പ്രതീകാത്മക ചിത്രം
മുംബൈ: യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് എണ്ണ വില ഉയർന്നെങ്കിലും ഇന്ത്യൻ ഓഹരിവിപണി ഇന്നലെ കുതിപ്പ് നടത്തി. പ്രധാന ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിന മുകളിലെത്തി.
സെൻസെക്സ് 889 പോയിന്റ് ഉയർന്ന് 77,655ലും നിഫ്റ്റി 265 പോയിന്റ് നേട്ടത്തിൽ 24,250ലും വ്യാപാരം പൂർത്തിയാക്കി. ഇന്നലത്തെ നേട്ടത്തോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യത്തിലേക്ക് നാലു ലക്ഷം കോടി രൂപയെത്തി. ഇതോടെ ആകെ വിപണി മൂല്യം 483 ലക്ഷം കോടി രൂപയായി.
നാലു ശതമാനത്തിനു മുകളിൽ ഉയർന്ന ഹിന്ദുസ്ഥാൻ യൂണിലിവർ, ഇൻഫോസിസ് എന്നിവയാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കിയതിൽ മുന്നിൽ. ട്രെന്റ്, ടാറ്റ സ്റ്റീൽ, എൽ ആൻഡ് ടി എന്നിവയും ഏകദേശം മൂന്നു ശതമാനത്തിനടുത്ത് ഉയർന്ന് നേട്ടത്തിൽ പങ്കുചേർന്നു.
ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, എച്ച്സിഎൽ ടെക്, കോട്ടക് മഹീന്ദ്ര ബാങ്ക്, എറ്റേണൽ, ആക്സിസ് ബാങ്ക് എന്നിവ ഏകദേശം ഒന്നു മുതൽ രണ്ടു ശതമാനം വരെ ഉയർന്നു. എന്നാൽ, ഒന്നാംപാദ സാന്പത്തിക ഫലങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് അദാനി പോർട്സിന്റെ ഓഹരികൾ മൂന്നു ശതമാനം ഇടിവ് രേഖപ്പെടുത്തി സൂചികയിലെ ഏറ്റവും വലിയ നഷ്ടത്തിലായി.
ഓഹരിവിപണിയുടെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് നാലു ശതമാനത്തിനു മുകളിൽ താഴ്ന്ന് 12.01ലെത്തി. നിഫ്റ്റി മിഡ്കാപ്, നിഫ്റ്റി സ്മോൾകാപ് സൂചികകളും ഉയർന്നു.
മേഖലാ സൂചികകളിൽ നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ എന്നിവ 2.3 ശതമാനത്തിനു മുകലിലെത്തി. എഫ്എംസിജി, മീഡിയ, ഫാർമ, ഫിനാൻഷൽ സർവീസസ്, പ്രൈവറ്റ് ബാങ്ക്, ഹെൽത്ത്കെയർ, കണ്സ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒരു ശതമാനത്തിനു മുകളിൽ നേട്ടമുണ്ടാക്കി.
നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഓട്ടോ എന്നിവ മാത്രമാണ് നഷ്ടത്തിലേക്കു പതിച്ചത്. വിപണിയുടെ പൊതുവായ ഗതി അനുകൂലമായതോടെ എൻഎസ്ഇയിൽ 2130 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1183 എണ്ണം നഷ്ടം നേരിട്ടു. 128 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.