ജനവാസ മേഖലയിലേക്ക് ഇറങ്ങിവന്ന കടുവ കുതിരയെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലുള്ള രാംനഗർ ഗാർജിയയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഓഗസ്റ്റ് 17-നാണ് പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ഞെട്ടിച്ച ഈ ദാരുണ സംഭവം അരങ്ങേറിയത്.
ദേശീയപാത 309-ന് സമീപമുള്ള ജൂലാ പുൾ കവലയ്ക്കും ഗാർജിയ ടൂറിസം സോൺ പ്രവേശന കവാടത്തിനും അരികിലാണ് വനത്തിൽ നിന്നും എത്തിയ കടുവ പ്രത്യക്ഷപ്പെട്ടത്.
ആളുകളുടെ സാന്നിധ്യം വകവയ്ക്കാതെ കുതിരയെ ആക്രമിച്ചു വീഴ്ത്തിയ കടുവ, പിന്നീട് ഇരയുടെ ശരീരം കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.
ഈ ഭയാനക രംഗങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ധാരാളം ആളുകളും വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാന വഴിയിൽ തന്നെയുണ്ടായ ഈ വന്യജീവി ആക്രമണം മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷ സാധ്യതയെക്കുറിച്ചുള്ള ഭീതി ഇരട്ടിപ്പിച്ചിരിക്കുകയാണ്.
മുൻപും ഈ പരിസരങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടിട്ടുണ്ടെങ്കിലും, ജനനിബിഡമായ സ്ഥലത്ത് പരസ്യമായി നടന്ന വേട്ടയാടൽ പ്രദേശവാസികളിൽ കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് മേഖലയിൽ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
രാംനഗർ ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥർ കടുവയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്ന് റേഞ്ച് ഓഫീസർ കൃഷ്ണ സിംഗ് മെഹ്റ വ്യക്തമാക്കി.
കടുവ വീണ്ടും എത്തിയേക്കാമെന്ന നിഗമനത്തിൽ തൂക്കുപാലത്തിനും വനമേഖലയ്ക്കും സമീപത്തേക്ക് പോകുന്നതിൽ നിന്നും, കുട്ടികളെ പുറത്തുവിടുന്നതിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Tags : Uttarakhand Nainital Ramnagar GarjiaTourismZone Garjia