മോദിക്കെതിരായ രാഹുലിന്റെ പ്രസ്താവന ; കൊന്പുകോർത്ത് ബിജെപിയും കോണ്‍ഗ്രസും
Thursday, June 5, 2025 2:29 AM IST
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടത്തിയ പ്രസ്താവനയിൽ കൊന്പുകോർത്ത് കോൺഗ്രസും ബിജെപിയും.
ഇന്ത്യ പാക്കിസ്ഥാനു തിരിച്ചടി നൽകിക്കൊണ്ടിരിക്കേ ട്രംപിന്റെ ഫോണ്‍വിളി വന്നുവെന്നും നരേന്ദ്രാ കീഴടങ്ങൂ എന്ന അദ്ദേഹത്തിന്റെ നിർദേശം പ്രധാനമന്ത്രി അനുസരിച്ചുവെന്നും മധ്യപ്രദേശിലെ ഭോപ്പാലിൽ കഴിഞ്ഞദിവസം നടന്ന കോണ്‍ഗ്രസ് യോഗത്തിൽ രാഹുൽ നടത്തിയ പ്രസംഗമാണു ബിജെപിയെ ചൊടിപ്പിച്ചത്.
1971ൽ ഇന്ദിരാഗാന്ധി അമേരിക്കയ്ക്കെതിരേ കൈക്കൊണ്ട ശക്തമായ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ പ്രധാനമന്ത്രിയെ ഭോപ്പാലിൽ കടന്നാക്രമിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും ശക്തരായ നേതാക്കളായിരുന്നെന്നും കീഴടങ്ങലിനു വിധേയരായിട്ടില്ലെന്നും വ്യക്തമാക്കിയ രാഹുൽ, ബിജെപിക്കും ആർഎസ്എസിനും കീഴടങ്ങലിന്റെ ചരിത്രമുണ്ടെന്നും പാക്കിസ്ഥാനുമായുള്ള സംഘർഷം അവസാനിപ്പിക്കണമെന്ന് ട്രംപ് നിർദേശിച്ചപ്പോൾത്തന്നെ മോദി അനുസരിച്ചെന്നും കുറ്റപ്പെടുത്തി.
രാഹുലിനെ സ്വയംപ്രഖ്യാപിത പരമോന്നത നേതാവെന്നു വിശേഷിപ്പിച്ചാണ് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി ആക്രമിച്ചത്. ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ വിജയത്തെ ദുർബലപ്പെടുത്തുന്നതാണ് രാഹുലിന്റെ പ്രസ്താവനയെന്ന് അദ്ദേഹം ആരോപിച്ചു.
പാക്കിസ്ഥാനെ പിന്തുണച്ചു സംസാരിക്കുന്നതിൽ രാഹുൽ പാക് സൈനിക മേധാവിയെയും പാക് പ്രധാനമന്ത്രിയെയും അവിടുത്തെ തീവ്രവാദ തലവന്മാരെയും മറികടക്കുകയാണെന്നും ബിജെപി വക്താവ് ആരോപിച്ചു.
കീഴടങ്ങലെന്നതു കോണ്‍ഗ്രസ് പാർട്ടിയുടെ നിഘണ്ടുവിലും രാഹുലിന്റെ ഡിഎൻഎയിലുമുണ്ടെന്നും എന്നാൽ ഇന്ത്യ ഒരിക്കലും കീഴടങ്ങില്ലെന്നുമാണ് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി.നഡ്ഡ വിമർശനമുന്നയിച്ചത്.
പ്രസ്താവനയുടെ പേരിൽ രാഹുലിനെ ബിജെപി കടന്നാക്രമിച്ചപ്പോൾ അദ്ദേഹത്തിനെ പ്രതിരോധിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ വെടിനിർത്തൽ കരാറിലെ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് ട്രംപ് 21 ദിവസത്തിനുള്ളിൽ 11 തവണ അവകാശപ്പെട്ടിട്ടുണ്ടെന്നും രാജ്യതാത്പര്യങ്ങൾ മോദിസർക്കാർ അടിയറവ് വച്ചെന്നും കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം തലവൻ പവൻ ഖേര പ്രതികരിച്ചു.
യുഎസ് വാണിജ്യ സെക്രട്ടറി അന്താരാഷ്ട്ര വ്യാപാരത്തിന്റെ യുഎസ് കോടതിയിൽ നൽകിയ സത്യവാങ്മൂലം അമേരിക്കൻ ഇടപെടലിന്റെ ഔദ്യോഗിക തെളിവാണ്. ധീരരായ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ മുട്ടുമടക്കി നിർത്തിയപ്പോൾ ട്രംപ് മോദിയെ വിളിച്ചുവെന്നും അദ്ദേഹം കീഴടങ്ങിയെന്നും കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി.