ബാലിയിലെ ഉബുദിലുള്ള അസ്വാര റിസോർട്ടിൽ താമസിക്കാനെത്തിയ ഒരു സംഘം ഇന്ത്യൻ വിനോദസഞ്ചാരികൾ ഹോട്ടൽ മുറിയിലെ സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചത് വലിയ വിവാദമായിരിക്കുകയാണ്.
ഏപ്രിൽ 16 മുതൽ 19 വരെ റിസോർട്ടിൽ താമസിച്ച സംഘം മടങ്ങാനായി ചെക്ക്-ഔട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു സംഭവം. മുറിയിൽ നിന്ന് ചില സാധനങ്ങൾ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഇവരെ തടഞ്ഞുനിർത്തുകയും ലഗേജുകൾ പരിശോധിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് നടന്ന പരിശോധനയിൽ ടവലുകൾ, ഡോർമാറ്റ്, ഹെയർ ഡ്രയർ, പാത്രങ്ങൾ, കിമോണോ റോബുകൾ, ടിവി റിമോട്ട് ബോക്സ് തുടങ്ങിയ റിസോർട്ടിലെ വസ്തുക്കൾ ഇവരുടെ ബാഗുകളിൽ നിന്ന് കണ്ടെത്തി.
ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ വിമർശനമാണ് ഉയർന്നു വന്നത്. വിദേശരാജ്യങ്ങളിൽ പോകുമ്പോൾ ഇത്തരത്തിൽ പെരുമാറുന്നത് ഇന്ത്യക്കാർക്ക് മൊത്തത്തിൽ അപമാനമാണെന്നും, ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ കർശനമായി നേരിടണമെന്നും സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയർന്നു.
എങ്കിലും, ഈ വിഷയത്തിൽ നിയമപരമായ തുടർനടപടികളിലേക്ക് പോകേണ്ടതില്ലെന്ന് റിസോർട്ട് മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു. പിടിച്ചെടുത്ത സാധനങ്ങൾ തിരികെ നൽകിയതോടെ ഹോട്ടൽ അധികൃതരും വിനോദസഞ്ചാരികളും തമ്മിൽ പ്രശ്നം സൗഹൃദപരമായി ഒത്തുതീർപ്പാക്കി.
സംഭവത്തിൽ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, വസ്തുക്കൾ തിരികെ ലഭിച്ച സാഹചര്യത്തിൽ വിനോദസഞ്ചാരികളെ മടങ്ങാൻ അനുവദിക്കുകയുമായിരുന്നുവെന്നും ജിയാന്യാർ പോലീസ് വക്താവ് വ്യക്തമാക്കി.
Tags : BaliNews TravelNews IncidentReport BaliTourism Ubud