യെമനിൽ വീണ്ടും യുഎസ് ആക്രമണം
Sunday, January 14, 2024 12:12 AM IST
സനാ: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും യുഎസ് മിസൈൽ ആക്രമണം. തലസ്ഥാനാമായ സനായിലെ റഡാർ സംവിധാനങ്ങളെയാണ് ലക്ഷ്യമിട്ടത്. കഴിഞ്ഞദിവസത്തെ ആക്രമണത്തിന്റെ തുടർച്ചയാണിതെന്ന് യുഎസ് അറിയിച്ചു. ആളപായമോ പരിക്കോ ഇല്ലെന്നു പറഞ്ഞ ഹൂതികൾ ശക്തമായ തിരിച്ചടി നല്കുമെന്ന് ഭീഷണി മുഴക്കി.
ഇന്നലെ പുലർച്ചെ മൂന്നേമുക്കാലിന് ഹൂതികളുടെ റഡാർ സംവിധാനം ലക്ഷ്യമിട്ട് യുഎസ്എസ്എസ് കാർണി എന്ന യുദ്ധക്കപ്പലിൽനിന്ന് ടോമാഹ്വാക്ക് മിസൈൽ പ്രയോഗിച്ചുവെന്നാണ് അമേരിക്ക അറിയിച്ചത്. എവിടെയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കിയില്ലെങ്കിലും സനായിലെ വ്യോമതാവളത്തിനു സമീപമായിരുന്നുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്കടലിലെ ചരക്കുകപ്പലുകളെ ആക്രമിക്കുന്നത് അവസാനിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ ഹൂതികളുടെ 30 സൈനിക കേന്ദ്രങ്ങളിൽ യുഎസും ബ്രിട്ടനും വ്യോമാക്രമണം നടത്തിയിരുന്നു. കൂടുതൽ ആക്രമണത്തിനു മടിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ മുന്നറിയപ്പു നല്കുകയും ചെയ്തു.
എന്നാൽ, വെള്ളിയാഴ്ച രാത്രി ഹൂതികൾ വീണ്ടും ചരക്കുകപ്പൽ ആക്രമിച്ചു. റഷ്യൻ എണ്ണയുമായി പോകുകയായിരുന്ന പാനമ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഹൂതികൾ തൊടുത്ത മിസൈൽ കപ്പലിന് അഞ്ഞൂറു മീറ്റർ അകലെയാണ് വീണത്. കപ്പലിനു തകരാറോ ജീവനക്കാർക്കു പരിക്കോ ഇല്ല. ഇതിനു പിന്നാലെയാണ് അമേരിക്ക യെമനിൽ വീണ്ടും ആക്രമണം നടത്തിയത്.
നവംബർ 19നു ശേഷം ഹൂതികൾ 28 തവണ ചരക്കുകപ്പലുകൾ ആക്രമിച്ചിട്ടുണ്ട്. ഹൂതികൾക്കു വേണ്ട ആയുധങ്ങളും ഇന്റലിജൻസ് വിവരങ്ങളും നല്കുന്നത് ഇറാനാണെന്ന് പാശ്ചാത്യ ശക്തികൾ ആരോപിക്കുന്നു.