തിരുവനന്തപുരം: വിദ്യാർഥി സമൂഹത്തിൽ വ്യവസായ സംരംഭകത്വം വളർത്തുക, വ്യവസായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാനത്ത് എട്ടു നൂതന കാന്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്.
സർക്കാരിന്റെ കാന്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിയുടെ ഭാഗമായി ഹോട്ടൽ ഹിൽട്ടണ്‍ ഗാർഡൻ ഇന്നിൽ സംഘടിപ്പിച്ച ‘ഡെവലപ്പേഴ്സ് കോണ്‍ക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊല്ലം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, എന്നീ ജില്ലകളിലാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കാന്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സജ്ജമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൈവശമുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്തിയാണ് കാന്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത്.
കുറഞ്ഞത് അഞ്ച് ഏക്കർ ഭൂമിയുള്ള സർക്കാർ/സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാന്പസ് വ്യവസായ പാർക്കിനായി അപേക്ഷിക്കാം. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കുന്നതിന് കുറഞ്ഞത് രണ്ട് ഏക്കർ ഭൂമിയാണ് ആവശ്യം. 30 വർഷത്തേക്ക് ആണ് ഡെവലപ്പർ പെർമിറ്റ് അനുവദിക്കുക.