ആറ്റിങ്ങൽ: ഒന്പതു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 75 വർഷം കഠിനതടവും ഒന്പതു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ഒന്നര വർഷം അധികതടവ് അനുഭവിക്കണം.
വെള്ളായണി ക്ഷേത്രത്തിനു സമീപം കുണ്ടൻകാവ് വീട്ടിൽ അനീഷി(34)നെയാണ് കോടതി കുറ്റക്കാരെന്നുകണ്ടു ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജു കുമാറാണ് ശിക്ഷ വിധിച്ചത്. പോത്തൻകോട് പോലീസ് 2025 ജനുവരി 11ന് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നിട്ടുള്ളത്. പ്രോസിക്യൂഷൻ സാക്ഷികളായി 17 പേരെ വിസ്തരിക്കുകയും 23 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ യു. സലിംഷാ,അഭിഭാഷക നീലിമ ആർ. കൃഷ്ണൻ എന്നിവർ ഹാജരായി.
വിക്ടിം ലൈസൻ ഓഫീസർ ടി.എം. ധന്യ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പോത്തൻകോട് എസ്എച്ച്ഒ ജി.ആർ. അജീഷാണു കുറ്റപത്രം നൽകിയത്.
Tags : Nattuvishesham District News