സിജോ പൈനാടത്ത്
പര്‍വതനിരകളില്‍ നിന്നുറവയെടുത്ത് അറബിക്കടലില്‍ ചെന്നുചേരുന്നൊരു പുഴയ്ക്കുമപ്പുറം, ഒരു ജനതയുടെ ജീവിതത്തോടിണചേര്ന്നാണ് അതിന്റെ സഞ്ചാരമത്രയും. ഇരുകരകളില്‍ വസിക്കുന്നവര്‍ക്കു മാത്രമല്ല, മധ്യകേരളത്തിനാകെയും പെരിയാര്‍ ജീവനും ജീവിതവും കൂടിയാണ്.
56 ലക്ഷം ജനങ്ങളാണു പെരിയാറില്‍ നിന്നുള്ള കുടിവെള്ളം നേരിട്ടും അല്ലാതെയും ഉപയോഗിക്കുന്നതെന്നാണു കണക്ക്.
കൊച്ചി നഗരത്തിലും പശ്ചിമകൊച്ചിയിലുമുള്ളവര് മാത്രമല്ല പെരിയാര്‍ വെള്ളത്തിന്റെ ഗുണഭോക്താക്കള്‍. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ക്കും പെരിയാറില്‍ നിന്നുള്ള വെള്ളമില്ലെങ്കില്‍ കുടിവെള്ളം മുട്ടുമെന്നു സാരം.
കുടിവെള്ളം മുട്ടിക്കരുതേ
പെരിയാറൊഴുകുന്ന വഴികളില്‍ അവസാന ഭാഗത്തെ സ്ഥിതി മാത്രം പരിശോധിക്കാം. വാട്ടര്‍ അഥോറിറ്റിക്ക് ആലുവയിലും ചൊവ്വരയിലുമായി രണ്ടു ബൃഹത്തായ കുടിവെള്ള ശേഖരണ, സംസ്കരണ, വിതരണ പദ്ധതികളുണ്ട്. കൊച്ചി നഗരത്തിലേതുള്‍പ്പടെ ലക്ഷക്കണക്കിന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കുടിവെള്ളമെത്തുന്നത് ഇതിലൂടെയാണ്.
ആലുവയില്‍ ജലസംഭരണത്തിനും ശുദ്ധീകരണത്തിനുമായി നാലു പ്ലാന്റുകള്‍. ഇതിനോടനുബന്ധിച്ച് ഒമ്പതു ജലവിതരണ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നു. ചൊവ്വരയിലെ പ്ലാന്റില്‍ നിന്ന് ആറു ജലവിതരണ പദ്ധതികളിലേക്കാണു കുടിവെള്ളമെത്തുന്നത്.
രാസമാലിന്യങ്ങള്‍ ഉള്‍പ്പെടെ വ്യക്തികളും സ്ഥാപനങ്ങളും വീടുകളുമെല്ലാം തള്ളുന്ന അവശിഷ്ടങ്ങളുടെ സങ്കടഭാരം പേറുന്ന തീരങ്ങളുടെ പരിസരത്താണ് ഇത്തരം ജലവിതരണ പദ്ധതികള്‍ക്കു വെള്ളം ശേഖരിക്കുന്നതെന്നത് എത്ര പേര്‍ക്കറിയാം?
വ്യവസായമേഖലയുള്പ്പെട്ട കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലാണ് മുപ്പത്തടം ജലസംഭരണ, ശുദ്ധീകരണ പ്ലാന്റ്. രണ്ടു കുടിവെള്ള വിതരണ പദ്ധതികളിലേക്കു വെള്ളമെത്തുന്നത് ഇവിടെനിന്നാണ്. പെരിയാറില്‍ പലതവണ രാസമാലിന്യങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ള പ്രദേശം കൂടിയാണിത്.
ആലുവ, ചൊവ്വര തുടങ്ങിയ പദ്ധതികളിലെ പമ്പിംഗ് ഒരു മണിക്കൂര്‍ നിലച്ചാലറിയാം പെരിയാറിലെ വെള്ളത്തിന്റെ ഡിമാന്‍ഡ്. മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതു മൂലവും ഇവിടുത്തെ പമ്പിംഗ് തടസപ്പെടുത്താറുണ്ട്.
പരിശോധന ശാസ്ത്രീയമാകട്ടെ
പെരിയാറില്‍ മാലിന്യമൊഴുക്കുന്നതു കണ്ടെത്താന്‍ കര്‍ശന പരിശോധനകള്‍ വേണമെന്നത് പൊതുവായ ആവശ്യമാണ്. കോടതിയും ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനൊപ്പം പ്രധാനമാണ് പെരിയാറില്‍ നിന്നു കുടിവെള്ള വിതരണത്തിനായി ശേഖരിക്കുന്ന വെള്ളത്തിലെ ഗുണനിലവാര പരിശോധനയും.
കുടിവെള്ള പദ്ധതികള്‍ക്കായി ശേഖരിക്കുന്ന വെള്ളം വിശദമായി പരിശോധിക്കുന്നുണ്ടെന്ന് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു. വെള്ളത്തിന്റെ നിറം, രുചി, ചെളിയുടെ സാനിധ്യം, പിഎച്ച് മൂല്യം, അമ്ലത്വം, ക്ഷാരത്വം, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖരപദാര്‍ഥങ്ങള്‍, ഘനസ്വഭാവം, മഗ്നീഷ്യം, കാത്സ്യം, ക്ലോറൈഡ്, സള്‍ഫേറ്റ്, നൈട്രേറ്റ്, ഫ്ളൂറൈഡ്, ഇരുമ്പ് എന്നിവയുടെ സാന്നിധ്യവും ശാസ്ത്രീയമായി പരിശോധിക്കപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം പെരിയാറില്‍ കലരുന്ന അപകടകരമായ രാസമാലിന്യങ്ങളുടെ സാന്നിധ്യം ശാസ്ത്രീയമായി അറിയാനാവുന്ന സ്ഥിരമായ പരിശോധനാ സംവിധാനം നിലവിലില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവ് മറന്നോ?
2022 മേയ് 27നു പെരിയാറുമായി ബന്ധപ്പെട്ടു ഗ്രീന്‍ ട്രിബ്യൂണല്‍ സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. 2023 മേയ് 27നു മുമ്പ് പെരിയാറിലേക്കുള്ള എല്ലാ അനധികൃത കുഴലുകളും ഒഴിവാക്കണമെന്നും തീരങ്ങളിലെ മുഴുവന്‍ വ്യവസായശാലകളും മാലിന്യം പുറന്തള്ളുന്ന കാര്യത്തില്‍ സീറോ ഡിസ്ചാര്‍ജ് കൈവരിക്കണമെന്നുമായിരുന്നു ഉത്തരവ്.
ഗ്രീന്‍ ട്രിബ്യൂണല്‍ ഉത്തരവിനു രണ്ടു വയസാകുമ്പോഴും ഇക്കാര്യത്തില്‍ യാതൊരുവിധ നടപടികളും സര്‍ക്കാരോ ബന്ധപ്പെട്ട അധികാരികളോ സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കോടതിയലക്ഷ്യമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നു പരിസ്ഥിതി പ്രവര്‍ത്തകനായ പുരുഷന് ഏലൂര്‍ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ നിയമപരമായ തുടര്‍നടപടികള്‍ക്കു കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുഴിക്കണ്ടം തോടിന്റെ ശുചീകരണത്തിനുള്ള നടപടികള്‍ക്കുള്ള കോടതി നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല.
പെരിയാറും കൈവഴികളും ശുദ്ധമായി ഒഴുകേണ്ടത് പുഴയുടെയും ജനങ്ങളുടെയും ആവശ്യമാണ്. നല്ല നാളെകള്‍ക്കു നല്ല നദികളും അനിവാര്യമാണ്. പുഴയെ മലിനമാക്കാന്‍ ആരെയും അനുവദിക്കരുത്. മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ക്കു അധികാരികള്‍ മടിക്കുകയുമരുത്.
(അവസാനിച്ചു.)
വേണം ഡൈക് വാളും നിരീക്ഷണ പാതയും
പെരിയാറിലേക്കു മാലിന്യമൊഴുക്കുന്ന അനധികൃത കുഴലുകള്‍ കണ്ടെത്താനും നിയന്ത്രിക്കാനുമാകുന്ന ഡൈക് വാളുകള്‍ പുഴയുടെ അരികുകളില്‍ സ്ഥാപിക്കണം. വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടുകളിലും കോടതിയുടെ നിരീക്ഷണങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.
പെരിയാര്‍ തീരത്ത് നിരീക്ഷണ പാത അനിവാര്യമാണ്. പാതാളം പാലം മുതല്‍ ബിനാനി സിങ്കിനടുത്തുള്ള കടവു വരെയുള്ള മേഖലയില്‍ ഇതു നിര്‍മിക്കണം. ഇവിടെ സഞ്ചാരവും ജനശ്രദ്ധയും ഉണ്ടായാല്‍ അനധികൃത മാലിന്യമൊഴുക്ക് നിയന്ത്രിക്കാനാകും.
2004ല്‍ സുപ്രീം കോടതിയുടെ നിരീക്ഷണ സമിതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി പഠന സമിതിയുടെയും മുന്നില്‍ ഇത്തരമൊരു പാതയുടെ ആവശ്യകത അവതരിപ്പിക്കപ്പെട്ടതാണ്.
2023ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ ഇരു സമിതികളുടെയും റിപ്പോര്‍ട്ടില്‍ പാത ഉള്‍പ്പെടുത്തിയെങ്കിലും പദ്ധതിക്കു സര്‍ക്കാരുകള്‍ ഭരണാനുമതി നല്‍കിയില്ല.