കൊക്കോ വീണ്ടും ഒരു വസന്തകാലത്തിന് ഒരുങ്ങുന്നു, ആഗോള ചോക്ലേറ്റ് വ്യവസായികളുടെ ശ്രദ്ധ ഉത്പാദക രാജ്യങ്ങളിലേക്ക് തിരിയുകയാണ്, വിപണിയുടെ സാങ്കേതിക വശങ്ങളും ബുള്ളിഷ്. ജപ്പാൻ ഒസാക്കയിൽ റബർ 413 യെന്നിലേക്ക് ചുവടുവച്ചു. മുൻ നിര ഉത്പാദക രാജ്യങ്ങൾ വിപണിയുടെ ചലനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു. കുരുമുളക് ചാഞ്ചാടി, ചരക്ക് ക്ഷാമം മസാല വ്യവസായികളെ അസ്വസ്ഥരാക്കി. മാസാരംഭത്തിലും വെളിച്ചെണ്ണയ്ക്ക് ചുവട് ഉറപ്പിക്കാനായില്ല.
കൊക്കോ വിപണി പ്രതീക്ഷയിൽ
രണ്ട് വർഷത്തെ വനവാസത്തിനു ശേഷം ആഗോള കൊക്കോ വിപണി ഉയിർത്തെഴുന്നേൽപ്പിന് ഒരുങ്ങുന്നു. ടണ്ണിന് 12,000 ഡോളർ വരെ ഉയർന്നു ചരിത്രം സൃഷ്ടിച്ച കൊക്കോ പിന്നീട് തളർച്ചയുടെ പടുകുഴിയിൽ അകപ്പെട്ടത് ആഗോള കൊക്കോ കർഷകരെ നക്ഷത്രമെണ്ണിച്ചു. വിപണിയിലെ സാങ്കേതിക തിരുത്തലിൽ ഫെബ്രുവരിയിൽ ടണ്ണിന് 2800 ഡോളർ വരെ ഇടിഞ്ഞ ന്യൂയോർക്ക് എക്സ്ചേഞ്ചിൽ വാരാന്ത്യം കൊക്കോ 3478 ഡോളറിലാണ്. കാറ്റ് അനുകൂലമായാൽ 5100 ഡോളർ വരെ സഞ്ചരിച്ച് കർഷകർക്ക് മധുരം വിളമ്പാൻ കൊക്കോയ്ക്കാകും.
യുഎസിലെയും യൂറോപ്പിലെയും പല മുൻ നിര ചോക്ലേറ്റ് നിർമാതാക്കളുടെയും വില്പന ഉയർന്നത് കമ്പനികളുടെ ലാഭവിഹിതം ഉയർത്തി. ത്രൈമാസ പ്രവർത്തന ഫലം പുറത്തുവന്നപ്പോൾ വിവിധ നിർമാതാക്കളുടെ മികച്ച പ്രകടനം വരും ദിനങ്ങളിൽ കൊക്കോ വില ഉയർത്താം. ഇതിനിടയിൽ എൽ നിനോ കാലാവസ്ഥാ പ്രതിഭാസം മൂലം പശ്ചിമ ആഫ്രിക്കയിൽ അടുത്ത സീസണിൽ ഉത്പാദനം കുറയുമെന്ന വിലയിരുത്തൽ വിലക്കയറ്റ സാധ്യതകൾക്ക് ശക്തിപകരും. സംസ്ഥാനത്ത് കൊക്കോ കിലോ 120 രൂപയിലും പരിപ്പ് 300 രൂപയിലുമാണ്.
റബർ ശക്തമായ നിലയിൽ
ഏഷ്യൻ മാർക്കറ്റുകളിൽ റബർ ശക്തമായ നിലയിലാണ്. ഷീറ്റ് ക്ഷാമം മുൻ നിർത്തി മുൻകൂർ കച്ചവടങ്ങൾക്ക് വ്യവസായികൾ ഉത്സാഹിച്ചത് അവസരമാക്കി ഊഹക്കച്ചവടക്കാരും വാങ്ങലുകാരായി നിലകൊണ്ടത് ജപ്പാൻ ഒസാക്കയിൽ റബർ വില 400 യെന്നിനു മുകളിൽ നിലനിർത്തി. മുൻ നിര ഉത്പാദന രാജ്യങ്ങളിലെ ചരക്ക് ക്ഷാമം തുടരുന്നത് വിപണിയുടെ അടിത്തറ ശക്തമാക്കി.
ഈ മാസം രണ്ടാം പകുതിയിൽ തായ്ലൻഡും വിയറ്റ്നാമും ഇന്തോനേഷ്യയും കാലാവസ്ഥ കനിഞ്ഞാൽ ടാപ്പിംഗ് പുനരാരംഭിക്കാനുള്ള തയാറടുപ്പിലാണ്. അതേസമയം, ഒസാക്ക എക്സ്ചേഞ്ചിൽ ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്ന റബർ ഓവർ ബോട്ട് മേഖലയിലേക്ക് നീങ്ങുന്നത് കണക്കിലെടുത്താൽ ഒരു വിഭാഗം ലാഭമെടുപ്പിലേക്ക് ചുവടുമാറ്റാൻ ഇടയുണ്ട്. അവരുടെ ലാഭമെടുപ്പിനിടയിൽ കാലാവസ്ഥാ വിഭാഗത്തിൽനിന്നും മഴയുടെ വരവിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നാൽ ജപ്പാനിൽ മാത്രമല്ല, ചൈനീസ് മാർക്കറ്റായ ഷാങ്ഹായിലും റബറിൽ ലാഭമെടുപ്പിനു നിക്ഷേപകർ നീക്കം നടത്താം.
സംസ്ഥാനത്തെ വിപണികളിൽ റബർ വരവ് നാമമാത്രമായി ചുരുങ്ങിയതിനിടയിൽ ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ ചരക്ക് റിലീസിംഗിന് ഉത്സാഹിച്ചു. നാലാം ഗ്രേഡ് റബർ ഒരവസരത്തിൽ കിലോ 250 വരെ കയറിയെങ്കിലും വ്യാപാരാന്ത്യം കൊച്ചിയിൽ 249 രൂപയിലാണ്. ബാങ്കോക്കിൽ റബർ കിലോ 270 രൂപ വരെ ഉയർന്ന് ഇടപാടുകൾ നടന്നു.
കുരുമുളകിനു ക്ഷാമം
സുഗന്ധവ്യഞ്ജന കറിമസാല വ്യവസായികൾ നാടൻ കുരുമുളക് ആവശ്യാനുസരണം കണ്ടെത്താനാവാതെ നട്ടംതിരിയുന്നു. പിന്നിട്ട രണ്ട് സീസണുകളിൽ പ്രതികൂല കാലാവസ്ഥയിൽ ഉത്പാദനം കുറഞ്ഞതിനാൽ കാർഷിക മേഖലകളിൽ കരുതൽ ശേഖരം നാമമാത്രമാണ്.
ഇതിനിടയിൽ പകൽ താപനില കുതിച്ചു കയറിയതോടെ കുരുമുളക് കൊടികൾ പല ഭാഗങ്ങളിലും കരിഞ്ഞുണങ്ങുന്നത് അടുത്ത സീസണിലെ ഉത്പാദനരംഗത്തെയും ബാധിക്കാൻ ഇടയുണ്ട്. കാർഷിക മേഖലകളിലെ സ്ഥിതിഗതികൾ അത്ര സുഖകരമല്ലെന്ന തിരിച്ചറിവ് ഉത്തരേന്ത്യൻ വ്യവസായികളുടെയും അവർക്ക് ചരക്ക് കൈമാറുന്ന സപ്ലെയർമാരുടെയും ഉറക്കം കെടുത്തും. വാരാന്ത്യം അൺഗാർബിൾഡ് കിലോ 702 രൂപയിലാണ്.
നാളികേരോത്പന്നങ്ങൾക്ക് വിലയിടിവ്
തമിഴ്നാട്ടിൽ നാളികേരോത്പന്നങ്ങളുടെ വില താഴ്ന്നതിനൊപ്പം കർണാടകം, ആന്ധ്രാ സംസ്ഥാനങ്ങളിലും ഉത്പന്ന വില കുറഞ്ഞു. കൊച്ചി, കോഴിക്കോട്, തൃശൂർ വിപണികളിൽ വെളിച്ചെണ്ണ, കൊപ്ര വിലകളിൽ കുറവ് ദൃശ്യമായി. പ്രാദേശിക മാർക്കറ്റുകൾ വെളിച്ചെണ്ണയ്ക്ക് മാസാരംഭ ഡിമാൻഡ് പ്രതീക്ഷിക്കുന്നുണ്ടങ്കിലും കാര്യമായ ഓർഡറുകളില്ല. വില കുറഞ്ഞ വിദേശ പാചകയെണ്ണകൾക്ക് മുന്നിൽ മത്സരിക്കാൻ പല അവസരത്തിലും വെളിച്ചെണ്ണയ്ക്കാവുന്നില്ല.