കുടുംബം നേരിട്ട ആക്രമണക്കേസിൽ പോലീസ് നടപടിയെടുക്കാത്തതിൽ മനംനൊന്ത് ഇരുപത്തിരണ്ടുകാരി പോലീസ് സ്റ്റേഷനിൽ വെച്ച് വിഷം കഴിച്ചു. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് ക്രമസമാധാന സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന സംഭവം നടന്നത്.
വിഷം കഴിക്കുന്ന ദൃശ്യങ്ങൾ യുവതി തന്നെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. അപകടനില തരണം ചെയ്തെങ്കിലും യുവതിയിപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
പിങ്കി നായക് എന്ന യുവതിയാണ് പരാതി നൽകാനെത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് അപ്രതീക്ഷിതമായി വിഷവസ്തു കഴിച്ചത്. അമ്മയ്ക്കും സഹോദരനുമൊപ്പം സ്റ്റേഷനിലെത്തിയ പിങ്കിയുടെ പരാതി ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം.
ഉടനടി സമീപത്തെ മഹാരാജ്പൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ജൂലൈ ആറിന് ഒരു കൂട്ടം ഗ്രാമീണരുടെ ആക്രമണത്തിൽ പിങ്കിയുടെ സഹോദരൻ പ്രശാന്ത് നായകിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. സ്റ്റേഷൻ ഇൻ-ചാർജ് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കുകയാണെന്നും, സ്വതന്ത്രരായി നടക്കുന്ന പ്രതികൾ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും പിങ്കിയുടെ കുടുംബം ആരോപിക്കുന്നു.
നീതി തേടി ഒരു മാസത്തോളമായി പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് യുവതി ഈ തീവ്രതീരുമാനമെടുത്തത്. അതേസമയം കുടുംബത്തിന്റെ ആരോപണങ്ങൾ പോലീസ് തള്ളി.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഛത്തർപൂർ എസ്പി രജത് സക്ലേച്ച അറിയിച്ചു. കേസിലെ പ്രധാന പ്രതിയും കുപ്രസിദ്ധ കുറ്റവാളിയുമായ സന്തോഷ് റായ്ക്വാർ തോക്കുമായി വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തിയെന്ന പുതിയ പരാതിയുമായാണ് ശനിയാഴ്ച കുടുംബം സ്റ്റേഷനിലെത്തിയത്.
ഇതിൽ അന്വേഷണം തുടരുന്നതിനിടെയാണ് യുവതി വിഷം കഴിച്ചത്. യുവതി ചിത്രീകരിച്ച വീഡിയോയും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. നിലവിൽ പിങ്കിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും, അടുത്ത 24 മണിക്കൂർ കൂടി നിരീക്ഷണത്തിൽ തുടരുമെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ആനന്ദ് ത്രിപാഠി അറിയിച്ചു.
MP: 22-Year-Old Woman Consumes Poison Inside Police Station Over 'Delay In Justice' In Chhatarpur #MPnews #MadhyaPradesh pic.twitter.com/8XJeWIwR8Y
— Free Press Madhya Pradesh (@FreePressMP) August 2, 2026
Tags : MadhyaPradesh Chhatarpur MPNews ChhatarpurNews IndiaNews