കടലിന്റെ രാജാവാകാൻ എത്തിയ സ്വീഡൻ പടക്കപ്പൽ കന്നിയാത്രയിൽ മുങ്ങി; രാജാവിന്റെ അഹങ്കാരം വരുത്തിയ വിനയെന്ന് ചരിത്രംധുനിക യുദ്ധതന്ത്രങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന സ്വീഡനിലെ ഗുസ്താവ് അഡോൾഫ് രണ്ടാമൻ രാജാവ്, തങ്ങളുടെ സൈനികശക്തി ലോകരാജ്യങ്ങൾക്കു മുന്പിൽ വിളിച്ചോതാൻ ഒരു പടുകൂറ്റൻ യുദ്ധക്കപ്പൽ നിർമിച്ചു.
നിർമാണഘട്ടത്തിൽതന്നെ ആ പടക്കപ്പൽ ശത്രുരാജ്യങ്ങളുടെ പേടിസ്വപ്നമായി മാറുകയും ചെയ്തു. വാസ- എന്നു പേരിട്ട യുദ്ധക്കപ്പൽ കടലിന്റെ രാജാവാകുമെന്നാണ് രാജാവ് കരുതിയത്.
എന്നാൽ, അഹങ്കാരത്തോടെ നീറ്റിലിറക്കിയ ആ കപ്പലിന്റെ വിധി മറ്റൊന്നായിരുന്നു. നിർമാണം പൂർത്തിയാക്കി കന്നി യാത്രയ്ക്കിറങ്ങിയ വാസ; തുറമുഖംവിട്ട് വെറും 1,300 മീറ്ററോളം പിന്നിട്ടപ്പോഴേക്കും, എല്ലാവരും നോക്കിനിൽക്കെ കടലിൽ മുങ്ങിപ്പോയി.
രാജ്യത്തിന്റെ കരുത്തൻ, കന്നിയാത്രയിൽ കടലിന്നാഴങ്ങളിൽ മുങ്ങിത്താണത് രാജാവിനു വലിയ മാനക്കേടായി മാറുകയും ചെയ്തു.
വാസയുടെ കഥ
ഗുസ്താവ് രാജാവിന്റെ സ്വപ്നമായിരുന്നു വാസ എന്ന പടക്കപ്പൽ. ഡെന്മാർക്കും റഷ്യയും പോളണ്ടുമായി യുദ്ധം ചെയ്തിരുന്ന കാലത്ത് ബാൾട്ടിക് മേഖലയിൽ സ്വീഡന്റെ ആധിപത്യം ഉറപ്പിക്കാനാണ് രാജാവ് കപ്പൽ നിർമിക്കാൻ ഉത്തരവിട്ടത്.
സ്വീഡന്റെ സൈനിക ശക്തിയും പ്രതാപവും ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുകയായിരുന്നു വാസയിലൂടെ രാജാവ് ലക്ഷ്യമിട്ടത്. 1626-ൽ നിർമാണം ആരംഭിച്ച ഈ കപ്പൽ അക്കാലത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നായിരുന്നു. 69 മീറ്റർ നീളവും 64 പീരങ്കികളും ഇതിലുണ്ടായിരുന്നു.
ഡച്ച് കപ്പൽ നിർമാതാവായ ഹെൻറിക് ഹൈബെർട്സണായിരുന്നു ഇതിന്റെ പൂർണ നിർമാണ ചുമതല. യുവത്വത്തിൽ തന്നെ വലിയ പ്രതിസന്ധികൾ നേരിടേണ്ടിവന്ന ഗുസ്താവ് അഡോൾഫിന് സ്വീഡനെ ബാൾട്ടിക് മേഖലയിലെ ഏറ്റവും ശക്തമായ രാജ്യമാക്കി മാറ്റണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു.
ഡെന്മാർക്ക്, റഷ്യ, പോളണ്ട് എന്നീ രാജ്യങ്ങളുമായി നിരന്തരം യുദ്ധത്തിലേർപ്പെടുകയും ചെയ്തു. 1630-ൽ റോമൻ സാമ്രാജ്യത്തിൽ നടന്നുകൊണ്ടിരുന്ന മുപ്പതുവർഷ യുദ്ധത്തിൽ സ്വീഡൻ ഇടപെട്ടു. (1632 നവംബർ ആറിന് ലൂട്സൻ യുദ്ധത്തിലാണ് ഗുസ്താവ് അഡോൾഫ് മരിക്കുന്നത്.)
ബാൾട്ടിക് കടലിലെ തന്റെ ശത്രുക്കളേക്കാൾ മികച്ചുനിൽക്കുന്ന ഒരു കപ്പലായിരിക്കണം വാസ എന്ന് രാജാവിനു നിർബന്ധമുണ്ടായിരുന്നു. എന്നാൽ യുദ്ധരംഗത്തെ ആധിപത്യം ഉറപ്പിക്കാനുള്ള രാജാവിന്റെ അമിതമായ ആവേശവും നിർമാണത്തിൽ വരുത്തിയ മാറ്റങ്ങളുമാണ് ഒടുവിൽ ആ കപ്പലിന്റെ തകർച്ചയ്ക്കു വിനയായത്.
നിർമാണഘട്ടങ്ങളിൽ രാജാവ് അനാവശ്യമായി ഇടപെടുകയും പുതിയ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. നിർദേശങ്ങൾ കപ്പലിന്റെ ബാലൻസിനെ ബാധിച്ചു.
കപ്പലിന്റെ രൂപരേഖയിൽ ആദ്യം വിഭാവന ചെയ്തതിനേക്കാൾ അധികമായി രണ്ടാമതൊരു ഗൺ ഡെക്ക് കൂടി വേണമെന്ന് രാജാവ് നിർബന്ധം പിടിച്ചതാണ് കപ്പൽ മുങ്ങാനുള്ള പ്രധാനകാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൂടുതൽ പീരങ്കികൾ സ്ഥാപിച്ചതോടെ കപ്പലിന്റെ ഭാരം ഗണ്യമായി വർധിച്ചു. ഇത് കപ്പലിന്റെ പീരങ്കികൾവയ്ക്കുന്ന ഭാഗം വെള്ളത്തിനടുത്തെത്താൻ കാരണമായി. കപ്പലിന്റെ യാത്രയ്ക്കു മുമ്പു നടത്തിയ സ്റ്റെബിലിറ്റി ടെസ്റ്റിൽ തന്നെ കപ്പൽ അപകടകരമായി ആടുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
എന്നാൽ രാജാവിന്റെ കോപത്തെ ഭയന്ന ഉദ്യോഗസ്ഥർ ഇക്കാര്യം പുറത്തപറഞ്ഞില്ല.
വാസ മുങ്ങുന്നു കൺമുന്നിൽ
1628 ഓഗസ്റ്റ് 10ന് ആയിരുന്നു ആ കറുത്ത ദിനം. ആയിരക്കണക്കിനാളുകളെ സാക്ഷിനിർത്തി വാസ യാത്ര തുടങ്ങി. എന്നാൽ ഇരുപതു മിനിറ്റിനുള്ളിൽ കപ്പൽ വശങ്ങളിലേക്കു ചരിയുകയും പീരങ്കി വാതിലുകളിലൂടെ വെള്ളം അകത്തേക്കു കയറുകയും ചെയ്തു.
അധികം വൈകാതെ വാസ കടലിന്റെ ആഴങ്ങളിലേക്കു മറഞ്ഞു. അന്ന് കപ്പലിലുണ്ടായിരുന്ന ഏകദേശം 200 പേരിൽ 31 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
വാസ മ്യൂസിയം
333 വർഷം കടലിനടിയിൽ കിടന്ന വാസയെ 1961-ൽ ആണു പുറത്തെടുത്തത്. കപ്പലിന്റെ 95 ശതമാനവും കേടുകൂടാതെ ലഭിച്ചു എന്നതു വലിയ അത്ഭുതമായി. ഇപ്പോൾ സ്റ്റോക്ക്ഹോമിലെ വാസ മ്യൂസിയത്തിൽ ഈ കപ്പൽ ചരിത്രത്തിന്റെ അടയാളമായി സൂക്ഷിച്ചിരിക്കുന്നു.
ലോകമെമ്പാടുനിന്നും ലക്ഷക്കണക്കിന് ആളുകളാണ് ഈ ചരിത്രവിസ്മയം കാണാൻ എത്തുന്നത്. ഏകദേശം 220 കോടി രൂപ ചെലവാക്കി, വിപുലമായ സംരക്ഷണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ഈ ചരിത്രവിസ്മയം വരംതലമുറകൾക്കായി നിലനിർത്താനുള്ള ശ്രമങ്ങൾ 2028-ഓടെ പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു.
Tags : Todays Story