വിഴിഞ്ഞം-കൊല്ലം-പുനലൂർ കോറിഡോർ: കന്പനി രൂപീകരിക്കും
Sunday, June 1, 2025 2:33 AM IST
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ വികസന സാധ്യത പ്രയോജനപ്പെടുത്താൻ പ്രഖ്യാപിച്ച വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ചാ മുനന്പ് പദ്ധതി നടപ്പാക്കാനായി സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാൻ തീരുമാനം. കിഫ്ബിയുടെ പൂർണ ഉടമസ്ഥതയിലുള്ള പബ്ലിക് ലിമിറ്റഡ് കന്പനി രൂപീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
പുതിയ കന്പനിക്കായി കിഫ്കോർ ലിമിറ്റഡ്, കിഫ്ഡാക് ലിമിറ്റഡ് എന്നീ രണ്ടു പേരുകൾ കേന്ദ്ര കന്പനി രജിസ്ട്രാർ മുന്‍പാകെ സമർപ്പിക്കാൻ കിഫ്ബി ജനറൽ ബോഡി യോഗം തീരുമാനിച്ചിട്ടുണ്ട്. കന്പനി രജിസ്ട്രാർ നിർദേശിക്കുന്ന പേര് കന്പനിക്കായി സ്വീകരിക്കും.
നിക്ഷേപക സൗകര്യം ഒരുക്കുക, പദ്ധതി പ്രദേശങ്ങളിൽ സംരംഭകർക്ക് ആവശ്യമായ ഭൂമിയുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ചുമതലകളും പുതിയ കന്പനിയുടെ കീഴിൽവരും. ഇതിന്റെ രൂപീകരണ നടപടികളും രജിസ്ട്രേഷനും ഉൾപ്പെടെയുള്ള ചുമതലകൾ കിഫ്ബി കണ്‍സൾട്ടൻസി കന്പനിയായ കിഫ്കോണ്‍ നിർവഹിക്കും.
ആന്ധ്രാപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ, തെലങ്കാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ ലിമിറ്റഡ് തുടങ്ങിയവയുടെ മികച്ച മാതൃകകൾ പുതിയ കന്പനി രൂപീകരണത്തിനും പ്രവർത്തനത്തിനുമായി പ്രയോജനപ്പെടുത്തും.
വിഴിഞ്ഞം തുറമുഖ സാധ്യതകൾ തെക്കൻ ജില്ലകൾക്ക് പരമാവധി പ്രയോജനപ്പെടുത്തുന്ന നിലയിലാണ് സാന്പത്തിക വളർച്ചാ മുനന്പ് പദ്ധതിക്ക് രൂപംനൽകിയത്. എംഎസ്എംഇ ക്ലസ്റ്ററുകൾ, ലോജിസ്റ്റിക്സ് പാർക്കുകൾ, സംസ്കരണ ഹബ്ബുകൾ തുടങ്ങിയവ വ്യാപകമാക്കുക വഴി ഉത്പാദന മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാക്കാനും ലക്ഷ്യമിടുന്നു.
കൊല്ലം-ചെങ്കോട്ട ദേശീയ പാത, കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ, നിർദിഷ്ട ഗ്രീൻഫീൽഡ് ദേശീയപാത, വിഴിഞ്ഞം-കൊല്ലം ദേശീയ പാത, പുനലൂർ-നെടുമങ്ങാട്-വിഴിഞ്ഞം റോഡ് എന്നിവ വളർച്ചാ മുനന്പിന്റെ മൂന്നു വശങ്ങളാകും.
ഗതാഗത ഇടനാഴികളുടെ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കൽ, ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ തൊഴിലവസരം സൃഷ്ടിക്കൽ എന്നിവയാണ് പദ്ധതിയുടെ കാതൽ.
പദ്ധതി പ്രദേശങ്ങൾ നിർണായക വാണിജ്യ-വ്യാപാര കേന്ദ്രമാകും. കാലാവസ്ഥാ സാഹചര്യം പ്രയോജനപ്പെടുത്തുക വഴി സൗരോർജത്തിനും മറ്റു പുനരുപയോഗ ഊർജ പദ്ധതികൾക്കും വികസന സാധ്യത തുറക്കും.
ഉയർന്ന ചൂടിനെ സൗരോർജമായി മാറ്റി സംഭരിച്ച് സംരക്ഷിച്ചുപയോഗിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കഴിയുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.