പരുമല: 26ന് ആരംഭിക്കുന്നപരുമല പെരുന്നാളിന് പ്രതീക്ഷിക്കുന്ന ജനബാഹുല്യം കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി വീണാജോര്‍ജ്. പരുമല പെരുന്നാളിന് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് പരുമല പള്ളി സെമിനാരി ഹാളിൽ ചേർന്ന ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച രീതിയിലുള്ള സേവനവും ക്രമീകരണങ്ങളും ഉറപ്പാക്കണം. ക്ലോറിനേഷന്, ഫോഗിംഗ് പോലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം.
പെരുന്നാള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഭക്ഷ്യവകുപ്പിന്റെ പരിശോധനകള്‍ കര്‍ശനമാക്കണം. ഭക്ഷ്യവിഷബാധ ഉണ്ടാകാന്‍ പാടില്ല. പരുമലയിലും പരിസര പ്രദേശങ്ങളിലും ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിനായി പ്രത്യേക സ്ക്വാഡിനെ രൂപീകരിക്കണം. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഒരു രഹസ്യ സ്ക്വാഡ് ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മാ പരിശോധനയ്ക്കായിയുണ്ടാകും
പൊതുമരാമത്ത് വകുപ്പ് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് റോഡിന്റെ വശങ്ങളിലുള്ള കാട് വെട്ടി വൃത്തിയാക്കണമെന്നും മേജര്‍ ഇറിഗേഷന്റെ നേതൃത്വത്തില്‍ പുഴകളുടെ വശങ്ങളില് അപകടസാധ്യതാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താന്‍ പാടില്ലെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാന് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യണം., തിരുവല്ല, ചെങ്ങന്നൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, കൊട്ടാരക്കര, പത്തനംതിട്ട, മല്ലപ്പള്ളി, അടൂര്‍ ഡിപ്പോകളില്‍ നിന്ന് പരുമലയിലേക്കും തിരിച്ചുമുള്ള സര്‍വീസ് വിപുലപ്പെടുത്തണം. ഷെഡ്യൂളുകള്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ഫ്ളൈയിംഗ് സ്ക്വാഡ് പ്രവര്‍ത്തിക്കണം. വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തണം.
ആര്‍ഒ പ്ലാന്റ് ജല അഥോറിറ്റി സ്ഥാപിക്കണമെന്ന് മാത്യു ടി.തോമസ് എംഎല്‍എ നിര്‍ദേശിച്ചു. പാലങ്ങളിലെ കാടുകള്‍ തെളിക്കണമെന്നും എംഎല്‍എ പറഞ്ഞു.
വിപുലമായ ജനപങ്കാളിത്തത്തോെ പെരുനാള് നടത്തുന്നതിനാവശ്യമായ സര്‍ക്കാര്‍ തല ക്രമീകരണങ്ങള്‍ നടപ്പിലാക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്റെ നേതൃത്വത്തില്‍ വകുപ്പുദ്യോവസ്ഥരുടെ യോഗം ചേരുമെന്നും കളക്ടര്‍ പറഞ്ഞു.
പെരുനാളുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പ്രത്യേകമായി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ആലപ്പുഴ എഡിഎം എസ്. സന്തോഷ്കുമാര്‍ പറഞ്ഞു.
വളരെയധികം തീര്‍ഥാടകര്‍ വരാനുള്ള സാധ്യത കണക്കിലെടുത്തുള്ള ക്രമീകരണങ്ങള്‍ തയ്യാറാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത് പറഞ്ഞു. പെരുനാളുമായി ബന്ധപ്പെട്ട് പ്രത്യേക പോലീസ് കണ്ട്രോള് റൂം തുറക്കും. സിസിടിവികള്‍ ക്രമീകരിക്കും. 350 പോ ലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കുമെന്നും ആവശ്യമായ ഗതാഗതക്രമീകരണങ്ങള് ഏര്‍പ്പാടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
26ന് പരുമല തീര്‍ഥാടന വാരത്തിനു തുടക്കമാകും. നവംബര്‍ രണ്ടിന് പെരുനാള് സമാപിക്കും. ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ കെ.വി. പോള്‍ റമ്പാന്, വൈദിക ട്രസ്റ്റി ഫാ. തോമസ് വര്‍ഗീസ് അമൈല്‍, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ വകുപ്പ് മേധാവികള്‍, വിവിധ ജില്ലാതല ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.