രാജ്യത്ത് ആദ്യ പ്രതിമാസ തൊഴിലില്ലായ്മ ഡാറ്റ പുറത്തിറക്കി
Friday, May 16, 2025 2:00 AM IST
ന്യൂഡൽഹി: ഇന്ത്യ ആദ്യത്തെ പ്രതിമാസ ലേബർ ഫോഴ്സ്, തൊഴിലില്ലായ്മ ഡാറ്റ പുറത്തിറക്കി. 2025 ഏപ്രിലിൽ 15 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് (യുആർ) 5.1% ആണ്.
പുരുഷന്മാരുടെ നിരക്ക് (5.2%) സ്ത്രീകളേക്കാൾ (5.0%) നേരിയ തോതിൽ കൂടുതലാണ്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.
പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്) യുടെ കറന്റ് വീക്ക്ലി സ്റ്റാറ്റസ് (സിഡബ്ല്യുഎസ്) അളവുകോലിന്റെ കീഴിൽ ശേഖരിച്ച ഈ പുതിയ പ്രതിമാസ ഡാറ്റ, ഇന്ത്യയുടെ തൊഴിൽ വിപണിയെക്കുറിച്ചുള്ള വേഗതയേറിയതും കൂടുതൽ സൂക്ഷ്മവുമായ ഉൾക്കാഴ്ചകൾ ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ഇതുവരെ, നഗരപ്രദേശങ്ങൾക്ക് ത്രൈമാസമായും ദേശീയ തലത്തിൽ വാർഷികമായും മാത്രമേ തൊഴിൽ സൂചകങ്ങൾ ലഭ്യമായിരുന്നുള്ളൂ. ഏപ്രിലിൽ രാജ്യവ്യാപകമായി തൊഴിൽ സേന പങ്കാളിത്ത നിരക്ക് (എൽഎഫ്പിആർ) 55.6% ആയി രേഖപ്പെടുത്തി.
ഗ്രാമീണ ഇന്ത്യയിൽനിന്നാണ് ലേബർ ഫോഴ്സിൽ ശക്തമായ ഇടപെടലുണ്ടായത്. ഗ്രാമ പ്രദേശങ്ങളിൽ 58.0 ശതമാനവും നഗരപ്രദേശങ്ങളിലിത് 50.7 ശതമാനവുമാണ് രേഖപ്പെടുത്തിയത്. പുരുഷന്മാരിൽ എൽഎഫ്പിആർ രണ്ടു പ്രദേശങ്ങളിലും ഉയർന്ന നിലയിൽ തുടർന്നപ്പോൾ വനിതകളുടേത് വളരെ കുറഞ്ഞു.
ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ തൊഴിൽ അനുപാതത്തിന്റെ അളവുകോലായ വർക്കർ പോപ്പുലേഷൻ റേഷ്യോ രാജ്യത്ത് 52.8 ശതമാനമായി തുടർന്നു. ഗ്രാമപ്രദേശത്ത് 55.4 ശതമാനവും നഗരപ്രദേശത്ത് 47.4 ശതമാനവും. ഈ സൂചികയിലും ലിംഗ അസമത്വം പ്രകടമായി.
ഗ്രാമീണ വനിതകളിൽ ഡബ്ല്യുപിആർ 36.8 ശതമാനവും 15നു മുകളിലുള്ള പ്രായമുള്ള സ്ത്രീകളിൽ 23.5 ശതമാനത്തിനേ തൊഴിലുള്ളൂ. ഇന്ത്യയിലെ മൊത്തം വനിതാ ഡബ്ല്യുപിആർ ഏപ്രിലിൽ 32.5 ശതമാനമാണ്.