തുർക്കിയെയും അസർബൈജാനെയും ബഹിഷ്കരിക്കാൻ ഇന്ത്യ
Friday, May 16, 2025 2:00 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനെ അനുകൂലിക്കുന്ന തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ സഞ്ചാരികളെ പരമാവധി നിരുൽസാഹപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ.
2023ൽ മൂന്നു ലക്ഷം ഇന്ത്യൻ സഞ്ചാരികൾ തുർക്കിയും രണ്ട് ലക്ഷം പേർ അസർബൈജാനും സന്ദർശിച്ചിരുന്നു. ഈ രാജ്യങ്ങളിൽ നടക്കുന്ന ഇന്ത്യൻ വിവാഹാഘോഷങ്ങളും ബോളിവുഡ് സിനിമകളുടെ ഷൂട്ടിംഗു വരുംദിവസങ്ങളിൽ വൻതോതിൽ കുറയുമെന്നാണു കരുതപ്പെടുന്നത്.
ടൂറിസം വരുമാനത്തിനു പുറമേ, സന്പന്നരായ ഇന്ത്യാക്കാർ കോടിക്കണക്കിന് രൂപ ഈ രാജ്യങ്ങളിൽ ആഡംബരവിവാഹങ്ങൾ നടത്താൻ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ. തുർക്കിയെ ബഹിഷ്കരിക്കണമെന്ന് നിർമാതാക്കളോടും നടീനടന്മാരോടും ചലച്ചിത്ര സംഘടനകളും അഭ്യർഥിച്ചിട്ടുണ്ട്.
ഈ രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന സിനിമകൾക്ക് യാതൊരുവിധ സർക്കാർ സഹായവുമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു കഴിഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ അപലപിച്ച രാജ്യങ്ങളാണ് തുർക്കിയും അസർബൈജാനും. പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ഉപയോഗിച്ച നിരവധി ഡ്രോണുകളും തുർക്കിയുടെ സംഭാവനയായിരുന്നു.