നമ്പിക്കൊല്ലി പാടത്ത് കളനീക്കുന്ന തൊഴിലാളികള്.
സുൽത്താൻ ബത്തേരി: പച്ചയും കറുപ്പും വയലറ്റും ലൈറ്റ് വയലറ്റും തുടങ്ങി വ്യത്യസ്ത നിറങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന ഞാറ്റടികൾ.
കാഴ്ചയിൽ കൗതുകമുണർത്തുന്നതിനൊപ്പം നെൽവിത്തുകളുടെ വൈവിധ്യവും പാരന്പര്യവും വിളിച്ചോതുന്നതാണ് ബത്തേരി നന്പിക്കൊല്ലി സമീപത്തെ പ്രസീദ് കുമാറിന്റെ നെൽപ്പാടം. പത്തേക്കറോളം വരുന്ന പാടശേഖരത്തിലാണ് നാടൻ നെൽവിത്തുകളുടെ സംരക്ഷണവും ജൈവകൃഷിയും ഒരുമിച്ച് നടക്കുന്നത്.
കൃഷ്ണകാമോദ്, നസർബാത്ത്, ഡാബർ ശാല, കല്യാണി, വയലറ്റ്, കുഞ്ഞൻ തൊണ്ടി, വലിച്ചൂരി, അടുക്കൻ, രാംലി, ചെറുപെണ്ണ് തുടങ്ങിയ പാരന്പര്യ നെല്ലിനങ്ങൾക്കൊപ്പം കറുപ്പ്, വയലറ്റ്, ലൈറ്റ് വയലറ്റ്, പച്ച തുടങ്ങിയ നിറങ്ങളിലുള്ള ഇനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കാലാവതി, കാലാപത്തി, കാലാബട്ടി, ആത്മീക തുടങ്ങിയ ഇനങ്ങളും പ്രസീദിന്റെ നെൽവൈവിധ്യത്തിന്റെ ഭാഗമാണ്. നൂറോളം വ്യത്യസ്ത നെല്ലിനങ്ങളാണ് വിവിധ ഘട്ടങ്ങളിലായി അദ്ദേഹം മുളപ്പിച്ചെടുത്തിട്ടുള്ളത്.
ജൈവരീതിയിൽ പത്തേക്കറിൽ കൃഷി
പൂർണമായും രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയാണ് പത്തേക്കറോളം വരുന്ന പാടശേഖരത്തിൽ കൃഷി നടത്തുന്നത്. 100 ദിവസം മുതൽ 150 ദിവസം വരെ മൂപ്പുള്ള ഇനങ്ങളാണ് പ്രധാനമായും കൃഷിയിലുള്ളത്. മൂപ്പെത്തുന്ന കാലയളവിലെ വ്യത്യാസം പ്രയോജനപ്പെടുത്തി ഘട്ടംഘട്ടമായി പരിപാലനവും വിളവെടുപ്പും നടത്താനാകും. കൃഷിയിറക്കി ഏകദേശം 30 ദിവസം പിന്നിട്ടിരിക്കുകയാണിപ്പോൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി വിവിധ ഇനങ്ങൾ ഘട്ടംഘട്ടമായി വിളവെടുക്കാനാണ് പദ്ധതി.
പാരന്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിനൊപ്പം ജൈവകൃഷിരീതികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. കാലാവസ്ഥാ വ്യതിയാനവും കൃഷിച്ചെലവിലെ വർധനയും ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കിടയിലും നാടൻ വിത്തുകളുടെ സംരക്ഷണം വരുംതലമുറയ്ക്കായി തുടരണമെന്ന നിലപാടിലാണ് പ്രസീദ്.
പാടത്ത് മാത്രമല്ല, മ്യൂസിയത്തിലും നെൽവൈവിധ്യം
വിത്തുകൾ ശേഖരിക്കുന്നതിലുള്ള പ്രസീദിന്റെ താത്പര്യമാണ് ചുങ്കത്തിനടുത്ത് ഒരുക്കിയിട്ടുള്ള "റൈസ് മ്യൂസിയ’ത്തിന് പിന്നിൽ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും ശേഖരിച്ച അപൂർവ നെല്ലിനങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ചൈനയിൽ ഏറെ പ്രചാരത്തിലുള്ള ബ്ലാക്ക് റൈസ്, രാജകുടുംബങ്ങളുടെ ഭക്ഷണത്തിൽ ഇടംനേടിയിരുന്നുവെന്ന് പറയപ്പെടുന്ന കൃഷ്ണകാമോദ്, രക്തശാലി, നവര, അഘോരി ബോറ, സോനാ മസൂരി, മുളൻ കൈമ, ഗന്ധകശാല തുടങ്ങിയ 25 ഓളം അരിയിനങ്ങൾ മ്യൂസിയത്തിൽ വിൽപനയ്ക്കായും ഒരുക്കിയിട്ടുണ്ട്. ഇവയിൽ പലതിനും ഔഷധഗുണങ്ങളുണ്ടെന്നാണ് പ്രസീദ് പറയുന്നത്. സൗന്ദര്യവും യൗവനവും നിലനിർത്താൻ സഹായിക്കുമെന്ന വിശ്വാസത്തിന്റെ പേരിലും ചില പാരന്പര്യ അരിയിനങ്ങൾ പഴയകാലത്ത് ഉപയോഗിച്ചിരുന്നുവെന്ന് പ്രസീദ് പറയുന്നു.
വിത്തുകൾക്ക് ദീർഘകാല ആയുസ്
ശരിയായ രീതിയിൽ സൂക്ഷിച്ചാൽ 25 വർഷത്തിലേറെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന നെൽവിത്തുകളുണ്ടെന്ന് പ്രസീദ് പറഞ്ഞു. കഴിഞ്ഞ 15 വർഷമായി വിവിധ പരന്പരാഗത നെൽവിത്തുകൾ ശേഖരിക്കുകയും സംരക്ഷിക്കുകയും കൈമാറുകയും ചെയ്യുന്ന പ്രവർത്തനത്തിലാണ് അദ്ദേഹം. വിത്തുകളുടെ സംരക്ഷണത്തോടൊപ്പം അവ കൃഷിയിടങ്ങളിലേക്ക് തിരിച്ചെത്തിക്കണമെന്ന ലക്ഷ്യവും ഇതിനൊപ്പമുണ്ട്.
"പാടിആർട്ടും’ പ്രസീദിന്റെ പ്രത്യേകത
നെല്ലിനങ്ങളുടെ വൈവിധ്യം മാത്രമല്ല പാടത്ത് വ്യത്യസ്ത രൂപങ്ങൾ തീർത്ത് ഒരുക്കുന്ന "പാടിആർട്ട്’ കൂടിയാണ് പ്രസീദിന്റെ മറ്റൊരു പ്രത്യേകത. വിവിധ നിറങ്ങളിലുള്ള നെൽച്ചെടികൾ ഉപയോഗിച്ച് പാടത്ത് രൂപങ്ങൾ സൃഷ്ടിച്ചത് കാണാൻ വിവിധ ദേശങ്ങളിൽനിന്നുള്ളവരും എത്താറുണ്ട്. കൃഷിയിടം ഒരു വിനോദസഞ്ചാര കൗതുകകേന്ദ്ര പോലെ മാറുന്നതിനൊപ്പം നെല്ലിന്റെയും വിത്തിന്റെയും പ്രാധാന്യം പരിചയപ്പെടുത്തുന്ന ഇടമായും ഇത് മാറുന്നു.
നെൽവിത്തുകളുടെ ശേഖരം ഇനിയും വിപുലമാക്കാനാണ് പ്രസീദിന്റെ ആഗ്രഹം
ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ലഭ്യമായ കൂടുതൽ നിറങ്ങളിലുള്ളതും അപൂർവവുമായ നെല്ലിനങ്ങളുടെ വിത്തുകൾ വിദേശത്തുള്ള മലയാളി സുഹൃത്തുക്കൾ വഴി എത്തിച്ചുനൽകണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർഥന.
നെല്ലിന്റെ നിറങ്ങളിലും രൂപങ്ങളിലും മാത്രമല്ല ഓരോ വിത്തിനുമുള്ള ചരിത്രത്തിലും പാരന്പര്യത്തിലും കൃഷിരീതിയിലും ഒളിഞ്ഞിരിക്കുന്ന അറിവ് അടുത്ത തലമുറയിലേക്ക് കൈമാറുകയാണ് ഈ കർഷകന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ പ്രസീദിന്റെ പത്തേക്കർ പാടം ഇന്ന് ഒരു നെൽവയൽ മാത്രമല്ല വിത്തുകളുടെ വൈവിധ്യവും പാരന്പര്യ കൃഷിയുടെ ഓർമകളും ഒരുമിച്ച് സംരക്ഷിക്കുന്ന ജീവനുള്ള നെൽമ്യൂസിയം കൂടിയാണ്.