"ഞാന്‍ തല്ലിയത് വെറും ലോക്കൽ ചട്ടമ്പികളെയല്ല, തല്ലിയതെല്ലാം ഡോണുകളെയാണ്'... എന്ന് സഞ്ജു സാംസനു നെഞ്ചുവിരിച്ചുനിന്നു പറയാം. കാരണം, രാജ്യാന്തര ട്വന്‍റി-20 ക്രിക്കറ്റില്‍ ഈ തിരുവനന്തപുരം സ്വദേശിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടിയ അഞ്ച് അര്‍ധസെഞ്ചുറിയില്‍ രണ്ട് എണ്ണം 2026 ലോകകപ്പില്‍. അതാകട്ടെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ 97 നോട്ടൗട്ട്, ഇംഗ്ലണ്ടിനും എതിരായ സെമിയില്‍ 89. ഈ രണ്ട് കളിയിലും സഞ്ജു പ്ലെയര്‍ ഓഫ് മാച്ച്. 2026 ഐസിസി പുരുഷ ട്വന്‍റി-20 ലോകകപ്പില്‍ വീണു ലഭിച്ച അവസരം മുതലാക്കിയുള്ള, സഞ്ജു എന്ന പോരാളിയുടെ പോരാട്ട ഇന്നിംഗ്‌സുകള്‍; അതോടെ ഭൂഗോള ക്രിക്കറ്റില്‍ സര്‍വം സഞ്ജു മയമായി...
വെസ്റ്റ് ഇന്‍ഡീസിന് എതിരായ കോല്‍ക്കത്തയിലെ 97 നോട്ടൗട്ടിലൂടെ ക്രിക്കറ്റ് ലോകത്തെ സഞ്ജു ഉള്ളം കൈയിലാക്കിയിരുന്നു. തൊട്ടുപിന്നാലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 42 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തതോടെ ട്വന്‍റി-20 ക്രിക്കറ്റിലെ ഉലകനായകനായി വാഴ്ത്തപ്പെട്ടു. തന്നെ പ്ലേയിംഗ് ഇലവനു പുറത്ത് ഇരുത്തിയവരുടെ മുഖമടച്ചുള്ള പ്രഹരമായാണ് സഞ്ജുവിന്‍റെ ഇരുത്തംവന്ന ഈ രണ്ട് ഇന്നിംഗ്‌സുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്.
കരിയറില്‍ നേടിയ മൂന്ന് ട്വന്‍റി-20 സെഞ്ചുറികളില്‍ രണ്ട് എണ്ണം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അവരുടെ നാട്ടില്‍വച്ചായിരുന്നു എന്നതുകൂടി ചേര്‍ത്തുവായിച്ചാല്‍, തല്ലിയത് ലോക്കൽ ചട്ടന്പികളെയല്ല അല്ല, ഡോണുകളെത്തന്നെ ആണെന്നതിനുള്ള സാധൂകരണമാകും.
ചേട്ടനെ വാഴ്ത്തി ഐപിഎൽ ടീമുകൾ
ഭൂഗോളത്തില്‍ പ്രാദേശിക ഭാഷയില്‍ അഭിമുഖം അല്ലെങ്കില്‍ രണ്ടുവാക്ക് സംസാരിക്കാന്‍ അവസരം ലഭിച്ച ആരെങ്കിലും ക്രിക്കറ്റില്‍ ഉണ്ടോ..? സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, രാഹുല്‍ ദ്രാവിഡ്... ഇല്ല, ഇവരാരും തങ്ങളുടെ പ്രാദേശിക ഭാഷയില്‍ ഐസിസിക്കു മുന്നില്‍ സംസാരിച്ചിട്ടില്ല. ഹിന്ദിയില്‍ സംസാരിച്ചവരുണ്ട്, അതു ദേശീയ ഭാഷയായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, വെസ്റ്റ് ഇന്‍ഡീസിന് എതിരായ 50 പന്തില്‍ 97 നോട്ടൗട്ടിനു ശേഷം ഐസിസിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ സഞ്ജു സാംസണ്‍ സംസാരിച്ചത് പച്ചമലയാളത്തില്‍.
തന്‍റെ നാട്ടിലെ, എല്ലാമെല്ലാമായവര്‍ക്കു വേണ്ടിയാണ് ഇതെന്നാണ് സഞ്ജു പറഞ്ഞത്. സഞ്ജുവിന്‍റെ മലയാളത്തില്‍ മുന്‍ താരം ദിനേഷ് കാര്‍ത്തികിന് അസൂയ വന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങള്‍ കളിച്ചെങ്കിലും ഐസിസിയുടെ അഭിമുഖത്തില്‍ തമിഴ് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നതായിരുന്നു ദിനേഷ് കാര്‍ത്തികിന്‍റെ ഹാസ്യച്ചുവയുള്ള പ്രതികരണം.
അവർ പറഞ്ഞിതങ്ങനെ
സെമി ഫൈനലിലെ ഇന്നിംഗ്‌സിനുശേഷം ഐപിഎല്‍ ടീമുകളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ സഞ്ജു സാംസണ്‍ തരംഗമായിരുന്നു. സൂപ്പര്‍സ്റ്റാര്‍ ചേട്ടന്‍ എന്ന കാര്‍ഡ് ഇറക്കിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സഞ്ജുവിന്റെ സെമി ഫൈനല്‍ ഇന്നിഗ്‌സ് ആഘോഷിച്ചത്. അബ്‌സല്യൂട്ട് സിനിമ എന്നും ആര്‍സിബി എക്‌സില്‍ കുറിച്ചു. ഐപിഎല്ലില്‍ സഞ്ജുവിന്‍റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സും വാഴ്ത്തിപ്പാടി. അടിപൊളി, ചേട്ടാ എന്ന കുറിപ്പോടെ ഇംഗ്ലണ്ടിന് എതിരായ സഞ്ജുവിന്‍റെ ബാറ്റിംഗ് ചിത്രങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കിട്ടു.
സഞ്ജുവിനെ സിംഹമെന്നു വിശേഷിപ്പിച്ചായിരുന്നു നിലവിലെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. സെഞ്ചുറിയല്ല ജയിപ്പിക്കുന്ന ഇന്നിംഗ്‌സുകളാണ് പ്രധാനമെന്നും ജസ്പ്രീത് ബുംറ ഇല്ലായിരുന്നെങ്കില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് മേടിക്കാന്‍ ഇവിടെ നില്‍ക്കാന്‍ സാധിക്കില്ലായിരുന്നു എന്ന സഞ്ജുവിന്‍റെ വാക്കുകളും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കാര്‍ഡുകളാക്കി.
വിശ്രമിക്കാറായില്ല
ലക്ഷ്യം പൂര്‍ണമായില്ല, വിശ്രമിക്കാറായില്ല... ഇതായിരുന്നു സെമി ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയശേഷം സഞ്ജു പറഞ്ഞത്. ഞായറാഴ്ച ന്യൂസിലന്‍ഡിന് എതിരേ അഹമ്മദാബാദില്‍ അരങ്ങേറുന്ന ഫൈനലാണ് ടീമിന്‍റെ അടുത്ത ലക്ഷ്യമെന്നാണ് സഞ്ജു സൂചിപ്പിച്ചത്. ഈ ലോകകപ്പില്‍ തോല്‍വി അറിയാതെ സെമിയില്‍ എത്തിയ ദക്ഷിണാഫ്രിക്കയുടെ സ്വപ്‌നം തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയിരിക്കുന്നത്.
ഈ ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏക മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അഹമ്മദാബാദില്‍ ആയിരുന്നു. അന്നു സഞ്ജു പ്ലേയിംഗ് ഇലവനു പുറത്തിരിക്കുന്ന സമയമായിരുന്നു എന്നതും ശ്രദ്ധേയം. കോല്‍ക്കത്തയും മുംബൈയും കടന്ന് സഞ്ജുവിന്‍റെ പ്ലെയര്‍ ഓഫ് ദ മാച്ച് പ്രകടനം അഹമ്മദാബാദിലും അരങ്ങേറട്ടെ എന്നാണ് ആരാധകരുടെ ആശംസയും പ്രാര്‍ഥനയും...
Tags : sanju samson cricket world cup bcci