കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി റവന്യുവകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സ്പെഷല്‍ ഡ്രൈവ് നടത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍ദേശിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാനത്തെ റവന്യു വകുപ്പിന്റെ ആദ്യത്തെ ജില്ലാതല അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കാസർഗോഡ് ജില്ലയില്‍ ഇതിനകം തന്നെ ഭൂമി തരംമാറ്റം, പട്ടയപ്രശ്നം, മറ്റു ഭൂപ്രശ്നങ്ങള്‍ എന്നിവ ജില്ലയില്‍ കുറേയേറെ പരിഹരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട രണ്ടരലക്ഷം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതില്‍ 25,000 അപേക്ഷകള്‍ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി തീര്‍പ്പാക്കും. സംസ്ഥാനത്ത് നൂറുദിവസത്തിനകം 5000 പട്ടയങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഭൂമിയുടെ ഫെയര്‍ വാല്യുവിന്റെ കാര്യത്തില്‍ ഏകീകരണം ഉണ്ടാക്കും. ഫെയര്‍വാല്യു വിഷയത്തില്‍ അപാകതകള്‍ പരിഹരിക്കുന്ന പ്രവര്‍ത്തനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. നിലവില്‍ പലയിടങ്ങളിലും പല രീതിയില്‍ ഫെയര്‍വാല്യൂ സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലവിലുണ്ട്. ഒരു ലക്ഷം പരാതികളില്‍ 48,000 പരാതികള്‍ ഇതിനകം തീര്‍പ്പാക്കിയിട്ടുണ്ട്. എല്ലാ ഒഴിവുകളും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ മുഴുവന്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഞ്ചേശ്വരത്ത് റവന്യു ടവര്‍ നിര്‍മിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് സര്‍വേ വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത കൈയേറ്റം സംബന്ധിച്ച വിഷയം കൂടുതല്‍ ഗൗരവത്തില്‍ കാണേണ്ടതുണ്ടെന്ന് മന്ത്രി നിര്‍ദേശിച്ചു. കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനകത്ത് ഒരു അനക്സ് കെട്ടിടം അനുവദിക്കണം, കുഡ്ലു ഗ്രൂപ്പ് വില്ലേജിനെ രണ്ടായി വിഭജിക്കണം.
കാസര്‍ഗോഡ് മിനിസിവില്‍ സ്റ്റേഷന് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. മഞ്ചേശ്വരത്ത് മിനി സിവില്‍ സ്റ്റേഷന്, ജില്ലയില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടര്‍ തസ്തിക അനുവദിക്കണം തുടങ്ങി വിവിധ വിഷയങ്ങള്‍ കളക്ടര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
Tags : Nattuvishesham Local News 5000 Pattayas