തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുറപ്പിക്കാൻ ലക്ഷ്യമിട്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നടത്തിയ കന്യാകുമാരി പ്രചാരണ റാലിയിൽ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറി.
ജനസാഗരത്തെ സാക്ഷിയാക്കി തന്‍റെ പതിവ് ശൈലിയിൽ സൈക്കിളിൽ സഞ്ചരിച്ച് അണികളെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് പെട്ടെന്ന് ഒരു വസ്തു വിജയ്‌ക്ക് നേരെ എറിയപ്പെടുകയായിരുന്നു. അപകടകരമായ എന്തോ ആണെന്ന് കരുതി വിജയ് ഉടൻ തന്നെ സൈക്കിളിൽ നിന്ന് ചാടിയിറങ്ങുകയും സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ചുറ്റും കവചമൊരുക്കി ഉടൻ തന്നെ അടുത്തുള്ള വാഹനത്തിലേക്ക് മാറ്റുകയും ചെയ്തു.
ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള ആശങ്കയും ചർച്ചകളുമാണ് ഉയർന്നത്. താരത്തിന് നേരെ ആക്രമണമുണ്ടായെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടന്നുവെങ്കിലും വൈകാതെ തന്നെ ഇതിന്‍റെ സത്യാവസ്ഥ പുറത്തുവന്നു.
ആരാധന മൂത്ത ഒരു പ്രവർത്തകൻ സ്നേഹസൂചകമായി വിജയ്‌ക്ക് നേരെ എറിഞ്ഞത് പൂക്കൾ നിറച്ച ഒരു വലിയ ബലൂൺ ആയിരുന്നു. ഇത് വിജയ്‌യുടെ ശരീരത്തിൽ തട്ടി പൂക്കൾ ചിതറിയത് പെട്ടെന്നുള്ള പരിഭ്രാന്തിക്ക് കാരണമായി.
സുരക്ഷാ ഭീഷണിയൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ആരാധകർക്കും പ്രവർത്തകർക്കും ആശ്വാസമായത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ഡിഎംകെ ഉൾപ്പെടെയുള്ള പ്രമുഖ പാർട്ടികൾക്ക് ശക്തമായ വെല്ലുവിളിയുയർത്തുന്ന രാഷ്ട്രീയ നീക്കങ്ങളാണ് വിജയ് നടത്തുന്നത്.
കന്യാകുമാരിയിലെ ജനപങ്കാളിത്തം താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള വലിയ പിന്തുണയായാണ് വിലയിരുത്തപ്പെടുന്നത്.
തിരക്കേറിയ രാഷ്ട്രീയ പ്രചാരണങ്ങൾക്കിടയിലും സാധാരണക്കാരോട് നേരിട്ട് സംവദിക്കാൻ വിജയ് നടത്തുന്ന ഇത്തരം സൈക്കിൾ യാത്രകൾ വലിയ ശ്രദ്ധ നേടുന്നുണ്ട്. അതേസമയം, സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കും ഈ സംഭവം വിരൽ ചൂണ്ടുന്നു.
Tags : Vijay ThalapathyVijay TVK TamilagaVettriKazhagam KanyakumariRally