വി.ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹിക സേവന- ജീവകാരുണ്യ- സന്നദ്ധ സംഘടനകളെ കോർത്തിണക്കി അർഹരായവർക്ക് സഹായമെത്തിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത് ആലോചനയിലുണ്ടെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ജനങ്ങൾ നൽകുന്ന ഫണ്ടിൽനിന്ന് ഒരു പൈസ പോലും കുറയ്ക്കാതെ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കാനും ഇത്തരം പ്രവർത്തനങ്ങൾക്കു ചെലവാകുന്ന തുക സർക്കാർ ചെലവഴിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അപൂർവ രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് കോടികൾ ചെലവു വരുന്ന മരുന്ന് വിദേശങ്ങളിൽനിന്ന് എത്തിക്കേണ്ടി വരും. ഇതിലെ ചെലവ് എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടി ച്ചേർത്തു. അഭിജിത് അനുസ്മരണ സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസും അവയവ മാറ്റ ശസ്ത്രക്രിയ പരിരക്ഷയും നൽകുന്ന ആനന്ദ് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും അഭിജിത് ഫൗണ്ടേഷന്റെ വെബ് സൈറ്റ് ലോഞ്ചിംഗും വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.
അഭിജിത്ത് ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ വി. മുരളീധരൻ, എം.വിൻസന്റ്, നൂറുൽ ഇസ്ലാം സർവകലാശാല പ്രോ ചാൻസലർ എം.എസ്. ഫൈസൽ ഖാൻ, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി അജിത് വെണ്ണിയൂർ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews