അജയനെ സ്വദേശമായ കുറ്റിപ്പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ ബന്ധുക്കളെത്തിയപ്പോള്‍.
മൂവാറ്റുപുഴ : പക്ഷാഘാതത്തെ തുടര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി അജയന് (52) ഒടുവില്‍ ജന്മനാടിന്റെ കൈത്താങ്ങ്. അജയന്റെ ദുരവസ്ഥയറിഞ്ഞ് ജനപ്രതിനിധികളും ബന്ധുക്കളും മൂവാറ്റുപുഴയിലെത്തി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
മലപ്പുറം കടകശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഹക്കീം, വാര്‍ഡംഗം മുസ്തഫ, ബ്ലോക്കംഗം വിമല്‍, അജയന്റെ ബന്ധുക്കള്‍ എന്നിവരാണ് ഇന്നലെ ആശുപത്രിയിൽ അജയനെ സന്ദര്‍ശിച്ചത്. അജയനെ നാട്ടിലേക്ക് കൊണ്ടുപോകാനും ആവശ്യമായ പരിചരണവും ചികിത്സയും ഉറപ്പാക്കി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുമുള്ള തീരുമാനത്തിലാണ് ജന്മനാട്.അജയന്റെ തുടര്‍ചികിത്സയും പുനരധിവാസവും കാര്യക്ഷമമായി നടത്തുന്നതിനായി മലപ്പുറത്ത് ജനകീയ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്.
എറണാകുളത്തെ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയില്‍ ജീവനക്കാരനായിരുന്ന അജയനെ പക്ഷാഘാതത്തെതുടര്‍ന്ന് സുഹൃത്താണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒരാഴ്ച മുമ്പ് എത്തിച്ചത്. അന്നുതന്നെ സുഹൃത്ത് ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നു. എന്നാല്‍ കൂടെ ആരും ഇല്ലാത്ത ബുദ്ധിമുട്ടുകളൊന്നും ആശുപത്രി അധികൃതര്‍ വരുത്തിയിരുന്നില്ലെന്ന് അജയന് പറയുന്നു.
ഡോ. ഷാജഹാന്റെ നേതൃത്വത്തില്‍ കൃത്യമായ പരിചരണം നല്‍കിയിരുന്നതായും അജയന് പറഞ്ഞു.അജയന്റെ അവസ്ഥയറിഞ്ഞ് ജോലി ചെയ്തിരുന്ന സെക്യൂരിറ്റി ഏജന്‍സി ഉടമയും ആശുപത്രിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജന്മനാട് തന്നെ അജയന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ അജയനെ ആംബുലന്‍സില്‍ മലപ്പുറത്തേയ്ക്ക് കൊണ്ടുപോയി.
Tags : Nattuvishesham LocalNews