പ്രതീകാത്മക ചിത്രം
എഐ-സെമി കണ്ടെക്ട്ടർ പ്രതിസന്ധികളിൽ നിന്നും യുറോപ്യൻ ഓഹരി വിപണികൾ താത്കാലിക രക്ഷനേടിയെങ്കിലും പശ്ചിമേഷ്യൻ സംഘർഷാവസ്ഥ ഏഷ്യൻ മാർക്കറ്റുകളെ പിടിച്ചുലച്ചു.
ഇന്ത്യൻ ഇൻഡക്സുകൾ രണ്ട് ശതമാനം ഇടിഞ്ഞത് പ്രാദേശിക ഇടപാടുകാരെ ഞെട്ടിച്ചു. പ്രതികൂല വാർത്തകൾ ഭയന്ന് വിദേശ ഓപ്പറേറ്റർമാർ വില്പനയ്ക്ക് മുൻതൂക്കം നൽകിയത് ബ്ലൂചിപ്പ് ഓഹരികളുടെ തിളക്കം കുറച്ചു. സെൻസെക്സ് 2092 പോയിന്റും നിഫ്റ്റി സൂചിക 567 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
മധ്യപൂർവേഷ്യൻ സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില ചൂടുപിടിച്ചു. എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ വളർച്ചയെ ഇത് പിന്നാക്കം വലിക്കും. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളറിലേക്ക് അടുത്തു. ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങളിൽ ഇതു പണപ്പെരുപ്പത്തിനും വ്യാപാരക്കമ്മിക്കും ഇടയാക്കുമെന്ന ആശങ്ക വിപണിയെ ബാധിച്ചു.
മുൻ വാരം സൂചന നൽകിയതാണ് 88 ഡോളറിൽ നിലകൊണ്ട എണ്ണ വില നൂറിലേക്ക് ഉയരുമെന്നത്. മധ്യപൂർവേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുന്നതിനാൽ ക്രൂഡ് 114 – 120 ഡോളർ വരെ സഞ്ചരിക്കാം.
എണ്ണ വില ഓരോ ഡോളർ ഉയരുമ്പോഴും മറുവശത്തു രൂപയുടെ മൂല്യത്തിൽ ഇടിവ് സംഭവിക്കുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും. വിദേശ ധനകാര്യസ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിക്കുകയാണ്. ആഭ്യന്തര മ്യൂചൽ ഫണ്ടുകൾ വാങ്ങലുകാരാണെങ്കിലും അവർക്ക് വിപണിയിലെ തകർച്ചയെ തടയാനായില്ല.
വിദേശ ഓപ്പറേറ്റർമാർ മുൻ വാരങ്ങളിലെ പോലെ തന്നെ ഹെവിവെയിറ്റ് ഓഹരികളിൽ വില്പനയ്ക്ക് തിടുക്കം പ്രകടിപ്പിച്ചു, മൊത്തം 8832.27 കോടി രൂപയുടെ ഓഹരികൾ വിറ്റു. രണ്ട് ദിവസങ്ങളിലായി അവർ 1650.14 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ വാങ്ങലുകാരായി 9712.72 കോടി രൂപ നിക്ഷേപിച്ചതിനിടയിൽ 1075.14 കോടിയുടെ വില്പനയും നടത്തി.
ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്ക് വീണ്ടും തിരിച്ചടി. രൂപയുടെ മൂല്യം 96.26ൽനിന്നും 96.14ലേക്ക് കരുത്ത് കാണിച്ചെങ്കിലും അധികനേരം ഈ റേഞ്ചിൽ പിടിച്ചു നിൽക്കാനായില്ല. ഇതോടെ വാരത്തിന്റെ രണ്ടാം പകുതിയിൽ രൂപ 96.57ലേക്ക് ദുർബലമായ ശേഷം ക്ലോസിംഗിൽ 96.55ലാണ്.
ആഗോള സാമ്പത്തിക രംഗം ഉറ്റു നോക്കുന്നത് ഈ വാരം നടക്കുന്ന മൂന്ന് കേന്ദ്ര ബാങ്ക് യോഗങ്ങളെയാണ്. വാരമധ്യം യുഎസ് ഫെഡ് റിസർവ് യോഗം ചേരും. വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടും വാരാന്ത്യ ദിനം ബാങ്ക് ഓഫ് ജപ്പാനും വ്യത്യസ്ത യോഗങ്ങളിൽ പലിശ നിരക്കുകളിൽ ഭേദഗതികൾക്കു മുതിരാം.
ആഗോള ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിൽ പലിശ നിരക്കുകളിൽ മാറ്റത്തിനു ബാങ്കുകൾ നിർബന്ധിരാകും. എന്നാൽ, തിരക്കിട്ട് അത്തരമൊരു തീരുമാനം ഈ വാരത്തിൽ കൈക്കൊള്ളാൻ ഇടയില്ല. അതേസമയം, എണ്ണ വില വർധനയും പണപ്പെരുപ്പ സാധ്യതയും കണക്കിലെടുത്ത് സെപ്റ്റംബർ യോഗത്തിൽ നിരക്ക് ഉയർത്താം.
ക്രൂഡ് ഇറക്കുമതി കമ്പനികളുടെ ചെലവ് ഉയരുമെന്നത് പെട്രോളിയം വില വർധനവിന് ഇടയാക്കും. ചരക്ക് ഗതാഗത ചെലവ് വർധിച്ചാൽ ഉത്പാദനച്ചെലവും കയറും. ഇന്ത്യ ഉത്സവ സീസണിന് ഒരുങ്ങുന്നതിനാൽ ഒക്ടോബർ വരെ കരുതൽ ധനം വിപണിയിൽ ഇറക്കി രൂപയ്ക്ക് സംരക്ഷണം നൽക്കാൻ റിസർവ് ബാങ്ക് ശ്രമം നടത്താം.
നിഫ്റ്റി ബുള്ളിഷ് മനോഭാവത്തിൽ ഇടപാടുകൾ പുനരാരംഭിച്ചതെങ്കിലും തൊട്ട് മുൻ വാരം യുഎസ്- യൂറോപ്യൻ വിപണികൾ സെമി കണ്ടെക്ടർ വിഷയത്തിൽ ആടിയുലഞ്ഞ അവസരത്തിലും നേട്ടം നിലനിർത്താൻ ഇന്ത്യൻ മാർക്കറ്റിനു കഴിഞ്ഞു. എന്നാൽ, വാരാരംഭത്തിൽ ഇറാനിൽ അമേരിക്ക നടത്തിയ ശക്തമായ ആക്രമണങ്ങൾ ആഗോള ക്രൂഡ് ഓയിൽ വില ഉയർത്തിയത് ഇന്ത്യൻ മാർക്കറ്റിനെ പിടിച്ചുലച്ചു.
നിഫ്റ്റി സൂചിക 24,334 പോയിന്റിൽ നിന്നും കടുത്ത സമ്മർദത്തിൽ അകപ്പെട്ട് ഒരു വേള 23,604ലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 23,767 പോയിന്റിലാണ്. ഈവാരം വിപണിയുടെ താങ്ങ് 23,497- 23,228 പോയിന്റിലാണ്. അതേസമയം, തിരിച്ചുവരവിനു നീക്കം നടന്നാൽ നിഫ്റ്റിക്ക് 24,145 – 24,524 റേഞ്ചിൽ പ്രതിരോധം തലയുയർത്താം. ഡെയ്ലി ചാർട്ടിൽ വിപണിയുടെ സാങ്കേതിക വശങ്ങൾ പലതും സെല്ലർമാർക്ക് അനുകൂലമായ സാഹചര്യത്തിൽ ബാധ്യതകൾ കുറയ്ക്കാൻ ഒരു വിഭാഗം നീക്കം നടത്താം.
നിഫ്റ്റി ഓഗസ്റ്റ് സീരീസിന് 24,000ലെ താങ്ങ് നഷ്ടപ്പെട്ട് വാരാവസാനം 23,875ലാണ്. ഓഗസ്റ്റ് ഫ്യൂച്ചറിലെ ഓപ്പൺ ഇന്ററസ്റ്റ് തൊട്ട് മുൻവാരത്തെ അപേക്ഷിച്ച് ഏകദേശം നാല് ഇരട്ടി വർധിച്ച് 81.9 ലക്ഷം കരാറുകളായി. ഈവാരം 23,700ലെ താങ്ങ് നിലനിർത്തി തിരിച്ചുവരവിനു ശ്രമം നടത്താമെങ്കിലും ഓപ്പൺ ഇന്ററസ്റ്റിലെ വർധന കണക്കിലെടുത്താൽ 23,300 റേഞ്ചിലേക്ക് തിരിയാൻ ഇടയുണ്ട്.
സെൻസെക്സിനു മുൻ വാരം സൂചിപ്പിച്ച സപ്പോർട്ട് വില്പന സമ്മർദത്തിൽ തകർന്നു. 78,151 പോയിന്റിൽ വ്യാപാരത്തിനു തുടക്കംകുറിച്ചെങ്കിലും കരുത്ത് നിലനിർത്താനാവാതെ വെള്ളിയാഴ്ച 75,487ലേക്ക് ഇടിഞ്ഞു. എന്നാൽ, വ്യാപാരാന്ത്യം സൂചിക അല്പം കരുത്ത് തിരിച്ചുപിടിച്ച് 76,059 പോയിന്റിലാണ്.
ഡെയ്ലി ചാർട്ടിൽ വിലയിരുത്തിയാൽ സൂചികയ്ക്ക് 77,297 – 78,536 റേഞ്ചിൽ പ്രതിരോധമുണ്ട്. തിരുത്തൽ തുടർന്നാൽ 75,153 പോയിന്റിലേക്കും തുടർന്ന് 74,248ലേക്കും തളരാം.
രാജ്യാന്തര സ്വർണ വില ട്രോയ് ഔൺസിന് 4018 ഡോളറിൽ നിന്നും 3985ലേക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചുവരവിൽ 4165ലേക്ക് ഉയർന്നു. വ്യാപാരാന്ത്യം മഞ്ഞലോഹം 4052 ഡോളറിലാണ്.
Tags : Losses Indices ShareMarket Sensex NSE BSC CrudeOil Nifty