ഡൽഹിയിൽ തിരക്കേറിയ റോഡിൽ യുവതിയുടെ ഗുണ്ടായിസം തുറന്നുകാട്ടുന്ന ദൃശ്യങ്ങൾ പുറത്ത്. ഓട്ടോറിക്ഷയുടെ മുൻവശത്തെ ലൈറ്റും വൈപ്പറും സൈഡ് മിററുകളും തല്ലിത്തകർത്ത യുവതി, താൻ സ്റ്റാഫ് ആണെന്ന് അവകാശപ്പെട്ട് യാതൊരു ഭയവുമില്ലാതെ ഭീഷണിപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്.
ഹൈദർപൂർ ബദ്ലി മോർ മെട്രോ സ്റ്റേഷന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഒരു റാപ്പിഡോ ഡ്രൈവറാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വാഹനങ്ങൾ നിറഞ്ഞ റോഡിന് നടുവിൽ ഓട്ടോ ഡ്രൈവർക്ക് നേരെ ആക്രോശിച്ച യുവതി, തുടർച്ചയായി വാഹനത്തിന് കേടുപാടുകൾ വരുത്തുകയായിരുന്നു.
അക്രമത്തിന്റെ യഥാർഥ കാരണം വ്യക്തമല്ലെങ്കിലും, യുവതിയുടെ അനാവശ്യ പ്രകോപനത്തിനും അക്രമത്തിനും മുന്നിൽ ഓട്ടോ ഡ്രൈവർ തികഞ്ഞ ക്ഷമയോടെ നിൽക്കുന്നത് കാണാം.
നടുറോഡിലെ ഈ സംഘർഷം കാരണം പ്രദേശത്ത് ദീർഘനേരം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് യുവതിയുടെ പെരുമാറ്റത്തിനെതിരെ രോഷവുമായി രംഗത്തെത്തിയത്.
യാതൊരു ഭയവുമില്ലാതെ റോഡിൽ അതിക്രമം കാണിക്കുകയും നിയമത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഇത്തരക്കാർക്കെതിരെ ഡൽഹി പൊലിസ് കർശന നടപടി സ്വീകരിക്കണമെന്ന് നെറ്റിസൺസ് ആവശ്യപ്പെടുന്നു. ഭീഷണിയും ഗുണ്ടായിസവും സാധാരണ സംഭവമായി മാറുന്നതിൽ വലിയ ആശങ്കയാണ് പൊതുജനങ്ങൾക്കിടയിൽ ഉയരുന്നത്.
Tags : DelhiRoadRage DelhiNews DelhiPolice Hooliganism RoadSafety