തകർന്നടിഞ്ഞ് കാഷ്മീർ ടൂറിസം മേഖല
Thursday, May 15, 2025 2:04 AM IST
ശ്രീനഗർ: പഹൽഗാമിനെ ഞെട്ടിച്ച ഭീകരാക്രമണം കാഷ്മീരിലെ സന്പദ് വ്യവസ്ഥയെ തകർത്തു തരിപ്പണമാക്കിയെന്നു റിപ്പോർട്ട്.
സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞതോടെ പഹൽഗാം, സോനാമാർഗ്, ഗുൽമാർഗ് തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആയിരക്കണക്കിനു പേരുടെ ഉപജീവനമാർഗമാണു വഴിമുട്ടിയിരിക്കുന്നത്.
കുതിരകളെ വളർത്തുന്ന 5,000 പേരും വാഹന ഉടമകളായ 7,700 പേരും അപ്രതീക്ഷിതമായുണ്ടായ ആഘാതത്തിൽ തളർന്നിരിക്കുകയാണ്. ആവശ്യക്കാർ കുറഞ്ഞതോടെ ദാൽ തടാകത്തിലെ ഷിക്കാരകൾ കരയ്ക്കു കയറ്റിയിട്ടിരിക്കുകയാണ്.
ഭീകരാക്രമണത്തിനു മുൻപ് ഷിക്കാരകൾ വിശ്രമമില്ലാതെയുള്ള ഒാട്ടത്തിലായിരുന്നെന്നും ഹോട്ടലുകൾ നിറഞ്ഞുകവിയുകയായിരുന്നെന്നും ഓപ്പറേറ്റർമാരും ഉടമകളും പറയുന്നു.
മേയിൽ ഷിക്കാരകൾ കരയിൽ വിശ്രമിക്കുന്നത് ആദ്യത്തെ സംഭവമാണെന്നും ഒാപ്പറേറ്റർമാർ പറയുന്നു. കൂടാതെ ചെറുകച്ചവടക്കാർ, ടൂർ ഗൈഡുകൾ, ഫോട്ടോഗ്രാഫർമാർ എന്നിവരെല്ലാം പ്രതിസന്ധിയിലാണ്.