുന്നത്. തോമസ് ക്രിസ്റ്റ്യൻസെന്നാണ് പരിശീലകൻ. അദൽബെർടോ കറസ്കാലിയ, മൈക്കേൽ അമീർ മുറിലോ, അനിബൽ ഗോദോയ് എന്നിവരാണ് പ്രധാനതാരങ്ങൾ.
Sports
ബംഗളൂരു: രാജ്യാന്തര ക്രിക്കറ്റ് അടുത്തെങ്ങും മതിയാക്കില്ലെന്ന സൂചന നല്കി ഇന്ത്യയുടെ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി.
2027 ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യക്കായി കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ക്രിക്കറ്റാണ് തനിക്കേറ്റവും വലുതെന്നും കോഹ്ലി പറഞ്ഞു.
ഐപിഎല്ലില്‍ തന്റെ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പോഡ്കാസ്റ്റിലാണ് കോഹ്ലി 2027 ലോകകപ്പ് കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയത്.
നിലവില്‍ രാജ്യാന്തര ടെസ്റ്റ്, ട്വന്റി-20 വേദികളില്‍നിന്നു വിരമിച്ച കോഹ്ലി ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ഏകദിനത്തില്‍ 54 സെഞ്ചുറിയും 77 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 14,797 റണ്‍സ് കോഹ്ലിക്കുണ്ട്.
Sports
സുഷൗ: ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോളിനു യോഗ്യത നേടാമെന്ന ഇന്ത്യന്‍ ടീമിന്റെ സ്വപ്നം വിഫലം. എഎഫ്സി 2026 അണ്ടര്‍ 17 ഏഷ്യന്‍ കപ്പ് വനിതാ ക്വാര്‍ട്ടറില്‍ ആതിഥേയരായ ചൈനയോട് 3-0നു പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷ അസ്തമിച്ചു.
ആണ്‍കുട്ടികള്‍ പുറത്ത്
ജിദ്ദ: 2026 ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ യോഗ്യത സ്വന്തമാക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ ആണ്‍കുട്ടികളും. 2026 എഎഫ്സി ഏഷ്യന്‍ കപ്പ് അണ്ടര്‍ 17 ഗ്രൂപ്പ് പോരാട്ടത്തിന്റെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് യോഗ്യത ലഭിക്കുമെങ്കിലും, ഗ്രൂപ്പ് ഡിയില്‍ രണ്ട് തോല്‍വിയുമായി ഇന്ത്യ പുറത്തായി.
ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ ഉസ്ബക്കിസ്ഥാനോടും തോല്‍വി വഴങ്ങി (3-0) ഇന്ത്യ പുറത്താകുകയായിരുന്നു.
Sports
ബുവേനോസ് ഐറിസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ അര്ജന്റീനയുണ്ടെന്ന് ലയണല്‍ മെസി.
അര്‍ജന്റൈന്‍ ആരാധകര്‍ക്ക് തുടര്‍ച്ചയായ രണ്ടാം കിരീടം സ്വപ്നം കാണാമെന്നും 2022ല്‍ ടീമിലെ കിരീടത്തിലെത്തിച്ച മെസി പറഞ്ഞു.
ഫ്രാന്‍സ്, സ്പെയിന്, ബ്രസീല്‍, പോര്‍ച്ചുഗല്‍ ടീമുകളും ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളാണെന്നും അര്‍ജന്റൈന്‍ സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.
2026 ലോകകപ്പ് ഗ്രൂപ്പ് ജെയില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ ടീമുകള്‍ക്കൊപ്പമാണ് മെസിയും സംഘവും.
Sports
ഷാങ്ഹായ്: അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് രണ്ടില്‍ ഇന്ത്യന്‍ വനിതാ റിക്കര്‍വ് ടീം ഫൈനലില്‍.
10 തവണ ഒളിമ്പിക് ചാമ്പ്യനായ ദക്ഷിണകൊറിയയെയാണ് ഇന്ത്യന്‍ ടീം സെമിയില്‍ കീഴടക്കിയത്. അതേസമയം, പുരുഷ ടീം ആദ്യറൗണ്ടില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ട് പുറത്തായി.
ദീപിക കുമാരി, അങ്കിത ഭകത്, കുംകും മൊഹദ് എന്നിവരാണ് വനിതാ റിക്കര്‍വ് ടീമില്‍ ഇന്ത്യക്കായി അണിനിരന്നത്. 5-1ന് ആയിരുന്നു സെമിയില്‍ ഇന്ത്യന്‍ ജയം. ചൈനയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
Sports
സൂറിച്ച് : ഫുട്ബോൾ ലോകകപ്പിൽ ഇറാൻ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. വാങ്കൂവറിൽ നടന്ന 76-ാമത് ഫിഫ കോൺഗ്രസിൽ സംസാരിക്കവെയാണ് ഇൻഫാന്റിനോ നിലപാട് വ്യക്തമാക്കിയത്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ നിന്ന് ഇറാൻ വിട്ടുനിന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം. യുഎസ് മണ്ണില്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ക്ക് പകരം മറ്റ് വേദികള്‍ വേണമെന്ന് ഇറാന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇറാന്റെ പങ്കാളിത്തത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും അനുമതി നല്കി. ജിയാനി പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്ക് സമ്മതമാണ്. അവര്‍ കളിക്കട്ടെ ജിയാനി എന്റെ സുഹൃത്താണ്. അദ്ദേഹവുമായി ഞാന്‍ സംസാരിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു.
District News
കോതമംഗലം: ലഹരി മുക്ത ബാല്യം, ലഹരി മുക്ത ഭാരതം, കളിക്കളമാണ് ലഹരി എന്ന സന്ദേശവുമായി അങ്കമാലി കല്ലറക്കൽ ഫൗണ്ടേഷനും സ്പർശനം ആർട്സും സംയുക്തമായി നടത്തി വരുന്ന വേൾഡ് കപ്പ് കൗണ്ട് ഡൗൺ ഷോയ്ക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ സ്വീകരണം നൽകി.
മാർച്ച് മൂന്നിന് പാലക്കാട് ടാലന്റ്സ് അക്കാദമിയിൽനിന്ന് ആരംഭിച്ച യാത്ര ജൂൺ 11ന് ആലുവയിലാണ് അവസാനിക്കുന്നത്. യാത്രയിൽ ഇത് വരെ 100 കണക്കിന് ഫുട്ബോൾ താരങ്ങൾ പങ്കെടുത്തു. എംഎ കോളജിൽ നടന്ന സ്വീകരണത്തിൽ കല്ലറക്കയ്ൽ ഫൗണ്ടേഷൻ ഡയറക്ടർ സ്റ്റീഫൻ ആന്റണി, കായിക വിഭാഗം മേധാവി ഹാരി ബെന്നി, കായിക അധ്യാപകർ, ഫുട്ബോൾ താരങ്ങൾ എന്നിവർ പങ്കെടുത്തു.
Sports
മെക്സിക്കോ: 2026 ലോകകപ്പ് സമ്മാനത്തുകയിൽ വൻ വർധനവിനൊരുങ്ങി ഫിഫ.
വാൻകൂവറിൽ നടക്കുന്ന 76-ാമത് ഫിഫ കോണ്‍ഗ്രസിന് മുന്നോടിയായി ഇന്ന് ഫിഫ കൗണ്‍സിൽ യോഗത്തിൽ നിർദേശം അംഗീകരിക്കേണ്ടതുണ്ട്.
Sports
കാല്‍പ്പന്ത് ലോകത്തിലെ ഗ്ലാമര്‍ താരങ്ങളുടെ സംഗമവേദി മിഴിതുറക്കാന്‍ ഇനിയുള്ളത് 50 പകലിരവുകളുടെ അകലം. ഇന്നേക്ക് 50-ാനാള് ഫിഫ 2026 പുരുഷ ലോകകപ്പ് ഫുട്ബോളിനു പന്തുരുളും. തുടര്‍ന്നുള്ള ദിനങ്ങളില്‍ ഭൂഗോളത്തിന്റെ സ്പന്ദനം കാറ്റ്നിറച്ച തുകല്‍പ്പന്തിനൊപ്പം. ഗോളിന്റെ കണക്കുകള്‍ അന്തരീക്ഷത്തില്‍ ഉയരും. അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യന്‍ സമയം ജൂണ്‍ 11 അര്‍ധരാത്രി 12.30ന് (ജൂണ്‍ 12 പുലര്‍ച്ചെ 12.30) ഗ്രൂപ്പ് എയില്‍ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം.
മെസി, റൊണാള്‍ഡോ
2022ല്‍ ഖത്തറില്വച്ചുള്ള ലോകകപ്പ് നേട്ടത്തിലൂടെ തന്റെ കരിയര്‍ പൂര്ണതയിലെത്തിച്ചാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ വരവ്. ലോകകപ്പ് കിരീടത്തിലൂടെ കരിയര്‍ പൂര്‍ണതയിലെത്തിക്കാനായി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും എത്തുന്നു. കരിയറില്‍ 1000 പ്രഫഷണല്‍ ഗോള്‍ തികയ്ക്കുന്ന ആദ്യ മനുഷ്യന് എന്ന നേട്ടത്തിലേക്ക് അടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വര്‍ഷമാണോ 2026?
ഏറ്റവും കൂടുതല്‍ ഫിഫ ലോകകപ്പ് ടൂര്‍ണമെന്റ് കളിച്ചതിന്റെ റിക്കാര്‍ഡ് (6) കുറിക്കാനാണ് മെസിയും റൊണാള്‍ഡോയും ഇത്തവണ എത്തുന്നത്. 2006, 2010, 2014, 2018, 2022 ലോകകപ്പുകളില്‍ ഇതിനോടകം ഇരുവരും കളിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെ റിക്കാര്‍ഡ് മെസിക്കു സ്വന്തം (26). റൊണാള്‍ഡോ ഇതുവരെ 22 മത്സരങ്ങള്‍ കളിച്ചു.
ലോകകപ്പില്‍ മെസി 13ഉം റൊണാള്‍ഡോ എട്ടും ഗോള്‍ നേടിയിട്ടുണ്ട്. എന്നാല്‍, രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരവും (226) ഗോളും (143) റൊണാള്‍ഡോയുടെ പേരിലാണ്. രാജ്യാന്തര ഗോള്‍ വേട്ടയില്‍ മെസിയാണ് (115) രണ്ടാം സ്ഥാനത്ത്.
ഇവര്‍ ഇല്ല
തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും ഇറ്റലി ഇല്ലെന്നതാണ് ശ്രദ്ധേയം. ജിയാന്‍ലുയിജി ഡോണറുമ (ഇറ്റലി), റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (പോളണ്ട്), ഡൊമിനിക് സോബോസ്ലായ് (ഹംഗറി), വിക്ടര്‍ ഒസിംഹെന് (നൈജീരിയ) തുടങ്ങിയവരാണ് 2026 ലോകകപ്പില്‍ ഇല്ലാത്ത മിന്നും താരങ്ങള്‍.
ബ്രസീല്‍, നെയ്മര്‍
കാര്‍ലോ ആന്‍സിലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീല്‍ ടീമില്‍ നെയ്മര്‍ ഉണ്ടാകുമോ എന്നതാണ് നിലവില്‍ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്. താരപരിവേഷത്തില്‍ ബ്രസീലില്‍ നെയ്മര്‍ കഴിഞ്ഞേയുള്ളൂ മറ്റേതൊരു കളിക്കാരനും.
അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍, 2002നുശേഷമൊരു കപ്പടിച്ചിട്ടില്ല. 24 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം വീണ്ടും ലോകകപ്പ് നേടാനുള്ള സാഹര്യമാണ് ബ്രസീലിനുള്ളതെന്ന് 2002 ലോകകപ്പ് ക്യാപ്റ്റന്‍ കഫു പറഞ്ഞു.
Sports
മുംബൈ: ഇന്ത്യയില്‍ ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സംപ്രേഷണം ചെയ്യാന്‍ ഇതുവരെ ഒരു മീഡിയ ഗ്രൂപ്പും തയാറായിട്ടില്ല. 100 മില്യണ്‍ ഡോളര്‍ (ഏകദേശം 936 കോടി രൂപ) ആയിരുന്നു ഇന്ത്യയിലെ സംപ്രേഷണാവകാശത്തിനായി ഫിഫ ആദ്യം ആവശ്യപ്പെട്ടത്. ഇത് 35 മില്യണ്‍ ഡോളറാക്കി (326.86 കോടി രൂപ) ചുരുക്കിയിട്ടും ഇതുവരെ ആരും ഫിഫയുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ തയാറായിട്ടില്ല.
2026 ലോകകപ്പ് മത്സരങ്ങള്‍ പ്രധാനമായും നടക്കുന്നത് ഇന്ത്യയിലെ അര്‍ധരാത്രി മുതല്‍ വെളുപ്പാന്‍കാലം (12.30 am, 3.30 am, 6.30 am, 7.30 am) വരെയാണ്. 10.30 pm, 9.30 am എന്നീ സമയങ്ങളുമുണ്ട്. ഇക്കാരണത്താലാണ് സംപ്രേഷണാവകാശത്തിനായി ആരും ഇതുവരെ തയാറാകാത്തത്. 2022 ഖത്തല്‍ ലോകകപ്പ് ജിയൊസിനിമയും സ്പോര്‍ട്സ് 18നുമായിരുന്നു ഇന്ത്യയില്‍ സംപ്രേഷണം ചെയ്തത്. ഇന്ത്യയില്‍ 110 മില്യണ്‍ വ്യൂവര്‍ഷിപ്പിലൂടെ റിക്കാര്‍ഡ് കുറിക്കപ്പെട്ടിരുന്നു.
NRI
ന്യൂജഴ്സി: 2026ലെ ലോകകപ്പ് ഫുട്ബോൾ ഫൈനലിന് വേദിയാകുന്ന ന്യൂജഴ്സിയിൽ യാത്രാനിരക്കിനെച്ചൊല്ലി വൻ വിവാദം. മെറ്റ്ലൈഫ് സ്റ്റേഡിയത്തിലേക്കുള്ള ട്രെയിൻ, ബസ് യാത്രകൾക്ക് ഒരാൾക്ക് 150 ഡോളർ (ഏകദേശം 12,500 രൂപ) ഈടാക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്.
ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കാനുള്ള ചെലവ് ഫിഫ വഹിക്കുന്നില്ലെന്ന് ന്യൂജഴ്സി ഗവർണർ മൈക്കി ഷെറിൽ ആരോപിച്ചു. നികുതിപ്പണം ഇതിനായി ചെലവാക്കാൻ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കി.
ആതിഥേയ നഗരങ്ങൾ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നതാണെന്നും ഇത്തരം ഉയർന്ന നിരക്ക് സാമ്പത്തിക നേട്ടത്തെ ബാധിക്കുമെന്നും ഫിഫ പ്രതികരിച്ചു. മത്സരം നടക്കുന്ന എട്ട് ദിവസങ്ങളിൽ സാധാരണ യാത്രക്കാർക്ക് നിയന്ത്രണമുണ്ടാകും.
40,000 ആരാധകർക്ക് മാത്രമായിരിക്കും ട്രെയിൻ സർവീസ് ലഭിക്കുക. ന്യൂയോർക്ക് ഗവർണറും മറ്റ് ഡെമോക്രാറ്റിക് നേതാക്കളും ഈ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു.
ലോകകപ്പ് ഫൈനൽ കാണാനെത്തുന്നവരെ പിഴിഞ്ഞുള്ള ഈ നീക്കം മേഖലയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് ഇവരുടെ പക്ഷം. ജൂലൈ 19നാണ് ഫൈനൽ മത്സരം നടക്കുന്നത്.
District News
തൃശൂർ: "ലഹരിമുക്ത ബാല്യം, ലഹരിമുക്ത ഭാരതം, കളിക്കളമാണു ലഹരി' എന്ന സന്ദേശവുമായി കല്ലറയ്ക്കൽ ഫൗണ്ടേഷനും സ്പർശനം ആർട്സും സംയുക്തമായി നടത്തിവരുന്ന " വേൾഡ് കപ്പ് കൗണ്ട് ഡൗണ്‍ ഷോ' വെങ്ങിണിശേരി സർവീസ് സഹകരണ ബാങ്കിന്റെ ഫുട്ബോൾ ടർഫിൽ നടന്നു.
പാലക്കൽ എഫ്സിയുടെ നേതൃത്വത്തിൽ 100ൽ കൂടുതൽ കുട്ടികളും രക്ഷിതാക്കളും കോച്ചു മാരും പങ്കെടുത്ത പരിപാടിയിൽ മുൻ സന്തോഷ് ട്രോഫി താരം ബാബു ആന്റോ, അസിസ്റ്റന്റ് കോ ച്ച് ബിജേഷ്, വെങ്ങിണിശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ കണ്ണൻ, സെക്രട്ടറി അനിൽ എന്നിവർ സന്നിഹിതരായിരുന്നു.
Sports
ഫിഫ ലോകകപ്പ് ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയതില്‍ ബ്രസീലിനു (5) പിന്നില്‍ രണ്ടാം സ്ഥാനം പങ്കിടുന്ന ടീമാണ് (ജര്‍മനിക്കും 4 കിരീടം) അസൂറികള്‍ എന്നറിയപ്പെടുന്ന ഇറ്റലി.
പ്രതിരോധ ഫുട്ബോളിന്റെ മനോഹാരിത ലോകത്തിനു മുന്നില്‍ കാഴ്ചവച്ചവര്‍. ഒരൊറ്റ ഗോള്‍ മതിയായിരുന്നു ഒരുകാലത്ത് ഇറ്റലിക്ക് ജയിച്ചു കയറാന്‍.
2006ല്‍ ഇറ്റലി ലോകകപ്പ് ഉയര്‍ത്തിയത് സെന്റര്‍ ബാക്കായ ഫാബിയൊ കന്നവാരോയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. എന്നാല്‍, പിന്നീടങ്ങോട്ട് ഇറ്റാലിയന്‍ ഫുട്ബോള്‍ തകരുന്നതാണ് കണ്ടത്.
2010, 2014 ലോകകപ്പുകളില്‍ യോഗ്യത നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിഞ്ഞില്ല. 2010 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയം പോലുമില്ലായിരുന്നു. 2014 ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് തോല്‍വി വഴങ്ങി. ഇക്കാലത്തിനിടെ 2020 യുവേഫ യൂറോ കപ്പ് സ്വന്തമാക്കായിതു മാത്രമാണ് ഇറ്റലിയുടെ ഏക ആശ്വാസം.
അടിസ്ഥാനം തകര്‍ന്നു
2006 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ കീഴടക്കിയായിരുന്നു ഇറ്റലി ചാമ്പ്യന്മാരായത്. ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതി കന്നവാരോയുടെ സംഘത്തിനുണ്ടായിരുന്നു. 1992, 1996 യൂറോപ്യന്‍ അണ്ടര്‍ 21 ചാമ്പ്യന്മാരായ ഇറ്റാലിയന്‍ സംഘത്തിന്റെ സീനിയര്‍ വിളവെടുപ്പായിരുന്നു 2006 ലോകകപ്പ് കിരീടം.
ഒരുകാലത്ത് ഇറ്റലിയുടെ ഒന്നാം ഡിവിഷന് ഫുട്ബോള്‍ ലീഗായ സീരി എയില്‍, യൂറോപ്യന്‍സ് അല്ലാത്ത മൂന്നു കളിക്കാരെ മാത്രമേ ഒരു ക്ലബ്ബിന് ഒരേ സമയം കളത്തില്‍ ഇറക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍, 1995ല്‍ അതിനു മാറ്റംവന്നു. അതോടെ വിദേശ കളിക്കാരുടെ തള്ളിക്കയറ്റമുണ്ടായി. യുവ ഇറ്റാലിയന്‍ താരങ്ങള്‍ക്ക് ക്ലബ്ബുകളുടെ ഫസ്റ്റ് ടീമില്‍ ഇടംലഭിക്കാതായി.
മാത്രമല്ല, ഇറ്റലിയിലെ ഫുട്ബോള്‍ അക്കാദമികളില്‍നിന്ന് നിലവിലെ രാജ്യാന്തര ക്വാളിറ്റിയുള്ള കളിക്കാര്‍ എത്താത്തതും പ്രധാന പ്രശ്നമാണ്.
ലോകത്തില്‍ ഏറ്റവും വരുമാനമുള്ള ഫുട്ബോള്‍ ക്ലബ്ബുകളുടെ പട്ടികയില്‍ ആദ്യ പത്തിനുള്ളില്‍ ഒരു ഇറ്റാലിയന്‍ ടീമും ഇല്ലെന്നതും ശ്രദ്ധേയം.
സ്റ്റേഡിയങ്ങള്‍ നവീകരിക്കാന്‍ പോലും ഇറ്റാലിയന്‍ ക്ലബ്ബുകള്‍ക്കു സാമ്പത്തികശേഷിയില്ല.
Sports
വാഷിംഗ്ടണ്‍: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനുള്ള 48 ടീമുകളുടെയും ചിത്രം പൂര്‍ണം. ഇന്നലെ അവസാനിച്ച പ്ലേ ഓഫ് ഘട്ടത്തിലൂടെ ആറ് ടീമുകള്‍കൂടി ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കി.
യൂറോപ്യന്‍ പ്ലേ ഓഫിലൂടെ ബോസ്നിയ ആന്‍ഡ് ഹെര്‍സെഗോവിന, സ്വീഡന്, തുര്‍ക്കി, ചെക് റിപ്പബ്ലിക് ടീമുകളും ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫിലൂടെ ആഫ്രിക്കയില്‍നിന്നുള്ള ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും ഏഷ്യയില്‍നിന്ന് ഇറാക്കും 2026 ലോകകപ്പ് യോഗ്യത സ്വന്തമാക്കി.
ലാറ്റിനമേരിക്കന്‍ ടീമായ ബൊളീവിയയെ 1-2നു കീഴടക്കിയായിരുന്നു ഇറാക്കിന്റെ രണ്ടാമത് ലോകകപ്പ് പ്രവേശം. നീണ്ട 40 വര്‍ഷത്തിനുശേഷമാണ് ഇറാക്ക് ലോകകപ്പ് വേദിയിലെത്തുന്നത്. ഇറാക്ക് ആദ്യമായി ലോകകപ്പ് കളിച്ചത് 1986ല്‍ ആയിരുന്നു.
കോണ്‍കാകാഫ് ടീമായ ജമൈക്കയെ അധിക സമയത്തേക്കു നീണ്ട പോരാട്ടത്തില്‍ 1-0നു കീഴടക്കിയായിരുന്നു കോംഗോ ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. അതാകട്ടെ നീണ്ട 52 വര്‍ഷത്തിനുശേഷം 1974ല്‍ ആയിരുന്നു ആദ്യമായും അവസാനമായും കോംഗോ ലോകകപ്പ് കളിച്ചത്.
യൂറോപ്യന്‍ പാത്ത് ബി ഫൈനലില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ പോളണ്ടിനെ 2-3നു കീഴടക്കി സ്വീഡന് ലോകകപ്പ് യോഗ്യത സ്വന്തമാക്കി.
പാത്ത് സി ഫൈനലില്‍ തുര്‍ക്കി 1-0നു കൊസോവൊയെ തോല്‍പ്പിച്ചും പാത്ത് ഡി ഫൈനലില്‍ ചെക് റിപ്പബ്ലിക് ഷൂട്ടൗട്ടിലൂടെ 3-1ന് ഡെന്മാര്ക്കിനെ തോല്‍പ്പിച്ചും ലോകകപ്പ് ടിക്കറ്റ് നേടി.
Sports
സൂറിച്ച്: ഫിഫ ലോകകപ്പിന് യൂറോപ്പിൽനിന്ന് യോഗ്യത നേടുന്ന അവസാന നാല് ടീമുകളെ ചൊവ്വാഴ്ച അറിയാം.
ലോകകപ്പ് പ്രതീക്ഷ നിലനിർത്തി യോഗ്യതാ റൗണ്ട് പ്ലേഓഫ് സെമി ഫൈനലിൽ വടക്കൻ അയർലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച ഇറ്റലിയടക്കമുള്ള ടീമുകളാണ് വിധി കാത്തിരിക്കുന്നത്.
ചൊഴ്ചത്തെ പ്ലേ ഓഫ് ഫൈനലിൽ ഇറ്റലിക്ക് ബോസ്നിയ ആൻഡ് ഹെർസിഗോവിനയാണ് എതിരാളികൾ. മത്സരം ജയിച്ചാൽ 12 വർഷത്തെ ഇടവേളയ്ക്കുശേഷം മുൻ ചാന്പ്യൻമാർക്ക് ലോക പോരാട്ടവേദിയിലേക്ക് തിരിച്ചെത്താം. നാല് തവണ ചാന്പ്യൻമാരായിട്ടുള്ള ഇറ്റലി രണ്ട് തവണ റണ്ണേഴ്സ് അപ്പുമായിട്ടുണ്ട്.
പ്ലേ ഓഫ് റൗണ്ടിലെ മറ്റ് ഫൈനലുകളിൽ സ്വീഡൻ പോളണ്ടിനെയും ഡെൻമാർക്ക് ചെക്ക് റിപ്പബ്ലിക്കിനെയും തുർക്കി കൊസോവോയെയും നേരിടും.
സെമി ഫൈനലിൽ റുമാനിയയെ തോൽപ്പിച്ചാണ് തുർക്കി പ്രതീക്ഷകൾ സജീവമാക്കിയത്. ഉക്രൈനെ ഒന്നിനെതിരേ മൂന്നു ഗോളിന് തോൽപ്പിച്ച് സ്വീഡനും അൽബേനിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് തോൽപ്പിച്ച് പോളണ്ടും അയർലൻഡിനെ ഷൂട്ടൗട്ടിൽ മറികടന്ന് ചെക്ക് റിപ്പബ്ലിക്കും ലോകകപ്പിൽ പ്രതീക്ഷ കാത്തു.
Sports
ബെർഗാമോ: യൂറോപ്യൻ പ്ലേ ഓഫ് സെമിഫൈനലിൽ വടക്കൻ അയർലൻഡിനെ തകർത്ത് ഇറ്റലി ലോകകപ്പ് യോഗ്യതയ്ക്കരികെ. ആവേശപ്പോരിൽ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ജയം നേടിയതോടെയാണ് മുൻ ചാമ്പ്യന്മാർ ഈ നേട്ടത്തിലേക്കെത്തിയത്.
ബെർഗാമോയിൽ നടന്ന മത്സരത്തിൽ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇറ്റലിയുടെ ഗോളുകൾ പിറന്നത്. 56-ാം മിനിറ്റിൽ സാൻഡ്രോ ടൊണാലിയിലൂടെ അസൂറികൾ ആദ്യ ലീഡെടുത്തു. 80-ാം മിനിറ്റിൽ മോയിസ് കീനിലൂടെ ഇറ്റലി രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു.
യൂറോപ്പിൽ നിന്നും 16 ടീമുകളാണ് ലോകകപ്പിൽ കളിക്കുക. 12 ടീമുകൾ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിച്ച നാല് സ്ഥാനങ്ങൾക്കായി പതിനാറ് ടീമുകളാണ് പ്ലേഓഫിൽ മത്സരിക്കുന്നത്. ഇറ്റലിക്ക് ഇനി പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെയാണ് നേരിടേണ്ടത്.
ഈ മത്സരത്തിൽ വിജയിച്ചാൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഇറ്റലിക്ക് ലോകകപ്പ് വേദിയിലെത്താം. 2006 ൽ ലോക ചാമ്പ്യൻമാരായശേഷം പിന്നീട് അവർക്ക് കഷ്ടകാലമായിരുന്നു. അടുത്ത രണ്ട് ലോകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അസൂറിപ്പട മടങ്ങി. 2018ലും 2022ലും യോഗ്യത പോലും നേടാനായില്ല.
Sports
പാരീസ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാത്ത ഫിഫ ലോകകപ്പ് ഫുട്ബോളിനെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുന്നില്ലെന്നു ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെ.
ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്നില്‍ നെയ്മറും എംബപ്പെയും ഒന്നിച്ചു കളിച്ചിരുന്നു. 2023 ഒക്ടോബറിലാണ് നെയ്മര്‍ അവസാനമായി ദേശീയ ജഴ്സി അണിഞ്ഞത്.
ലോകകപ്പ് താരങ്ങളുടെ സംഗമവേദിയാണ്. നെയ്മര്‍ വമ്പന്‍ താരങ്ങളില്‍ ഒരാളാണ്. നെയ്മര്‍ ഇല്ലാത്ത ലോകകപ്പിനെ കുറിച്ച് എനിക്കു ചിന്തിക്കാനാവില്ല- എംബപ്പെ പറഞ്ഞു.
Sports
ആംസ്റ്റര്‍ഡാം: 2026 എഫ്ഐഎച്ച് പുരുഷ ഹോക്കി ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം. പൂള് ഡിയില്‍ ഇന്ത്യ, പാക്കിസ്ഥാന് ടീമുകള്‍ക്കൊപ്പം ഇംഗ്ലണ്ടും വെയ്ല്‍സും ഉണ്ട്.
ഓഗസ്റ്റ് 20നാണ് ചിരവൈരികളുടെ കൊമ്പുകോര്‍ക്കല്‍. പൂളില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഓഗസ്റ്റ് 16ന് വെയ്ല്‍സിന് എതിരേയാണ്. 2024 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ 2-1നു ജയിച്ചു.
ഓഗസ്റ്റ് 14 മുതല്‍ 30വരെയാണ് ലോകകപ്പ്. ജര്‍മനിയാണ് നിലവിലെ ചാമ്പ്യൻ. 2018ല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് 1975 ചാമ്പ്യന്മാരായ ഇന്ത്യയുടെ സമീപകാലത്തെ മികച്ച പ്രകടനം.
Sports
ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ യുട്യൂബില്‍ തത്സമയം. ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെ നടക്കുന്ന ലോകകപ്പിലെ എല്ലാ മത്സരങ്ങളുടെയും ആദ്യ 10 മിനിറ്റ് ഫിഫയുടെ യുട്യൂബില്‍ ലഭിക്കും. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട മത്സരങ്ങള്‍ മാത്രമേ പൂര്‍ണമായി തത്സമയം ഉണ്ടാകുകയുള്ളൂ.
Sports
ടെഹ്റാൻ: ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്നതിൽനിന്ന് തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്ന് ഇറാൻ ദേശീയ ടീം. ലോകകപ്പിലേക്കു സ്വാഗതം, പക്ഷേ നിങ്ങളുടെ സുരക്ഷയെ മുൻനിർത്തി ഇറാൻ ടീം അമേരിക്കയിലേക്കു വരാതിരിക്കുന്നതാവും നല്ലതെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇറാൻ ടീം.
തങ്ങൾ ലോകകപ്പിനായി യോഗ്യത നേടിയ ആദ്യ ടീമുകളിലൊന്നാണെന്നും, തങ്ങളെ പുറത്താക്കാൻ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ആതിഥേയരായതുകൊണ്ട് മാത്രം കളിക്കുന്ന അമേരിക്കയ്ക്ക് സുരക്ഷയൊരുക്കാൻ അമേരിക്കയ്ക്ക് എന്തുകൊണ്ട് സാധിക്കില്ലെന്നും ഇറാൻ ചോദിച്ചു.
ട്രംപിന്റെ പ്രസ്താവനയോട് 24 മണിക്കൂറിനുള്ളിൽ പ്രതികരിച്ചാണ് ഇറാൻ ടീം സമൂഹമാധ്യമത്തിൽ ഇങ്ങനെ കുറിച്ചത്. ഫിഫ പ്രസിഡന്റും ഇറാന്റെ പങ്കാളിത്തത്തെ സ്വാഗതം ചെയ്തു.
യുഎസ്- ഇസ്രയേൽ സൈനിക നടപടിയിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട സാഹചര്യത്തിൽ തങ്ങളുടെ ടീമിനെ അമേരിക്കയിലേക്കു ലോകകപ്പിനു വിടാൻ കഴിയില്ലെന്നു ഇറാൻ കായികമന്ത്രി അഹമ്മദ് ഡോന്യാമലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒൗദ്യോഗികമായ പിന്മാറ്റ പ്രഖ്യാപനമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ട്രംപിനു മറുപടിയുമായി ഇറാൻ ടീം രംഗത്തുവന്നത്.
ഫിഫ റാങ്കിങ്ങിൽ 20-ാം സ്ഥാനക്കാരായ ഇറാൻ കഴിഞ്ഞ ആറ് ലോകകപ്പുകളിലും മത്സരിച്ചിരുന്നു.
Sports
ഹൈദരാബാദ്: 2026 എഫ്ഐഎച്ച് വനിതാ ഹോക്കി ലോകകപ്പ് യോഗ്യത ഇന്ത്യ സ്വന്തമാക്കി. യോഗ്യതാ റൗണ്ട് പൂള് ബിയില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ വനിതകള്‍ യോഗ്യത കരസ്ഥമാക്കിയത്.
പൂളിലെ അവസാന മത്സരത്തില്‍ ഇന്ത്യ 4-1നു വെയ്ല്‍സിനെ തോല്‍പ്പിച്ചു. ഇന്ത്യക്കായി നവനീത് കൗര്‍ ഹാട്രിക് നേടി.
ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ മെഡല്‍ റൗണ്ടിലേക്ക് ഇന്ത്യ മുന്നേറി. സെമിയില്‍ ഇറ്റലിയാണ് ഇന്ത്യയുടെ എതിരാളി. ഇംഗ്ലണ്ടും സ്കോട്ട്ലന്‍ഡും തമ്മിലാണ് മറ്റൊരു സെമി ഫൈനൽ.
Movies
ട്വന്റി - 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ബോളിവുഡ് താരങ്ങൾ. കിരൺ ജോഹൻ, കരീന കപൂർ, അനുഷ്ക ശർമ തുടങ്ങി നിരവധി പ്രമുഖർ ടീമിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സംവിധായകൻ കിരൺ ജോഹൻ വിജയം ആഘോഷിച്ചത്. അദ്ദേഹത്തിന്റെ ചിത്രമായ "കഭി ഖുഷി കഭി ഗം' എന്ന സിനിമയിലെ ഒരു ഭാഗം പങ്കുവച്ചുകൊണ്ടാണ് സന്തോഷം പ്രകടിപ്പിച്ചത്.
ഇന്ത്യൻ ടീം ലോകകപ്പ് ഉയർത്തി നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് കരീന കപൂർ ടീമിന് ആശംസകൾ നേർന്നത്. ഈ ഉജ്വല വിജയത്തിന് മിന്നും പ്രകടനം കാഴ്ചവച്ച ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്ന് അനുഷ്ക ശർമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
National
അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റം വരുത്തരുതെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഫൈനൽ പോലൊരു വലിയ വേദിയിൽ ഇതുവരെ കളിച്ച ടീമിനെത്തന്നെ വിശ്വസിക്കുന്നതാണ് ഉചിതമെന്നും ചോപ്ര പറഞ്ഞു.
ഈ ടൂർണമെന്റിൽ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് വെറും 12.71 ശരാശരിയില്‍ 89 റണ്‍സ് മാത്രമെ നേടിയിട്ടൂള്ളൂവെങ്കിലും അഭിഷേക് ശർമ്മയെ മാറ്റരുതെന്നാണ് ആകാശ് ചോപ്രയുടെ നിലപാട്. അഭിഷേക് ഇപ്പോഴും ലോകത്തെ ഒന്നാം നമ്പർ ടി20 ബാറ്ററാണെന്ന് ചോപ്ര പറഞ്ഞു. എട്ട് ബാറ്റർമാരുള്ള നിരയിൽ എല്ലാവരും ഒരേപോലെ തിളങ്ങണമെന്നില്ലെന്നും ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.
വരുൺ ചക്രവർത്തിക്ക് പകരം കുൽദീപ് യാദവിനെ കളിപ്പിക്കണമെന്ന വാദങ്ങൾ ശക്തമാണെങ്കിലും വരുണിൽ തന്നെ വിശ്വസിക്കാനാണ് ചോപ്രയുടെ ഉപദേശം. വരുൺ തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തും. ബാറ്റിംഗ് ഓർഡറിൽ ചെറിയ മാറ്റങ്ങൾ വരുത്താമെന്നല്ലാതെ ടീമിൽനിന്ന് ആരെയും പുറത്താക്കരുതെന്നും ചോപ്ര വ്യക്തമാക്കി.
Sports
"ഞാന്‍ തല്ലിയത് വെറും ലോക്കൽ ചട്ടമ്പികളെയല്ല, തല്ലിയതെല്ലാം ഡോണുകളെയാണ്'... എന്ന് സഞ്ജു സാംസനു നെഞ്ചുവിരിച്ചുനിന്നു പറയാം. കാരണം, രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ ഈ തിരുവനന്തപുരം സ്വദേശിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടിയ അഞ്ച് അര്‍ധസെഞ്ചുറിയില്‍ രണ്ട് എണ്ണം 2026 ലോകകപ്പില്‍. അതാകട്ടെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ 97 നോട്ടൗട്ട്, ഇംഗ്ലണ്ടിനും എതിരായ സെമിയില്‍ 89. ഈ രണ്ട് കളിയിലും സഞ്ജു പ്ലെയര്‍ ഓഫ് മാച്ച്. 2026 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പില്‍ വീണു ലഭിച്ച അവസരം മുതലാക്കിയുള്ള, സഞ്ജു എന്ന പോരാളിയുടെ പോരാട്ട ഇന്നിംഗ്സുകള്‍; അതോടെ ഭൂഗോള ക്രിക്കറ്റില്‍ സര്‍വം സഞ്ജു മയമായി...
വെസ്റ്റ് ഇന്‍ഡീസിന് എതിരായ കോല്‍ക്കത്തയിലെ 97 നോട്ടൗട്ടിലൂടെ ക്രിക്കറ്റ് ലോകത്തെ സഞ്ജു ഉള്ളം കൈയിലാക്കിയിരുന്നു. തൊട്ടുപിന്നാലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 42 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തതോടെ ട്വന്റി-20 ക്രിക്കറ്റിലെ ഉലകനായകനായി വാഴ്ത്തപ്പെട്ടു. തന്നെ പ്ലേയിംഗ് ഇലവനു പുറത്ത് ഇരുത്തിയവരുടെ മുഖമടച്ചുള്ള പ്രഹരമായാണ് സഞ്ജുവിന്റെ ഇരുത്തംവന്ന ഈ രണ്ട് ഇന്നിംഗ്സുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്.
കരിയറില്‍ നേടിയ മൂന്ന് ട്വന്റി-20 സെഞ്ചുറികളില്‍ രണ്ട് എണ്ണം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അവരുടെ നാട്ടില്‍വച്ചായിരുന്നു എന്നതുകൂടി ചേര്‍ത്തുവായിച്ചാല്‍, തല്ലിയത് ലോക്കൽ ചട്ടന്പികളെയല്ല അല്ല, ഡോണുകളെത്തന്നെ ആണെന്നതിനുള്ള സാധൂകരണമാകും.
ചേട്ടനെ വാഴ്ത്തി ഐപിഎൽ ടീമുകൾ
ഭൂഗോളത്തില്‍ പ്രാദേശിക ഭാഷയില്‍ അഭിമുഖം അല്ലെങ്കില്‍ രണ്ടുവാക്ക് സംസാരിക്കാന്‍ അവസരം ലഭിച്ച ആരെങ്കിലും ക്രിക്കറ്റില്‍ ഉണ്ടോ..? സച്ചിന് തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, രാഹുല്‍ ദ്രാവിഡ്... ഇല്ല, ഇവരാരും തങ്ങളുടെ പ്രാദേശിക ഭാഷയില്‍ ഐസിസിക്കു മുന്നില്‍ സംസാരിച്ചിട്ടില്ല. ഹിന്ദിയില്‍ സംസാരിച്ചവരുണ്ട്, അതു ദേശീയ ഭാഷയായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, വെസ്റ്റ് ഇന്‍ഡീസിന് എതിരായ 50 പന്തില്‍ 97 നോട്ടൗട്ടിനു ശേഷം ഐസിസിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ സഞ്ജു സാംസണ് സംസാരിച്ചത് പച്ചമലയാളത്തില്‍.
തന്റെ നാട്ടിലെ, എല്ലാമെല്ലാമായവര്‍ക്കു വേണ്ടിയാണ് ഇതെന്നാണ് സഞ്ജു പറഞ്ഞത്. സഞ്ജുവിന്റെ മലയാളത്തില്‍ മുന്‍ താരം ദിനേഷ് കാര്‍ത്തികിന് അസൂയ വന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങള്‍ കളിച്ചെങ്കിലും ഐസിസിയുടെ അഭിമുഖത്തില്‍ തമിഴ് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നതായിരുന്നു ദിനേഷ് കാര്‍ത്തികിന്റെ ഹാസ്യച്ചുവയുള്ള പ്രതികരണം.
അവർ പറഞ്ഞിതങ്ങനെ
സെമി ഫൈനലിലെ ഇന്നിംഗ്സിനുശേഷം ഐപിഎല്‍ ടീമുകളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ സഞ്ജു സാംസണ് തരംഗമായിരുന്നു. സൂപ്പര്‍സ്റ്റാര്‍ ചേട്ടന് എന്ന കാര്‍ഡ് ഇറക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സഞ്ജുവിന്റെ സെമി ഫൈനല്‍ ഇന്നിഗ്സ് ആഘോഷിച്ചത്. അബ്സല്യൂട്ട് സിനിമ എന്നും ആര്‍സിബി എക്സില്‍ കുറിച്ചു. ഐപിഎല്ലില്‍ സഞ്ജുവിന്റെ മുന്‍ ടീമായ രാജസ്ഥാന് റോയല്‍സും വാഴ്ത്തിപ്പാടി. അടിപൊളി, ചേട്ടാ എന്ന കുറിപ്പോടെ ഇംഗ്ലണ്ടിന് എതിരായ സഞ്ജുവിന്റെ ബാറ്റിംഗ് ചിത്രങ്ങള്‍ രാജസ്ഥാന് റോയല്‍സ് പങ്കിട്ടു.
സഞ്ജുവിനെ സിംഹമെന്നു വിശേഷിപ്പിച്ചായിരുന്നു നിലവിലെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. സെഞ്ചുറിയല്ല ജയിപ്പിക്കുന്ന ഇന്നിംഗ്സുകളാണ് പ്രധാനമെന്നും ജസ്പ്രീത് ബുംറ ഇല്ലായിരുന്നെങ്കില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് മേടിക്കാന്‍ ഇവിടെ നില്ക്കാന് സാധിക്കില്ലായിരുന്നു എന്ന സഞ്ജുവിന്റെ വാക്കുകളും ചെന്നൈ സൂപ്പര്‍ കിംഗ്സ് കാര്‍ഡുകളാക്കി.
വിശ്രമിക്കാറായില്ല
ലക്ഷ്യം പൂര്‍ണമായില്ല, വിശ്രമിക്കാറായില്ല... ഇതായിരുന്നു സെമി ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയശേഷം സഞ്ജു പറഞ്ഞത്. ഞായറാഴ്ച ന്യൂസിലന്‍ഡിന് എതിരേ അഹമ്മദാബാദില്‍ അരങ്ങേറുന്ന ഫൈനലാണ് ടീമിന്റെ അടുത്ത ലക്ഷ്യമെന്നാണ് സഞ്ജു സൂചിപ്പിച്ചത്. ഈ ലോകകപ്പില്‍ തോല്‍വി അറിയാതെ സെമിയില്‍ എത്തിയ ദക്ഷിണാഫ്രിക്കയുടെ സ്വപ്നം തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയിരിക്കുന്നത്.
ഈ ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏക മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അഹമ്മദാബാദില്‍ ആയിരുന്നു. അന്നു സഞ്ജു പ്ലേയിംഗ് ഇലവനു പുറത്തിരിക്കുന്ന സമയമായിരുന്നു എന്നതും ശ്രദ്ധേയം. കോല്‍ക്കത്തയും മുംബൈയും കടന്ന് സഞ്ജുവിന്റെ പ്ലെയര്‍ ഓഫ് ദ മാച്ച് പ്രകടനം അഹമ്മദാബാദിലും അരങ്ങേറട്ടെ എന്നാണ് ആരാധകരുടെ ആശംസയും പ്രാര്‍ഥനയും...
Sports
കോല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിന് എതിരേ സഞ്ജു സാംസണ് തകര്ത്തടിച്ചിടത്ത്, ട്വന്റി-20 പുരുഷ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീം ആരെന്ന് ഇന്നു നിശ്ചയിക്കപ്പെടും. കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ രാത്രി ഏഴിന് 2026 ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍.
കപ്പ് പോരാട്ടത്തിനുള്ള രണ്ടില്‍ ഒരു ടീമിനെ ഇന്നറിയാം. ന്യൂസിലന്‍ഡും നിലവിലെ ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയും തമ്മിലാണ് കിരീടപോരാട്ട ടിക്കറ്റിനായുള്ള ഇന്നത്തെ പോരാട്ടം. നാളെ മുംബൈയിലെ വാങ്കഡെയില്‍ ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം സെമി അരങ്ങേറുന്നതോടെ ഫൈനല്‍ ചിത്രം പൂര്‍ണമാകും.
രണ്ടാം ഫൈനല്‍
ന്യൂസിലന്‍ഡ് x ദക്ഷിണാഫ്രിക്ക പോരാട്ടത്തില്‍ ജയിക്കുന്ന ടീം ട്വന്റി-20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാം ഫൈനല്‍ ബെര്‍ത്താണ് ഉറപ്പിക്കുക. 2021 എഡിഷനില്‍ ന്യൂസിലന്‍ഡ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. ദക്ഷിണാഫ്രിക്ക 2024 എഡിഷനിലാണ് ആദ്യമായി ഫൈനല്‍ കളിച്ചത്.
അപരാജിതർ
ഈ ലോകകപ്പില്‍ തോല്‍വി അറിയാത്ത ഒരേയൊരു ടീമേയുള്ളൂ, പ്രോട്ടീസ് എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്ക. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക്, ഡെവിഡ് മില്ലര്‍, റയാന് റിക്കല്ടണ്, ഡെവാള്‍ഡ് ബ്രെവിസ് തുടങ്ങിയ ബാറ്റര്‍മാരും ലുങ്കി എന്‍ഗിഡി, കഗിസൊ റബാഡ, കോര്ബിന് ബോഷ്, കേശവ് മഹാരാജ് തുടങ്ങിയ ബൗളര്‍മാരും മാര്‍ക്കോ യാന്സണ് എന്ന പേസ് ഓള്റൗണ്ടറുമെല്ലാം ചേരുന്നതാണ് പ്രോട്ടീസ് കരുത്ത്. സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കെതിരേ 76 റണ്‍സിന്റെ മിന്നും ജയം സ്വന്തമാക്കിയവരാണ് ദക്ഷിണാഫ്രിക്കന്‍ ടീം.
തപ്പിത്തടഞ്ഞ് കിവീസ്
ഈ ലോകകപ്പില്‍ ആധികാരിക ജയങ്ങളോടെ സെമിയില്‍ എത്തിയവരല്ല ന്യൂസിലന്‍ഡ്. പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ എട്ടിലും ന്യൂസിലന്‍ഡ് ഓരോ മത്സരങ്ങളില്‍ (ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് ഏഴ് വിക്കറ്റിനും സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിനോട് നാല് വിക്കറ്റിനും) പരാജയപ്പെട്ടു. സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയ്ക്കെതിരേ മാത്രമായിരുന്നു (61 റണ്‍സിന്) ജയിച്ചത്.
പാക്കിസ്ഥാന് എതിരായ സൂപ്പര്‍ എട്ട് മത്സരം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നടന്നില്ല. സെമിയില്‍ എത്തിയതില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയോട് നന്ദി പറയണം. കാരണം, ശ്രീലങ്കയ്ക്ക് എതിരേ അഞ്ച് റണ്‍സ് ജയം നേടിയ പാക്കിസ്ഥാനെ നെറ്റ് റണ്‍ റേറ്റില്‍ പിന്തള്ളിയായിരുന്നു ന്യൂസിലന്‍ഡ് സെമിയിലെത്തിയത്. ശ്രീലങ്കയുടെ കൂറ്റനടി പാക്കിസ്ഥാന്റെ നെറ്റ് റണ്‍ റേറ്റിനു ക്ഷതമേല്പ്പിക്കുകയായിരുന്നു.
മാറ്റ് ഹെന്റി, ലോക്കി ഫെര്ഗൂസണ്, ജേക്കബ് ഡഫി, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ബൗളിംഗില്‍ കരുത്താകും. ടിം സിഫേര്ട്ട്, ഫിന് അലന്, മാര്‍ക്ക് ചാപ്മാന്, രചിന് രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, ഡാരെല്‍ മിച്ചല്‍ എന്നിവരാണ് ബാറ്റിംഗിലെ കരുത്ത്. രവീന്ദ്ര, ഫിലിപ്സ് എന്നിവര്‍ ബൗളിംഗിലും സാന്റ്നര്‍ ബാറ്റിംഗിലും ടീമിനു തണലേകുന്നു.
ഐസിസി ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ന്യൂസിലന്‍ഡ് ജയം നേടിയിട്ടില്ല. ലോകകപ്പില്‍ ഇരുടീമും അഞ്ച് തവണ ഏറ്റുമുട്ടി, അഞ്ചിലും ദക്ഷിണാഫ്രിക്ക ജയിച്ചു. ട്വന്റി-20യില്‍ ഇരുടീമും 19 തവണ ഏറ്റുമുട്ടി. 12 ജയം ദക്ഷിണാഫ്രിക്കയും ഏഴ് ജയം ന്യൂസിലന്‍ഡും നേടി.
Sports
കൊളംബോ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനൽ പോരാട്ടങ്ങൾക്കു നാളെ തുടക്കം. അപരാജിതരായി മുന്നേറുന്ന ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ ആദ്യ സെമിയിൽ നേരിടും.
അഞ്ചിന് നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ജയിക്കുന്ന ടീമുകൾ എട്ടിന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും. സെമി ഫൈനലിനും കലാശപ്പോരാട്ടത്തിനും ഐസിസി റിസർവ് ദിനം കരുതിയിട്ടുണ്ട്.
സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിൽ പ്രവേശിച്ചത്. ആശങ്കകൾക്കും സമ്മർദങ്ങൾക്കും വിരാമമിട്ട് സഞ്ജു സാംസണിന്റെ ഒറ്റയാൾ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ രണ്ടാം സ്ഥാനം പിടിച്ചു. ഇന്ത്യ സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് തോൽവി വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയാകട്ടേ പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിൽ അഫ്ഗാനിസ്ഥാനോട് രണ്ട് സൂപ്പർ ഓവർ വേണ്ടിവന്ന മത്സരത്തിൽ മാത്രമാണ് വെല്ലുവിളി നേരിട്ടത്.
ഗ്രൂപ്പ് രണ്ടിൽ ചാന്പ്യന്‍മാരായാണ് ഇംഗ്ലണ്ട് സെമിയിൽ ഇന്ത്യയെ നേരിടാൻ എത്തുന്നത്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡ് ഗ്രൂപ്പ് ഒന്ന് ചാന്പ്യന്മാരായ ദക്ഷിണാഫ്രിക്കയെ നേരിടും. ക്യാപ്റ്റൻ എയ്ഡൻ മാർക്രമാണ് പ്രോട്ടീസിന്റെ വജ്രായുധം. 175.16 ശരാശരിയിൽ റണ്‍സ് വാരുന്ന മാർക്രം നയിക്കുന്ന ടീം സന്തുലിതമാണ്. കഗിസോ റബാഡ നയിക്കുന്ന ബൗളിംഗ് നിര മാർക്കോ യാൻസണ്, ലുങ്കി എൻഗിഡി, കേശവ് മഹാരാജ് തുടങ്ങിയവരാൽ സന്പന്നം.
ടോപ് ഓർഡർ ബാറ്റർമാരുടെ വീഴ്ച ലോകകപ്പിൽ ഇന്ത്യയെ വലച്ചു. സഞ്ജു സാംസണിന്റെ വരവോടെ ടീം ഉയിർത്തെണീറ്റു. തിലക് വർമ ഫോമിലേക്ക് തിരിച്ചെത്തി. സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും തകർത്തടിക്കാൻ സജ്ജം. അഭിഷേകിന്റെ ദയനീയ പ്രകടനം ടീമിനെ കുഴയ്ക്കുന്നുണ്ട്. ബുംറയ്ക്കൊപ്പം അർഷ്ദീപ് സിംഗും വരുണ്‍ ചക്രവർത്തിയും ഹാർദിക് പാണ്ഡ്യയും അകസർ പട്ടേലും ചേരുന്നതോടെ ബൗളിംഗിന് മൂർച്ചയുണ്ട്.
ഫിൽ സാൾട്ട്, ജോസ് ബട്ലർ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേൽ, ടോം ബാന്റൺ അടങ്ങുന്ന ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയ്ക്കൊപ്പം ജോഫ്ര ആർച്ചർ നയിക്കുന്ന ബൗളിംഗ് നിര കൂടിച്ചേരുന്നതോടെ എതിരാളികൾ വിയർക്കും. ന്യൂസിലൻഡും കരുത്തുറ്റ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ചേർന്നതാണ്.
Sports
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് പുരുഷ ക്രിക്കറ്റ് സൂപ്പർ എട്ടിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും.
അപരാജിതരായി എത്തുന്ന ഇരു ടീമും പോരടിക്കുന്പോൾ ത്രില്ലർ പോരാട്ടമാണ് ആരാധകരുടെ പ്രതീക്ഷ. 2024ൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം നേടിയതിന് തിരിച്ചടി നൽകുകയെന്നതും പ്രോട്ടീസിന്റെ ലക്ഷ്യമാണ്.
അതേസമയം ടൂർണമെന്റിന് മുന്‍പുള്ള പരിശീലന മത്സരത്തിൽ പ്രോട്ടീസിനെ പരാജയപ്പെടുത്തിയ ഇന്ത്യ ജയം ആവർത്തിക്കാനാണിറങ്ങുന്നത്.
►അപരാജിതർ ആരാകും?◄
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ യുഎസ്എ, നമീബിയ, പാക്കിസ്ഥാൻ, നെതർലൻഡ്സ് എന്നിവരെ തകർത്താണ് സൂപ്പർ 8ൽ കടന്നത്. അഫ്ഗാനിസ്ഥാനെതിരായ ’ഡബിൾ സൂപ്പർ ഓവർ’ വിജയം ഉൾപ്പെടെ കാനഡ, ന്യൂസിലൻഡ്, യുഎഇ എന്നീ ടീമുകളെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്കയും അപരാജിതരായാണ് സൂപ്പർ 8ൽ എത്തിയത്. ഇന്നത്തെ മത്സരം ഒരു ടീമിനെ അപരാജിത പട്ടികയിൽനിന്ന് പുറത്താക്കും.
►നേർക്കുനേർ◄
ട്വന്റി20 ക്രിക്കറ്റിൽ നേർക്കുനേർ പോരാട്ടങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്കുമേൽ ഇന്ത്യക്ക് ആധിപത്യമുണ്ട്. ആകെ 35 നേർക്കുനേർ പോരാട്ടം. ഇന്ത്യക്ക് 21 ജയം. ദക്ഷിണാഫ്രിക്കയ്ക്ക് 13. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം നടന്ന അഞ്ച് മത്സര ട്വന്റി20 പരന്പരയിൽ ഇന്ത്യ 3-1ന്റെ ആധികാരിക ജയം നേടിയിരുന്നു. അവസാന 10 മത്സരങ്ങളിൽ ഏഴിലും ഇന്ത്യക്കായിരുന്നു ജയം.
►നിർണായകം◄
പവർപ്ലേ ഓവറുകളിൽ കുതിക്കുന്ന ഇന്ത്യയുടെ ഇഷാൻ കിഷൻ, നാലു മത്സരത്തിൽനിന്ന് രണ്ട് അർധസെഞ്ചുറി അടക്കം 176 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാൻ 202.30 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശുന്നത്.
ടൂർണമെന്റിൽ ഇതുവരെ ഒന്‍പത് വിക്കറ്റുകൾ വീഴ്ത്തിയ വരുണ്‍ ചക്രവർത്തി മധ്യ ഓവറുകളിൽ ദക്ഷിണാഫ്രിക്കയെ കുഴയ്ക്കും. വരുണ്‍ എറിഞ്ഞ 72 പന്തിൽ 62 റണ്‍സ് മാത്രമാണ് എതിരാളികൾ സ്കോർ ചെയ്തത്.
ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹാർദ്ദിക്കിന്റെ ഹോം ഗ്രൗണ്ടാണ് നരേന്ദ്ര മോദി സ്റ്റേഡിയം. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഹാർദ്ദിക് പുറത്തെടുക്കുന്ന പ്രകടനം നിർണായകമാകും.
അതേസമയം, 187 പ്രഹരശേഷിയിൽ 178 റണ്‍സുമായി റണ്‍വേട്ടയിൽ നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രത്തിന്റെ പ്രകടനം പ്രോട്ടീസിന്് കരുത്താണ്. ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ ടോപ് സ്കോററായ റയാൻ റിക്കിൾടണ്ന്റെ ബാറ്റിംഗും നിർണായകമാകും. നാലു മത്സരങ്ങളിൽനിന്ന് 190.79 സ്ട്രൈക്ക് റേറ്റിൽ 145 റണ്‍സടിച്ച റിക്കിൾടണ് ഫോമിലായാൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക് നീങ്ങും.
ബൗളിംഗിൽ മൂന്ന് മത്സരങ്ങളിൽനിന്ന് എട്ട് വിക്കറ്റുമായി ലുങ്കി എൻഗിഡി മികച്ച ഫോമിലാണ്. കാഗിസോ റബാഡ നിറം മങ്ങിയപ്പോഴും എങ്കിഡിയുടെ തകർപ്പൻ ഫോമിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.
Sports
തിനാറ് ടീമുകള്‍ മാറ്റുരച്ച ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ പ്രാഥമികഘട്ടം ഇന്നലെ കഴിഞ്ഞു. ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയയും ഒമാനും തമ്മിലായിരുന്നു പ്രാഥമികഘട്ടത്തിലെ അവസാന മത്സരം.
പതിനാറില്‍ ബാക്കിയുള്ളത് എട്ട്, സൂപ്പര്‍ എട്ട്. സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളാണ്. ഗ്രൂപ്പ് രണ്ടില്‍ പാക്കിസ്ഥാന്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളും. റൗണ്ട് റോബിന് അടിസ്ഥാനത്തില്‍ ഗ്രൂപ്പില്‍ എല്ലാ ടീമുകളും പരസ്പരം ഒരു തവണ ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയിലേക്കു മുന്നേറും.
ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ പ്രാഥമിക ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പര്‍ എട്ടില്‍ എത്തിയാല്‍ ഗ്രൂപ്പ് ഒന്നിലും പാക്കിസ്ഥാന്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ ഗ്രൂപ്പ് രണ്ടിലും ആയിരിക്കുമെന്ന് റാങ്കിംഗ് അടിസ്ഥാനത്തില്‍ നേരത്തേ നിശ്ചയിക്കപ്പെട്ടിരുന്നു. ഈ ടീമുകളല്ലാതെ മറ്റു ടീമുകള്‍ സൂപ്പര്‍ എട്ടില്‍ എത്തിയാല്‍ പുറത്താകുന്ന ടീമിന്റെ സ്ഥാനം അവര്‍ക്കു ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയ സൂപ്പര്‍ എട്ട് കാണാതെ പുറത്തായപ്പോള്‍ അവസാന എട്ടിലേക്കു മുന്നേറിയ സിംബാബ്വെ ഗ്രൂപ്പ് ഒന്നില്‍ ഉള്‍പ്പെട്ടത്.
ക്യാപ്റ്റന്‍: സൂര്യകുമാര്‍ യാദവ്
ഗ്രൂപ്പ് എയില്‍ കളിച്ച നാലു മത്സരങ്ങളിലും ജയിച്ച് ഒന്നാം സ്ഥാനത്തോടെ സൂപ്പര്‍ എട്ടില്‍. ഗ്രൂപ്പ് എയില്‍ ആദ്യ മൂന്നു മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങി. ആദ്യ മത്സരത്തില്‍ അമേരിക്കയെ 29 റണ്‍സിനും തുടര്‍ന്ന് നമീബിയയെ 93 റണ്‍സിനും കീഴടക്കി. മൂന്നാം മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ കൊളംബോ ആര്. പ്രേമദാസ സ്റ്റേഡിയത്തില്‍വച്ച് 61 റണ്‍സിനു തകര്‍ത്തു. നെതര്‍ലന്‍ഡ്സിന് എതിരായ മത്സരത്തില്‍ ടോസ് നേടിയശേഷം ബാറ്റിംഗ് തെരഞ്ഞെടുത്തു. 17 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഇഷാന് കിഷന്, നാല് ഇന്നിംഗ്സില്‍നിന്ന് 202.29 സ്ട്രൈക്ക്റേറ്റില്‍ 176. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (162), ശിവം ദുബെ (116) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. വരുണ്‍ ചക്രവര്‍ത്തിയാണ് (9) വിക്കറ്റ് വേട്ടയില്‍ ഒന്നാമന്. അക്സര്‍ പട്ടേല്‍ (6), ഹാര്‍ദിക് പാണ്ഡ്യ (5), ജസ്പ്രീത് ബുംറ (4) എന്നിവര്‍ പിന്നാലെയുണ്ട്. 22ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അഹമ്മദാബാദിലാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. നിലവിലെ ഫൈനലിസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക.
ക്യാപ്റ്റന്‍: എയ്ഡന്‍ മാര്‍ക്രം
ഗ്രൂപ്പ് ഡിയിലെ നാലു മത്സരങ്ങളും ജയിച്ച് ആധികാരികമായി സൂപ്പര്‍ എട്ടില്‍. നിലവിലെ ഫൈനലിസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ കാനഡയെ 57 റണ്‍സിനു തോല്‍പ്പിച്ചു. എന്നാല്‍, രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ മറികടക്കാന്‍ രണ്ട് സൂപ്പര്‍ ഓവര്‍ കളിക്കേണ്ടിവന്നു.
മൂന്നാം മത്സരത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിനു കീഴടക്കി. യുഎഇയെ 40 പന്ത് ബാക്കിവച്ച് ആറ് വിക്കറ്റിനു കീഴടക്കി മുഴുവന്‍ ജയത്തോടെ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി.
ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ റണ്‍ വേട്ടയില്‍ ഒന്നാം സ്ഥാനം ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിനാണ്, നാല് ഇന്നിംഗ്സില്‍നിന്ന് 187.36 സ്ട്രൈക്ക്റേറ്റില്‍ 178. റയാന് റിക്കല്ടണ് (145), ക്വിന്റണ്‍ ഡികോക്ക് (118) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ലുങ്കി എന്‍ഗിഡി (8). മാര്‍ക്കോ യാന്സണ് (7), കോര്ബിന് ബോഷ് (5) എന്നിവരും വിക്കറ്റ് സ്വന്തമാക്കുന്നതില്‍ മികവു പുലര്‍ത്തി. 22ന് ഇന്ത്യക്ക് എതിരേയാണ് സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം.
ക്യാപ്റ്റന്‍: ഷായ് ഹോപ്പ്
ഗ്രൂപ്പ് സിയിലെ നാലു മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ എട്ട് പ്രവേശനം. ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കൊപ്പം നാലു മത്സരങ്ങളും ജയിച്ചെന്ന നേട്ടം വെസ്റ്റ് ഇന്‍ഡീസിനും സ്വന്തം. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെ 35 റണ്‍സിനു കീഴടക്കി. തുടര്‍ന്ന് ഇംഗ്ലണ്ടിനെ 30 റണ്‍സിനു ഞെട്ടിച്ചു. നേപ്പാളിനെ ഒമ്പത് വിക്കറ്റിനും ഇറ്റലിയെ 42 റണ്‍സിനും തോല്‍പ്പിച്ച് മുഴുവന്‍ ജയമെന്ന നേട്ടം.
ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ക്യാപ്റ്റന്‍ ഷായ് ഹോപ്പ്. നാല് ഇന്നിംഗ്സില്‍നിന്ന് 134.78 സ്ട്രൈക്ക്റേറ്റില്‍ 155. സെര്ഫിന് റൂഥര്‍ഫോര്‍ഡ് (126), ഷിംറോണ്‍ ഹെറ്റ്മെയര്‍ (134) എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം. വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ളത് ഷാമര്‍ ജോസഫും ജേസണ്‍ ഹോള്‍ഡറും. ഇരുവർക്കും ഏഴ് വിക്കറ്റ് വീതം.
റൊമാരിയൊ ഷെപ്പേര്‍ഡും (6), ഗുഡാകേഷ് മോട്ടിയും (6) തൊട്ടുപിന്നിലുണ്ട്. 23ന് സിംബാബ്വെയ്ക്ക് എതിരേയാണ് വിന്‍ഡീസിന്റെ സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം.
Sports
കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാന് ഇന്ന് നിലനിൽപ്പിനായുള്ള പോരാട്ടം. സൂപ്പർ 8 പ്രതീക്ഷകൾ നിലനിർത്താൻ പാകിസ്ഥാന്റെ സൽമാൻ അലി ആഗയ്ക്കും സംഘത്തിനും ഇന്ന് നമീബിയയെ പരാജയപ്പെടുത്തിയേ തീരൂ.
കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ വച്ചാണ് നമീബിയയെ നേരിടുന്നത്. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചാണ് സിംഹളീസ് സ്പോര്‍ട്സ് ഗ്രൗണ്ടിലേത്. ഇന്ത്യൻ സമയം വൈകുന്നേരം മൂന്നിനാണ് പാകിസ്ഥാന്-നമീബിയ പോരാട്ടം. ഇന്ത്യയോടേറ്റ 61 റൺസിന്റെ കനത്ത ദയനീയ തോൽവി പാക് നിരയുടെ ആത്മവിശ്വാസം തകർത്തിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നമീബിയയെ തോൽപ്പിച്ചാൽ മാത്രമേ പാക് ടീമിന് സൂപ്പർ 8 സാധ്യതകൾ സജീവമാക്കാൻ സാധിക്കൂ. ടീമിലെ സൂപ്പര്‍ താരങ്ങളായ ബാബർ അസമും ഷഹീൻ അഫ്രീദിയും ഫോമിലല്ലാത്തത് പാകിസ്ഥാനെ വലയ്ക്കുന്നുണ്ട്.
ടൂർണമെന്റിൽ നിന്ന് ഇതിനോടകം പുറത്തായ നമീബിയയ്ക്ക് ഇത് അഭിമാന പോരാട്ടമാണ്. തുടർച്ചയായ മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയ അവർക്ക് പാകിസ്ഥാനെ അട്ടിമറിച്ചുകൊണ്ട് ലോകകപ്പിനോട് വിടപറയാനാകും ശ്രമം. കൊളംബോയിൽ മേഘാവൃതമായ അന്തരീക്ഷമായതിനാൽ മഴ പെയ്യാൻ സാധ്യതയുണ്ട്. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഇരു ടീമുകളും പോയന്റ് പങ്കിടും. ഈ സാഹചര്യത്തില്‍ അഞ്ച് പോയന്റുമായി പാകിസ്ഥാന് അമേരിക്കയെ മറികടന്ന് സൂപ്പര്‍ 8ൽ എത്തും.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ടീം ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. പാകിസ്ഥാനെ 114 റൺസിന് പുറത്താക്കി 61 റൺസിന്റെ കൂറ്റൻ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും ഇന്ന് കളത്തിലിറങ്ങുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം.
ലോകകപ്പില്‍ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ലാത്ത അഭിഷേക് ശര്‍മ നെതര്‍ലന്‍ഡ്സിനെതിരെ ഓപ്പണറായി ഇറങ്ങും. ഫോമിലുള്ള ഇഷാന് കിഷന് വിശ്രമം നല്കി ഓപ്പണറും വിക്കറ്റ് കീപ്പറുമായി സഞ്ജു സാംസണും ഇന്ന് വീണ്ടും അവസരം നല്കാന് സാധ്യതയുണ്ട്. സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുമ്പ് ഫോമിലെത്തേണ്ടത് അനിവാര്യമായതിനാൽ അഭിഷേകിന് ഇന്നത്തെ കളി നിർണായകമാണ്. അമേരിക്കയ്ക്കും പാകിസ്ഥാനുമെതിരെ പൂജ്യത്തിനാണ് അഭിഷേക് പുറത്തായത്
നമീബിയക്കെതിരെ ഒരു മത്സരത്തില്‍ മാത്രമാണ് ലോകകപ്പില്‍ ഇതുവരെ സഞ്ജു കളിച്ചത്. അഭിഷേക് ശര്‍മയുടെ മങ്ങിയ ഫോം കണക്കിലെടുത്ത് സൂപ്പര്‍ എട്ടിന് മുമ്പ് ഇന്ത്യ സഞ്ജുവിന് ഫോമിലാവാന്‍ ഒരവസരം കൂടി നല്‍കിയേക്കും.
Sports
കൊളംബോ: ക്രിക്കറ്റിലെ ഇന്ത്യ x പാക്കിസ്ഥാന് അയല്‍പ്പോരിന്റെ വീറും വാശിയും കൂടിയ 2026 പതിപ്പ് ഇന്ന്... വെറുമൊരു അയല്വാശിക്കപ്പുറം രാഷ്ട്രീയം ശരിക്കും കലര്‍ന്നൊരു പോരാട്ടമാണ് ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇന്ന് അരങ്ങേറുക.
ശ്രീലങ്കയിലെ കൊളംബോയിലുള്ള ആര്. പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴിനാണ് മത്സരം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍, ഇന്ത്യയിലേക്കില്ലെന്ന പാക് നിലപാടിനെത്തുടര്‍ന്നാണ് ശ്രീലങ്കയും വേദിയായത്. ഐസിസി 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനിലേക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനുള്ള മറുപടി. നിലപാടുകള്‍ കടുത്തതോടെ ഇരു രാജ്യങ്ങളും ആതിഥേയത്വം വഹിക്കുന്ന പോരാട്ടങ്ങളില്‍ ന്യൂട്രല്‍ വേദിയെന്ന ആശയത്തിലൂടെ ഐസിസി പ്രശ്നം പരിഹരിക്കുകയായിരുന്നു.
ഏതായാലും ചരിത്രത്തിലെ ഏറ്റവും വലിയ വടംവലിക്കും മസില് വീര്പ്പിക്കലിനുംശേഷമാണ് ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ഇന്ന് അരങ്ങേറുന്നത്. കാരണം, സുരക്ഷാ പ്രശ്നങ്ങളാല്‍ ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശ് ടീമിന്റെ നിപാടിനെ തള്ളി, പകരം സ്കോട്ട്ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയ ഐസിസിക്കെതിരേ പാക് സര്‍ക്കാര്‍തന്നെ രംഗത്തെത്തി. ഇന്ത്യക്കെതിരേ കളിക്കില്ലെന്നതായിരുന്നു പാക് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, നീണ്ട ചര്‍ച്ചകള്‍ക്കും സമവായങ്ങള്ക്കുംശേഷം പാക്കിസ്ഥാന് മയപ്പെട്ടു. അങ്ങനെ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രം കാണുന്ന ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ഓണ്‍ ആയി.
സ്പിന്‍ പിച്ച്
ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ ആദ്യ രണ്ടു മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയതാണ്. മൂന്നാം ജയത്തിലൂടെ സൂപ്പര്‍ എട്ട് സ്ഥാനം ഉറപ്പിക്കുകയാണ് ഇരുടീമിന്റെയും ലക്ഷ്യം. ആര്. പ്രേമദാസ സ്റ്റേഡിയം സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ലോകകപ്പില്‍ ഇതുവരെ കഴിഞ്ഞ മത്സരങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ഇവിടെ നടന്ന അവസാന മൂന്നു മത്സരങ്ങളില്‍ സ്പിന്നര്‍മാര്‍ സ്വന്തമാക്കിയത് 20 വിക്കറ്റ്. അയര്‍ലന്‍ഡും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തില്‍ വീണത് 16 വിക്കറ്റുകളായിരുന്നു. അതില്‍ 10ഉം നേടിയത് സ്പിന്നര്‍മാര്‍.
ഇന്ത്യ Vs സ്പിന്‍
ഈ ലോകകപ്പില്‍ ഇതുവരെയുള്ള മത്സരങ്ങളിലായി ഇന്ത്യക്ക് എതിര് ടീം സ്പിന്നര്‍മാരുടെ മുന്നില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെട്ടു. 12.23 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 99ല്‍ താഴെയും. അതേസമയം, ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് എതിരേ ഇന്ത്യയുടെ സ്ട്രൈക്ക് റേറ്റ് 182ഉം ശരാശരി 50ഉം ആണ്. അതായത് പാക്കിസ്ഥാന്റെ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യ വിയര്‍ക്കുമോ എന്നതാണ് സുപ്രധാന ചോദ്യം. യുഎഇക്ക് എതിരായ മത്സരത്തില്‍ പാക്കിസ്ഥാന് ഒരു പേസറെയും നാല് സ്പെഷലിസ്റ്റ് സ്പിന്നര്മാരെയുമായിരുന്നു പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഇന്ത്യയുടെ സ്പിന്‍ ദൗര്‍ബല്യവും പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചും മനസിലാക്കി, പാക്കിസ്ഥാന് സ്പിന്‍ കെണി ഒരുക്കാനാണ് സാധ്യത.
പ്രേമദാസ സ്റ്റേഡിയത്തില്‍ ജയം സ്വന്തമാക്കിയ ശ്രീലങ്ക, ഓസ്ട്രേലിയ, സിംബാബ്വെ ടീമുകള്‍ മിഡില്‍ ഓവറുകളില്‍ ഒരു സിക്സ് പോലും പറത്തിയിട്ടില്ല. അതേസമയം, വിക്കറ്റുകള്‍ക്ക് ഇടയിലെ ഓട്ടത്തിലൂടെ റണ്‍സ് നേടി. പാക്കിസ്ഥാന് എതിരേ ഇന്ന് ഇന്ത്യയുടെ മധ്യ ഓവറുകളിലെ സമീപനമായിരിക്കും മത്സരത്തിന്റെ വിധി നിര്‍ണയിക്കുക.
അഭിഷേക് ശര്‍മ/സഞ്ജു?
ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ അഭിഷേക് ശര്‍മ തിരിച്ചെത്തുമോ എന്നതാണ് സുപ്രധാന ചോദ്യം. ഉദരസംബന്ധമായ പ്രശ്നങ്ങളാല്‍ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ അഭിഷേക് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇല്ലായിരുന്നു. അഭിഷേകിനു പകരം നമീബിയയ്ക്ക് എതിരേ ഇറങ്ങിയ സഞ്ജു സാംസണ് പാക്കിസ്ഥാനെതിരേ കളിക്കുമോ എന്നതും ശ്രദ്ധേയ ചോദ്യം.
അഭിഷേക് ശര്‍മ ഓപ്പണറുടെ റോളില്‍ തിരിച്ചെത്തിയാല്‍ സഞ്ജുവിന് ഒരുപക്ഷേ പ്ലേയിംഗ് ഇലവനില്‍ സാധ്യതയില്ല. എന്നാല്‍, നമീബിയയ്ക്ക് എതിരേ റിങ്കു സിംഗ് അടക്കം ഫിനിഷിംഗില്‍ തിളങ്ങാതിരുന്നത് സഞ്ജുവിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഫിനിഷര്‍ റോളില്‍ സഞ്ജുവിനെ ഇന്ത്യന്‍ മാനേജ്മെന്റ് ഉപയോഗിക്കുമോ എന്നതും കണ്ടറിയണം.