നെല്ലിയാമ്പതി പുലയമ്പാറ 33 കെവി സബ് സ്റ്റേഷനു സമീപം റോഡിലിറങ്ങിയ കാട്ടാനകൾ.
നെല്ലിയാമ്പതി: പുലയമ്പാറയിൽ കാട്ടാനക്കൂട്ടം റോഡിലിറങ്ങി ഏറെ നേരം നിലയുറപ്പിച്ചതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഊത്തുകുഴി റോഡിൽ 33 കെവി സബ് സ്റ്റേഷനു സമീപം കുട്ടികൾ അടങ്ങുന്ന കാട്ടാന കുടുംബമാണ് പെട്ടെന്ന് റോഡിലിറങ്ങിയത്.
റോഡിന് നടുവിൽ തന്നെ ആനകൾ നിലയുറപ്പിച്ചതോടെ ഇതുവഴി വന്ന വാഹനങ്ങൾ ഇരുവശങ്ങളിലും നിർത്തിവെക്കേണ്ടിവന്നു. യാത്രക്കാർ ആശങ്കയോടെ കാത്തുനിന്നു. പിന്നീട് ഏറെനേരം കഴിഞ്ഞ് കാട്ടാനക്കൂട്ടം സമീപത്തെ ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലെ പേരക്കതോട്ടത്തിലേക്ക് കയറിപ്പോയതോടെയാണ് ഗതാഗതം സാധാരണ നിലയിലായത്. ഇതിനിടെ റോഡിന് വശങ്ങളിലായി വളർന്നുനിൽക്കുന്ന പാഴ്ചെടികളും കുറ്റിക്കാടുകളും കാരണം ആനകളുടെ സാന്നിധ്യം ദൂരത്തിൽ നിന്നുതന്നെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.
വർഷത്തിൽ രണ്ട് പ്രാവശ്യം തൊഴിലുറപ്പ് പദ്ധതിയിൽ റോഡരികിലെ പാഴ്ചെടികൾ വെട്ടിമാറ്റിയിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി അതിന് നടപടിയില്ലാത്തതായും പരാതിയുണ്ട്. ഇത് തോട്ടം തൊഴിലാളികൾക്കും വിദ്യാർഥികൾക്കും ഉൾപ്പെടെ കാൽനടയാത്രക്കാർക്ക് വലിയ ദുരിതമുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടുന്നു.
പുലയമ്പാറ ശിവക്ഷേത്രം മുതൽ ഊത്തുകുഴി വരെ റോഡിന്റെ വശങ്ങളിലായി വളർന്നിരിക്കുന്ന കുറ്റിക്കാടുകൾ അടിയന്തരമായി വെട്ടിമാറ്റി ശുചീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.
പ്രദേശവാസിയും നാഷണൽ ജനതാദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുമായ വി.എസ്. പ്രസാദ് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ കാട്ടുമൃഗങ്ങളുടെ സാന്നിധ്യം പതിവാണെങ്കിലും മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Nelliyampatti nattuvishesham local news