മണിപ്പുരിൽ വീണ്ടും അശാന്തി
Saturday, May 17, 2025 2:06 AM IST
ഇംഫാൽ: സുരക്ഷാസേനകളുമായുള്ള ഏറ്റുമുട്ടലിൽ പത്ത് കുക്കികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് മ്യാൻമർ അതിർത്തിയോടുചേർന്നുള്ള ചന്ദേലിൽ സ്ഫോടനാത്മകമായ അന്തരീക്ഷം. ഇതേത്തുടർന്ന് സുരക്ഷാസേന അതീവജാഗ്രതയിലാണ്.
അതിർത്തിയിൽനിന്ന് കൂടുതലാളുകൾ സംസ്ഥാനത്ത് കടക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് അധികൃതർ.ചന്ദേലിലെ ന്യൂ സാംതാളിൽ ആസാം റൈഫിൾസ് സംഘത്തിനുനേരേ ആക്രമണം നടത്തിയതിനാലാണു കുക്കികളെ വധിച്ചതെന്ന് പ്രതിരോധമന്ത്രാലയം പറഞ്ഞു.
സംഭവത്തിനുശേഷം പ്രദേശത്ത് സുരക്ഷാസേന നടത്തിയ പരിശോധനയിൽ ഏഴ് എകെ 47 റൈഫിളുകളും ഗ്രനേഡ് ലോഞ്ചറും എം-4 റൈഫിളും നാല് ഒറ്റക്കുഴൽ തോക്കുകളും ഉൾപ്പെടെ കണ്ടെത്തിയതായി സുരക്ഷാസേന അറിയിച്ചു.
അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും എട്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി സുരക്ഷാസേന അറിയിച്ചു. തൗബാലിൽനിന്ന് അറസ്റ്റിലായ ഒരാളിൽനിന്ന് ഒട്ടേറെ ആയുധങ്ങൾ കണ്ടെത്തി.
ഇംഫാൽ ഈസ്റ്റിൽ രണ്ടുപേർ അറസ്റ്റിലായി. അതേസമയം പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തിൽ സമ്മർദ്ദതന്ത്രത്തിന് കുക്കികൾ തീവ്രശ്രമം തുടരുകയാണ്. കുക്കി എംഎൽഎമാരും പൗരപ്രമുഖരും ഉൾപ്പെടെ ആസാമിലെ ഗോഹട്ടിയിൽ കഴിഞ്ഞദിവസം രഹസ്യയോഗം ചേർന്നു.
ക്രമസമാധാനം സാധാരണ നിലയിലേക്കു മടങ്ങുന്ന സാഹചര്യത്തിൽ പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യമുൾപ്പെടെ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്.