കുന്പളങ്ങാട് ബിജു വധക്കേസ്: എട്ടു ബിജെപി പ്രവർത്തകർക്ക് ആജീവനാന്ത തടവുശിക്ഷ
Sunday, June 1, 2025 2:33 AM IST
തൃശൂർ: ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന കുന്പളങ്ങാട് ബിജുവിനെ വധിച്ച കേസിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരായ എട്ടു പ്രതികൾക്കും ആജീവനാന്തം തടവും ആകെ 11,52,000 രൂപ പിഴയും ശിക്ഷ.
ഒന്നു മുതൽ ഒൻപതുവരെ പ്രതികളായ കുന്പളങ്ങാട് മൂരായിൽ ജയേഷ് (43), ഇരവുകുളങ്ങര സുമേഷ്(42), കുറ്റിക്കാടൻ സെബാസ്റ്റ്യൻ (46), തൈക്കാടൻ ജോണ്സണ്(51), കിഴക്കോട്ടിൽ ബിജു എന്ന കുചേലൻ ബിജു (46), കരിന്പനവളപ്പിൽ സജീഷ് എന്ന സതീഷ് (39), കരിന്പനവളപ്പിൽ സുനീഷ് (34), കരിന്പനവളപ്പിൽ സനീഷ് (37) എന്നിവരെയാണ് തൃശൂർ മൂന്നാം അഡീഷണൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജി കെ.എം. രതീഷ്കുമാർ ശിക്ഷിച്ചത്. ഓരോരുത്തരും 1,44,000 രൂപയാണ് പിഴയടയ്ക്കേണ്ടത്. കേസിലെ ആറാംപ്രതി രവി വിചാരണയ്ക്കിടെ മരിച്ചു.
സിഐടിയു ചുമട്ടുതൊഴിലാളിയായ കുന്പളങ്ങാട് പന്തലങ്ങാട്ട് ജിനീഷി (39)നെയും ബിജുവിനൊപ്പം പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
2010 മേയ് 16നു വൈകുന്നേരം കുന്പളങ്ങാട് ഗ്രാമീണവായനശാലയുടെ മുൻവശത്തുവച്ച് ബിജുവിനെയും ജിനീഷിനെയും ബിജെപി- ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ രാഷ്ട്രീയവിരോധത്താൽ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
വടക്കാഞ്ചേരി സിഐ ആയിരുന്ന ഇപ്പോഴത്തെ ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി.എസ്. സിനോജാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.
പ്രതികൾ പിഴയടച്ചാൽ അതിൽനിന്ന് രണ്ടുലക്ഷം രൂപ ഒന്നാംസാക്ഷിയായ ജിനീഷിനു നൽകണമെന്നും അഞ്ചു ലക്ഷം രൂപ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിനു നൽകണമെന്നും വിധിയിലുണ്ട്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം വീതം ഓരോരുത്തരും അധികതടവ് അനുഭവിക്കണം.