പ്രതീകാത്മക ചിത്രം
കണ്ണൂർ: കൈത്തറി മേഖലയിലെ തൊഴിലാളികളും ജീവനക്കാരും ശന്പളമില്ലാതെ പ്രതിസന്ധിയിൽ. കൈത്തറി തൊഴിലാളികൾക്ക് എട്ടു മാസത്തോളമായി കൂലിയില്ല. കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷനിലെ (ഹാൻവീവ്) ജീവനക്കാർക്ക് നാലു മാസത്തെ ശന്പളം കിട്ടാനുണ്ട്. തൊഴിലാളികൾക്ക് ഏറെ ആശ്വാസമായിരുന്ന പ്രൊഡക്ഷൻ ഇൻസെന്റീവും ഏഴു വർഷത്തിലധികമായി കുടിശികയാണ്.
സ്കൂൾ യൂണിഫോം പദ്ധതിയാണു കൈത്തറി മേഖലയെ ഇപ്പോൾ പ്രധാനമായും നിലനിർത്തുന്നത്. എന്നാൽ, കൃത്യമായി വേതനം നല്കാത്തത് തൊഴിലാളികളെ ദുരിതത്തിലാക്കുകയാണ്. കൈത്തറി സംഘങ്ങളിലെ ആറായിരത്തിലധികം തൊഴിലാളികൾക്കു കൂലി കുടിശികയായിട്ട് എട്ടു മാസത്തോളമായി.
യൂണിഫോമിന്റെ 60 ശതമാനം തുക സർക്കാർ നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്കും ബാക്കി തുക സ്ഥാപനവുമാണു നൽകേണ്ടത്. ഇതെല്ലാം താളം തെറ്റിയിരിക്കുകയാണ്. ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന് പ്രോത്സാഹനമായാണു തൊഴിലാളികൾക്കു പ്രൊഡക്ഷൻ ഇൻസെന്റീവ് നൽകിയിരുന്നത്. ഓണക്കാലത്ത് ലഭിച്ചിരുന്ന ഇൻസെന്റീവ് തൊഴിലാളി കുടുംബങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു. 2019 മുതൽ ഈ തുകയും നിലച്ചു.
ഹാൻവീവ് ജീവനക്കാർക്ക് ഒടുവിൽ കിട്ടിയത് മാർച്ച് മാസത്തെ ശന്പളമാണ്. രണ്ടു ഗഡുക്കളായാണ് അതു നൽകിയത്. സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ മാനേജിംഗ് ഡയറക്ടറെ ഉപരോധിച്ചതിനെത്തുടർന്ന് ഈ മാസം ആദ്യം 5000 രൂപ വീതം ജീവനക്കാർക്ക് നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞയാഴ്ച മാർച്ചിലെ ശന്പള ബാക്കിയും നൽകുകയായിരുന്നു. ഇതോടൊപ്പം നെയ്ത്തുകാരുടെ ഒരു മാസത്തെ കൂലിയും നൽകി. 2017 മുതലാണ് ഹാൻവീവിൽ ജീവനക്കാരുടെയും നെയ്ത്തുകാരുടെയും ശന്പളം കുടിശികയാകാൻ തുടങ്ങിയത്.
ഇത്തവണത്തെ ബജറ്റിലും കൈത്തറി മേഖലയ്ക്കു കാര്യമായ തുക വകയിരുത്തിയിട്ടില്ല. പരന്പരാഗത വ്യവസായങ്ങൾക്ക് നീക്കിവച്ചതിൽനിന്നു നാമമാത്ര തുക മാത്രമേ ലഭിക്കുകയുള്ളൂ. ചെയർമാനും മുഴുവൻ സമയ മാനേജിംഗ് ഡയറക്ടറും ഇല്ലാത്തതും ഹാൻവീവിലെ പ്രതിസന്ധിക്ക് കാരണമാണ്.
യുഡിഎഫ് ഭരണത്തിലെത്തിയശേഷം പുതിയ ചെയർമാനെ നിയമിച്ചിട്ടില്ല. അതുകൊണ്ട് രാഷ്ട്രീയ തീരുമാനങ്ങളെടുക്കാൻ കഴിയുന്നില്ല. സാധാരണ എൽഡിഎഫ് ഭരണത്തിൽ സിപിഎമ്മിനും യുഡിഎഫ് ഭരണത്തിൽ മുസ്ലിം ലീഗിനുമാണ് ഹാൻവീവ് ചെയർമാൻ സ്ഥാനം. നേരത്തെ ഹാൻവീവിൽ സ്ഥിരം എംഡിയുണ്ടായിരുന്നു. ഇപ്പോൾ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ മാനേജിംഗ് ഡയറക്ടർക്ക് ചുമതല നൽകിയിരിക്കുകയാണ്.
Tags : Crisis HandloomSector workers NoWages Business HandloomWorkers WithoutSalaries