തൃശൂർ: ഓപ്പറേഷൻ കാപ്പയുടെ ഭാഗമായി തൃശൂർ റൂറൽ പോലീസിന്റെ നേതൃത്വത്തിൽ എട്ടു ഗുണ്ടകളെക്കൂടി നാടുകടത്തി. ഈ വർഷം ഇതുവരെ 93 ഗുണ്ടകൾക്കെതിരേയാണു കാപ്പ ചുമത്തിയത്. 57 പേർക്കെതിരേ നാടുകടത്തൽ അടക്കമുള്ള നടപടിയെടുത്തു. 36 പേരെ ജയിലിൽ അടച്ചെന്നും പോലീസ് പറഞ്ഞു.
മനക്കൊടി കാട്ടുതിണ്ടി വീട്ടിൽ ആകാശ് കൃഷ്ണ (24), കിരണ്‍ കൃഷ്ണ (32), മണലൂർ പള്ളിയിൽ വീട്ടിൽ പ്രത്യുഷ് (26), അഴിക്കോട് ചൂളക്കപറന്പിൽ വീട്ടിൽ മായാവി എന്നു വിളിക്കുന്ന നിസാഫ് (25), മറ്റത്തൂർ പത്തമടക്കാരൻ വീട്ടിൽ ഷാനാസ് (32), പെരിഞ്ഞനം പണിക്കശേരി വീട്ടിൽ സഞ്ജു (26), ചാലക്കുടി ചെതലൻ വീട്ടിൽ സോജൻ (48) എന്നിവരെ നാടുകടത്തി. അന്തിക്കാട് തണ്ടിയേക്കൽ വീട്ടിൽ നവീൻ(38) ആറുമാസത്തേക്ക് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പുവയ്ക്കണം.
അന്തിക്കാട്, കൊടുങ്ങല്ലൂർ, മതിലകം, വടക്കേക്കര, കൊടകര, ചേർത്തല, കാലടി, കയ്പമംഗലം, ചാലക്കുടി, പുതുക്കാട്, വെള്ളക്കുളങ്ങര, അതിരപ്പിള്ളി, ഇരിങ്ങാലക്കുട, കോട്ടക്കൽ, കൊണ്ടോട്ടി, പാലക്കാട് കസബ എന്നിവിടങ്ങളിൽ പ്രതികൾക്കെതിരേ വധശ്രമമടക്കം നിരവധി കേസുകളുണ്ട്.
തൃശൂർ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാർ നൽകിയ ശിപാർശയിൽ റേഞ്ച് ഡിഐജി ഹരിശങ്കറാണ് ഉത്തരവിട്ടത്.
കൂടുതൽ ഗുണ്ടകൾക്കെതിരേ നടപടിയെടുക്കുമെന്നു പോലീസ് അറിയിച്ചു.